സാഫല്യം SAPHALYAM, FB, N, K, P

"മോളെ, കൈയ്യിൽ വാങ്ങുമ്പോൾ ചേച്ചി ഒന്നും പറഞ്ഞില്ല.."

സമയമായി എന്ന് എനിക്ക് അറിയാമായിരുന്നൂ. എല്ലാം ഇങ്ങനെ അവസാനിക്കട്ടെ. ഈ ഭൂമിയിൽ ജീവിക്കുവാൻ എനിക്ക് ഒരു യോഗ്യതയും ഇല്ല......

സന്തോഷപൂർണ്ണമായിരുന്നൂ എൻ്റെ വിവാഹജീവിതം. ഞാനും അദ്ദേഹവും മോളും അടങ്ങിയ കൊച്ചു കുടുംബം. കൂലിപ്പണിയായിരുന്നൂ അദ്ദേഹത്തിന്. കിട്ടുന്ന പൈസ കൊണ്ട് ഞങ്ങൾ ജീവിച്ചൂ..

ദൂരെ അദ്ദേഹത്തിന് സ്ഥിരമായി ഒരു കൺസ്ട്രക്ഷൻ സൈറ്റിൽ പണി കിട്ടിയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഞാനായിരുന്നൂ. പോകുവാൻ അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നൂ. കൂടെ എന്നെയും കൊണ്ട് പോകുവാനും നിർത്തുവാനും സാധിക്കും എന്നുള്ളത് എനിക്ക് ഒത്തിരി ആശ്വാസം ആയി..

പതിയെ ഞങ്ങൾ നഗരത്തിൻ്റെ ഭാഗമായി. ഒരു കുഗ്രാമത്തിൽ നിന്നും നഗരജീവിതത്തിലേക്കുള്ള മാറ്റം പതിയെ ഞാൻ ആസ്വദിച്ചു തുടങ്ങി..

എപ്പോഴോ ഞാനറിയാതെ അയാളെ ശ്രദ്ധിക്കുവാൻ തുടങ്ങി. സൈറ്റ് സൂപ്പർവൈസർ ആയി ജോലി നോക്കുന്ന അയാളുടെ കരുതലും സ്നേഹവും എന്നെ അയാളിലേക്ക് പതിയെ അടുപ്പിചൂ..

പലപ്പോഴും എൻ്റെ കൂലിപ്പണിക്കാരനായ ഭർത്താവിനോട് എനിക്ക് പുച്ഛം തോന്നി തുടങ്ങി. ആജ്ഞകൾ നൽകി ജോലിക്കാരെ മേയ്ക്കുന്ന സൂപ്പർവൈസറോട് എനിക്ക് ആരാധനയായിരുന്നൂ...

ഒരു ദിവസ്സം " ഇവിടത്തെ പണി തീരാറായി" എന്ന് അദ്ദേഹം വന്നു പറഞ്ഞു.

പുതിയ സൈറ്റ് അടുത്ത നഗരത്തിൽ ആയതുകൊണ്ട്, തിരിച്ചു നാട്ടിലേയ്ക്ക് മടങ്ങാം എന്നു അദ്ദേഹം പറഞ്ഞു. ആ വാർത്ത എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നൂ..

പിറ്റേന്ന് വിഷമിച്ചു നിൽക്കുന്ന എന്നോട് സൂപ്പർവൈസർ  ചോദിച്ചൂ.

" കൂടെ പോരുന്നോ, മോളെയും നിന്നെയും ഞാൻ നോക്കിക്കൊള്ളാം"

എപ്പോഴൊക്കെയോ കൈ മാറിയ ചുടു ചുംബനങ്ങൾ എന്നെ മറിച്ചു ചിന്തിക്കുന്നതിലും നിന്ന് വിലക്കി.നഗരജീവിതത്തിൻ്റെ കാപട്യങ്ങൾ എനിക്ക് അറിയില്ലായിരുന്നൂ.

എൻ്റെ സ്വപ്നങ്ങളിലെ രാജകുമാരൻ എന്നെ വിളിക്കുന്നൂ. ഞാൻ ഭർത്താവറിയാതെ സൂപ്പർവൈസറുടെ കൂടെ പോന്നൂ.

പുതിയ സ്ഥലത്തു ഒരു മാസത്തോളം ഞാൻ സന്തുഷ്ടയായിരുന്നൂ. പിന്നീട് ഞാൻ മനസ്സിലാക്കി

 "അദ്ദേഹം എൻ്റെ സ്ഥാനത്തു പുതിയ ആളെ കണ്ടെത്തിയിരിക്കുന്നൂ. നൈമിഷികമായ സുഖങ്ങൾക്കു വേണ്ടി ഞാൻ കൊടുത്ത വില ഒത്തിരി വലുതായിരുന്നൂ"

ഒരു ദിവസ്സം എൻ്റെ വീട്ടിലേയ്ക്കു അവൾ കടന്നു വന്നൂ. അദ്ദേഹത്തിൻ്റെ പുതിയ അടുപ്പക്കാരി. അങ്ങനെ പഴയ അടുപ്പക്കാരിയായ ഞാൻ അദ്ദേഹത്തിൻ്റെ  വീട്ടിൽ ശമ്പളം ഇല്ലാത്ത ജോലിക്കാരിയായി. ഒരു വർഷത്തോളം ഞാൻ എല്ലാം ക്ഷമിച്ചൂ.

മോൾക്ക് നാല് വയസ്സായി. അവളെ പള്ളിക്കൂടത്തിൽ വിടുവാൻ അദ്ദേഹം തയ്യാറല്ല. അടിയും തൊഴിയും സഹിക്കാവുന്നതിലും മുകളിൽ ആണ്.

അപ്പോഴൊക്കെ ഞാൻ എൻ്റെ ഭർത്താവിനെ ഓർത്തു കരഞ്ഞു..

ഒരിക്കൽ ആ ദുഷ്ടൻ എൻ്റെ മോളെ ഉപദ്രവിക്കുവാൻ നോക്കി. അത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നൂ. എൻ്റെ എല്ലാ നിയന്ത്രണങ്ങളും അവിടെ തെറ്റി. അന്ന് തന്നെ ഞാൻ മോളെയും കൂട്ടി തിരിച്ചു എൻ്റെ ഗ്രാമത്തിലെത്തി..

പട്ടിണിപരുവമായി കീറിപ്പറിഞ്ഞ സാരിയും ഉടുത്തു ചെന്ന എന്നെ ഭർത്താവു പോലും തിരിച്ചറിഞ്ഞില്ല. അദ്ദേഹം ഒത്തിരി ക്ഷീണിച്ചതു പോലെ തോന്നി..

പെട്ടെന്ന് ഞാൻ അദ്ദേഹത്തിൻ്റെ കാൽക്കൽ വീണു. അപ്പോഴാണ് എൻ്റെ മോളെ അദ്ദേഹം തിരിച്ചറിഞ്ഞത്. നീണ്ട രണ്ടു വർഷങ്ങൾ അവളെയും എന്നെയും ഒത്തിരി മാറ്റിയിരുന്നൂ.

വില കുറഞ്ഞതെങ്കിലും വൃത്തിയുള്ള വസ്ത്രങ്ങൾ ഉടുത്തു സുന്ദരിയായി ഒരുങ്ങി നടന്നിരുന്ന എൻ്റെ പ്രേതം മാത്രമേ എന്നിൽ അവശേഷിച്ചിരുന്നുള്ളൂ..

അദ്ദേഹം എൻ്റെ മോളെ കെട്ടി പിടിച്ചു ഒത്തിരി കരഞ്ഞു..

"നീ ഒത്തിരി വൈകി പോയില്ലേ സുമതി"

"എനിക്ക് ഒന്നും മനസ്സിലായില്ല..

അപ്പോഴാണ് എൻ്റെ അനിയത്തി അകത്തു നിന്നും ഇറങ്ങി വന്നത്. അവൾ എന്നോട് എല്ലാം പറഞ്ഞു.

"കഴിഞ്ഞ ഒന്നര വർഷമായി അദ്ദേഹം എന്നെ മാത്രം കാത്തു കഴിയുകയായിരുന്നൂ. ഒരു ഫോൺ കാൾ എങ്കിലും അദ്ദേഹം എന്നിൽ നിന്നും പ്രതീക്ഷിച്ചൂ. വന്നു തിരിച്ചു വിളിച്ചാൽ ഞാൻ വരില്ല എന്ന് അദ്ദേഹം ഭയന്നൂ. അവസാനം മനസ്സ് മടുത്തു എല്ലാ നഷ്ടപ്പെട്ടു എന്ന് തോന്നിയ നിമിഷം അദ്ദേഹം വിഷം കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചൂ. ആ സമയത്തു അവിടെ എത്തിയ എൻ്റെ അച്ഛൻ അദ്ദേഹത്തെ രക്ഷിച്ചു. സ്വന്തം മകൾ ചെയ്ത തെറ്റ് അച്ഛൻ തിരുത്തിയതു മറ്റൊരു മകളെ നൽകികൊണ്ടായിരുന്നൂ."

അവളെ ഞാൻ നോക്കി..

 അവൾ ഗർഭിണിയാണ് എന്ന് എനിക്ക് മനസ്സിലായി..

"ഭാഗ്യവതി, അദ്ദേഹം എത്ര നല്ല ഹൃദയത്തിൻ്റെ ഉടമയാണെന്നു എനിക്ക് മാത്രമേ അറിയൂ .."

എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ലായിരുന്നൂ. കുറ്റബോധം കൊണ്ട് അദ്ദേഹവും അനിയത്തിയും നീറുന്നതു എനിക്ക് കാണുവാൻ വയ്യ.

എല്ലാം അറിഞ്ഞു എത്തിയ അച്ഛൻ എന്നെ സ്വന്തം വീട്ടിലേയ്ക്കു കൂട്ടി കൊണ്ട് പോന്നൂ, മോളെ അച്ഛൻ അദ്ദേഹത്തെ ഏൽപിചൂ.

 വീടിൻ്റെ ഒരു മൂലയിൽ ഞാൻ ദിനങ്ങൾ തള്ളി നീക്കി. എല്ലാവരും ഞാൻ മൂലം ദുഖിക്കുന്നത് എൻ്റെ മനസ്സിൽ നൊമ്പരമായി..

ആയിടയ്ക്കാണ് അമ്മാവൻ (അമ്മയുടെ ആങ്ങള) എനിക്കായി ഒരു ആലോചന കൊണ്ട് വരുന്നത്.

"നാൽപതു വയസ്സ് പ്രായം ഉണ്ട്. രണ്ടാം കെട്ടാണ്, ആദ്യഭാര്യയിൽ കുട്ടികളില്ല. ആദ്യഭാര്യയെ ഉപേക്ഷിക്കില്ല. രണ്ടാം ഭാര്യയായി കൂടെ ജീവിക്കാം."

എനിക്ക് സമ്മതം ആയിരുന്നൂ.

എൻ്റെ വിവാഹദിനത്തിൽ ഏറ്റവും കൂടുതൽ കരഞ്ഞത് അദ്ദേഹം ആയിരുന്നൂ, എൻ്റെ ആദ്യഭർത്താവ്.

പതിയെ ഞാൻ പുതിയ സാഹചര്യങ്ങളുമായി ഇണങ്ങി ചേർന്നൂ. ഒരിക്കലും എൻ്റെ കഥകൾ പറഞ്ഞു അവർ രണ്ടുപേരും എന്നെ വേദനിപ്പിച്ചില്ല.

ഗർഭിണി ആയതിനു ശേഷം താഴത്തു വയ്ക്കാതെ ആണ് ഏട്ടനും ആദ്യഭാര്യയും (ചേച്ചി) എന്നെ കൊണ്ട് നടന്നത്.

പ്രസവം ഇത്തിരി ബുദ്ധിമുട്ടേറിയതു ആവുമെന്ന് ഡോക്ടർ പറഞ്ഞിരുന്നൂ. ആ സൂപ്പർവൈസറിൽ നിന്നും ഞാൻ ഏറ്റു വാങ്ങിയ ഓരോ ചവിട്ടുകളും എൻ്റെ ആരോഗ്യത്തെ അത്രയ്ക്ക് ബാധിച്ചിരുന്നൂ.

പ്രസവ സമയത്തു അദ്ദേഹം അടുത്ത് വേണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നൂ, എൻ്റെ ആദ്യ പ്രസവം പോലെ. അത് മനസ്സിലാക്കിയത് പോലെ ഏട്ടൻ പറഞ്ഞിട്ട് അദ്ദേഹവും അനിയത്തിയും അവരുടെ മോനും എൻ്റെ മോളും വന്നിരുന്നൂ.

കണ്ണ് നിറയെ അവരെ കണ്ടിട്ടാണ് ഞാൻ ഓപ്പറേഷൻ തീയേറ്ററിലേയ്ക്ക് പോയത്. ഇനി ഒരു തിരിച്ചു വരവ് ഇല്ല എന്ന് എനിക്ക് അറിയാമായിരുന്നൂ..

പ്രസവം കഴിഞ്ഞു എന്നെ തിരിചു മുറിയിൽ കൊണ്ട് വന്നൂ. സിസേറിയൻ ആയിരുന്നൂ.

"മോളെ ഞാൻ എട്ടൻ്റെ ആദ്യഭാര്യയുടെ കൈയ്യിൽ കൊടുത്തൂ."

അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവർ എന്നും എന്നെ സ്വന്തം അനിയത്തിയെ പോലെ മാത്രമേ നോക്കിയിട്ടുള്ളൂ..

പതിയെ ഞാൻ അദ്ദേഹത്തെ നോക്കി. അനിയത്തി അദ്ദേഹത്തോട് എൻ്റെ അടുത്ത് ഇരിക്കുവാൻ പറഞ്ഞു.

അദ്ധേഹത്തിൻ്റെ കൈ ഞാൻ ചുംബിച്ചൂ. പിന്നെ ഞാൻ മിഴികൾ അടച്ചൂ. അവിടെ എൻ്റെ ആത്മാവ് എന്നിൽ നിന്നകലുന്നത് ഞാൻ അറിഞ്ഞു...

എൻ്റെ ജന്മം സഫലമായി....

.....................സുജ അനൂപ്





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G