MANIKUTTI മണിക്കുട്ടി FB, N, K, G, P, E, A, KZ, PT, AP, QL

മണിക്കുട്ടി....

കൗമാരത്തിലെപ്പോഴോ എൻ്റെ മനസ്സിൻ്റെ ആഴങ്ങളിൽ പതിഞ്ഞ മുഖം...

എത്രെയോ രാത്രികളിൽ അവളായിരുന്നൂ എൻ്റെ സ്വപ്നത്തിലെ നായിക.

 മണിക്കുട്ടിയുടെ ഭർത്താവ് ആത്മഹത്യ ചെയ്തു എന്നു അമ്മയാണ് പറഞ്ഞത്.

കേട്ടപ്പോൾ ആദ്യം വിഷമം തോന്നി....

 രണ്ടു കൊച്ചു കുട്ടികൾ ഉണ്ട്. അവറ്റകളെ വളർത്തുവാൻ മണിക്കുട്ടിക്കു താങ്ങായി നിൽക്കേണ്ട ആളാണ് പോയത്.

മണിക്കുട്ടിയെ എനിക്ക് ചെറുപ്പം മുതലേ അറിയാം...

ഒരു പാവം പാവടക്കാരിയായിട്ടാണ് മണിക്കുട്ടി എൻ്റെ മുന്നിലേയ്ക്ക് കടന്നു വരുന്നത്. കാണുവാൻ തെറ്റൊന്നുമില്ല. അയല്പക്കത്തുള്ളതാണ്, അമ്മയെ സഹായിക്കുവാൻ ഇടയ്‌ക്കൊക്കെ വീട്ടിൽ വരും.

എപ്പോഴൊക്കെയോ ജനലിലൂടെ ഞാൻ അവളെ നോക്കി കൊണ്ടിരിക്കും..

മണിക്കുട്ടിയെ സ്കൂളിൽ വിട്ടതാണ്...

 പക്ഷെ പഠിക്കുവാൻ മണ്ടിയാണത്രെ....

ആറാം ക്ലാസ്സിൽ രണ്ടാം തവണയും പൊട്ടിയപ്പോൾ അച്ഛൻ പറഞ്ഞത്രേ

 "ഇനി സ്കൂളിൽ പോവണ്ടാന്ന്".

അതോടെ മണിക്കുട്ടി വീട്ടിൽ പണിക്കു വന്നു തുടങ്ങി. അതുവരെ മണിക്കുട്ടിയുടെ അമ്മയായിരുന്നൂ അമ്മയുടെ സഹായി.

മണിക്കുട്ടിക്ക് അച്ഛനും അമ്മയും ഒരു ചേച്ചിയും മാത്രെമേ ഉണ്ടായിരുന്നൂള്ളൂ.

ചേച്ചി പണ്ടേ പഠനം നിറുത്തി വീട്ടിലിരുപ്പായിരുന്നൂ. ഏതു നേരവും കണ്ണാടിയിൽ നോക്കി സൗന്ദര്യം ആസ്വദിക്കലായിരുന്നൂ അതിൻ്റെ പ്രധാന പണി എന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്. അച്ഛൻ്റെ പുന്നാര മോളായിരുന്നൂ അവൾ.

ഒരിക്കൽ കൂലിപ്പണിക്ക് പോയ മണികുട്ടിയുടെ അച്ഛൻ പണിസ്ഥലത്തു വച്ച് പരിചയപ്പെട്ട പയ്യനെ അവളുടെ വീട്ടിലേയ്ക്കു കൂട്ടി കൊണ്ട് വന്നൂ.

അച്ഛൻ്റെ അകന്ന ബന്ധത്തിലുള്ള പയ്യൻ, കാണാനും തരക്കേടില്ല. നന്നേ ചെറുപ്പം. സ്വഭാവത്തിൽ തെറ്റൊന്നും തോന്നിയില്ല. അങ്ങനെ ചേച്ചിയെ അവനു കെട്ടിച്ചു കൊടുത്തു.

പക്ഷെ മണിക്കുട്ടിയുടെ ജീവിതത്തിലെ താഴപ്പിഴകൾ തുടങ്ങുന്നത് അവിടെ നിന്നാണ്...

ചേട്ടൻ അത്ര ശുദ്ധഗതിക്കാരൻ ഒന്നും ആയിരുന്നില്ല.

ചേട്ടൻ്റെ സ്വഭാവ ദോഷം അച്ഛൻ അറിഞ്ഞു വന്നപ്പോഴേക്കും എല്ലാം കൈ വിട്ടു പോയിരുന്നൂ.

ചേട്ടൻ പറയുന്ന ആൾക്കാരുടെ കൂടെ രാത്രിയിൽ മണികുട്ടിയുടെ ചേച്ചി പോകണം. അവൻ അവളുടെ മാംസം വിറ്റു കിട്ടുന്ന പൈസയുമെടുത്തു കൂട്ടുകാരുടെ കൂടെ കള്ളൂ കുടിച്ചു നടക്കും.

ഒരു കുട്ടി ഉണ്ടാവുമ്പോൾ എല്ലാം ശരിയാകുമെന്ന പ്രതീക്ഷ മണിക്കുട്ടിയുടെ അച്ഛന് ഉണ്ടായിരുന്നൂ.

പക്ഷെ കുട്ടി ജനിച്ചു കഴിഞ്ഞപ്പോൾ പ്രശ്നങ്ങൾ കൂടുതൽ വഷളാവുകയാണ് ചെയ്തത്... കുട്ടി അവൻ്റെ  അല്ല എന്ന് അവനു സംശയം.

ഒരു ദിവസ്സം വെള്ളമടിച്ചു വന്ന അവൻ കുട്ടിയെ ഉറക്കി കിടത്തിയ തൊട്ടിലിന്  തീ കൊടുത്തു. ഭാഗ്യത്തിന് ഓടി വന്ന ചേച്ചി ചെറിയ പൊള്ളലുകളോടെ കുട്ടിയെ രക്ഷിച്ചൂ. കുട്ടിയുമായി ആശുപത്രിയിൽ നിന്നും ചേച്ചി പിന്നെ ചേട്ടൻ്റെ അടുത്തേയ്ക്കു പോയില്ല...

 അവൾ എവിടെയാണെന്ന് പിന്നെ ആർക്കും അറിയുവാൻ കഴിഞ്ഞിട്ടില്ല...

അതെല്ലാം കണ്ടു മനസ്സ് നൊന്താണ് മണികുട്ടിയുടെ അച്ഛൻ മരിക്കുന്നത്‌....

മണിക്കുട്ടിയെ ഒന്ന് ആശ്വസിപ്പിക്കണം എന്ന് അന്ന് മനസ്സ് പറഞ്ഞു....

പക്ഷെ ... സമ്പത്തിൻ്റെയും  ജാതിയുടെയും കുലമഹിമയുടെയും മതിലുകൾ എന്നെ അതിനു അനുവദിച്ചില്ല...

അല്ലെങ്കിലും മണികുട്ടിയെ ഞാൻ പ്രണയിച്ചിരുന്നോ...

അതോ സഹതാപമായിരുന്നോ... ഇന്നും പിടിതരാതെ മനസ്സ് ....

കാലം കടന്നു പോയികൊണ്ടിരുന്നൂ..

അന്നൊരിക്കൽ മണിക്കുട്ടിയുടെ അമ്മയ്ക്ക് സുഖമില്ലാതെ വന്നപ്പോൾ ആശുപത്രിയിൽ കൂടെ നിൽക്കുവാൻ പോയതായിരുന്നൂ മണികുട്ടി. അവിടെ വച്ചാണ് അവൾ ജയനെ കാണുന്നത്.

അവളെ പോലെ തന്നെ ഒത്തിരി കഷ്ടപ്പാടുകൾ അനുഭവിച്ച ഒരു ജന്മം. മുൻജന്മ ബന്ധം പോലെ അവർ പിരിയുവാൻ പറ്റാത്തവിധം അടുത്തു...

അങ്ങനെ എന്നെ പോലും ഞെട്ടിച്ചു കൊണ്ട് അവൾ അവൻ്റെ ഒപ്പം ഒളിച്ചോടി പോയി...

അന്ന് മനസ്സിൽ എവിടെയോ ഒരു വിങ്ങൽ അനുഭവപ്പെട്ടു.... ഒരു പക്ഷെ പറയാതെ പോയ പ്രണയം ആയിരുന്നോ അത്....

പിന്നീടെപ്പോഴോ അമ്മയാണ് അവൾ രണ്ടു പെറ്റ വിവരം പറഞ്ഞത്.

പക്ഷെ... ആ സമയത്താണ് അവളുടെ കെട്ട്യോൻ സുഖമില്ലാതെ ആവുന്നത്. പണിസ്ഥലത്തു വച്ച് കാലിനു എന്തോ പറ്റിയതാണ്. അതോടെ പണിക്കു പോവാതെ അയാൾ വീട്ടിലിരുപ്പായി.

ആദ്യമൊക്കെ എന്ത് ചെയ്യണം എന്ന് അറിയാതെ ഇരുന്ന മണിക്കുട്ടിയുടെ മുന്നിലേയ്ക്ക് മാലാഖയെ പോലെ ചേച്ചി കടന്നു വന്നു. അവളുടെ ഭർത്താവിൻ്റെ ചികിത്സയ്ക്ക് പണം ചിലവാക്കിയത് ചേച്ചിയായിരുന്നൂ.

അതൊരു ചതിയാണെന്ന സത്യം മണിക്കുട്ടി അറിഞ്ഞില്ല.

പതിയെ പതിയെ ചേച്ചി തന്നെ പോലെ തന്നെ മണികുട്ടിയെയും വേശ്യാവൃത്തിയിലേക്ക് നയിച്ചൂ..

മണികുട്ടിക്കും തൻ്റെതായ ന്യായവാദങ്ങൾ ഉണ്ടായിരുന്നൂ.. ആ  സമയത്തായിരുന്നൂ ഭർത്താവിൻ്റെ ഒരു കാലു മുറിക്കുന്നത്.

ഇനി ഒരു പക്ഷെ ജീവിതകാലം മൊത്തം അയാൾക്കു ചെലവിന് കൊടുക്കേണ്ടി വരും എന്ന് മണിക്കുട്ടിക്ക് തോന്നിയിരുന്നിരിക്കാം.....

ഏതായാലും അവൾ കൂലിപ്പണിക്ക് പോവുകയാണെന്നാണ് അവൻ വിചാരിച്ചിരുന്നത്. വീട്ടിൽ നിന്നും പുറത്തു പോകാത്ത അവനെ പേടിക്കേണ്ടതില്ലെന്നു മണിക്കുട്ടിയും വിചാരിച്ചു..

എല്ലാം അവസാനിച്ചത് അന്നത്തെ ആ യാത്രയിലാണ്...

 ബ്രോക്കർ പറഞ്ഞ ഹോട്ടലിൽ എത്തിയ മണിക്കുട്ടി കണ്ടത് ഭർത്താവിൻ്റെ അമ്മാവൻ്റെ മകനെ ആയിരുന്നൂ. അത് പക്ഷെ അവൾക്കു അറിയില്ലായിരുന്നൂ....

ഒരിക്കൽ പോലും അവളെ ജയൻ സ്വന്തം വീട്ടിൽ കൂട്ടികൊണ്ട് പോയിട്ടില്ല. എന്നേ  അവൻ എല്ലാവരെയും മണിക്കുട്ടിക്കായി ഉപേക്ഷിച്ചതായിരുന്നൂ...

അന്ന് തിരിച്ചു ചന്തയിൽ പോയി സാധനങ്ങളെല്ലാം വാങ്ങി വീട്ടിലെത്തിയ മണിക്കുട്ടിയെ കാത്തു ഭർത്താവിൻ്റെ അമ്മാവൻ്റെ മകൻ അവിടെ ജയൻ്റെ കൂടെ ഉണ്ടായിരുന്നൂ..

അവൻ മണിക്കുട്ടിയുടെ സ്വഭാവമഹിമ ജയൻ്റെ മുന്നിൽ വിളിച്ചോതി.. ഒന്നും മിണ്ടാതെ മണിക്കുട്ടി അത് കേട്ടിരുന്നൂ.

ജയേട്ടൻ ഒന്ന് തല്ലിയിരുന്നെങ്കിൽ എന്നവൾ ആശിച്ചൂ.

ഒന്നും സംഭവിച്ചില്ല.....

അന്ന് രാത്രിയിൽ എപ്പോഴോ ജയൻ അവളുടെ തലയിൽ തലയോടി.

"ഇനി ഒരിക്കലും തെറ്റ് ചെയ്യരുത്" എന്നു അവൻ ആവശ്യപ്പെട്ടു.

 സ്വന്തം കടമ നിർവ്വഹിക്കുവാൻ കഴിയാത്തതിൽ അവൻ ഒത്തിരി വേവലാതിപ്പെട്ടു. എപ്പോഴോ അവർ രണ്ടുപേരും ഒന്നായി മയക്കത്തിൻ്റെ ആഴങ്ങളിൽ അലിഞ്ഞു.

പിറ്റേന്ന് മകൻ്റെ കരച്ചിൽ കേട്ടാണ് മണിക്കുട്ടി ഉണർന്നത്. ആ കൊച്ചുവീടിൻ്റെ നടുമുറിയിൽ ജയൻ മരിച്ചു കിടക്കുന്നതാണ് അവൾ കണ്ടത്.

നാട്ടുകാരും ജയൻ്റെ വീട്ടുകാരും അവളെ ഒത്തിരി കുറ്റം പറയുന്നുണ്ടായിരുന്നൂ. അതെല്ലാം അവൾ സഹിച്ചു.

"ചെയ്തുപോയ തെറ്റിന് ഏതു ഗംഗയിൽ കുളിക്കണം" എന്നു അവൾക്കറിയില്ലായിരുന്നൂ....

പിന്നീടെപ്പോഴോ വഴിയിൽ വച്ച് കണ്ടപ്പോൾ മണികുട്ടിയെ തിരിച്ചറിയുവാൻ എനിക്കായില്ല. അത്ര അവൾ മാറിയിരുന്നൂ.. കണ്ണുകളെല്ലാം കുഴിയിലാണ്ടത് പോലെ തോന്നി.

പിന്നീട് അമ്മ പറഞ്ഞു അറിഞ്ഞു ..

മണിക്കുട്ടി രാപകലില്ലാതെ ഏതൊക്കെയോ വീടുകളിൽ വീട്ടുപണി ചെയ്യ്തു കുഞ്ഞുങ്ങളെ വളർത്തുകയാണത്രെ....

ചെയ്തു പോയ തെറ്റിന് പരിഹാരം ചെയ്യുകയാണോ... അതോ അവൾ തെറ്റൊന്നും ചെയ്തിട്ടില്ലെ....

എല്ലാ തെറ്റുകളും തെറ്റുകളാണോ..

അവളെ വിധിക്കുവാൻ എനിക്കെന്തു അധികാരം...

.....................സുജ അനൂപ്









അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

ദൈവത്തിൻ്റെ നീതി DAIVATHINTE NEETHI, FB, N, A, E, NL, KZ, K, P, EK, NA

ENTE APPACHAN എൻ്റെ അപ്പച്ചൻ