KOOTUKKARI കൂട്ടുക്കാരി FB, N, K, P, A

അവളെ എങ്ങനെ വിളിക്കണം എന്നെനിക്കറിയില്ല.

അവൾ എനിക്ക് ആരായിരുന്നൂ..?

" അനിയത്തിയായിരുന്നോ....അതോ കൂട്ടുകാരിയായിരുന്നോ.."

എൻ്റെ ചോറ്റു പാത്രത്തിൽ അമ്മ കറികൾ വയ്ക്കുമ്പോൾ ഇത്തിരി കൂടുതൽ വേണമെന്ന് ഞാൻ അമ്മയോട് പറയുമായിരുന്നൂ. അത് അവൾക്കു വേണ്ടിയായിരുന്നൂ.

അവളുടെ ചോറ്റുപാത്രത്തിൽ എന്നും ഉള്ളിയും മുളകും കൂട്ടി ഇടിച്ച ഒരു ചമ്മന്തി അല്ലാതെ ഒന്നും എന്നോടൊപ്പം അവൾ ഉണ്ടായിരുന്ന നാലു വർഷങ്ങളിലും ഞാൻ കണ്ടിട്ടില്ല.

ഒരിക്കൽ സ്കൂളിൻ്റെ വരാന്തയിൽ വെച്ചാണ് അവളെ ഞാൻ ആദ്യമായി കാണുന്നത്.

മെലിഞ്ഞുണങ്ങിയ ഒരു കുട്ടി. കണ്ണിലെപ്പോഴും ദുഖാചുവയായിരുന്നോ.....

വെറുതെ പുറത്തെ കാഴ്ച നോക്കി നിന്നിരുന്ന അവളുടെ മേലേയ്‌ക്ക്‌ ഓടി വന്ന കുരുത്തം കെട്ട ഒരുത്തൻ വീണു.അതോടെ അവളുടെ ഷർട്ടിൻ്റെ  അരികു ചെറുതായൊന്നു കീറി. അവൻ അപ്പോൾ തന്നെ പേടിച്ചു ഓടി കളഞ്ഞു.

എന്നെ അത്ഭുതപ്പെടുത്തികൊണ്ട് അവൾ പിന്നെ ഭയങ്കര കരച്ചിലായിരുന്നൂ. കൂട്ടത്തിൽ അവൾ പറയുന്നുണ്ടായിരുന്നൂ ..

"ചിറ്റ ഇന്ന് തല്ലികൊല്ലും".

"അമ്മ തല്ലും അല്ലെങ്കിൽ  അച്ഛൻ തല്ലും" എന്ന് പറയാതെ ഇവൾ എന്താ ഇങ്ങനെ എന്നാണ് ഞാൻ ആ സമയം ചിന്തിച്ചത്.

എല്ലാത്തിനും മൂകസാക്ഷിയായി ഞാൻ മാത്രം ഉണ്ട്. മടിച്ചുമടിച്ചു പതിയെ ഞാൻ അവളുടെ അടുത്തേയ്ക്കു ചെന്ന് അവളെ ആശ്വസിപ്പിച്ചൂ. അവിടെ നിന്നാണ് ഞങ്ങളുടെ സൗഹൃദം തുടങ്ങുന്നത്.

പിറ്റേ വർഷം അവൾ എൻ്റെ ക്ലാസ്സിൽ ആയിരുന്നൂ. അവളെ ഞാൻ എൻ്റെ അടുത്ത് പിടിച്ചിരുത്തി. പതിയെ പതിയെ ഞങ്ങൾ വലിയ കൂട്ടുകാരായി.

എന്നോ ഒരിക്കൽ  ഒരു ഇടവേള നേരത്തു അവൾ അവളുടെ കഥ എന്നോട് പറഞ്ഞു..

അവളുടെ വീട്ടിൽ അച്ഛനും അമ്മയും അവളും ചേച്ചിയും മാത്രമാണ് ഉണ്ടായിരുന്നത്. അച്ഛന് അമ്മയെയും മക്കളെയും ഇഷ്ടമായിരുന്നൂ. സന്തോഷത്തോടെ അവർ ജീവിച്ചു വരികയായിരുന്നൂ.പെട്ടെന്നാണ് എല്ലാം തകർന്നത്..

അന്ന് അവൾ രണ്ടാം ക്ലാസ്സിലും ചേച്ചി നാലാം ക്ലാസ്സിലും പഠിക്കുന്നു.
പെട്ടെന്ന് അച്ഛന് ഒരു മാറ്റo . എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയുവാനുള്ള പ്രായം അന്ന് അവൾക്കു ഉണ്ടായിരുന്നില്ല.

അന്ന് ഒരു ദിവസം എന്തോ പറഞ്ഞു അച്ചനും അമ്മയും കൂടെ വഴക്കിട്ടു പോലും. അവർ സംസാരിച്ചത് ചിറ്റ എന്ന് അവൾ ഇപ്പോൾ വിളിക്കുന്ന ആ സ്ത്രീയെ പറ്റി ആണ് എന്ന് അവൾക്കു ചെറുതായ ഒരു ഓർമ്മയുണ്ട്.

പെട്ടെന്നുള്ള ദേഷ്യത്തിൽ അച്ഛൻ അമ്മയെ ചവിട്ടി. മയങ്ങി വീണ അമ്മ പിന്നെ ഉണർന്നില്ല. അതുകണ്ടു പേടിച്ച ചേച്ചി അവളെയും കൊണ്ട് കട്ടിലിനടിയിൽ ഒളിച്ചു.അവൾ പറഞ്ഞത് അനുസരിച്ചാണെങ്കിൽ അമ്മയുടെ മരണം അങ്ങനെ ആയിരുന്നൂ. പക്ഷെ മറ്റുള്ളവരുടെ മുൻപിൽ അത് ഒരു ആത്മഹത്യയായി മാറി.

അമ്മയുടെ മരണം കഴിഞ്ഞു മൂന്ന് മാസം കഴിഞ്ഞപ്പോൾ അച്ഛൻ ഒരു സ്ത്രീയെ വീട്ടിലേയ്ക്കു കൂട്ടി കൊണ്ട് വന്നു.

അവരെ അവൾ ചിറ്റ എന്ന് വിളിച്ചൂ അല്ലെങ്കിൽ വിളിക്കേണ്ടി വന്നൂ..

അന്നു ആ രണ്ടു കുട്ടികളുടെയും ദുരന്തജീവിതം തുടങ്ങി എന്നാണ് അവൾ പറഞ്ഞത്...

വീട്ടിലെ എല്ലാ പണികളും അവളും ചേച്ചിയും കൂടെ ചെയ്തു തീർക്കണം. ഇല്ലെങ്കിൽ ചിറ്റ പൊതിരെ തല്ലും. ഭക്ഷണം കൊടുക്കില്ല. കീറപ്പായയിൽ ചായ്പ്പിലാണ് അവളും ചേച്ചിയും കിടക്കുന്നത്. അച്ഛനും ചിറ്റയെ പേടിയാണ്.

ഇടയ്ക്കൊക്കെ അവൾക്കു അമ്മയെ ഓർമ്മ വരും. അപ്പോഴൊക്കെ അവളും ചേച്ചിയും കൂടെ ഇരുന്നു കരയും.

"തങ്ങളെ ഒറ്റയ്ക്കാക്കി പോവുന്നതിനു പകരം എന്തെ അമ്മ കൂടെ കൊണ്ട് പോയില്ല" എന്ന ചോദ്യം അവളെ സങ്കടത്തിലാഴ്ത്തി.

കാലo  പൊയ്കൊണ്ടിരുന്നൂ. ചിറ്റയ്ക്കു രണ്ടു കുട്ടികൾ ഉണ്ടായി. അതോടെ ഇവരുടെ ജീവിതം കൂടുതൽ ദുസ്സഹമായി.

അച്ഛനും ചിറ്റയും  ആ രണ്ടു കുട്ടികളും കൂടെ സിനിമയ്ക്ക് പോകും ബന്ധു വീടുകളിലെല്ലാം പോകും. ഇവരെ മാത്രം അവർ എങ്ങും കൂടെ കൊണ്ട് പോവുകയില്ല.ഇവളും ചേച്ചിയും ആ വീട്ടിൽ അധികപറ്റാണ്‌.

നല്ല കറികളെല്ലാം ഇവളും ചേച്ചിയും കൂടെ രാവിലെ ഉണ്ടാക്കി ആ കുട്ടികളുടെ ചോറ്റുപാത്രത്തിൽ നിറയ്ക്കണം. ഇവർക്ക് അതൊന്നും കഴിക്കുവാൻ അവകാശമില്ല.

ചേച്ചി പഠിക്കുവാൻ മിടുക്കിയായിരുന്നൂ. പക്ഷെ അമ്മയുടെ മരണം തൊട്ടു മുൻപിൽ കണ്ടതിനു ശേഷം എത്ര പഠിച്ചാലും അവളുടെ തലയിൽ ഒന്നും കയറില്ല എന്നാണ് അവൾ പറയുന്നത്.

എന്നും കൈ നിറയെ അടി വാങ്ങുന്ന ആ പാവത്തോടു എനിക്ക് സഹതാപം ആയിരുന്നൂ. "ഒരു അദ്ധ്യാപിക പോലും ആ പാവത്തിൻ്റെ അവസ്ഥ മനസ്സിലാക്കുന്നില്ലല്ലോ എന്നോർത്ത് .."

ഒരിക്കൽ ചേച്ചി അവളോട് പറഞ്ഞു " വീട്ടിലെ പണിയെല്ലാം ചിറ്റ ഉണരുന്നതിനു മുൻപേ ഞാൻ ചെയ്തു തീർക്കാം. നീ ആ സമയത്തിരുന്നു പഠിക്കണം".

അങ്ങനെ അവൾ അതിരാവിലെ എഴുന്നേറ്റിരുന്നു പഠിക്കുവാൻ തുടങ്ങി. കാരണം ചിറ്റയ്ക്കു അവർ സ്കൂളിൽ പോവുന്നതോ പഠിക്കുന്നതോ ഇഷ്ടമായിരുന്നില്ല.

എത്ര ക്ലാസ്സു വരെ പഠിക്കുവാൻ പറ്റും എന്നൊന്നും അവൾക്കു അറിയില്ല. എന്നാലും അവൾ കിട്ടിയ സമയത്തെല്ലാം വാശിയോടെ പഠിച്ചൂ..

പക്ഷെ ...

ആ വർഷം വേനലവധിക്ക് ശേഷം അവൾ ക്ലാസ്സിൽ വന്നില്ല. അന്വേഷിച്ചു പോകുവാൻ എൻ്റെ കൈയ്യിൽ മേൽവിലാസം ഉണ്ടായിരുന്നില്ല....

പിന്നീടെപ്പോഴും ചോറ്റു പത്രം തുറക്കുമ്പോൾ അവളുടെ മുഖം മസ്സിൽ തെളിഞ്ഞു വരുവാൻ തുടങ്ങി. അങ്ങനെയാണ് ഞാൻ സ്കൂളിൽ ഭക്ഷണം കൊണ്ടുവരാതെ ഉച്ചയ്ക്ക് വീട്ടിൽ പോയി ഭക്ഷണം കഴിക്കുവാൻ തുടങ്ങിയത്. കുറെ നാളുകൾ അങ്ങനെ ഞാൻ ആ ശീലം തുടർന്നു.

വർഷങ്ങൾക്കു ശേഷം ഇന്ന് ഞാൻ അവളെ കണ്ടു.

എൻ്റെ കൂട്ടുകാരി ഒരു ഗൾഫുകാരൻ്റെ ഭാര്യയായിട്ടു, ഒട്ടും പ്രതീക്ഷിക്കാതെ ഒരു ജ്വല്ലറിയിൽ വച്ചിട്ട് എൻ്റെ മുൻപിൽ പ്രത്യക്ഷപ്പെടുന്നൂ..

അതും നീണ്ട പന്ത്രണ്ടു വർഷങ്ങൾക്കു ശേഷം...

അവൾ എന്നെ പെട്ടെന്ന് തിരിച്ചറിഞ്ഞു. ഭർത്താവിനു എന്നെ പരിചയപ്പെടുത്തി. എന്നെ പറ്റി അവൾ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.

 എൻ്റെ കൂടെ ഉണ്ടായിരുന്ന അമ്മയെ അവൾ ചേർത്ത് പിടിച്ചൂ.

അവൾ എവിടെയായിരുന്നു എന്ന എൻ്റെ ചോദ്യത്തിനുള്ള ഉത്തരം അവൾ പറഞ്ഞു തുടങ്ങി.

വളരെ  കുറച്ചു സമയം മാത്രമേ ഞങ്ങൾക്ക് .ഉണ്ടായിരുന്നുള്ളു. പറയുവാൻ ഏറെ ഉണ്ടായിരുന്നൂ താനും...

അവളെ കാണാതെ ഞാൻ വിഷമിച്ച ആ വേനൽ അവധിക്കാലത്തു അവളുടെ അച്ഛൻ മരിച്ചു പോയത്രെ. പിന്നീട് ചിറ്റ അവരെ രണ്ടു പേരെയും സ്കൂളിൽ വിട്ടില്ല.

കുറെ അധികം കരഞ്ഞു പറഞ്ഞപ്പോൾ അവളെ മാത്രം അടുത്തുള്ള സർക്കാർ വക വിദ്യാലയത്തിൽ വിട്ടു.

ചേച്ചിയെ പിന്നീട് ബന്ധത്തിലുള്ള ആരോ അവളുടെ കഷ്ടം കണ്ടു ചെറുപ്പത്തിലേ തന്നെ കെട്ടിക്കൊണ്ടു പോയി. അപ്പോൾ ഇവൾ പ്ലസ് ടുവിന് പിടിക്കുകയായിരുന്നൂ. അതോടെ ഇവളുടെ പഠനം നിന്നു. ചേച്ചി പിന്നീട് ആ വീട്ടിലേയ്ക്കു വന്നിട്ടില്ല.

പാവം അതിനു മാത്രം ആ വീട്ടിൽ അവൾ അനുഭവിച്ചിട്ടുണ്ടായിരുന്നല്ലോ...

ആയിടയ്ക്കാണ് അവൾക്കു ഒരു കല്യാണ ആലോചന വരുന്നത്. അവൾക്കു ഒട്ടും ഇഷ്ടം ഇല്ലായിരുന്നൂ.

അയാൾ  ഗൾഫിൽ ഡ്രൈവർ ആണ്. ഒരു രണ്ടാം കെട്ടുകാരൻ. ആദ്യ ഭാര്യ എങ്ങനെയോ മരിച്ചൂ എന്ന് കേട്ടപ്പോൾ അവൾക്കു പേടിയാണ് തോന്നിയത്.

"സ്ത്രീധനം വേണ്ട" എന്ന് അയാൾ പറഞ്ഞപ്പോൾ ചിറ്റ കെട്ടിച്ചു കൊടുത്തതാണ്....

ഒരു തരി പൊന്നു പോലും ചിറ്റ കൊടുത്തില്ല. കല്യാണമായിട്ടൊന്നും ഉണ്ടായിരുന്നില്ല. ഒരു ചെറിയ ചടങ്ങു പേരിനു നടത്തി...

മരിക്കണമെന്നു പോലും അവൾക്കു തോന്നിയ ദിവസം ആയിരുന്നൂ അത് ....

പക്ഷെ അവൾ പറയുന്നൂ അതാണ് "അവളുടെ ജീവിതത്തിലെ എറ്റവും വലിയ ഭാഗ്യം" എന്ന്.

സ്നേഹിക്കുവാൻ മാത്രം അറിയുന്ന ഒരാൾ. അവളുടെ മുടങ്ങി പോയ പഠനം  അയാൾ പൂർത്തിയാക്കുവാൻ സമ്മതിച്ചൂ. ഇപ്പോൾ അവൾക്കു ഒരു ചെറിയ ജോലി ഉണ്ട്.

 ഒരു കുട്ടിയുണ്ട് അവൾക്കു. അമ്മായിയമ്മയ്ക്കുo  അവളെ വലിയ കാര്യം ആണ്. അവൾ അങ്ങനെ സുഖമായി ജീവിക്കുന്നൂ. ചേച്ചിയുo  സുഖമായിട്ടു ഇരിക്കുന്നൂ.

ഇടയ്ക്കൊക്കെ അവൾ ചേച്ചിയെ പോയി കാണും.

ചിറ്റയെ തിരക്കി അവൾ പോകാറില്ല...

ആ സ്വത്തും അവൾക്കു വേണ്ട..

ജീവിതം തന്നതൊന്നും അത്രവേഗം മറക്കുവാൻ അവൾക്കു കഴിയില്ലല്ലോ.....

പഠിക്കുവാൻ മിടുക്കിയായിരുന്നൂ അവൾ.എത്രയോ ഉയരത്തിൽ എത്തേണ്ടവൾ.എന്നിട്ടും വിധി അവൾക്കു കരുതി വച്ച ദുരിതങ്ങൾ കാണുബോൾ ഇടയ്ക്കൊക്കെ ഞാൻ ഓർത്തു പോകുമായിരുന്നൂ

" എന്തെ ദൈവം ഇങ്ങനെ..."

ഒരാൾക്ക് ജീവിതത്തിൽ സഹിക്കാവുന്ന ദുഃഖങ്ങൾക്കു ഒരു പരിധിയില്ലേ...
അതോ സഹനം സ്വീകരിക്കുവാൻ മാത്രം വിധിക്കപെട്ടവരാണോ ചില ജന്മങ്ങൾ.

 അപ്പോൾ "ദൈവവും പക്ഷഭേദം കാണിക്കുമോ...?"

അവളുടെ ആ പുഞ്ചിരി തൂകുന്ന മുഖം എനിക്ക് എൻ്റെ എല്ലാ ചോദ്യങ്ങൾക്കും കിട്ടിയ ഉത്തരം ആയിരുന്നൂ....

.....................സുജ അനൂപ്





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G