VASOORI വസൂരി FB, A, G

വസൂരി എന്ന രോഗത്തെ പേടിക്കാത്ത പഴമക്കാർ കുറവായിരിക്കും.. വന്നു പോയാൽ മരണമെല്ലെ അന്ന് പോംവഴി ആയിട്ടുള്ളൂ..

അന്നു രോഗം ബാധിച്ചു മരിച്ചവരെ പറ്റിയും അവരുടെ പ്രേതങ്ങളെ പറ്റിയും ഒത്തിരി കഥകൾ പിന്നീട് പറഞ്ഞു കേട്ടിട്ടുണ്ട് ..

അങ്ങനെ 'അമ്മ പറഞ്ഞു തന്ന ഒരു കഥയാണ് ഇവിടെ കുറിക്കുന്നത്.. ഈ കഥയ്ക്ക് എൻ്റെ ജീവിതവുമായി ബന്ധം ഉണ്ട്..

ഇത് നടക്കുന്നത് എൻ്റെ അപ്പൂപ്പൻ്റെ  കുട്ടിക്കാലത്താണ്.. അന്ന് അപ്പൂപ്പൻ്റെ അമ്മ (മുത്തശ്ശി) ഗർഭിണി ആണ്.. ഉള്ളിൽ മറ്റാരുമല്ല പാവം അപ്പൂപ്പൻ തന്നെ.. 

ആദ്യത്തെ ഗർഭം... അപ്പോൾ അപ്പൂപ്പന് വയസു അമ്മയുടെ ഉള്ളിൽ ആറുമാസം..

വസൂരി പിടിച്ചിരുന്നവരെ അന്ന് ആരും ചികിൽസിക്കാൻ വരില്ലത്രേ..  അവർ അങ്ങനെ ഒറ്റപ്പെട്ടു കിടക്കും പോലും...

മരിക്കാതെ തന്നെ ജീവനോടെ ഇവരെ കുഴിച്ചിടുന്നതും പതിവായിരുന്നത്രെ.. ഏതായാലും വസൂരിയെ ഒരു നികൃഷ്ട രോഗമായി അക്കാലത്തു കരുതി പൊന്നൂ..

വസൂരി പിടിച്ചു മരിച്ചവരെ രാത്രി പായയിൽ പൊതിഞ്ഞ് ചുമന്നു കൊണ്ടുപോയി കുഴിച്ചു മൂടുമായിരുന്നു പോലും.. ഏതായാലും നാട്ടിലെ ധൈര്യമുള്ള കുറച്ചു പേർ വെള്ളമടിച്ചിട്ടാണത്രെ ഇത് ചെയ്തിരുന്നത്.. 

സിമിത്തേരിയിൽ ഒറ്റയ്ക്ക് പോവാൻ നല്ല ധൈര്യം വേണമല്ലോ.. പോരാത്തതിന് വഴി വിളക്കുകൾ ഒന്നും അക്കാലത്തില്ലത്രേ..

അങ്ങനെ ഇരിക്കെ ഒരിക്കൽ അപ്പൂപ്പൻ്റെ അപ്പൻ്റെ (മുത്തശ്ശൻ) കൂട്ടുകാരന് വസൂരി വന്നു പോലും.. തീരെ അവശനായി അയാൾ മരണപ്പെട്ടു എന്ന് പറയപ്പെടുന്നൂ ..

മുത്തശ്ശനും കൂട്ടുകാരനും കൂടി അയാളെ രാത്രി കൊണ്ട് പോയി കുഴിച്ചിട്ടു പോലും...

പക്ഷെ വൈകാതെ തന്നെ ഈ കൂടെ വന്ന കൂട്ടുകാരനും പേടിച്ചു വസൂരി പിടിച്ചത്രെ .. എന്തായാലും അയാളും മരണപ്പെട്ടു..

ഇദ്ദേഹത്തെ സംസ്കരിക്കാൻ മുത്തശ്ശനും നാട്ടുകാരിൽ ഒരാളും കൂടെ രാത്രി ശവം പായിൽ പൊതിഞ്ഞു കെട്ടി സിമിത്തേരിയിലേക്കു തിരിച്ചൂ.. 

അമ്മ പറഞ്ഞ പ്രകാരം ആണേൽ മുത്തശ്ശനു മനസ്സിൽ ഭയം ഉണ്ടായിരുന്നത്രെ... കൂട്ടുകാർ രണ്ടും മരിച്ചല്ലോ.. എത്ര ധൈര്യശാലി ആയാലും അങ്ങനെ ഉള്ള ഒരു അവസ്ഥയിൽ പേടിക്കുക സ്വാഭാവികം.. 

കൂട്ടുകാരൻ പിന്നിലും  മുത്തശ്ശനും മുന്നിലുമായി ശവം ചുമന്നു കൊണ്ടു നടന്നൂ..

പതുക്കെ എന്തൊക്കെയോ ചിന്തിച്ചു നടക്കുന്നതിനിടയിൽ പെട്ടന്ന്  മുത്തശ്ശൻ ഒരു മരത്തിൻ്റെ വേരിൽ തട്ടി വീണു.. കൈയിലിരുന്ന ശവവും നിലത്തു വീണു..

പക്ഷെ പെട്ടന്ന് അദ്ദേഹത്തിനു തോന്നിയത് പണ്ട് കുഴിച്ചിട്ട കൂട്ടുകാരൻ്റെ പ്രേതം വഴിയിൽ കിടക്കുന്നതായിട്ടു ആണത്രേ...

 പ്രേതം തന്നെ കൊല്ലുവാൻ നോക്കിയതാനെന്നു പോലും അദ്ദേഹം ചിന്തിച്ചു...

ഏതായാലും അവർ രണ്ടു പേരും കൂടെ എങ്ങനെയൊക്കെയോ ആ ശവം കുഴിച്ചിട്ടു വീട്ടിൽ തിരിച്ചെത്തി പോലും.. 

പക്ഷെ വീടിന്റെ നട കയറിയ ഉടനെ  മുത്തശ്ശൻ ചോര ഛർദിച്ചു മരിച്ചത്രേ.. അങ്ങനെ മൂന്ന് കൂട്ടുകാരും മരിച്ചു പോയി..

ഏതായാലും അപ്പൂപ്പനെ അനാഥനാക്കിയത് ആ വസൂരികാലമായിരുന്നൂ.. 

എങ്ങനെ എന്നല്ലേ..

വളരെ ഉന്നത ചിന്താഗതിക്കാരിയായിരുന്ന മരിച്ചുപോയ ഈ മുത്തശ്ശൻ്റെ അമ്മ തൻ്റെ ചെറുപ്പക്കാരിയായ മരുമകളെ പ്രസവത്തിനു ശേഷം കുട്ടിക്ക് ഒരു വയസ്സുള്ളപ്പോൾ, കല്യാണം കഴിപ്പിച്ചു വിട്ടു എന്നാണ് അമ്മ പറഞ്ഞത്.. വളരെ സങ്കടപെട്ടാണ് അവർ വിവാഹത്തിന് സമ്മതിച്ചതത്രെ... 

കല്യാണം കഴിഞ്ഞു പോവുമ്പോൾ സ്വന്തം മകനെ (എൻ്റെ  അപ്പൂപ്പനെ)  കൂടെ കൊണ്ട് പോകുവാൻ മുത്തശ്ശൻ്റെ അമ്മ സമ്മതിച്ചില്ല.. പകരം ഇടയ്ക്കൊക്കെ കാണുവാൻ മാത്രം അനുവാദം കൊടുത്തത്രെ..

ഏതായാലും ഇടയ്ക്കൊക്കെ അവർ വന്നു അപ്പൂപ്പനെ കാണുമായിരുന്നൂ എന്നും.. ഇടയ്ക്കെല്ലാം അപ്പൂപ്പൻ അവിടെ പോയി താമസിച്ചിരുന്നു എന്നും പറയപ്പെടുന്നൂ.. 

അവരുമായി എന്നും അപ്പൂപ്പൻ വളരെ  സൗഹ്രദത്തിലായിരുന്നു എന്ന് മാത്രമല്ല.. ഒറ്റ മകനായിരുന്ന അപ്പൂപ്പന് അങ്ങനെ സഹോദരങ്ങൾ ഉണ്ടായതിൽ സന്തോഷിച്ചിരുന്നൂ എന്നും പറയപ്പെടുന്നൂ..

അപ്പൂപ്പനെ വളർത്തിയത് മുത്തശ്ശൻ്റെ അമ്മയും  മുത്തശ്ശൻ്റെ ചേട്ടൻ്റെ ഭാര്യയും (അവരെയും അപ്പൂപ്പൻ അമ്മയുടെ സ്ഥാനത്താണ് കരുതിയിരുന്നത്) കൂടെ ആയിരുന്നത്രേ.... 

കുട്ടിക്കാലത്തൊക്കെ കാണുന്നവരെ എല്ലാം അമ്മ കൊച്ചാപ്പൻ എന്ന് പരിചയപ്പെടുത്തുമ്പോൾ ഞാൻ അത്ഭുതപ്പെട്ടിരുന്നൂ.. 

അമ്മ ഈ കഥ പറഞ്ഞു തന്നപ്പോഴാണ് ഇതയധികം അനിയന്മ്മാർ അപ്പൂപ്പന് ഉണ്ടായതെങ്ങനെ എന്ന് എനിക്ക് മനസ്സിലായത്..

പെറ്റമ്മയുടെ മക്കളും പോറ്റമ്മയുടെ മക്കളും കൊച്ചാപ്പന്മാർ തന്നെ ആണല്ലോ..

പക്ഷെ എവിടെയോ എനിക്ക് സങ്കടം തോന്നി ഇരുന്നൂ അപ്പൂപ്പനെ കാണുമ്പോൾ.. 

പാവം അപ്പൂപ്പൻ ... എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ...എവിടെയൊക്കെയോ എൻ്റെ  പാവം അപ്പൂപ്പൻ അനാഥത്വ൦ അനുഭവിച്ചിട്ടുണ്ടാകും....എന്ന്.....

ആരൊക്കെ എത്ര സ്നേഹിച്ചാലും സ്വന്തം അപ്പനും അമ്മയും അവരുടെ സാമീപ്യവും കൊതിക്കാത്ത ഒരു മനസ്സ് ഈ ലോകത്തുണ്ടോ...

.....................സുജ അനൂപ്



  


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

ദൈവത്തിൻ്റെ നീതി DAIVATHINTE NEETHI, FB, N, A, E, NL, KZ, K, P, EK, NA

ENTE APPACHAN എൻ്റെ അപ്പച്ചൻ