മണിക്കുട്ടിയുടെ ലോകം MANIKUTTIYUDE LOKAM
അദ്ധ്യായം 1: മണിക്കുട്ടിയുടെ ലോകം
എൻ്റെ കണ്ണിലൂടെ കാണുന്നതു കൊണ്ടു മാത്രം ആണോ എന്നെനിക്കറിയില്ല, എന്ത് ഭംഗിയാണ് എൻ്റെ നാട് കാണുവാൻ. നിറയെ വയലേലകൾ ഉള്ള, ഒത്തിരി ആമ്പൽപ്പൂക്കൾ വിടർന്നു നിൽക്കുന്ന കുളങ്ങളും പാടങ്ങളും ഉള്ള എൻ്റെ നാട്. മണിക്കുട്ടിയുടെ നാട് എന്ന് നിങ്ങൾ അതിനെ വിളിച്ചോളൂ കേട്ടോ. അങ്ങനെ കേൾക്കുവാനാണ് എനിക്കിഷ്ടം.
എൻ്റെ ഈ ഗ്രാമത്തിലെ പാടവരമ്പിലൂടെ നടക്കുമ്പോൾ തന്നെ മനസ്സൊന്നു തണുക്കും. നിറയെ താമരകൾ വിരിയുന്ന അമ്പലക്കുളം. ഐശ്വര്യം തുളുമ്പി നിൽക്കുന്ന അമ്പലം. പിന്നെ കുറേ നല്ല നാട്ടുകാരും. നന്മകൾ മാത്രം നിറഞ്ഞതാണ് എൻ്റെ നാടെന്നു പറയുവാനാണ് എന്നും എനിക്കിഷ്ടം. എന്നും സന്തോഷം മാത്രം നിറഞ്ഞു നിൽക്കട്ടെ ഈ നാട്ടിൽ.
ഇവിടെ ഉള്ള എല്ലാവർക്കും പറയുവാനുണ്ടാകും ഒരു കഥ. ഇവിടത്തെ പുൽനാമ്പുകൾക്കു വരെ പറയുവാൻ ഒരുപക്ഷേ ഒരു കഥ ഉണ്ടാകും. തൽക്കാലം അതവിടെ നിൽക്കട്ടെ. എനിക്ക് പറയുവാനുള്ളത് ഈ നാടിൻ്റെ കഥയല്ല. മണിക്കുട്ടിയുടെ കഥയാണ്. മണിക്കുട്ടിയിൽ നിന്നും തുടങ്ങി മണിയമ്മൂമ്മയിൽ അവസാനിക്കുന്ന എൻ്റെ കഥ. കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും നിറഞ്ഞു നിൽക്കുന്ന എൻ്റെ കഥ.
എനിക്കറിയാം എല്ലാവർക്കും തന്നെ ജനിച്ചു വളർന്ന നാട് പ്രീയപ്പെട്ടതായിരിക്കുമെന്ന്. എനിക്കും അങ്ങനെ തന്നെ. അത് നിങ്ങൾക്കും മനസ്സിലായി കാണുമല്ലോ. എല്ലാ നാട്ടിലും നല്ല ആളുകളും ചീത്ത ആളുകളും കാണും. പക്ഷേ എൻ്റെ ജീവിതം എന്നെ പഠിപ്പിച്ചത് നന്മകൾ മാത്രം ചെയ്യുവാനാണ്. നമ്മൾ ചെയ്യുന്ന നന്മകൾ നമ്മൾക്കുള്ള പ്രതിഫലവുമായി ഒരിക്കൽ നമ്മളുടെ അരികിൽ തിരിച്ചെത്തും. അതെന്നും അങ്ങനെയാണ്. അതിനെ വിധിയെന്നോ കർമ്മഫലമെന്നോ നിങ്ങൾ വിളിച്ചോളൂ. മുകളിൽ ഇരിക്കുന്നവൻ വരക്കുന്ന വര മായ്ക്കുവാൻ കർമ്മങ്ങൾക്കു ആകും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്..
ഒരിക്കലും ഈ നാട് വിട്ടു പോകാൻ എനിക്ക് ഇഷ്ടമല്ല. അങ്ങനെ ഒന്നിനെ പറ്റി ചിന്തിക്കുവാൻ പോലും എൻ്റെ മനസ്സ് ഒരിക്കലും എന്നെ അനുവദിക്കില്ല. പക്ഷേ, ഏതൊരു പെൺകുട്ടിയേയും പോലെ എനിക്കറിയാം അവളുടെ ലോകം ഏതു നിമിഷവും മാറി മറിയാമെന്ന്. അത് തടഞ്ഞു നിർത്തുവാൻ ആർക്കും കഴിയില്ല.
ഈ നാട്ടിലെ പുഴയും എൻ്റെ പ്രീയ കൂട്ടുകാരി മാതുവും, പള്ളിക്കൂടവും ദേവിയും അച്ഛനും അമ്മയും പിന്നെ സഹോദരങ്ങളും, അത്രയൊക്കെ മാത്രമേ ഉള്ളൂ ഇപ്പോൾ എൻ്റെ ഈ കുഞ്ഞു ലോകത്തിൽ. അതെ മണിക്കുട്ടിയുടെ കൊച്ചുലോകത്തിൽ.
ഈ കൊച്ചു ലോകത്തിൽ മണിക്കുട്ടി ഒരു രാജകുമാരി തന്നെ ആണ് കേട്ടോ. പക്ഷേ, ചെറ്റക്കുടിലിലെ രാജകുമാരി ആണെന്ന് നിങ്ങൾ പറഞ്ഞേക്കാം. സാരമില്ല, എനിക്ക് അതിൽ സങ്കടമില്ല. സന്തോഷം മാത്രമേ ഉള്ളൂ. എൻ്റെ ഈ കൊച്ചുലോകത്തിലേക്കു വേറെ ആരും എന്നെ തേടി വരേണ്ട. ഞാനും എൻ്റെ കൊച്ചു സ്വപ്നങ്ങളും ചിന്തകളും മതി ഇവിടെ. മണിക്കുട്ടി ആരെയും ഒരിക്കലും വേദനിപ്പിക്കില്ല. മണിക്കുട്ടിയേയും ഈ ലോകത്തിൽ വന്നു ആരും കരയിപ്പിക്കേണ്ട കേട്ടോ.
ഇനി ഞാൻ ആരാണ് എന്നല്ലേ നിങ്ങൾക്ക് അറിയേണ്ടത്. ഒരു കാട്ടുപൂവ് ആണെന്ന് കരുതിക്കോ. പൂജയ്ക്കെടുക്കാത്ത ആരും തലയിൽ ചൂടുവാൻ ഇഷ്ടപ്പെടാത്ത ഒരു കാട്ടുപൂവ്. എങ്കിലും അവൾ സുന്ദരിയാണ്. പക്ഷേ, അവളെ സ്വന്തമാക്കുവാൻ ആരും ആഗ്രഹിക്കില്ല. ആർക്കും സ്വന്തം തോട്ടത്തിൽ അവളെ വേണ്ട. പക്ഷേ, അവളുടെ മനസ്സു കാണാതെ പോകുവാൻ നിങ്ങൾക്കാവുമോ. ചുമ്മാ പറഞ്ഞതാണ് കേട്ടോ.
എൻ്റെ പേര് മണി. അച്ഛൻ എന്നെ സ്നേഹത്തോടെ 'മണിക്കുട്ടി' എന്ന് വിളിക്കും. അത് കേട്ടിട്ട് ഈ നാട് മൊത്തം എന്നെ ഇപ്പോൾ 'മണിക്കുട്ടി' എന്ന് തന്നെയാണ് വിളിക്കുന്നത്. ഈ നാടിൻ്റെ സ്വന്തം 'മണിക്കുട്ടി.' ഇപ്പോൾ നിങ്ങളുടെ കൂടെ മണിക്കുട്ടി.
വീട്ടിലെ നാല് കുട്ടികളിൽ മൂത്തവൾ ആണ് ഞാൻ. എല്ലാവർക്കും എന്നും പ്രീയങ്കരി ആണ് ഞാൻ. അതെന്താന്നല്ലേ. എനിക്ക് ആരോടും ഒരു പരാതിയും പരിഭവവും ഇല്ല. അതുകൊണ്ടു തന്നെ. പിന്നെ എനിക്ക് ആരുടേയും ഒന്നും വേണ്ട. എൻ്റെ കൈയ്യിലും ആർക്കും കൊടുക്കുവാൻ ഒന്നുമില്ല, കുറച്ചു സ്വപ്നങ്ങൾ അല്ലാതെ.
എല്ലാവർക്കും വലിയ സ്വപ്നങ്ങൾ കാണും. എനിക്കും ഉണ്ട് സ്വപ്നങ്ങൾ. ഒരു പക്ഷേ എന്നെങ്കിലും ആ സ്വപ്നങ്ങൾ എല്ലാം സഫലമാകുo എന്ന തോന്നൽ ആണല്ലോ നമ്മളെ എല്ലാവരേയും മുന്നോട്ടു നയിക്കുന്നത്.
എൻ്റെ സ്വപ്നങ്ങൾ ഒന്നും അത്ര വലുതല്ല കേട്ടോ. കാരണം അന്നന്നത്തെ അപ്പത്തിന് വകയില്ലാത്ത കൂരയിൽ ജനിച്ച ഞാൻ എങ്ങനെ വലിയ സ്വപ്നങ്ങൾ കാണുവാൻ ആണ്. അങ്ങനെ വലിയ സ്വപ്നങ്ങൾ കണ്ടാൽ ദൈവകോപം ഉണ്ടാവുമത്രെ. അത് അമ്മ പറഞ്ഞു തന്നതാണ് കേട്ടോ. ഇടയ്ക്കൊക്കെ അമ്മ എന്നെ അത് ഇങ്ങനെ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കും. ഒരു പക്ഷേ ഞാൻ വലിയ സ്വപ്നങ്ങൾ കാണുവാതിരിക്കുവാൻ വേണ്ടിയാകും, അമ്മ അങ്ങനെ പറയുന്നത്. എന്നെ വലിയ പള്ളിക്കൂടത്തിൽ അയക്കുവാനുള്ള പണമൊന്നും അവരുടെ കൈയ്യിൽ ഇല്ലല്ലോ. പാവം എൻ്റെ അമ്മ.
അത് കേൾക്കുമ്പോൾ പക്ഷേ മണിക്കുട്ടിക്ക് സങ്കടം വരും. എന്തിനാണ് ദൈവം ആളുകളെ പണക്കാരനും പാവപ്പെട്ടവനും ആയി വേർതിരിച്ചു സൃഷ്ടിക്കുന്നത്. ജാതിയുടെ പേരിലും ഇവിടെ വേർതിരിവുണ്ട്. എന്നെ പോലെയുള്ള പാവങ്ങൾക്ക് സ്വപ്നങ്ങൾ കാണുവാൻ പോലും അവകാശമില്ല.
നിങ്ങൾക്കറിയോ ഞങ്ങളുടെ നാട്ടിൽ ഉള്ള അമ്പലത്തിലെ ദേവിക്ക് ഒത്തിരി ശക്തി ഉണ്ട്. എല്ലാവരും അങ്ങനെ തന്നെയാണ് പറയുന്നത്. വിളിച്ചാൽ വിളിപ്പുറത്താണ് ദേവിയത്രെ. അമ്മയും അങ്ങനെ തന്നെയാണ് എപ്പോഴും പറയാറുള്ളത്.
ഞാനും എന്നും ആ ദേവിയോട് പ്രാർത്ഥിക്കും. "എൻ്റെ അച്ഛനും അമ്മയ്ക്കും ഒരാപത്തും വരുത്തല്ലേ" എന്ന്. കാരണം എനിക്ക് അവരല്ലേ ഉള്ളൂ. അതൊന്നു മാത്രമാണ് എൻ്റെ അത്യാഗ്രഹം എന്ന് ഞാൻ പറയും. അത് പക്ഷേ അത്യാഗ്രഹമാണോ. അതൊരു ആവശ്യം മാത്രമല്ലെ. ഈ കൊച്ചുലോകത്തിൽ മണിക്കുട്ടിയെ നോക്കുവാൻ അവരല്ലേ ഉള്ളൂ. അവരില്ലാത്ത ഒരു ലോകം മണിക്കുട്ടിക്ക് സങ്കല്പിക്കുവാൻ പോലുമാകില്ല.
പിന്നെ ഈ കഥ എൻ്റെ മാത്രമാണ്. ഈ കഥയിലെ ഓരോ കഥാപാത്രങ്ങളും എൻ്റെ ഉറ്റവർ ആണ്. ഞാൻ നിങ്ങളെ കൊണ്ടുപോകുന്നത് എൻ്റെ ആ കൊച്ചു ലോകത്തിലേക്കാണ്, 'മണിക്കുട്ടിയുടെ ലോകം'. ഇതിലെ ചിന്തകളും ഭാവനകളും എൻ്റെ മാത്രം ആണ്. അപ്പോൾ നമുക്ക് പോയാലോ ആ കൊച്ചുലോകത്തിലേക്കു. ആ ലോകത്തിൽ നിങ്ങളെ കാത്തിരിക്കുന്ന ഒത്തിരി നല്ല കഥാപാത്രങ്ങൾ ഉണ്ട്. ഓരോരുത്തരെയായി നമുക്ക് പരിചയപ്പെടാം പതുക്കെ പതുക്കെ.
അദ്ധ്യായം 2: മണിക്കുട്ടിയുടെ അമ്മ
ഇന്ന് എന്താണ് അന്തരീക്ഷം ആകെ മൂടിക്കെട്ടി നിൽക്കുവാണല്ലോ. അതോ മൂടികെട്ടൽ എനിക്ക് മാത്രം തോന്നുന്നതാണോ. ഒരുപക്ഷേ ആവും. ഈയിടെയായി മനസ്സിൽ എപ്പോഴും ഒരാന്തലാണ്. എന്തോ ഒരാപത്തു അടുത്ത് വരുന്നത് പോലെ. പാക്കരേട്ടന് സുഖമില്ലാതായതിൽ പിന്നെ പ്രത്യേകിച്ചും. ഇടയ്ക്കിടെ പനി വരുന്നുണ്ട് ആൾക്ക്.
"കുട്ടികളുടെ അച്ഛനല്ലാതെ എനിക്ക് വേറെ ആരുണ്ട് ഈ ലോകത്തിൽ, എനിക്ക് എൻ്റെ സ്വന്തം എന്ന് പറയുവാൻ."
പതിമൂന്നാം വയസ്സിൽ ആ കൈപിടിച്ചു അച്ഛൻ ഏൽപ്പിച്ചതാണ് എന്നെ. പിന്നെ അങ്ങേരും മക്കളും മാത്രമേ എൻ്റെ ലോകത്തിൽ ഉണ്ടായിട്ടുള്ളൂ. ഈ ഗ്രാമവും ജനിച്ചു വളർന്ന നാടും അല്ലാതെ മറ്റൊരു നാട് ഇന്നേവരെ ഞാൻ കണ്ടിട്ടില്ല. കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും പങ്കിട്ടു ഞാനും പാക്കരേട്ടനും മക്കളോടൊപ്പം ഈ കൂരയിൽ കഴിയുന്നൂ. അച്ഛനും അമ്മയും നേരത്തെ പോയി. ഒരു ആങ്ങള ഉണ്ട് എനിക്ക്. പാവം എൻ്റെ ഏട്ടനും ഒരു പ്രാരാബ്ധക്കാരൻ ആണ്.
പെട്ടെന്ന് പുറകിലെന്തോ ശബ്ദം കേട്ടു.
തിരിഞ്ഞു നോക്കുമ്പോൾ പാക്കരേട്ടൻ പണിക്കു പോകുവാൻ ഇറങ്ങുന്നു. എത്ര പറഞ്ഞാലും ഈ മനുഷ്യൻ കേൾക്കില്ല. എപ്പോൾ എഴുന്നേറ്റു തയ്യാറായോ എന്തോ. അല്ലെങ്കിലും ചുറ്റിലും നടക്കുന്നതൊന്നും ഞാൻ അറിയുന്നുണ്ടായിരുന്നില്ല.
"പാക്കരേട്ടാ, ഇന്ന് പണിക്കു പോവണ്ട, സുഖമില്ലല്ലോ. കുറച്ചു നേരം കൂടെ കിടന്നാൽ നല്ല സുഖം തോന്നും. നാളെ നമുക്ക് ആശുപത്രി വരെ ഒന്ന് പോകാം. ഈ തുളസിനീരോന്നും കുടിച്ചാലൊന്നും ഇക്കാലത്തെ പനി ഒന്നും വേഗം വിട്ടുപോകില്ല."
"അതെങ്ങനെ ശരിയാകും എൻ്റെ ചക്കി, കൈയ്യിൽ അഞ്ചു പൈസയില്ല. ഉത്സവമായിട്ടു കുട്ടികൾക്ക് വേണ്ടത് വാങ്ങി കൊടുക്കേണ്ടേ. വർഷത്തിൽ ഒരിക്കൽ അല്ലെ അതുങ്ങൾ എന്തെങ്കിലും വേണമെന്ന് ഇങ്ങനെ നിർബന്ധം പിടിക്കുന്നത്. അത് നിനക്കും അറിയാവുന്നതു അല്ലെ. കൂട്ടുകാരുടെ കൈയ്യിൽ ഓരോന്നിരിക്കുന്നതു കണ്ടു എൻ്റെ മക്കൾ സങ്കടപ്പെടരുത്. ഞാൻ ജീവിച്ചിരിക്കുമ്പോൾ അതിനു സമ്മതിക്കില്ല."
"അത് സാരമില്ല, നമ്മുടെ മക്കൾ അല്ലെ, അവരോടു മണിക്കുട്ടീ പറഞ്ഞോളും. പിന്നെ ഞാനും പറയാം. ഇന്ന് പാടത്തെ പണി കഴിഞ്ഞു മുതലാളിയുടെ വീട്ടിൽ എനിക്ക് പണി കിട്ടിയിട്ടുണ്ട്, ഉത്സവം അല്ലെ. എന്തേലും അവിടെ നിന്നും കിട്ടാതെ ഇരിക്കില്ല. ആയമ്മ അറിഞ്ഞെന്തെങ്കിലും തരാതിരിക്കില്ല. അവരെപ്പോഴും മക്കളെപറ്റി തിരക്കാറുണ്ട്."
"ഒക്കെ ശരിയാണ്. അതുകൊണ്ടൊന്നും പക്ഷേ ഒന്നും ആകില്ല ചക്കി. സാധനങ്ങൾക്കൊക്കെ ഇപ്പോൾ തീ പിടിച്ച വിലയാണ്. കൂലി ഒട്ടു കൂടുന്നുമില്ല. ദേവി തന്നെ തുണ. ഞാൻ മുതലാളിയുടെ തോട്ടത്തിൽ ഇന്ന് തടം എടുത്തു കൊടുക്കാമെന്നു പറഞ്ഞിട്ടുണ്ട്. നാളത്തെ കൂലി കൂടെ ഇന്ന് തരാമോ എന്ന് ചോദിച്ചു നോക്കാം. മുതലാളി ചിലപ്പോൾ സമ്മതിച്ചേക്കും."
"എന്നാൽ വെറുംവയറ്റിൽ പോവല്ലേ പാക്കരേട്ടാ, കുറച്ചു കഞ്ഞി എങ്കിലും കുടിച്ചിട്ട് പോ, എൻ്റെ ഒരു സമാധാനത്തിനു വേണ്ടി.."
"വേണ്ട, ചക്കി നല്ല വിശപ്പില്ല ഇപ്പോൾ. പണിസ്ഥലത്തു നിന്ന് ഞാൻ എന്തേലും ഉച്ചക്ക് കഴിച്ചോളാം. നീ വിഷമിക്കണ്ട.."
ഞാൻ തടസ്സം പറഞ്ഞിട്ടും പാക്കരേട്ടൻ പണിക്കു പോയി. മണിക്കുട്ടിയുടെ അച്ഛൻ അങ്ങനെയാണ്. സ്നേഹത്തോടെ ഭാസ്കരേട്ടനെ ഞാൻ പാക്കരേട്ടാ എന്ന് വിളിക്കും. ആൾക്കും ആ വിളിയാണ് ഇഷ്ടം. ഒരു ദിവസ്സം പോലും വെറുതെ ഇരിക്കില്ല അദ്ധേഹം. എല്ലുമുറിയെ പണി എടുക്കും. അങ്ങേരുടെ കൈ പിടിച്ചു ഇവിടെ വന്നതിനു ശേഷം ഇതുവരെ പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല. കുടിക്കാത്ത ആളെ കിട്ടിയത് തന്നെ ഭാഗ്യം. അങ്ങേർക്കാണെങ്കിൽ പഴയത്തക്ക ഒരു തഴക്ക ദോഷവും ഇല്ല. അതെൻ്റെ ഭാഗ്യം തന്നെയാണ്. എല്ലാവരും എപ്പോഴും അത് പറയും. ആരുടെയും കണ്ണ് പെടരുത് എൻ്റെ ജീവിതത്തിൽ എന്ന ആഗ്രഹo മാത്രമേ എനിക്ക് ഇപ്പോൾ ഉള്ളൂ.
പാക്കരേട്ടൻ്റെ ആ പോക്ക് നോക്കി നിന്നപ്പോൾ കണ്ണ് നിറഞ്ഞു. എന്ന് തീരും ഈ കഷ്ടപ്പാടെന്നു അറിയില്ല. മനസ്സു തുറന്നു ദേവിയോട് പ്രാർത്ഥിച്ചു.
"എൻ്റെ ദേവി, അങ്ങർക്ക് ഒന്നും വരുത്തല്ലേ, എനിക്കും കുഞ്ഞുങ്ങൾക്കും വേറെ ആരും ഇല്ല. രണ്ടു ദിവസമായി രാത്രി പനിക്കുന്നുണ്ട്. മരുന്ന് വാങ്ങുവാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല. നീയെ ഉള്ളൂ ഞങ്ങൾക്ക് ഇനി തുണ. മാറാരോഗങ്ങൾ ആണ് എവിടെയും. കുഞ്ഞുങ്ങൾ സ്കൂളിൽ പോകുന്നൂ. ഞാനും അദ്ദേഹവും ഒരുമിച്ചു പണിക്കു പോയിട്ടും ജീവിത ചെലവുകൾ എങ്ങും എത്തുന്നില്ല."
കുഞ്ഞുങ്ങൾ ഒരു നിലയ്ക്ക് എത്തുന്നത് വരെ അദ്ദേഹത്തിന് നല്ല ആരോഗ്യം വേണം. അത് കഴിഞ്ഞാൽ അതുങ്ങൾ സ്വന്തം കാര്യ൦ നോക്കിക്കൊള്ളും. കലികാലം ആണ്. എവിടെയും കേൾക്കുന്നത് നല്ല കാര്യങ്ങൾ അല്ല. എത്ര തരം വ്യാധികൾ ഉണ്ട് ഇപ്പോൾ. ഓർക്കുമ്പോൾ തന്നെ പേടിയാകുന്നൂ. ദേവി തന്നെ കാക്കണം.
ഓരോന്ന് ആലോചിച്ചിരുന്നു സമയം പോയതറിഞ്ഞില്ല. ഈ പിള്ളേർ എന്തിയേ ആവൊ. പള്ളിക്കൂടത്തിൽ പോണം എന്നുള്ള വിചാരം പോലും ഒന്നിനുമില്ല. എന്തോരം പണി കിടക്കുന്നൂ. മണിക്കുട്ടിയേയും കാണുന്നില്ല.
...................................
"മണിക്കുട്ടി... മണിക്കുട്ടി.."
"ഈ പെണ്ണ് എഴുന്നേറ്റില്ലേ, പള്ളിക്കൂടത്തിൽ പോകുന്നില്ലേ ഇന്ന്. ഇനി എപ്പോഴാണോ മുറ്റം അടിക്കുന്നത്. വെള്ളം കോരിയിട്ടില്ല. എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്. ഇന്ന് ഈ പെണ്ണ് എൻ്റെ കൈയ്യിൽ നിന്നും നല്ല അടി വാങ്ങിക്കും."
അമ്മ തുടങ്ങിയല്ലോ രാവിലെ തന്നെ.
പെട്ടെന്ന് മണിക്കുട്ടീ പറഞ്ഞു
"എൻ്റെ അമ്മേ, ഞാൻ വെള്ളം കോരുവാൻ പോയതാണ്. മുറ്റം അടിച്ചു കഴിഞ്ഞത് അമ്മ കണ്ടില്ലേ. അമ്മയുടെ മുന്നിൽ കൂടെയല്ലേ ഞാൻ ഇപ്പോൾ വെള്ളം കോരുവാൻ പോയത്."
ശരിയാണ്. മുറ്റമൊക്കെ വൃത്തിയായി കിടക്കുന്നുണ്ട്. ഞാൻ ഒന്നും കണ്ടില്ല. പാവം എൻ്റെ മണിക്കുട്ടി. വെറുതെ വഴക്കു കേൾക്കുന്നൂ. അല്ലെങ്കിലും ഇളയത്തുങ്ങൾ കാട്ടികൂട്ടുന്നതിനൊക്കെ എന്നും അവൾക്കാണ് വഴക്കു കിട്ടുക. പാവം എല്ലാം സഹിക്കും.
എന്താണെന്നു അറിയില്ല. മസ്സാകെ കലുങ്കുഷമാണ്. എന്തോ ആപത്തു വരുവാൻ ഇരിക്കുന്നത് പോലെ തോന്നുന്നൂ. ഈ ലോകത്തിൽ ഞാൻ ഉണ്ടെന്നു തന്നെ തോന്നുന്നില്ല. കുറച്ചു ദിവസ്സമായി നന്നായൊന്നു ഉറങ്ങുവാനും കഴിയുന്നില്ല.
എനിക്കറിയാം മൂത്തവളുടെ കാര്യത്തിൽ ഞാൻ ഒന്നും നോക്കേണ്ടതില്ല എന്ന്. എല്ലാം അവൾ കൃത്യമായി ചെയ്യും. എൻ്റെ കുട്ടി എപ്പോഴും അങ്ങനെയാണ്. ദൈവം എനിക്ക് തന്ന ഭാഗ്യം. എൻ്റെ മണിക്കുട്ടി.
"മോളെ, ഇളയതുങ്ങളെ ഒക്കെ വിളിക്കു കേട്ടോ. കഞ്ഞിയും മുളക് ചമ്മന്തിയും ഉണ്ട്. അത് കൊടുത്തിട്ടു പള്ളിക്കൂടത്തിൽ കൊണ്ടോയിക്കോട്ടോ അവരെ. വൈകുന്നേരം കാര്യമായിട്ട് എന്തേലും ഉണ്ടാക്കി തരാം."
നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയെ പോലെ അല്ല എൻ്റെ മണിക്കുട്ടി. എല്ലാം നോക്കിയും കണ്ടും ചെയ്യും. പാവം ആണ്. ഒന്നിനും ഒരു ശാഠ്യവും ഇല്ല. അവൾ ഒരമ്മയുടെ സ്ഥാനത്തു നിന്നാണ് ഇളയതുങ്ങളെ നോക്കുന്നത്.
അയലത്തെ സരള എപ്പോഴും പറയും.
"കുട്ടികൾ ഉണ്ടാവുകയാണെങ്കിൽ മണിക്കുട്ടിയെ പോലെ വേണം. എല്ലാം നോക്കിയും അറിഞ്ഞും അവൾ ചെയ്യും. നന്നായി പഠിക്കുകയും ചെയ്യുo. നിൻ്റെ ഭാഗ്യം തന്നെയാണ് മണിക്കുട്ടി."
അവളുടെ അച്ഛനും ഇടയ്ക്ക് പറയും
"മണിക്കുട്ടീ, എൻ്റെ പുണ്യം ആണ്. ഞാൻ പോയാലും അവൾ എല്ലാം നോക്കിക്കൊള്ളും. നീ പേടിക്കേണ്ട ചക്കി, അവൾ ഉണ്ടാകും എന്നും നിനക്ക്."
അമ്മ എന്താ ആലോചിക്കുന്നത്.
"ഒന്നുമില്ല കുഞ്ഞേ, മോള് വേഗം പണി തീർത്തിട്ട് പള്ളിക്കൂടത്തിൽ പോകുവാൻ നോക്കൂ. അമ്മ പാടത്തു പോകുവാണ്"
'അച്ഛൻ എവിടെ അമ്മേ, ഇന്ന് വൈകുന്നേരം അമ്പലത്തിൽ കൊണ്ട് പോകുമോ നമ്മളെ.."
"കൊണ്ടുപോകും മോളെ. ഇതുവരെ അത് അച്ഛൻ മുടക്കിയിട്ടുണ്ടോ. ഒന്ന് വൈകുന്നേരം ആയിക്കോട്ടെ. നീ ആ പാത്രങ്ങൾ ഒക്കെ കഴുകി വയ്ക്കണം കേട്ടോ. വൈകുന്നേരം ഒന്നിനും സമയം കാണില്ല. പള്ളിക്കൂടത്തിൽ നിന്നും വരുമ്പോൾ ഒരുങ്ങി നിൽക്കണം കേട്ടോ. അമ്മ വേഗം വരാൻ നോക്കാം. എന്നാലേ അമ്പലത്തിൽ പോകുവാൻ പറ്റൂ."
അത് പറഞ്ഞതും മണിക്കുട്ടിയുടെ അമ്മ പണിയിടത്തിലേക്കു വേഗം ഓടി. ഇപ്പോൾ തന്നെ നേരം വൈകി. ഇന്നാണെങ്കിൽ പിടിപ്പതു പണി ഉണ്ട് തോട്ടത്തിലും മുതലാളിയുടെ വീട്ടിലും. പണത്തിനും ആവശ്യം ഉണ്ട്. എല്ലാം നോക്കിയും കണ്ടും ചെയ്തു കൊടുത്താൽ മുതലാളി കനിഞ്ഞാൽ വൈകുന്നേരം കാര്യമായി എന്തെങ്കിലും കിട്ടും..
മനസ്സിലെ നീറ്റൽ ആരും അറിയാതെ ഇരിക്കട്ടെ..
...............................
അദ്ധ്യായം 3: മണിക്കുട്ടി
അമ്മ പറഞ്ഞതൊക്കെ തലയാട്ടി സമ്മതം മൂളുമ്പോൾ, മനസ്സ് നിറയെ ഉത്സവ പറമ്പിലെ കുപ്പിവളകൾ ആയിരുന്നൂ എൻ്റെ മനസ്സിൽ.
എന്ത് രസമാണ് പലതരം കുപ്പിവളകൾ അങ്ങനെ നിരന്നിരിക്കുന്നതു കാണുവാൻ. അത് മുഴുവനും വാങ്ങണം എന്ന് ചിലപ്പോൾ തോന്നും. ചിലതൊക്കെ ഞാൻ മനസ്സിൽ കരുതിയിട്ടുണ്ട്.
ഒരു കൈ നിറയെ കരിവളകൾ വാങ്ങി ഇടണം, മറ്റേ കൈയ്യിൽ ചുവന്ന വളകളും, പിന്നെ ഒരു മോതിരം, ഒരു ജോടി ജിമിക്കി കമ്മലും, ഒരു ക്യൂട്ടെക്സും വേണം, അതും ചുവപ്പു നിറത്തിൽ ഉള്ളത് തന്നെ വേണം. കുഞ്ചലം വാങ്ങി തരുമോ എന്തോ. അതെനിക്ക് ഇഷ്ടം ആണ്. ഏതായാലും മുന്നേ തന്നെ അച്ഛനോട് ഞാൻ എനിക്ക് വേണ്ടതൊക്കെ പറഞ്ഞു വച്ചിട്ടുണ്ട്.
പിന്നെ രണ്ടു മിഞ്ചി വേണം. അതൊരിക്കലും അച്ഛൻ വാങ്ങി തരില്ല. ഒരിക്കൽ അച്ഛനോട് ചോദിച്ചതാണ് മിഞ്ചിയെ പറ്റി. അപ്പോൾ അച്ഛൻ പൊട്ടിച്ചിരിച്ചു. അമ്മയും കളിയാക്കി കുറെ ചിരിച്ചു.
"പൊട്ടിപ്പെണ്ണ്.. മംഗലം കഴിയാതെ എങ്ങനാ കുട്ടി മിഞ്ചി ഇടുന്നത്."
അന്ന് അതിൻ്റെ അർഥം മനസ്സിലായില്ല. ഇങ്ങനെ മിഞ്ചി ഇടുവാൻ കല്യാണമൊക്കെ കഴിക്കണോ. ആവോ എനിക്കറിയില്ല. പിന്നെ ഒരിക്കലും ഞാൻ മിഞ്ചിയെ പറ്റി ചോദിച്ചിട്ടില്ല. കല്യാണമൊക്കെ കഴിക്കണമെങ്കിൽ വലുതാവണ്ടേ. കല്യാണം കഴിഞ്ഞാൽ അച്ഛനെയും അമ്മയേയും ഒക്കെ വിട്ടിട്ടു പോവേണ്ടി വരും. അതൊക്കെ എനിക്ക് അറിയാം. അതൊന്നും മണിക്കുട്ടിക്ക് ചിന്തിക്കുവാൻ ആകില്ല.
മണിക്കുട്ടിക്ക് മരണം വരെ അച്ഛനും അമ്മയും കൂടെ വേണം. അവരില്ലാതെ അവരെ പിരിഞ്ഞു മണിക്കുട്ടിക്ക് തനിയെ ഒരു ലോകമില്ല. പിന്നെ ഈ നാട്, ഈ ദേവിക്ഷേത്രം അത് മാത്രം വയ്യ. മണിക്കുട്ടിയുടെ പരാതികൾ കേൾക്കുവാൻ ഈ ദേവിക്ക് മാത്രമേ ആകൂ. മണിക്കുട്ടിക്ക് വേദനിച്ചാൽ ദേവി കരയും. അതുകൊണ്ടാണല്ലോ മണിക്കുട്ടി കരയുമ്പോൾ എപ്പോഴും മഴ പെയ്യുന്നത്.
അത് ഒരിക്കൽ അച്ഛൻ പറഞ്ഞു തന്നതാണ്..
"എൻ്റെ മണിക്കുട്ടിയെ, ദേവിക്ക് സന്തോഷം വന്നാൽ കുഞ്ഞുമഴ പെയ്യും. അത് നാടിനു നന്മ വരുത്തും. പക്ഷേ ഒത്തിരി സങ്കടം വരുമ്പോൾ കനത്ത മഴ വരും. ദേവിക്ക് കോപം വന്നാലോ ഇടിവെട്ടി മഴ വരും. ഒത്തിരി കോപം വന്നാൽ വെള്ളപൊക്കം ഉണ്ടായി നാട് മുടിയും."
ഓരോന്ന് ചിന്തിച്ചു സമയം പോയി..
അനിയത്തിക്കു പാവ വേണമെന്നു അവൾ പറഞ്ഞിട്ടുണ്ട്. അവമ്മാർ രണ്ടുപേരും എന്താ ചോദിക്കുവാൻ പോകുന്നത് എന്നറിയില്ല. എല്ലാത്തിനും കൂടെ ഉള്ള പൈസ പക്ഷേ എൻ്റെ അച്ഛൻ്റെ കൈയ്യിൽ കാണില്ല.
ഞാൻ ആരെയും അധികം ബുദ്ധിമുട്ടിക്കാറില്ല. വർഷത്തിൽ ഒരിക്കൽ വരുന്ന ഈ നാട്ടിലെ ഉത്സവത്തിന് മാത്രമാണ് ഞങ്ങളെ അച്ഛൻ കൊണ്ട് പോകാറുള്ളൂ . വർഷത്തിൽ ഒരിക്കലേ ഈ ആർഭാടങ്ങളും ഉള്ളൂ. ഓണത്തിനാണ് ഉത്സവത്തിനു പുറമേ പുത്തൻ ഉടുപ്പ് അച്ഛൻ വാങ്ങി തരാറുള്ളത്. ഉത്സവത്തിനു അമ്മയുടെ പഴയ സാരി വച്ച് എനിക്കും അനിയത്തിക്കും പാവാട തയ്പ്പിക്കും. പുതിയ ജാക്കറ്റ് രണ്ടുപേർക്കും ആ പാവാടയ്ക്കു ചേരുന്നത് തുന്നിപ്പിച്ചു തരും. അക്കാര്യത്തിൽ അവൻമ്മാർക്ക് ഭാഗ്യം ഉണ്ട്. അച്ഛൻ്റെ കൈലി വച്ച് ഷർട്ട് തുന്നുവാൻ പറ്റാത്തത് കൊണ്ട് അവൻമ്മാർക്ക് പുതിയ ഷർട്ടും നിക്കറും കിട്ടും. അമ്മയ്ക്ക് പുതിയ സാരി കിട്ടും. അച്ഛൻ അങ്ങനെ അധികമൊന്നും തനിക്കായി വാങ്ങി കാണാറില്ല.
ബാക്കിയുള്ള ആർഭാടങ്ങൾ കിട്ടുന്നത് ഈ ഉത്സവത്തിനു ആണ്. കൈ നിറയെ കുപ്പിവളകൾ ഇട്ടു പള്ളിക്കൂടത്തിൽ ചെന്ന് എല്ലാവരേയും കൊതിപ്പിക്കണം. ആലോചിക്കുമ്പോൾ തന്നെ മനസ്സു നിറഞ്ഞു.
പൈസ കൂടുതൽ ഉണ്ടെങ്കിൽ ഒരാപ്പിൾ ബലൂൺ കൂടെ വാങ്ങണം. അത് മാത്രം അച്ഛനോട് പറഞ്ഞിട്ടില്ല. രണ്ടു ദിവസ്സം കഴിയുമ്പോൾ അത് പൊട്ടിപോകുകയോ ചുരുങ്ങി പോവുകയോ ചെയ്യും. അതുകൊണ്ടു തന്നെ അത് അങ്ങനെ വാങ്ങി തരുന്നത് അച്ഛന് അത്ര ഇഷ്ടമല്ല. വെറുതെ പൈസ പാഴാക്കേണ്ട എന്ന് എപ്പോഴും അച്ഛൻ പറയും.
എന്നാലും ആപ്പിൾ ബലൂൺ കാണുമ്പോൾ എനിക്ക് കൊതിയാകും. എന്ത് രസമാണ് അത് അങ്ങനെ തൂങ്ങി കിടക്കുന്നതു കാണുവാൻ. മണിക്കുട്ടിയുടെ കുടുക്കയിൽ പണമൊന്നും ഇല്ല. ഉണ്ടായിരുന്നെങ്കിൽ ഒരാപ്പിൾ ബലൂൺ മണിക്കുട്ടി വാങ്ങിയേനെ.
"മണിക്കുട്ടീ, നീ എന്താ സ്വപ്ന ലോകത്തിൽ വല്ലോം ആണോ.."
തിരിഞ്ഞു നോക്കിയപ്പോൾ മാതു നിൽക്കുന്നൂ.
"എൻ്റെ ദേവി, മാതു വന്നോ." നേരം പോയതറിഞ്ഞില്ല.
ഒരു അഞ്ചു മിനിട്ടു മാതു. നമുക്ക് ഇപ്പോൾ തന്നെ ഓടി പോകാം കേട്ടോ പള്ളിക്കൂടത്തിലേക്ക്.."
പത്രങ്ങൾ അപ്പോഴേക്കും കഴുകി കഴിഞ്ഞിരുന്നൂ. ഇനി പാവാടയും ജാക്കറ്റും ഇട്ടു ഒരോട്ടം ഓടിയാൽ മതി.
"എൻ്റെ മണിക്കുട്ടീ, നീ കാരണം എന്നും സ്കൂളിലേക്ക് ഓടുവാനാണല്ലോ എൻ്റെ വിധി." മാതു നെടുവീർപ്പിട്ടൂ.
ഞാൻ അവളെ നോക്കി കണ്ണിറുക്കി.
അല്ലെങ്കിലും എന്നും മണിക്കുട്ടി പണിയൊക്കെ തീർത്തു വരുമ്പോഴേക്കും പള്ളിക്കൂടത്തിലേക്കെത്താൻ ഓടേണ്ടി വരും. മാതുവിന് വീട്ടിൽ പണിയൊന്നും ഉണ്ടാകില്ല. മണിക്കുട്ടി അങ്ങനെ അല്ലല്ലോ. എന്നാലും മണിക്കുട്ടി ഒരു ദിവസം പോലും പള്ളിക്കൂടം മുടക്കില്ല. പിന്നെ നന്നായി പഠിക്കുകയും ചെയ്യും കേട്ടോ.
........................
പള്ളിക്കൂടത്തിൽ ഇരിക്കുമ്പോഴും മനസ്സു മുഴുവൻ ഉത്സവ പറമ്പിൽ ആയിരുന്നൂ. അവിടത്തെ വർണ്ണക്കാഴ്ചകൾ ആയിരുന്നൂ അപ്പോൾ മനസ്സിൽ. ഈ പ്രാവശ്യം വെടിക്കെട്ട് പൊടിപൊടിക്കും എന്ന് ആരൊക്കെയോ പറയുന്നത് കേട്ടിരുന്നൂ. മുതലാളി നല്ലവണ്ണം പണം ചിലവഴിക്കുന്നുണ്ട് പോലും.
"എന്താ മണിയെ, ഇന്ന് ക്ലാസ്സിൽ തീരെ ശ്രദ്ധിക്കുന്നില്ലല്ലോ.." കണക്കു മാഷാണ്.
ഉള്ള മാഷുമാരിൽ എല്ലാവരോടും ഒരുപോലെ സ്നേഹം കാണിക്കുന്നത് കണക്കു മാഷ് മാത്രമാണ്. മാഷുടെ 'മണിയേ' എന്ന വിളിക്കു തന്നെ ഒരു പ്രത്യേക ഇമ്പം ആണ്.
ഞാൻ ഒന്നും പറഞ്ഞില്ല. അല്ലെങ്കിലും അമ്പലത്തിൽ ഉത്സവം ഉള്ളപ്പോൾ ക്ലാസ്സു വയ്‌ക്കേണ്ട വല്ല കാര്യവും മാഷ്ക്ക് ഉണ്ടായിരുന്നോ. പകുതി കുട്ടികളും വന്നിട്ടില്ല. വന്നവർ ആണെങ്കിൽ രാത്രിയിൽ നാടകം ഉള്ളതിനെ പറ്റി പറഞ്ഞുകൊണ്ടിരിക്കുവാണ്. ആരും തന്നെ ക്ലാസ്സിൽ ശ്രദ്ധിക്കുന്നില്ല. മാഷ്ക്ക് അങ്ങനെ തന്നെ വേണം. പുറകിലെ ബെഞ്ചിലെ ചെറുക്കൻമ്മാർ എല്ലാവരും കലപില വർത്തമാനം പറയുന്നൂ. എല്ലാവർക്കും മനസ്സിൽ ഉത്സവം മാത്രമേ ഉള്ളൂ.
ഞാനും വൈകുന്നേരം നാടകത്തിനു പോകും. എല്ലാ വർഷവും അച്ഛൻ കൊണ്ടുപോകാറുള്ളതാണ്. എന്ത് രസമാണ് ഇഞ്ചി മിഠായിയും നുണഞ്ഞു അങ്ങനെ നാടകം കണ്ടിരിക്കുവാൻ. അമ്മ ചണചാക്ക് ഒരെണ്ണം കൈയ്യിൽ കരുതിയിട്ടുണ്ടാകും. അത് മരച്ചുവട്ടിൽ വിരിച്ചു തരും. അതിൽ ഇരുന്നാണ് ഞങ്ങൾ എല്ലാവരും നാടകം കാണുന്നത്. അച്ഛൻ മാത്രം കൂട്ടുകാരോടൊപ്പം പുറകിൽ എവിടെ എങ്കിലും ആയിരിക്കും. കുറെ ചെറുക്കൻമ്മാർ പുറകിൽ ഇരുന്നു ചുമ്മാ ചൂളമടിക്കുന്നതു കാണാം. അതൊക്കെ പക്ഷേ ഒരു രസo തന്നെയാണ്.
പക്ഷേ മഴ പെയ്താൽ എല്ലാം കുളമാകും. മഴയുള്ളപ്പോൾ അച്ഛൻ ജ്വരം വരുമെന്ന് പറഞ്ഞു എങ്ങും കൊണ്ടുപോകില്ല. എന്തായാലും ദേവി കാക്കും. മഴ ഒന്നും വരില്ല. ഉത്സവം കഴിഞ്ഞേ സാധരണ ഇവിടെ മഴ പെയ്യാറുള്ളൂ.
വേഗം ഒന്ന് ബെല്ലടിച്ചാൽ മതിയാരുന്നൂ എൻ്റെ ദേവി. നേരത്തെ വിടാമെന്ന് മാഷ് പറഞ്ഞിട്ടുള്ളതാണ്. അത് മാഷ് മറന്നോ എന്തോ.
പറഞ്ഞു തീർന്നില്ല. ബെല്ലടിച്ചു.
സഞ്ചിയും എടുത്തു പിന്നെ ഇളയത്തുങ്ങളെയും കൂട്ടി ഒരോട്ടം തന്നെ ആയിരുന്നൂ വീട്ടിലേക്കു. വീട്ടിൽ ചെന്നിട്ടു തയ്പ്പിച്ചു തന്ന പാവാടയും ബ്ലോസും ഇട്ടിട്ടു വേണം അമ്പലത്തിലേക്ക് പോകുവാൻ. മനസ്സിൽ അത് മാത്രമേ ഉള്ളൂ. പെട്ടിക്കടകൾ ഒത്തിരി ഉണ്ടെന്നാണ് കേട്ടത്. അതാലോചിക്കുമ്പോൾ തന്നെ കൊതി വരുന്നൂ. അച്ഛനും അമ്മയും ഒന്ന് വേഗം വന്നാൽ മതിയായിരുന്നൂ.
അദ്ധ്യായം 4: അച്ഛൻ എന്ന സത്യം
വീട്ടിൽ എത്തിയ ഉടൻ കാപ്പി ഉണ്ടാക്കി ഇളയത്തുങ്ങൾക്കു കൊടുത്തൂ. അത് എന്നും ചെയ്യുന്നതാണ്. അമ്മ പണി കഴിഞ്ഞു വരുവാൻ വൈകും. കഴിക്കുവാൻ സാധാരണ വൈകുന്നേരങ്ങളിൽ ഒന്നും ഉണ്ടാകാറില്ല. ചിലപ്പോഴൊക്കെ അച്ഛൻ വരുമ്പോൾ മടിക്കെട്ടിൽ ചെറിയ പൊതിയിൽ എന്തെങ്കിലും കരുതിയിട്ടുണ്ടാകും. ഒരു മടക്കോ പൊരിച്ചുണ്ടയോ മറ്റോ.
കുറച്ചു പൈസ കൂടുതൽ കിട്ടിയാൽ ഉണ്ടംപൊരിയോ പഴംപൊരിയോ ഉണ്ടാകും കൈയ്യിൽ. മണിക്കുട്ടിക്ക് ഉണ്ടംപൊരി ഒത്തിരി ഇഷ്ടം ആണ്. മാസത്തിൽ ഒരിക്കലെങ്കിലും ഒരു ഉണ്ടംപൊരി മണിക്കുട്ടിക്കു കിട്ടാറുണ്ട്.
വിയർപ്പിൻ്റെ മണമുള്ള ആ പൊതിയിൽ ഉള്ള സാധനങ്ങളുടെ വിലയെ പറ്റിയോ അതിൻ്റെ രുചിയെ പറ്റിയോ അല്ല ഞാൻ അപ്പോൾ ഓർക്കാറുള്ളത്, പിന്നെയോ അതിൽ ചാലിച്ചു ചേർത്തിരിക്കുന്ന അച്ഛൻ്റെ സ്നേഹവും, അതിനുള്ള പൈസ ഒപ്പിക്കുവാൻ അച്ഛൻ പെടുന്ന കഷ്ടപ്പാടും. അതൊക്കെ ഓർക്കുമ്പോൾ മണിക്കുട്ടിയുടെ കണ്ണ് നിറയും.
വേഗം കുളിച്ചൊരുങ്ങി, അച്ഛനെയും കാത്തിരുന്നൂ. അനിയൻമ്മാരെ അടക്കി ഇരുത്തുവാൻ വലിയ പാടാണ്. ഇന്നെന്തോ അവൻമ്മാർ അനങ്ങാതെ ഇരുപ്പുണ്ട്. ദേഹത്തു അഴുക്കു പറ്റിയാൽ അച്ഛൻ ഉത്സവത്തിനു കൂടെ കൊണ്ട് പോകില്ല എന്ന് അവൻമ്മാർക്ക് അറിയാം.
അമ്പലത്തിൽ കയറണമെങ്കിൽ വൃത്തിയും വെടിപ്പും വേണമെന്ന് അച്ഛന് നിർബന്ധമാണ്.
അപ്പോഴാണ് അയലത്തെ സരള ചേച്ചി ഓടിക്കിതച്ചു വന്നത്.
'മണിക്കുട്ടീ, അമ്മ വന്നില്ലേ..'
'ഇല്ല ചേച്ചി, ഉത്സവം അല്ലെ, പാടത്തെ പണി കഴിഞ്ഞിട്ടു മുതലാളിയുടെ വീട്ടിൽ സഹായിക്കുവാൻ അമ്മ പോകുമെന്ന് പറഞ്ഞിരുന്നൂ. അവിടെ ബന്ധുക്കൾ ഒത്തിരി ഉണ്ടാകുമല്ലോ ഇന്ന്. ഇപ്പോൾ വരുമായിരിക്കും. ഞങ്ങളെ അമ്പലത്തിൽ കൊണ്ടുപോകണമല്ലോ.'
'ചതിച്ചല്ലോ മോളെ'
സരള ചേച്ചി ഉറക്കെ കരഞ്ഞുകൊണ്ട് എന്നെ കെട്ടി പിടിച്ചു.
എനിക്ക് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. അപ്പോഴേക്കും അയല്പക്കത്തു ഉള്ളവർ ഒക്കെ ഓടി വന്നൂ. ആരൊക്കെയോ അമ്മയെ വിളിക്കുവാൻ ഓടിപ്പോയി.
അപ്പോഴാണ് അകലെയായി ആ കാഴ്ച ഞാൻ കണ്ടത്.
ആരൊക്കെയോ ചേർന്ന് എന്തോ ചുമന്നു കൊണ്ട് വരുന്നൂ. ഞാൻ ആ ഭാഗത്തേക്ക് ഓടി. അവർ അടുത്തെത്തിയപ്പോൾ മനസ്സിലായി. അത് എൻ്റെ അച്ഛൻ ആണ്.
അച്ഛനെ കൊണ്ട് വന്നു അവർ ഉമ്മറത്ത് കിടത്തി. ഞാൻ ഓടിച്ചെന്നു അച്ഛനെ കെട്ടിപിടിച്ചു, കരഞ്ഞുകൊണ്ട് ഉറക്കെ വിളിച്ചു നോക്കി. അച്ഛൻ പക്ഷെ അനങ്ങുന്നുണ്ടായിരുന്നില്ല. എൻ്റെ വിളികൾ ഒന്നും ആ ചെവിയിൽ എത്തിയില്ല. എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാകുക.
അപ്പോൾ ആരോ പറയുന്നത് കേട്ടു.
"പണിക്കിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. എല്ലാം പെട്ടെന്ന് ആയിരുന്നൂ. ആരൊക്കെയോ ചേർന്ന് വൈദ്യരുടെ അടുത്ത് കൊണ്ടുപോയി. അവിടെ എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞെന്നു വൈദ്യർ പറഞ്ഞു. പാവം നല്ലവൻ ആയിരുന്നൂ."
'എൻ്റെ പാക്കരേട്ടാ..'
ആ വിളികേട്ടു ഞാൻ നോക്കി.
അമ്മയാണ്.. പണിസ്ഥലത്തു നിന്നും ഓടിക്കിതച്ചുള്ള വരവാണ്.
അച്ഛൻ്റെ മേലേക്ക് അമ്മ തളർന്നു വീണു. പിന്നെ ആ പാവം എഴുന്നേറ്റില്ല. ആരോ പറയുന്നത് കേട്ടൂ.
'പാവം അവൾ ഇതെങ്ങനെ താങ്ങും..'
എനിക്ക് എന്ത് ചെയ്യണം എന്നറിയില്ലായിരുന്നൂ. ഒരു നിമിഷം കൊണ്ട് എൻ്റെ ലോകം ആകെ മാറി മറിയുകയായിരുന്നൂ. ദേവിയോട് എനിക്ക് അപ്പോൾ കോപം തോന്നി. ഒരുപാടൊന്നും ഞാൻ ചോദിച്ചിട്ടില്ല ഇതുവരെ.
എൻ്റെ അച്ഛനെയും അമ്മയേയും കാക്കേണ്ടവൾ അല്ലെ ദേവി. അതോ പണക്കാരുടെ പ്രാർത്ഥന മാത്രമേ ദേവി കേക്കൊള്ളു എന്നാണോ. എൻ്റെ കൈയ്യിൽ നേർച്ച ഇടുവാൻ പൈസ ഇല്ലല്ലോ. വീട്ടിൽ കറിക്കു പോലും തേങ്ങയില്ല. പിന്നെ ഞാൻ എങ്ങനെ തേങ്ങ ഉടയ്ക്കും ആ തിരുമുൻപിൽ. എല്ലാം ദേവിക്കറിയാം. എന്നിട്ടും എന്തേ എൻ്റെ അച്ഛനെ തിരിച്ചു വിളിച്ചേ. മനം നൊന്തു മാത്രമല്ലേ ആ തിരുനടയിൽ നിന്ന് ഞാൻ ഇതുവരെ പ്രാർത്ഥിച്ചിട്ടുള്ളൂ. എന്നിട്ടും എന്തേ ദേവി എൻ്റെ പ്രാർത്ഥന മാത്രം കേട്ടില്ല..
ഞാൻ ആശിച്ചതു കുറച്ചു കുപ്പിവളകൾ മാത്രം അല്ലെ. അതും ദേവിക്ക് ഇഷ്‍ടമായില്ല, എന്നാണോ..
"മണിക്കുട്ടീ, കണ്ണ് തുടയ്ക്കു കേട്ടോ. അമ്മയ്ക്കും ഇളയത്തുങ്ങൾക്കും നീ അല്ലെ ഉള്ളൂ ഇനി. മാമൻ ഇപ്പോൾ വരും. അറിയിക്കുവാൻ ആള് പോയിട്ടുണ്ട് കേട്ടോ. നമുക്ക് അച്ഛനെ ചിതയിലേക്ക് എടുക്കുവാൻ വേണ്ടതൊക്കെ ചെയ്യണ്ടേ." സരള ചേച്ചിയാണ്.
ഞാൻ ചേച്ചിയെ ഒന്നും മനസ്സിലാകാത്തത് പോലെ നോക്കി. എന്നിലെ നാലാം ക്ലാസ്സുകാരിക്ക് അതൊന്നും അറിയില്ല എന്ന് ചേച്ചിക്കറിയില്ലേ. അല്ലെങ്കിൽ തന്നെ ഈ വീട്ടിൽ വേറെ ആരോട് അവർ അത് പറയും. തളർന്നു കിടക്കുന്ന അമ്മയ്ക്കും സഹോദരങ്ങൾക്കും അച്ഛൻ്റെ സ്ഥാനത്തു ഇനി ഞാൻ മാത്രമേ ഉള്ളൂ. അതെനിക്കറിയാം. അവർക്കും അതറിയാമായിരിക്കും.
പലപ്പോഴും രാത്രിയിൽ അച്ഛൻ്റെ തോളിൽ തല വച്ച് കിടക്കുമ്പോൾ അച്ഛൻ പറയാറുണ്ട്.
'മണിക്കുട്ടീ.."
ആദ്യം ഒരു നീട്ടി വിളിയാണ്. പിന്നെ ഓരോ കാര്യങ്ങൾ പറഞ്ഞു തരും. അവസാനം എല്ലാം അവസാനിക്കുക ആ പറച്ചിലിൽ ആണ്.
"അച്ഛൻ പോയാൽ എൻ്റെ കുഞ്ഞു വേണം എല്ലാവരെയും നോക്കുവാൻ കേട്ടോ. എൻ്റെ ചക്കിക്കും നിൻ്റെ ഇളയതുങ്ങൾക്കും നീയേ ഉള്ളൂ. അതോർമ്മ വേണം എപ്പോഴും എൻ്റെ മണിക്കുട്ടിക്ക് .'
ഒന്നും മനസ്സിലായില്ലെങ്കിലും ഞാൻ തലയാട്ടി ചിരിക്കും...
ഉതിർന്നു വന്ന കണ്ണുനീർതുള്ളികൾ തുടയ്ക്കുമ്പോൾ മനസ്സിൽ ഞാൻ ആ സാന്നിധ്യം അറിഞ്ഞു.
"ഇല്ല, അച്ഛൻ എൻ്റെ കൂടെ ഉണ്ട്. എനിക്ക് എല്ലാം കഴിയും. എനിക്കേ കഴിയൂ.."
മണിക്കുട്ടി കരയുവാൻ പാടില്ല. മണിക്കുട്ടി വേണം എല്ലാവർക്കും താങ്ങായി..
........................
പിറ്റേന്ന് അച്ഛനെ ചിതയിലേക്ക് എടുത്തു. അവസാനമായി ആ മുഖം കണ്ടപ്പോൾ എനിക്ക് കുറ്റബോധം തോന്നി.
ഒരു പക്ഷെ, ഞാൻ കുപ്പിവളകൾ വേണം എന്ന് പറഞ്ഞത് കൊണ്ടാണോ അച്ഛൻ സുഖമില്ലാതിരുന്നിട്ടും പണിക്കു പോയത്. അങ്ങനെ എങ്കിൽ എനിക്ക് ഇനി കുപ്പിവളകൾ വേണ്ട. ഇനി മണിക്കുട്ടീ ഒരിക്കലും ഒന്നും ആഗ്രഹിക്കില്ല. ഇനി എല്ലാം വരുന്നത് പോലെ വരട്ടെ. മണിക്കുട്ടിയുടെ ലോകത്തിൽ ഇനി സ്വപ്നങ്ങൾക്ക് സ്ഥാനമില്ല.
ചടങ്ങുകൾ എല്ലാം വേഗം കഴിഞ്ഞു. എല്ലാവരും പോയി. മാമനും അടുത്ത ബന്ധുക്കളും മാത്രം ഉണ്ട്. എത്ര വേഗമാണ് അച്ഛൻ ഒരുപിടി ചാരമായതു. ഇനി അച്ഛനില്ല. എൻ്റെ സ്വപ്നങ്ങളും കൂടെയാണ് ആ ചിതയിൽ എരിഞ്ഞത് എന്ന് എനിക്കറിയാം.
ചിതയിൽ വച്ചപ്പോൾ അച്ഛന് വേദനിച്ചു കാണില്ലേ. നല്ല തീ ഉണ്ടായി കാണുമോ. അച്ഛൻ കരഞ്ഞു കാണുമോ. ആലോചിച്ചപ്പോൾ തന്നെ എനിക്ക് സങ്കടം വന്നൂ. ചിത കത്തുന്നത് കാണുവാൻ മാമൻ സമ്മതിച്ചില്ല. കുട്ടികൾ അത് കാണുവാൻ പാടില്ലത്രേ.
പുലയുണ്ട്. അമ്മ ഇതുവരെ എഴുന്നേറ്റിട്ടില്ല. എല്ലാം മാമൻ നോക്കും എന്നെനിക്കറിയാം. അമ്മയുടെ ആകെയുള്ള ഒരാങ്ങള, കണാരൻ മാമൻ. എല്ലാo നോക്കി നടത്തുവാൻ മാമൻ മാത്രമേ ഇനി ഉള്ളൂ.
ഇന്നാദ്യമായി അച്ഛൻ പുതിയ വെള്ള മുണ്ടും ഷർട്ടും ഇട്ടു. അതൊക്കെ മാമൻ വാങ്ങി കൊടുത്തു. ഒട്ടും അഴുക്കില്ലാത്ത വേഷത്തിൽ അച്ഛനെ കാണുവാൻ എന്ത് ഭംഗി ആയിരുന്നൂ. ഒരു പക്ഷേ ഞാൻ കുലുക്കി വിളിച്ചിരുന്നെങ്കിൽ അച്ഛൻ ഉണർന്നേനെ എന്നെനിക്കു തോന്നി.
"മണിക്കുട്ടീ"
മാമൻ ആണ് വിളിക്കുന്നത്.
"എന്തേ മാമ.."
"എൻ്റെ കുഞ്ഞു വിഷമിക്കരുത് കേട്ടോ. ചക്കിക്ക് നീയേ ഉള്ളൂ. നീ വേണം എല്ലാം നോക്കുവാൻ. മോൾക്ക് മാമൻ ഉണ്ടാവും എന്നും എപ്പോഴും"
ഒന്നും മനസ്സിലായില്ലെങ്കിലും ഞാൻ തലയാട്ടി.
ഈ ലോകം അങ്ങനെയാണ്. പോയവർക്ക് അറിയില്ലല്ലോ നമ്മുടെ വേദന. വേദനയില്ലാത്ത കഷ്ടപ്പാടുകൾ ഇല്ലാത്ത ലോകത്തിലേക്ക് അച്ഛൻ പോയി. എല്ലാവരും അങ്ങനെയാണ് പറഞ്ഞത്. പക്ഷേ, അച്ഛൻ എന്തേ ഓർത്തില്ല. മണിക്കുട്ടിക്ക് വിഷമം ആകുമെന്ന്. ഇനി മണിക്കുട്ടിയെ ആരാ നോക്കുക. അമ്മയെ അച്ഛൻ ഒറ്റയ്ക്ക് ആക്കിയില്ലേ.
മണിക്കുട്ടിക്ക് പഠിക്കുവാൻ ഇനി പറ്റുമോ. അമ്മയ്ക്ക് ആരാണ് ഇനി സഹായത്തിന് ഉള്ളത്. അച്ഛന് അറിയില്ലേ മണിക്കുട്ടീ കുഞ്ഞാണ് എന്ന്. ദേവിയോട് ചോദിച്ചു അച്ഛന് ഇങ്ങു തിരിച്ചു പോരാമായിരുന്നില്ലേ. ചിലപ്പോൾ അച്ഛൻ ചോദിച്ചു കാണും. ദേവി വിട്ടുകാണില്ല. എനിക്ക് അതുറപ്പുണ്ട്. അച്ഛന് മണിക്കുട്ടിയെ അങ്ങനെ ഇട്ടിട്ടു പോകുവാൻ ആകില്ല.
അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.
പണ്ടൊരിക്കൽ അമ്മ കുളിക്കുവാൻ പോയപ്പോൾ ഉറങ്ങി കിടന്നിരുന്ന ഞാൻ എഴുന്നേറ്റു തോടിൻ്റെ അടുത്തേക്ക് നടന്നു പോയത്രേ. ഭാഗ്യത്തിന് അച്ഛൻ അത് കണ്ടു. അന്ന് അച്ഛൻ എന്നെ കെട്ടിപിടിച്ചു ഒത്തിരി കരഞ്ഞത്രേ. അമ്മയോട് അന്നച്ഛൻ പറഞ്ഞു പോലും "എൻ്റെ മണിക്കുട്ടിയെ വിട്ടിട്ടു ഞാൻ ഇനി എങ്ങും പോകില്ല എന്ന്".
പിന്നെ അച്ഛൻ എന്നെ ഇട്ടിട്ടു പണിക്കു പോകുവാൻ പോലും തയ്യാറായില്ല. മാമൻ വന്നാണ് അച്ഛനെ സമാധാനിപ്പിച്ചത്. അന്ന് അമ്മയ്ക്ക് കാര്യമായ വഴക്കു കേട്ടു മാമൻ്റെ കൈയ്യിൽ നിന്നും.
എന്നാലും മരണം ഒരു സത്യമാണ്. ആർക്കും മനസ്സിലാകാത്ത സത്യം. അച്ഛൻ ഒരുപിടി ഓർമ്മയായിരിക്കുന്നൂ. നല്ലതു മാത്രമേ അച്ഛൻ എനിക്ക് തനിന്നിട്ടുള്ളൂ. നല്ലതു മാത്രമേ അച്ഛൻ ആർക്കും ചെയ്തിട്ടുള്ളൂ.
എന്നിട്ടും എന്തേ ദേവി എൻ്റെ അച്ഛനെ കൊണ്ടുപോയി. ഈ ലോകത്തിൽ മണിക്കുട്ടിക്ക് അച്ഛൻ വേണ്ടേ..
സരള ചേച്ചി പറഞ്ഞു തന്നിട്ടുണ്ട്അ പ്പുറത്തെ വീട്ടിലെ കൊച്ചമ്മിണിചേച്ചിയുടെ മകൾ മരിച്ചപ്പോൾ. ആ ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടം ആയിരുന്നൂ കേട്ടോ. അവർക്കു എന്തായിരുന്നു അസുഖം എന്ന് മണിക്കുട്ടിക്ക് ഇന്നും അറിയില്ല. പ്രസവം കഴിഞ്ഞ ഉടനെ ആയിരുന്നൂ അവരുടെ മരണം എന്നുമാത്രം എനിക്കറിയാം.
"ദേവിക്കു ഒത്തിരി ഇഷ്ടം ഉള്ളവരെ വേഗം വിളിക്കുo . അവർ ഭൂമിയിൽ അധികം കഷ്ടപ്പെടുന്നത് ദേവിക്ക് ഇഷ്ടമല്ല. സ്വർഗ്ഗത്തിൽ അവർക്കു വേണ്ടതെല്ലാം ദേവി കൊടുക്കു൦. അവർക്കു അവിടെ ഒരു കഷ്ടപ്പാടും ഉണ്ടാകില്ല കുട്ടി. കഷ്ടപ്പാട് മൊത്തം ഭൂമിയിൽ ആണ്. ദേവലോകത്തിൽ ദേവിയുടെ തൊട്ടടുത്ത് ഇരിക്കുന്നവർക്ക് ഒന്നിനേയും പേടിക്കേണ്ട. ഒന്നിനെക്കുറിച്ചും ആവലാതിയും വേണ്ട."
ഒരുപക്ഷേ അച്ഛനെ ദേവിക്ക് ഒത്തിരി ഇഷ്ടം ആയിരിക്കും. അതുകൊണ്ടാകും വേഗം വിളിച്ചത്. അങ്ങനെ ആയാൽ മതിയായിരുന്നൂ. അച്ഛൻ അവിടെ സുഖമായിരിക്കട്ടെ. എൻ്റെ അച്ഛനെ നന്നായി നോക്കണേ ദേവി. ഞാൻ കണ്ണടച്ച് പ്രാർത്ഥിച്ചു.
പക്ഷേ പ്രാത്ഥിക്കുമ്പോൾ എൻ്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുകയായിരുന്നൂ.
"ഇനി മണിക്കുട്ടിയുടെ ലോകത്തിൽ അച്ഛൻ ഇല്ലല്ലോ.."
അദ്ധ്യായം 5: പറിച്ചു നടൽ
"എന്താ കണാരാ, മുഖത്തു ഒരു വിഷമം പോലെ.." നോക്കിയപ്പോൾ മുതലാളിയാണ്
വെറുതെ നടക്കുവാൻ ഇറങ്ങിയപ്പോൾ ആണ് മുതലാളിയെ കണ്ടത്. ചടങ്ങുകൾ തീരുന്നതുവരെ പെങ്ങളുടെ വീട്ടിൽ നിൽക്കാം എന്ന് കരുതി. അല്ലെങ്കിലും ഇനി അവൾക്കു ഞാൻ മാത്രമല്ലേ ഉള്ളൂ. അങ്ങനെ തന്നെയാണ് വേണ്ടത്. കെട്ടിച്ചു വിട്ടാലും എന്തിനും ഏതിനും ആങ്ങള തന്നെ വേണം, അച്ഛനും അമ്മയും ഇല്ലാത്ത സ്ഥിതിക്ക്.
"എന്ത് പറയാനാണ് മുതലാളി, പെങ്ങളുടെ കാര്യം ഒക്കെ മുതലാളിക്കും അറിയാമല്ലോ. അവളുടെ ഭാസ്കരേട്ടൻ ഇത്ര വേഗം പോകുമെന്ന് ഞാനും കരുതിയില്ല. എല്ലാം അവളുടെ വിധി. അല്ലാതെന്തു പറയുവാൻ"
"അറിയാം കണാരാ. കഷ്ടമായിപ്പോയി കേട്ടോ അവളുടെ കാര്യം. എൻ്റെ തോട്ടത്തിൽ വച്ചാണല്ലോ എല്ലാം കഴിഞ്ഞത്. ഓർക്കുമ്പോൾ ഒത്തിരി വിഷമം തോന്നുന്നൂ. അവൻ നല്ല സ്നേഹവും ആത്മാർത്ഥതയും ഉള്ളവൻ ആയിരുന്നൂ. പാവം. മനുഷ്യരുടെ കാര്യമൊക്കെ അത്രയേ ഉള്ളൂ. ഇന്ന് കാണുന്നവനെ നാളെ കാണില്ല."
"ശരിയാണ് മുതലാളി. എൻ്റെ ചക്കിക്കും അവൻ്റെ കുട്ടികൾക്കും അത്രയേ വിധിച്ചിട്ടുള്ളു എന്ന് സമാധാനിക്കുവാണ് ഞാൻ ഇപ്പോൾ."
"ഇനി ഇപ്പോൾ എങ്ങനെ ആണ് മുന്നോട്ടുള്ള കാര്യങ്ങൾ കാണാരാ. നിന്നെക്കൊണ്ടു താങ്ങുവോ അവിടത്തെ കാര്യങ്ങൾ"
"എനിക്കൊന്നും അറിയില്ല, മുതലാളി. അവളെയും കുഞ്ഞുങ്ങളെയും എൻ്റെ കൂടെ കൂട്ടികൊണ്ടു പോവണം എന്നുണ്ട്. പക്ഷേ എൻ്റെ കൊച്ചുകൂരയിലെ അവസ്ഥ മുതലാളിക്ക് അറിയില്ലേ. നല്ലൊരു പുര കൂടിയില്ല. ഞാൻ കൂട്ടിയാൽ കൂടില്ല അവിടത്തെ കാര്യങ്ങൾ. എന്ത് ചെയ്യണം എന്നറിയില്ല. അവളുടെ മുഖത്തു നോക്കുവാൻ പോലും വയ്യ എനിക്ക്. ഉപേക്ഷിച്ചു പോകാനും ആവില്ലലോ കുടപ്പിറപ്പു ആയിപ്പോയില്ലേ.."
"ഊം.. അതും ശരിയാണ്. നിനക്കും ഒരു കുടുംബം ഉണ്ടല്ലോ. നീ കൂട്ടിയാൽ കാര്യങ്ങൾ കൂടില്ല കണാരാ."
"ഏതായാലും ചടങ്ങുകൾ കഴിയുന്നത് വരെ അവളും പിള്ളേരും ഇവിടെ നിൽക്കട്ടെ. ബാക്കി വരുന്നിടത്തു വച്ച് കാണാം. അങ്ങനെയാണ് എൻ്റെ തീരുമാനം മുതലാളി."
"ഞാൻ ഒരു കാര്യം പറയാം കണാരാ. നിനക്ക് താല്പര്യം ആണേൽ ചക്കിയുടെ മൂത്തകുട്ടിയെ എൻ്റെ വീട്ടിൽ നീ പണിക്കു നിർത്തിക്കോ. അത്യാവശ്യം വേണ്ട പണം ഞാൻ അവളുടെ വീട്ടിലേക്കു മാസാമാസം കൊടുക്കാം. അവളുടെ ഇളയത്തുങ്ങൾ തൽക്കാലം പഠിക്കട്ടെ എന്ന് വയ്ക്കു."
"അത് എങ്ങനെ ശരിയാകും മുതലാളി, അവൾ കുഞ്ഞല്ലേ, നന്നായി പഠിക്കും. അവളെ പഠിപ്പിച്ചു നല്ലൊരു നിലയിൽ എത്തിക്കണമെന്ന് പാക്കരേട്ടൻ ആഗ്രഹിച്ചിരുന്നൂ. അവളെ പണിക്കു വിടുവാൻ എൻ്റെ മനസ്സു അനുവദിക്കുന്നില്ല. എന്നോട് എൻ്റെ പാക്കരേട്ടൻ പൊറുക്കില്ല. ചക്കിയും സമ്മതിക്കുമെന്നു തോന്നുന്നില്ല."
"അതൊക്കെ ശരിയാണ് കണാരാ. പക്ഷേ, ഇതുങ്ങളൊക്കെ പഠിച്ചിട്ടു എന്തിനാണ്. കളക്ടർ ആകുവാൻ ആണോ. നാലുനേരം തിന്നാനുള്ള വക ആദ്യം കണ്ടെത്തു. എന്നിട്ടാകാം മുന്നോട്ടുള്ള പഠിപ്പു. അവളെ കുറച്ചു കഴിയുമ്പോൾ കെട്ടിച്ചു വിടണം. ആ ആൺപിള്ളേരെ പഠിപ്പിച്ചാൽ ചക്കിക്കു ഉപകാരപ്പെടും. പിന്നെ ചടങ്ങിനുള്ള പണം ഞാൻ തരാം. നീ എന്ത് പറയുന്നൂ?"
"അത് മുതലാളി.."
"നീ ഒന്നും ആലോചിക്കേണ്ട. ചടങ്ങു കഴിയുമ്പോൾ അവളെ വീട്ടിലേക്കു വിട്ടേക്കണം. നിൻ്റെയും അവളുടെയും നന്മക്കാണ് ഞാൻ ഇത് പറയുന്നത്. നിനക്ക് മനസ്സിലാകുന്നുണ്ടോ."
"ശരി, മുതലാളി ഞാൻ ചക്കിയെ പറഞ്ഞു മനസ്സിലാക്കുവാൻ നോക്കാം. എല്ലാം മുതലാളി പറയുന്നത് പോലെ തന്നെ നടക്കട്ടെ.."
മുതലാളി പറയുന്നത് അനുസരിക്കുകയെ നിവർത്തിയുള്ളൂ എനിക്ക്. മുതലാളി പറയുന്നതിലും കാര്യം ഉണ്ട്. പെണ്ണിനെ പഠിപ്പിച്ചിട്ടു എന്തിനാണ്. വല്ലവരുടെ അടുക്കളയിലും ഒതുങ്ങാനുള്ള ജീവിതം ആണ്. മുടക്കുന്ന പൈസ വെറുതെ പോകും. പാക്കരേട്ടന് വിവരമില്ല. മുതലാളി പറയുന്നതാണ് ശരി. പഠിച്ച ആളാണ് മുതലാളി. മുന്നും പിന്നും നോക്കിയേ എന്തും പറയൂ. എതിർത്തു പറഞ്ഞാൽ പിന്നെ സഹായം ചോദിച്ചു ചെല്ലുവാൻ ഈ നാട്ടിൽ വേറെ വീടില്ല. ഒരു പണി വേണമെങ്കിൽ തന്നെ ആ പടിക്കെട്ടിൽ ചെല്ലണം ചക്കിക്ക്.
ഞാൻ മനസ്സിൽ ഒരു കാര്യം ഉറപ്പിച്ചിരുന്നൂ
"ചക്കിയെ പറഞ്ഞു മനസ്സിലാക്കണം. അതേ ഇനി നടക്കൂ.."
പെൺകുട്ടികൾ പാവപ്പെട്ട കുടുംബത്തിൽ ജനിക്കരുത്. അവിടെ അവരുടെ സ്വപ്നങ്ങൾ ചിറകു മുളയ്ക്കും മുൻപേ കരിയുകയേ ഉള്ളൂ. എൻ്റെ മണിക്കുട്ടിയുടെ വിധി മറിച്ചെഴുതാൻ ഞാൻ ദൈവമൊന്നും അല്ലല്ലോ. പാക്കരേട്ടനും ചക്കിയും എന്നോട് പൊറുക്കട്ടെ.
ആകെ മനസ്സ് പുകയുന്നൂ. മണിക്കുട്ടി സമ്മതിക്കുമോ എന്തോ. അവളാണ് ക്ലാസ്സിൽ ഒന്നാം സ്ഥാനക്കാരി. എന്തിനും ഏതിനും മിടുക്കിയാണ് അവൾ. അതോർക്കുമ്പോൾ ഒരു വിഷമം. കൈയ്യും കാലും വളർന്നോ എന്ന് നോക്കി നിലത്തു വയ്ക്കാതെയാണ് ഭാസ്കരേട്ടൻ അവളെ വളർത്തികൊണ്ട് വന്നത്.
എന്നിട്ടും എൻ്റെ മണിക്കുട്ടിയുടെ വിധി ഇതാണോ.. ദേവി അവളെ കാക്കട്ടെ..
............................
അമ്മയാണ് എന്നോട് അത് പറഞ്ഞത്. എൻ്റെ വിധി എഴുതപ്പെട്ടിരിക്കുന്ന വിവരം.
"മണിക്കുട്ടീ, മോള് ഞാൻ പറയുന്നത് അനുസരിക്കോ.."
മുഖവുരയൊന്നും കൂടാതെ സംസാരിക്കുന്ന അമ്മയാണ്. ഇന്നെന്തു പറ്റി അമ്മയ്ക്ക്. അല്ലെങ്കിലും അച്ഛൻ പോയതിൽ പിന്നെ അമ്മ ആകെ മാറിയിരിക്കുന്നൂ. ഒന്നിലും ഒരു ഉത്സാഹവും ഇല്ല. ആർക്കോ വേണ്ടി ജീവിക്കുന്നത് പോലെയുണ്ട്. പലപ്പോഴും മുറിയുടെ മൂലയിൽ കുത്തിയിരുന്നു കരയുന്നതു കാണാം.
ഞാൻ സാവധാനം പറഞ്ഞു.
"എന്താ അമ്മേ, അമ്മയും അച്ഛനും പറയുന്നതല്ലേ മണിക്കുട്ടീ എന്നും കേട്ടിട്ടുള്ളൂ. അമ്മ പറഞ്ഞോ."
അമ്മ അല്പസമയം എന്തോ ആലോചിച്ചു ഇരിക്കുന്നത് പോലെ തോന്നി. പിന്നെ എന്നെ മടിയിൽ പിടിച്ചു കിടത്തി പതിയെ പറഞ്ഞു തുടങ്ങി.
"മോളെ, നിന്നെ കണാരൻ മാമൻ മുതലാളിയുടെ വീട്ടിൽ കൊണ്ടുപോയി വിടും. എന്തൊരു വലിയ വീടാണത് എന്ന് നിനക്കാരിയോ കുട്ടി. മോളും കണ്ടിട്ടുള്ളതല്ലേ പുറത്തു നിന്നതു. അവിടെ നല്ല കുട്ടിയായി എൻ്റെ കുഞ്ഞു നിൽക്കണം. നല്ല ആഹാരം ഒക്കെ കിട്ടും മോൾക്കവിടെ. മോള് ഇവിടെ ചെയ്യുന്ന കൊച്ചു കൊച്ചു പണികളൊക്കെ തന്നെ അവിടെ ചെയ്താൽ മതി. നല്ല ഉടുപ്പും കുപ്പിവളകളും ക്യൂട്ടെക്‌സും ഒക്കെ അവിടെ നിന്നും കിട്ടും. എൻ്റെ മോള് ചടങ്ങു കഴിയുമ്പോൾ മുതലാളിയുടെ വീട്ടിലേക്കു പോകണം. മറുത്തൊന്നും പറഞ്ഞു അമ്മയെ വിഷമിപ്പിക്കരുത്. "
എനിക്കൊന്നും മനസ്സിലായില്ല. പക്ഷേ എന്തോ ഒരു ഭയം മനസ്സിനെ നീറ്റുന്നുണ്ടായിരുന്നൂ. അമ്മയെ പിരിഞ്ഞു നിൽക്കുവാൻ വയ്യ. ഈ വീട് വിട്ടു എനിക്ക് എങ്ങും പോകണ്ട.
"വേണ്ട അമ്മെ, എനിക്കിനി കുപ്പിവളകളും ക്യൂട്ടെക്‌സും ഒന്നും വേണ്ട. അതൊക്കെ ഞാൻ ആഗ്രഹിച്ച കൊണ്ടല്ലേ എൻ്റെ അച്ഛൻ പോയത്. എനിക്ക് അമ്മ മാത്രം മതി. എനിക്ക് എങ്ങും പോകണ്ട. ഞാൻ ഇവിടെ നിന്നോളാo. വീട്ടിലെ എല്ലാ പണികളും എടുത്തോളാ൦. ഒരു പരാതിയും ഞാൻ പറയില്ല."
അത് പറഞ്ഞു കഴിയുമ്പോഴേക്കും അമ്മയുടെ മടിയിൽ നിന്നും താഴേ വീണു ഞാൻ പൊട്ടിക്കരഞ്ഞു തുടങ്ങിയിരുന്നൂ.
അമ്മ ഒന്ന് നെടുവീർപ്പിട്ടൂ. എന്നിട്ടു തുടർന്നൂ.
"എൻ്റെ കുഞ്ഞേ, അങ്ങനെ ഒന്നും പറയല്ലേ. അച്ഛന് സുഖമില്ലാതെ പോയതല്ലേ. എൻ്റെ മോൾ ഒരു കുറ്റവും ചെയ്തിട്ടില്ല. എൻ്റെ കുഞ്ഞു ആഗ്രഹിച്ചതൊക്കെ ഇനി കിട്ടുവാൻ പോകുവല്ലേ. പിന്നെ മോള് കൂടെ പണിക്കു പോയാലല്ലേ, മോളുടെ കൂടപ്പിറപ്പുകൾക്കു കൂടെ ആഹാരം കൊടുക്കുവാൻ പറ്റൂ. എൻ്റെ കുഞ്ഞേ, അവർ പട്ടിണി കിടന്നാൽ അച്ഛൻ്റെ ആത്മാവ് വിഷമിക്കില്ലേ."
പിന്നെ ഞാൻ എതിർത്തില്ല. ഇളയത്തുങ്ങളെ നോക്കുവാൻ ഞാൻ അല്ലെ ഉള്ളൂ ഇനി. എൻ്റെ പഠനം അവിടെ തീരുകയാണ് എന്നെനിക്കറിയാം. സാരമില്ല. സ്വപ്നങ്ങൾ കാണുവാൻ എല്ലാവർക്കും അവകാശം ഇല്ല. പ്രത്യേകിച്ച് എന്നെ പോലെ ഉള്ള കുട്ടികൾക്ക്. ഞാൻ പഠിച്ചിട്ടു എന്തിനാണ്.
ദേവിയും പക്ഷഭേദം കാണിക്കുവല്ലേ. എന്നെ പോലെ ഉള്ളവർക്ക് സ്വപ്നങ്ങൾ എന്തിനാണ്. ശാപം പേറി ജീവിക്കുന്നവൾ. അല്ലെങ്കിൽ എൻ്റെ അച്ഛനെ ദേവി, വേഗം കൊണ്ടുപോകുമായിരുന്നോ. എനിക്ക് അച്ഛനെ ഉള്ളൂ എന്ന് ദേവിക്ക് അറിയാമായിരുന്നല്ലോ. ഇനി ഒരിക്കലും ആ നടയിൽ ഞാൻ വരില്ല. മനസ്സിൽ അത് ഞാൻ ഉറപ്പിച്ചു കഴിഞ്ഞിരുന്നൂ. ദേവി എന്നെ കാണാതെ വിഷമിക്കട്ടെ. ഞാൻ കരഞ്ഞത് പോലെ എന്നെ ഓർത്തു ദേവിയും കരയട്ടെ.
രാത്രി മൊത്തം ഞാൻ കരഞ്ഞു, ശബ്ദം പുറത്തു വരാതെ. എൻ്റെ പഴയ തുണികൾ നിറച്ചുണ്ടാക്കിയ ആ തലയിണ മൊത്തം നനഞ്ഞു കുതിർന്നൂ. എൻ്റെ കണ്ണുനീർ ഇനി ഞാൻ മാത്രം കണ്ടാൽ മതി. അമ്മയെ വേദനിപ്പിക്കുവാൻ വയ്യ. മണിക്കുട്ടി വേദനിച്ചാലും സാരമില്ല. ഞാൻ കാരണം ആരും കരയരുത്. അതെ എനിക്കുള്ളൂ.
പിറ്റേന്ന് ഉണ്ടായിരുന്നതിൽ നല്ല രണ്ടു പാവാടയും ജാക്കറ്റും ഒരു ഭാണ്ഡത്തിൽ ആക്കി ഞാൻ മാമനൊപ്പം മുതലാളിയുടെ വീട്ടിലേക്കു പുറപ്പെട്ടൂ.
ഇവിടെ എൻ്റെ ലോകം മാറുകയാണ് എന്നെനിക്കറിയാം. അച്ഛൻ്റെ എട്ടും പൊട്ടും തിരിയാത്ത മണിക്കുട്ടി അല്ല ഞാൻ ഇനി. എനിക്കിനി ഒരു ജോലി ഉണ്ടല്ലോ. ഇളയത്തുങ്ങളെ പോറ്റുവാൻ വേണ്ട കരുത്തു മാത്രം ഈ കൈകൾക്കു ദൈവം തന്നാൽ മതിയായിരുന്നൂ. അത് മാത്രമേ ഇനി മനസ്സിൽ ഉള്ളൂ.
മാമനൊപ്പം ഇറങ്ങുമ്പോൾ അമ്മ പൊട്ടിക്കരഞ്ഞു. ഞാനും അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു.
"എൻ്റെ മണിക്കുട്ടീ, പാക്കരേട്ടൻ എന്നോട് പൊറുക്കട്ടെ.."
മുതലാളിയുടെ വീട്ടിലേക്കു നടക്കുമ്പോൾ ഞാൻ എൻ്റെ വീടും തോടും എല്ലാം ഒന്നുകൂടെ നോക്കി. മനസ്സു മുഴുവൻ ഇവിടെയാണ്. ഇനി എന്നാണ് തിരിച്ചു വരുവാൻ പറ്റുക എന്നറിയില്ല. ഈ നാട് മണിക്കുട്ടിക്ക് നഷ്ടങ്ങൾ മാത്രമേ നൽകിയിട്ടുള്ളൂ. മണിക്കുട്ടിയുടെ നടക്കാത്ത സ്വപ്നങ്ങൾ എല്ലാം മണിക്കുട്ടി ഇവിടെ ഉപേക്ഷിക്കുവാണ്..
അപ്പോൾ എനിക്ക് ഒരിക്കൽ അനിയനോട് അമ്മ പറഞ്ഞത് ഓർമ്മ വന്നു. അന്ന് അവൻ അപ്പുറത്തെ വീട്ടിലെ പൂച്ചകുട്ടികളെ അമ്മ പൂച്ച കാണാതെ എടുത്തു വീട്ടിലേക്കു കൊണ്ടുപോന്നു.
"ഉണ്ണി, ആ കുഞ്ഞുങ്ങൾ പറയുന്നത് നിനക്ക് മനസ്സിലാവാഞ്ഞിട്ടാണ്. അമ്മയെ കാണാതെ അവർ വിഷമിക്കുകയല്ലേ. മോനെ ആരെങ്കിലും ഇതുപോലെ എടുത്തിട്ടു പോയാൽ മോൻ എത്ര വിഷമിക്കും. വേണമെങ്കിൽ തള്ളപ്പൂച്ചയ്ക്ക് ഒപ്പം മോൻ അവരെ ഇങ്ങോട്ടു കൊണ്ടുപോരെ..ഇതൊന്നും ദേവിക്ക് ഇഷ്ടം ആവില്ല കുഞ്ഞേ. ഈ ഭൂമിയിൽ എല്ലാവർക്കും അവകാശം ഉണ്ട്. കുഞ്ഞുങ്ങൾ അവരുടെ അച്ഛനോടും അമ്മയോടും ഒപ്പം വേണം കഴിയുവാൻ.."
അമ്മ വലിയ വായിൽ അവനു ഉപദേശം ഒക്കെ കൊടുത്തു കൊണ്ടിരുന്നൂ. എന്തോ അവൻ പിന്നെ അമ്മയെ ധിക്കരിക്കുവാൻ നിന്നില്ല. ചെലപ്പോൾ അച്ഛനെ പേടിച്ചിട്ടു ആവാം. അമ്മ പറഞ്ഞു കൊടുത്താൽ അച്ഛൻ്റെ കൈയ്യിൽ നിന്നും കുരുത്തക്കേടിനു നല്ല ശിക്ഷ തന്നെ കിട്ടും.
അന്ന് അവൻ ആ പൂച്ചകുഞ്ഞുങ്ങളെ തിരിച്ചു കൊണ്ടുപോയി അവിടെ വിട്ടു. ആ അമ്മയാണ് ഇന്ന് ഈ പാവം മണിക്കുട്ടിയുടെ മനസ്സു കാണാതെ പോയത്. പൂച്ചകുഞ്ഞുങ്ങളുടെ വിഷമം മനസ്സിലാക്കിയ അമ്മയ്ക്ക് എരിയുന്ന മണിക്കുട്ടിയുടെ ഹൃദയം കാണുവാൻ കഴിഞ്ഞില്ല. അമ്മയ്ക്കു എന്നോട് ഒന്നും പറയുവാനും ഇല്ല.
മുതലാളിയുടെ വീട്ടിൽ എന്നെ ഏല്പിക്കുമ്പോൾ എൻ്റെ രണ്ടു കൈയ്യും ചേർത്ത് പിടിച്ചു മാമൻ കരഞ്ഞു. എന്തിനാണ് മാമൻ കരയുന്നതെന്ന് എനിക്ക് മനസ്സിലായില്ല. മണിക്കുട്ടിക്ക് ഇവിടെ സുഖം ആയിരിക്കും എന്നാണല്ലോ അമ്മ പറഞ്ഞത്. അല്ലെങ്കിലും അച്ഛനില്ലാത്ത ആ കൂരയിൽ മണിക്കുട്ടിക്ക് ഇനി എന്നും സങ്കടങ്ങൾ മാത്രമല്ലെ ഉണ്ടാകൂ.
"മണിക്കുട്ടീ, എൻ്റെ പൊന്നേ" എന്നിനി ആരാ എന്നെ വിളിക്കുക.
"എന്താ, കുട്ടീ, ആലോചിക്കുന്നേ, വേഗം നടക്കൂ. അപ്പുറത്തു താമസിക്കാനുള്ള ഇടം ഒക്കെ ഉണ്ട്. അതൊക്കെ ഞാൻ കാട്ടിത്തരാം."
നോക്കിയപ്പോൾ നല്ല ഐശ്വര്യം തുളുമ്പുന്ന മുഖവുമായി നിൽക്കുന്ന ഒരമ്മ. ദേവിയാണോ എന്നറിയില്ല. ഞാൻ അവരെ അങ്ങനെ നോക്കി നിന്നൂ.
പിന്നെ പതിയെ പിന്നാമ്പുറത്തേക്കു നടന്നൂ. നടക്കുമ്പോൾ കാലുകൾ ഇടറിയിരുന്നൂ. ഇവിടെ ആരെയും അറിയില്ല എനിക്ക്. അമ്മയില്ല. അച്ഛനെ ഇനി ഒരിക്കലും കാണുവാൻ ആകില്ല. എൻ്റെ മാതു ഇവിടെ ഇല്ല. അവൾക്കൊപ്പം ഇനി പള്ളിക്കൂടത്തിൽ പോകുവാൻ എനിക്കാകില്ല. എൻ്റെ അനിയൻമ്മാരും അനിയത്തിക്കുട്ടിയും ഇവിടെ ഇല്ല. ഈ ലോകത്തിൽ മണിക്കുട്ടി തനിച്ചാണ്. ദേവിയും എന്നെ ഉപേക്ഷിച്ചിരിക്കുന്നൂ.
ചുറ്റിലുമുള്ളവർ എന്നെ തുറിച്ചു നോക്കുന്നൂ. മണിക്കുട്ടിയെ ആരെങ്കിലും ഉപദ്രവിക്കുമോ ഇവിടെ. എനിക്കൊന്നും അറിയില്ല. ഇനി ഒരിക്കലും മണിക്കുട്ടി കരയില്ല. കാരണം മണിക്കുട്ടിയുടെ കണ്ണീരു കാണുവാൻ അത് തുടയ്ക്കുവാൻ ഇനി ആരുമില്ല..
അദ്ധ്യായം 6: പുതിയ ലോകം
"മണിക്കുട്ടീ, എന്നാണ് പേരല്ലേ"
ആയമ്മയാണ്.. ഒട്ടും മുഖവുരയില്ലാതെ ചോദിച്ചു.
ഞാൻ തലയാട്ടി. പേടിച്ചിട്ടു എൻ്റെ ശബ്ദം പുറത്തു വരുന്നുണ്ടായിരുന്നില്ല. . ആരെയും അറിയില്ല എനിക്കിവിടെ. പണമുള്ള വീട്ടിലെ ആളുകൾ പാവപ്പെട്ടവരെ ഉപദ്രവിക്കുമത്രേ. കേട്ടിട്ടുള്ള കഥകളിൽ എല്ലാം അങ്ങനെയാണ്. ഓരോന്നാലോചിക്കുമ്പോൾ ദേവിയോടുള്ള ദേഷ്യം കൂടി. ഈ മണിക്കുട്ടിക്ക് ആരുമില്ലാതെ ആക്കിയത് ദേവിയല്ലേ. എന്തോ പെട്ടെന്ന് കണ്ണുനിറഞ്ഞു. അത് കണ്ടിട്ടാവണം ആയമ്മ പറഞ്ഞു.
"കുട്ടി, പേടിക്കേണ്ട കേട്ടോ. ആയമ്മ ഉണ്ടല്ലോ ഇവിടെ. മിടുക്കിയായി ഇവിടെ നിക്കണം. മോളെ ആരും ഇവിടെ ഉപദ്രവിക്കില്ല. ആയമ്മ പറയുന്നതൊക്കെ കുഞ്ഞു അനുസരിക്കുമോ."
ഞാൻ വീണ്ടു൦ തലയാട്ടി.
"നേരം വെളുക്കുമ്പോൾ എഴുന്നേറ്റു മുറ്റം അടിക്കണം. പിന്നെ തൊഴുത്തു എന്നും അടിച്ചു വാരണം. പശുക്കളെ അപ്പോഴേക്കും കേശവൻ പറമ്പിൽ കൊണ്ടുപോയി കെട്ടിക്കോളും. പിന്നെ തുണികൾ ഒക്കെ കൊണ്ടുപോയി കഴുകി ഇടണം. തല്ക്കാലം അടുക്കളപ്പണി ഒന്നും ചെയ്യേണ്ട കേട്ടോ. ശുദ്ധവും വൃത്തിയും ഒക്കെ ഉണ്ടോ എന്ന് ഞാൻ നോക്കട്ടെ. എന്താ പറയുന്നത് മനസ്സിലാകുന്നുണ്ടോ നിനക്ക്."
ആയമ്മ പറയുന്നത് കേട്ട് ഞാൻ വീണ്ടും തലയാട്ടി. എന്നെ പോലെ ഒരു കുട്ടിയെ കാണുമ്പോൾ എൻ്റെ ആഗ്രഹങ്ങൾ എന്താണെന്നു അവർക്കു ചോദിച്ചു കൂടെ. ഇത്രയൊക്കെ പണി എടുക്കുവാനുള്ള പ്രായം എനിക്കായിട്ടില്ല. അത് അവർക്കു അറിയില്ലേ. അതോ പണക്കാരുടെ ലോകത്തിൽ പാവപ്പെട്ടവർ കൂലിപ്പണി എടുക്കുവാൻ വേണ്ടി മാത്രം ഉള്ളവരാണോ. അവരും ഈ പ്രായം കഴിഞ്ഞു തന്നെ അല്ലെ ഇവിടെ വരെ എത്തിയത്.
പഠിക്കുവാൻ നിനക്ക് പോകണോ. രാവിലെ പണിയെല്ലാം കഴിഞ്ഞാൽ പള്ളിക്കൂടത്തിൽ പൊക്കോ കുട്ടി, എന്നൊന്നും അവർ പറഞ്ഞില്ല. അതൊക്കെ ആഗ്രഹങ്ങൾ ആയി എന്നിൽ തന്നെ അവസാനിക്കും എന്ന് എനിക്ക് മനസ്സിലായി. ഒരുപക്ഷേ അവർക്കു ഒരു മകൾ ഉണ്ടായിരുന്നെങ്കിൽ അവർ ഇങ്ങനെ പണി ചെയ്യിക്കുമോ. ഇല്ല ഒന്നും ആലോചിക്കേണ്ട.
ഭൂമിയിൽ ദൈവം എല്ലാവരെയും സൃഷ്ടിക്കുന്നത് ഒരുപോലെ അല്ല. ചിലർ പിറക്കുന്നത് തന്നെ ഭൂമിക്കു ഭാരമാണ്. ഞാനും അതുപോലെ ആകും.
ആയമ്മയെ പറ്റി അമ്മയും അച്ഛനും ഒത്തിരി പറഞ്ഞു കേട്ടിട്ടുണ്ട്.
"നല്ല സ്ത്രീ ആണവർ. ആർക്കും ഒരു ദ്രോഹവും ചെയ്യില്ല. ഇത്ര സ്നേഹമുള്ള ഒരാളെ വേറെ കാണുവാൻ കിട്ടില്ല. പണിക്കാർക്ക് ഒക്കെ വയറു നിറയെ ഭക്ഷണം കൊടുക്കും. ഒരു മകൻ മാത്രമേ അവർക്കുള്ളൂ. അയാൾ അങ്ങു പട്ടണത്തിൽ ആണ്."
പറഞ്ഞുകേട്ടതൊക്കെ സത്യം ആകണേ എന്ന് മാത്രം അപ്പോൾ ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു.
"കുട്ടി എന്താ ആലോചിക്കുന്നത്..?'
ഒന്നുമില്ല എന്ന് ഞാൻ തലയാട്ടി.
അപ്പോൾ അവർ പറഞ്ഞു
"ആ കാണുന്ന പുരയിലാണ് പണിക്കാരി പെണ്ണുങ്ങൾ താമസിക്കുന്നത്. കുട്ടി അങ്ങോട്ട് ചെന്നോളൂ.."
പണിക്കാരി പെണ്ണുങ്ങൾ താമസിക്കുന്ന സ്ഥലത്തു ചെന്നപ്പോൾ ഒരു പായയും തലയിണയും എനിക്കും കിട്ടി. ചോർന്നൊലിക്കുന്ന കൂരയിൽ കിടക്കുന്ന അമ്മയെയും സഹോദരങ്ങളെയും എനിക്കപ്പോൾ ഓർമ്മ വന്നൂ. നാളെ മുതൽ പണി തുടങ്ങണം. പാഠപുസ്‌തകം എനിക്ക് ഇനി ആവശ്യം വരില്ല. പഠിച്ച അക്ഷരങ്ങൾ ഇനി എന്തിനാണ്..? അതോർത്തു മാത്രം മനസ്സു തേങ്ങി.
ജീവിതം ഇങ്ങനെ ആകുമെന്ന് ഒരിക്കലും കരുതിയതല്ല. ആരോ വരക്കുന്ന വരയിലൂടെ വീഴാതെ നടക്കുകയാണ് ഞാൻ എന്ന് തോന്നിപോകുന്നൂ. എൻ്റെ ജീവിതത്തിൽ നടക്കുന്നതൊന്നും ഞാൻ ആഗ്രഹിച്ചതായിരുന്നില്ല. എൻ്റെ സ്വപ്നങ്ങൾ എനിക്കിന്ന് അന്യമാണ്.
എല്ലാം യാന്ത്രികമായി തുടങ്ങിയിരുന്നൂ. രാവിലെ എഴുന്നേൽക്കുന്നൂ. പണി തുടങ്ങുന്നൂ. ഒരു പണി തീരുന്നതിനു മുന്നേ തന്നെ ഒന്നിന് മുകളിൽ ഒന്നായി അതങ്ങനെ വന്നുകൊണ്ടേയിരിക്കുന്നൂ.
"പണി ചെയ്തില്ലെങ്കിൽ കാര്യസ്ഥൻ വഴക്കു പറയും. ചിലപ്പോൾ തല്ലും കിട്ടും കേട്ടോ." പണിക്കാരികളിൽ ആരോ പറയുന്നത് കേട്ടൂ. അത് കേട്ടപ്പോൾ ചെറുതായൊന്നു പേടിച്ചു. പിന്നെ തോന്നി. എല്ലാം വരുന്നിടത്തു വച്ച് കാണാം.
ആദ്യമൊക്കെ കാര്യസ്ഥൻ ചീത്ത പറയുമായിരുന്നൂ. അപ്പോൾ കൂടെ ഉള്ള പണിക്കാരികൾ കളിയാക്കി ചിരിക്കും. ആരുടെ മുഖത്തും ഞാൻ ദയ കണ്ടില്ല, ആയമ്മയുടെ ഒഴികെ. അവർ കാൺകെ ആരും എന്നെ വഴക്കു പറയാറില്ല.
എന്തൊക്കെ തന്നെ ആയാലും ആഹാരം കൃത്യസമയത്തു തന്നെ കിട്ടും. രാത്രിയിൽ പണി ചെയ്തു ക്ഷീണിച്ച കുഞ്ഞുകൈകൾ വേദനിക്കുമ്പോൾ ഞാൻ തലയിണയിൽ മുഖം അമർത്തി കരഞ്ഞു. പക്ഷെ, ആ കണ്ണീരു കാണുവാൻ അവിടെ ആരും ഉണ്ടായിരുന്നില്ല. സ്വർഗ്ഗത്തിൽ ഇരുന്നു എൻ്റെ അച്ഛൻ എല്ലാം കാണുന്നുണ്ടാവുമോ.
അപ്പോൾ മനസ്സു പറഞ്ഞു
"കരയരുത് ഒരിക്കലും. അച്ഛൻ്റെ മണിക്കുട്ടീ കരഞ്ഞാൽ അച്ഛനും കരയും. ആ ആത്മാവ് ഒരിക്കലും വേദനിക്കരുത്."
നാലാം ക്ലാസുകാരിയായ എട്ടുംപൊട്ടും തിരിയാത്ത മണിക്കുട്ടിക്ക് ഇങ്ങനെ ഒക്കെ ചിന്തിക്കുവാൻ സാധിക്കുന്നൂ. അല്ലെങ്കിലും പണമുള്ള വീട്ടിലെ കുട്ടിയും പട്ടിണിപ്പാവങ്ങളും തമ്മിലുള്ള വ്യത്യാസം അതാണല്ലോ.
ആദ്യമൊക്കെ പണി കഴിഞ്ഞു വരുമ്പോൾ മേലാകെ വേദനിക്കുമായിരുന്നൂ. പിന്നീട് അതൊക്കെ ശീലമായി. ഇടയ്ക്കൊക്കെ അമ്മ കാണുവാൻ വരും. അപ്പോൾ മുതലാളി അമ്മയ്ക്ക് കൈ നിറയെ പൈസ കൊടുക്കും. ആയമ്മ പറമ്പിലെ പച്ചക്കറികൾ ഒക്കെ കൈ നിറയെ കൊടുക്കും. നെല്ലും കൊടുക്കുന്നത് കാണാം. അതൊക്കെ കൊണ്ട് വീട്ടിലെ കാര്യങ്ങൾ കഴിഞ്ഞു പോകുന്നൂ എന്ന് അമ്മ പറഞ്ഞു.
അമ്മ പെട്ടെന്ന് വയസ്സായതു പോലെ തോന്നി. എന്നെ കാണുബോഴൊക്കെ കെട്ടിപിടിച്ചു കരയും. മാപ്പു ചോദിക്കും. എന്തിനാണ് അമ്മ മാപ്പു ചോദിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല.
എനിക്ക് അറിയാം പാവം എൻ്റെ അമ്മയെ. ഒന്നും വേണമെന്നു വച്ചിട്ടല്ലല്ലോ അമ്മ എന്നെ പണിക്കു നിർത്തിയിരിക്കുന്നത്. വേറെ വഴിയില്ലാഞ്ഞിട്ടല്ലേ. ഞാൻ പണി എടുക്കുന്നത് കൊണ്ട് കൂടിയല്ലേ വീട്ടിലെ അടുപ്പു പുകയുന്നത്. ബാക്കി ഉള്ളവരൊക്കെ കുഞ്ഞുങ്ങൾ അല്ലെ. അച്ഛൻ പറയുന്നത് പോലെ ഞാൻ വേണ്ടേ അവരെ നോക്കുവാൻ.
മൂന്ന് മാസം കൂടുമ്പോൾ ഞാനും വീട്ടിൽ പോയി രണ്ടീസം നിൽക്കും. ആയമ്മ അത് സമ്മതിച്ചിട്ടുള്ളതാണ്. ആ ദിവസ്സങ്ങൾക്കായി ഞാൻ അങ്ങനെ കാത്തുകാത്തിരിക്കും. വീട്ടിൽ ചെല്ലുന്നതു തന്നെ വിശേഷങ്ങൾ ഒക്കെ അറിയുവാൻ കൂടി ആണ്.
മാതു അപ്പോൾ ഓടി വന്നു പള്ളിക്കൂടത്തിലെ വിശേഷങ്ങൾ ഒക്കെ പറയും. അതൊക്കെ കേൾക്കുമ്പോൾ അറിയാതെ അവിടെ വരെ ഒന്ന് പോകുവാൻ മനസ്സു കൊതിക്കും. പോയ കാലം മതിയായിരുന്നൂ എന്ന് തോന്നിപ്പോകും അപ്പോൾ. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എന്ന് അപ്പോഴൊക്കെ അറിയാതെ ഓർത്തു പോകും.
കഴിഞ്ഞ പ്രാവശ്യം ചെന്നപ്പോൾ ആണ് മാതു പറഞ്ഞത് കണക്കു മാഷ് സ്ഥലം മാറി പോയെന്ന്. പുതിയ ടീച്ചർ വന്നൂ പോലും. പോകുമ്പോഴും മാഷ് എന്നെ തിരക്കിയത്രേ. അത് കേട്ടപ്പോൾ ഒത്തിരി സങ്കടം തോന്നി. മാഷെ ഒന്ന് കാണുവാൻ പോലും കഴിഞ്ഞില്ല.
അങ്ങനെ ഒത്തിരി വിശേഷങ്ങൾ അവൾ പറയും..
പക്ഷേ പിന്നീടൊരിക്കലും ഞാൻ ഉത്സവത്തിനു പോയില്ല. ഉത്സവം എന്ന് ആലോചിക്കുമ്പോഴേ ഓർമ്മ വരുന്നത് വെള്ളത്തുണിയിൽ കിടത്തിയിരിക്കുന്ന അച്ഛനെ ആയിരുന്നൂ. അത് മറക്കുവാൻ ഈ ജന്മം എനിക്ക് ആവില്ല. പിന്നീടൊരിക്കലും ഞാൻ ദേവിയെ വിളിച്ചു പ്രാർത്ഥിച്ചിട്ടുമില്ല. ദേവി ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഈ ഗതി വരുമായിരുന്നോ. അമ്പലത്തിൽ പോകുന്നതും ദേവിയോട് പ്രാർത്ഥിക്കുന്നതും ഞാൻ എന്തുകൊണ്ടോ ഇഷ്ടപെട്ടില്ല.
പഠിക്കേണ്ട പ്രായത്തിൽ ഭാരം ചുമക്കുവാൻ മാത്രമായി ഈ ജന്മം പടച്ചുവിട്ടത് എന്തിനാണെന്ന് എനിക്കറിയില്ല. അതിനുള്ള ഉത്തരം തേടി മാത്രം ആയിരുന്നൂ എൻ്റെ പിന്നീടുള്ള ജീവിതം. ഒരിക്കൽ ദേവിയെ നേരിൽ കണ്ടാൽ എനിക്കു വേണ്ടിയിരുന്നത് ആ ചോദ്യത്തിനുള്ള ഉത്തരം മാത്രം ആയിരുന്നൂ. കാരണം ചോദിച്ചു വാങ്ങുവാൻ സ്വപ്നങ്ങളോ ആഗ്രഹങ്ങളോ എനിക്ക് ബാക്കി ഉണ്ടായിരുന്നില്ല. പിന്നെ ആ പാദങ്ങളിൽ അർപ്പിക്കുവാൻ കുറച്ചു കണ്ണീർ ഞാൻ മാറ്റി വച്ചിരുന്നൂ. എൻ്റെ കണ്ണുനീർ വീണു ആ പാദങ്ങൾ പൊള്ളും എന്ന് എനിക്ക് ഉറപ്പായിരുന്നൂ.
അദ്ധ്യായം 7: കാലം കാത്തു വച്ച മാറ്റങ്ങൾ
കാലം കടന്നു പോയികൊണ്ടിരുന്നൂ. എത്ര ഉത്സവങ്ങൾ കടന്നു പോയി എന്നെനിക്കറിയില്ല. ശരീരം മാറിയിരിക്കുന്നൂ. മനസ്സിലെ ചിന്തകൾ കൂടെ മാറി തുടങ്ങിയിരിക്കുന്നൂ. പഴയ മണിക്കുട്ടിയുടെ ചിന്തകൾ എന്നിൽ അശേഷം ഇല്ല ഇപ്പോൾ എന്നുതന്നെ പറയാം.
പറമ്പിലെ പണിക്കാരിയിൽ നിന്നും എനിക്ക് ഇപ്പോൾ അടുക്കളയിലേക്കു മോചനം കിട്ടിയിരിക്കുന്നൂ. പണിക്കു പക്ഷേ കുറവൊന്നുമില്ല. എന്നും വീട്ടിൽ വിരുന്നുകാർ ഉണ്ടാകും. അതുകൊണ്ടു തന്നെ രാവിലെ തുടങ്ങുന്ന പണി തീരുമ്പോൾ രാത്രിയാകും.
എല്ലാം നല്ലതിന് എന്ന് ചിന്തിക്കുവാനാണ് എനിക്കിഷ്ടം. ഞാൻ ആർക്കും ഒരു ദോഷവും ചെയ്തിട്ടില്ലല്ലോ. എനിക്ക് ആരെയും ഉപദ്രവിക്കേണ്ട. അതുകൊണ്ടു തന്നെ എന്നെയും ആരും ഉപദ്രവിക്കില്ല. അത്രയൊക്കെ ചിന്തിക്കുവാൻ എനിക്ക് ഇപ്പോൾ ആവുന്നുണ്ട്.
ഇപ്പോൾ അടുക്കളയിലേക്കു കറിക്കു അരിഞ്ഞു കൊടുക്കുന്നതും അരപ്പു ശരിയാക്കുന്നതും എല്ലാം ഞാൻ തന്നെ ആണ്. ആയമ്മയ്ക്കു എന്തിനും ഏതിനും ഞാൻ തന്നെ വേണം എന്നായിരിക്കുന്നൂ. അതിൽ ഇവിടുള്ള മറ്റുള്ള പണിക്കാരികൾക്കു ഒക്കെ ചെറിയ അസൂയ കൂടെ ഉണ്ടെന്നു എനിക്കറിയാം. അതൊന്നും ആയിരുന്നില്ല പക്ഷേ എൻ്റെ ഏറ്റവും വലിയ സന്തോഷം. എപ്പോഴും ആയമ്മ അടുക്കള പരിസരത്തു തന്നെ ഉണ്ടാകും, ഓരോ കാര്യങ്ങൾ പറഞ്ഞു ചെയ്യിക്കുവാൻ. അവരെ കണ്ടുകൊണ്ടു അങ്ങനെ പണി ചെയ്യുന്നത് തന്നെ ഒരു രസമാണ് കേട്ടോ.
മണിക്കുട്ടിയുടെ ലോകം ഇപ്പോൾ ആയമ്മയ്ക്കു ചുറ്റിലും ആണെന് തന്നെ പറയാം. ആയമ്മയെ ഒരു നേരം കണ്ടില്ലെങ്കിൽ മണിക്കുട്ടിക്ക് അങ്ങട് സങ്കടം വരും. അമ്മയേയും ആങ്ങളമാരെയും അനിയത്തിയേയും ഒന്നും കാണണം എന്ന് മണിക്കുട്ടിക്ക് ഇപ്പോൾ തോന്നാറില്ല.
ആയമ്മക്ക് എന്നെ എന്തോ അങ്ങട് പിടിച്ചിരിക്കുന്നൂ. അതോണ്ട് തന്നെ മറ്റുള്ളവർ എന്നെ വഴക്കു പറയുവാൻ അവർ ഇപ്പോൾ സമ്മതിക്കാറില്ല. ആയമ്മ പല സ്ഥലങ്ങളിലും പോകുമ്പോൾ എന്നെയും കൂടെ കൂട്ടുന്നൂ. എന്ത് വച്ചാലും എനിക്ക് ഒരു പങ്ക് തരുന്നൂ. ഇതൊക്കെ എന്നും അങ്ങനെ തന്നെ വേണന്നു മനസ്സു കൊതിക്കുന്നൂ.
ആയമ്മയല്ല അമ്മയാണ് എന്ന് പലപ്പോഴും തോന്നിപോകുന്നൂ. പക്ഷേ, അങ്ങനെ വിളിക്കുവാൻ വാല്യക്കാരിക്ക് അധികാരവും അവകാശവും ഉണ്ടോ എന്നറിയില്ല. എന്തൊരു സ്നേഹമാണവർക്കു എന്നറിയോ. ഒരുപക്ഷേ ആ വീട്ടിൽ വേറെ ആറും തന്നെ എന്നെ സ്നേഹിക്കുവാൻ ഇല്ലാത്തതു കൊണ്ടാകാം. എനിക്ക് കിട്ടിയ പുണ്യം തന്നെയാണവർ എന്ന് പലപ്പോഴും മനസ്സു പറഞ്ഞു.
ആയമ്മ ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്നൂ, ജീവിതവും അതിലെ നല്ലതും ചീത്തയും ഒക്കെ. ഇടയ്ക്കൊക്കെ വായിക്കുവാൻ എനിക്ക് പുസ്തകം ഒക്കെ തരും. അരുന്ധതി ചേച്ചിയും എനിക്ക് നോവലുകൾ കൊണ്ടേ തരും. അരുന്ധതി ചേച്ചി ആരാണെന്നു പറഞ്ഞു തരാം കേട്ടോ.
പണിക്കാരികളിൽ വായിക്കുവാൻ എനിക്ക് മാത്രമേ അറിയൂ. അതിൻ്റെ ഒരു കെറുവ് പണിക്കാർക്കൊക്കെ എന്നോട് ഉണ്ട് കേട്ടോ. ഇടയ്ക്കൊക്കെ ആ കാര്യസ്ഥൻ ആയമ്മയോട് ഏഷണി കുത്തും.
"ദേ തമ്പാട്ടിയുടെ മനസ്സൊക്കെ നല്ലതാ. പക്ഷേ വാല്യക്കാരിക്ക് തമ്പാട്ടിയുടെ സ്ഥാനം ഒന്നും കൊടുക്കേണ്ട. അത് നല്ലതിനല്ല.."
അപ്പോൾ തന്നെ ആയമ്മ പറയും.
"നീയൊന്നു അവളെ വെറുതെ വിടൂ. അച്ഛനില്ലാത്ത കുട്ടിയല്ലേ. അത് സ്വന്തം കുടുംബത്തിന് വേണ്ടി എന്ത് മാത്രം കഷ്ടപ്പെടുന്നുണ്ട്. ഒരു ബുക്ക് ഞാൻ വായിക്കുവാൻ കൊടുത്തതുകൊണ്ടു അതങ്ങു തലയിൽ കയറി ഇരിക്കില്ല. കുറച്ചെങ്കിലും അത് സന്തോഷിക്കട്ടെ.."
അപ്പോൾ നീട്ടിയൊന്നു മൂളിയിട്ടു അയാൾ സ്ഥലം കാലിയാക്കും."
ആയമ്മയുടെ മകൻ ഇടയ്ക്കൊക്കെ ഭാര്യയെയും കൂട്ടി വരും. അവർക്കും എന്നെ വലിയ കാര്യമാണ്. ആയമ്മയുടെ മകൻ ഉണ്ണിയേട്ടൻ ഭാര്യ അരുന്ധതി.
ആയമ്മയുടെ മകൻ്റെ കല്യാണം ഞാനും കൂടിയിട്ടുണ്ട് കേട്ടോ. ചെറുപ്പത്തിൽ അച്ഛനൊപ്പം കൂടിയ കല്യാണങ്ങളിൽ ഓർത്തിരിക്കുന്നത് അത് ഒന്നുമാത്രമാണ്. അത്രയും നല്ലൊരു സദ്യ ഞാൻ ജീവിതത്തിൽ പിന്നെ ഇതേവരെ കഴിച്ചിട്ടില്ല എന്ന് തന്നെ പറയാം. നാടടച്ചു കല്യാണം വിളിച്ചിരുന്നൂ. രണ്ടു തരം പായസവും ഉണ്ടായിരുന്നൂ. വയറു നിറയെ അന്നുണ്ടു. അല്ലെങ്കിൽ തന്നെ വയറു നിറയെ വേറെ എവിടെ നിന്നും അത്രയും നല്ല ആഹാരം കിട്ടുവാനാണ് ഞങ്ങൾ പാവങ്ങൾക്ക്.
പിച്ചക്കാർക്കു പോലും പന്തിയിലെ ഇലയിൽ ബാക്കി വന്നത് അവർ കൊടുത്തില്ല. അവർക്കും നല്ല ഭക്ഷണം വിളമ്പി കൊടുത്തൂ. സാധാരണ നമ്മുടെ നാട്ടിൽ പണക്കാരൊക്കെ കല്യാണം കഴിക്കുമ്പോൾ കഴിച്ച ഇലയിൽ ബാക്കി ഉള്ളത്, എച്ചിൽ ഇടുന്ന ഭാഗത്തു നിന്ന് വാരി വലിച്ചു തിന്നുവാൻ പിച്ചക്കാർ വരും, പിന്നെ കുറെ പാവപ്പെട്ടവരും കാണും അവിടെ. അവരെ ആരും പന്തിയിൽ ഇരുത്തില്ല.
അങ്ങനെ പോയി എച്ചിൽ കഴിക്കുവാൻ അച്ഛൻ ഒരിക്കലും ഞങ്ങളെ അനുവദിച്ചിട്ടില്ല. ഞങ്ങളുടെ കോളനിയിലെ പല കുട്ടികളും അങ്ങനെ പോയി എച്ചിൽ കഴിക്കുന്നത് കണ്ടിട്ടുണ്ട്. പാവങ്ങൾ അവർക്കും കാണില്ലേ സദ്യ ഉണ്ണുവാൻ ആഗ്രഹം. അതൊന്നും കണ്ടാലൊന്നുo പണക്കാർക്ക് അവരോടു ദയ തോന്നില്ല. എന്തോരം ഭക്ഷണം അവർ വെറുതെ കളയും. എന്നിട്ടും ഒരിക്കലും ബാക്കി വന്നാൽ കുഴിച്ചു മൂടുകയല്ലാതെ അത് അവർ പാവങ്ങൾക്ക് കൊടുക്കില്ല. അതെല്ലാം കാണുമ്പോൾ എനിക്ക് വിഷമം തോന്നും.
പന്തിയിൽ പക്ഷഭേദം പാടില്ല എന്ന് പറഞ്ഞാലും. പണമുള്ളവൻ എന്നും മുന്നിലും പണമില്ലാത്തവൻ എന്നും പിന്നിലും ആവും സ്ഥാനം. ഈ ലോകം ഉള്ളിടത്തോളം കാലം അതിനൊന്നും ഒരു മാറ്റവും ഉണ്ടാകില്ല എന്ന് എനിക്കറിയാം.
അച്ഛൻ എപ്പോഴും പറയും ഞങ്ങൾ മക്കളോട് "പട്ടിണി കിടന്നാലും എച്ചിൽ കഴിക്കരുത്. മുണ്ടു മുറുക്കി ഉടുക്കണം മക്കളെ"
ആ വാക്കുകൾ മരണം വരെ ഞാൻ പാലിക്കും. അഭിമാനം വിറ്റു മണിക്കുട്ടി ഒരിക്കലൂം ജീവിക്കില്ല.
അച്ഛൻ അമ്മയോട് പറയുന്നത് കേട്ടൂ അന്ന് കല്യാണം ഉറപ്പിച്ച സമയത്തു "കാര്യസ്ഥനോട് ആയമ്മ പറഞ്ഞത്രേ"
"ഉണ്ണിയുടെ മംഗലത്തിനു വന്നവർ ആരും വയറു നിറയെ കഴിക്കാതെ പോകരുത് ശങ്കുണ്ണി. അത് ബന്ധൂക്കാരൻ ആയാലും പിച്ചക്കാരൻ ആയാലും ശരി. എച്ചിൽ തിന്നുവാൻ ആരെയും അനുവദിക്കരുത്. വിശന്നു വരുന്നവനെ വെറുംകൈയ്യോടെ അയക്കരുത്. ദേവീകോപം കിട്ടും. ഒന്നിനും ഒരു കുറവും വരരുത്. ഇനി ഇതുപോലെ ഒരു മംഗലം ഈ നാട്ടിൽ വേറെ ഉണ്ടാകരുത്. ആരെങ്കിലും പാത്രം കൊണ്ടുവന്നാൽ അതിലും വിളമ്പി കൊടുത്തേക്കണം. ഇല്ലാഞ്ഞിട്ടല്ലേ അവർ ചോദിക്കുന്നത്."
ആയമ്മ പറഞ്ഞാൽ പിന്നെ അവിടെ മറുവാക്കില്ല. എല്ലാവരും അതങ്ങട് അനുസരിച്ചോണം. അന്ന് മംഗലത്തിനു വന്ന പിച്ചക്കാരുടെ പാത്രങ്ങളിൽ ഒക്കെ ഭക്ഷണം നിറച്ചു കൊടുത്തിട്ടാണ് പണിക്കാർ അവിടെ നിന്നും അവരെ പറഞ്ഞയച്ചത്. കണ്ണും മനസ്സും നിറഞ്ഞു സന്തോഷത്തോടെയാണ് അന്ന് എല്ലാവരും സദ്യ ഉണ്ട് മടങ്ങിയത്.
അച്ഛൻ അങ്ങനെ ആരുടെയും കല്യാണങ്ങൾക്കു ഞങ്ങളെ കൊണ്ട് പോവാറുള്ളതല്ല. പക്ഷേ ആയമ്മയുടെ മകൻ്റെ കല്യാണത്തിന് നാടടച്ചു എല്ലാവരും പോയി. കാരണം പന്തിയിൽ ഇരുത്തി എല്ലാവർക്കും മാന്യമായി ഭക്ഷണം അവർ കൊടുക്കുകയായിരുന്നല്ലോ.
ആയമ്മയുടെ ഉണ്ണി എൻജിനീയർ ആണ് കേട്ടൊ. അയാൾക്ക് ഈ നാടും വീടും ഒന്നും താല്പര്യം ഇല്ല. അതുകൊണ്ടു തന്നെ പട്ടണത്തിലെ വീട്ടിൽ ആണ് താമസം. ഞാൻ ഇതേവരെ അവിടെ പോയിട്ടില്ല. വലിയ വീടാണത്രെ. കാറിൽ ആണ് ഉണ്ണിയേട്ടനും ഭാര്യയും വരുന്നത്. അരുന്ധതി ചേച്ചിയെ കാണുവാനും നല്ല രസമാണ്. പട്ടണത്തിലെ ഏതോ മുതലാളിയുടെ മകൾ ആണ്. അതിൻ്റെ ജാഡയൊന്നും അവർക്കില്ല കേട്ടോ.
ആയമ്മയെപോലെ തന്നെ ഉണ്ണിയേട്ടനും ചേച്ചിയും പാവങ്ങൾ ആണ്. എന്നെ കൂടെ കൊണ്ടുപോവണം എന്ന് ഒരു പ്രാവശ്യം ആയമ്മയോടു അരുന്ധതി ചേച്ചി പറഞ്ഞു. അത് ആയമ്മയ്ക്കു ഒട്ടും ഇഷ്ടം ആയില്ല. അതിനു ആയമ്മ കൊടുത്ത മറുപടി എന്നെ ശരിക്കും കുഴപ്പിച്ച കളഞ്ഞു.
"അതൊന്നും വേണ്ട അരുന്ധതി. പൊട്ടുവാൻ നിൽക്കുന്ന പ്രായമാണ്. ഉണ്ണിക്കു അച്ഛൻ്റെ ദുഃസ്വഭാവങ്ങൾ ഒന്നും കിട്ടിയിട്ടില്ല. എന്നാലും വേണ്ട. വാല്യക്കാരി കുട്ടി ആണേലും ഒരു ചന്തമൊക്കെ ഉണ്ട്. വെറുതെ നമ്മൾ ആയിട്ടെന്തിനാണ് ആവശ്യം ഇല്ലാത്ത കാര്യങ്ങൾക്കു അവസരങ്ങൾ ഒരുക്കി കൊടുക്കുന്നത്"
അതിൽപിന്നെ അരുന്ധതി ചേച്ചി എന്നെ കൂടെ കൊണ്ടുപോകണം എന്ന് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ഉണ്ണിയേട്ടൻ ഉള്ളപ്പോൾ പക്ഷെ എന്നിൽ നിന്നും ഒരകലം പാലിക്കുവാൻ അവർ മറന്നില്ല. അത് എന്തിനാണെന്ന് ഇന്നും എനിക്കറിയില്ല.
അല്ലെങ്കിലും പണക്കാരുടെ ഉള്ളിലെ ചിന്തകൾ ഒന്നും നമ്മൾ പാവപ്പെട്ടവർക്ക് അറിയുവാൻ കഴിയില്ലല്ലോ.
..................................
അദ്ധ്യായം 8 : ഋതുമതി
ഞാൻ വയസ്സറിയിച്ചതും ആയമ്മയുടെ അവിടെ വച്ചിട്ട് തന്നെയായിരുന്നൂ. പണിക്കാരി പെണ്ണുങ്ങൾ പറഞ്ഞു പലതും എനിക്ക് അറിയാമായിരുന്നൂ. അതുകൊണ്ടു തന്നെ പേടിയൊന്നും തോന്നിയില്ല. എങ്കിലും അമ്മ അടുത്തില്ല എന്ന വിഷമം ഉണ്ടായിരുന്നൂ.
രണ്ടുദിവസ്സമായി നല്ല മേലുവേദന തോന്നിയിരുന്നൂ. പുറത്തു പണിക്കാർ ഒത്തിരി ഉള്ളതുകൊണ്ട് തന്നെ വെറുതെ ചടഞ്ഞിരിക്കുവാനും പറ്റില്ല. പച്ചക്കറി അറിയാനിരുന്നാൽ തന്നെ അത് അരിഞ്ഞു കഴിയുമ്പോൾ തന്നെ നേരത്തോടു നേരം ആകും. ആരോടും ബുദ്ധിമുട്ടുള്ള കാര്യം പറഞ്ഞില്ല. അല്ലെങ്കിലും പറഞ്ഞിട്ട് പ്രത്യേകിച്ച് കാര്യം ഒന്നും ഇല്ലല്ലോ.
രാവിലെ എഴുന്നേറ്റപ്പോൾ കണ്ടു കിടന്ന പായയിൽ ചോര. അത് എന്താണെന്നു എനിക്ക് കൃത്യമായി അറിയില്ല. പക്ഷേ, അങ്ങനെ ഉണ്ടായാൽ അടുക്കളയിൽ കയറരുത് എന്ന് ആയമ്മ പറഞ്ഞിരുന്നൂ. അതുകൊണ്ടു തന്നെ പണിക്കാരികളിൽ ഒരാളോട് കാര്യം പറഞ്ഞു.
പണിക്കാരി പെണ്ണുങ്ങൾ തന്നെയാണ് ആയമ്മയെ വിവരം അറിയിച്ചത്. അവർ എന്നെ കാണുവാൻ വന്നില്ല. ഏഴുദിവസ്സത്തേയ്ക്കു വീട്ടിൽ കയറരുത് എന്ന് ആയമ്മ പറഞ്ഞു. അതെനിക്ക് വിഷമം ഉണ്ടാക്കി.
ആയമ്മ തന്നെയാണ് അമ്മയോട് വരുവാൻ പറഞ്ഞത്, മാമനെയും കൂട്ടി. മാമനും അമ്മയും വന്നു എന്നെ കണ്ടു. എന്നെ വീട്ടിലേക്കു കൂട്ടികൊണ്ടു പോകുവാൻ അമ്മയ്ക്ക് താല്പര്യം ഉണ്ടായിരുന്നൂ. എന്തോ ചടങ്ങു നടത്തണമത്രേ. ആയമ്മ അത് സമ്മതിച്ചു.
പിന്നെ കണാരൻ മേമനെ മാറ്റി നിറുത്തി എന്തൊക്കെയോ പറഞ്ഞു. മാമനു അത് കേട്ടപ്പോൾ വിഷമം ആയി എന്ന് എനിക്ക് മനസ്സിലായി.
"കണാരാ നിനക്ക് ഞാൻ പറയാതെ തന്നെ ഇവിടത്തെ കാര്യങ്ങൾ അറിയാല്ലോ. അവളെ എൻ്റെ മകളെ പോലെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ഇനി അവളെ അധികം ഇവിടെ നിർത്തുവാൻ വയ്യ. കറുപ്പാണെങ്കിലും എൻ്റെ മണിക്കുട്ടീ കാണുവാൻ മിടുക്കിയാണ്." ആയമ്മ കണാരൻ മാമനോട് പറഞ്ഞു.
"എന്താ ആയമ്മ ഈ പറയുന്നത്. എനിക്ക് മനസ്സിലാകുന്നില്ല. അവളെ പിന്നെ ഞാൻ എന്ത് ചെയ്യുവാൻ ആണ്. ഇവിടെ നിന്ന് കിട്ടുന്നത് കൂടെ കൊണ്ടുകൂടിയാണ് ആ വീട് കഴിഞ്ഞു പോകുന്നത്. അത് നിന്നാൽ പിന്നെ അവിടത്തെ കാര്യം കഷ്ടത്തിൽ ആകും. ചക്കിക്ക് പണ്ടത്തെ പോലെ പണി എടുക്കുവാൻ ഇപ്പോൾ വയ്യ. പാക്കരേട്ടൻ പോയതിൽ പിന്നെ അവൾ ജീവിക്കുവാൻ തന്നെ മറന്നിരിക്കുന്നൂ."
ആയമ്മ തുടർന്നൂ
"നിനക്ക് മുതലാളിയെ ശരിക്കും അറിയാഞ്ഞിട്ടാണ് കണാരാ. കൊച്ചുമകളുടെ പ്രായം ഉള്ളൂ എന്നൊന്നും അങ്ങോർ നോക്കില്ല. എനിക്കൊട്ടു ഒന്നും തടയുവാൻ കരുത്തില്ല. എൻ്റെ കൺമുന്നിൽ ഒന്നും നടക്കില്ല. അത് എനിക്കുറപ്പുണ്ട്. പക്ഷേ, അബദ്ധം പറ്റിയാൽ, അതെനിക്ക് താങ്ങാൻ കഴിയില്ല. നല്ലൊരു ചെക്കനെ നോക്കണം അവൾക്കു. അവളുടെ കല്യാണം കഴിഞ്ഞാൽ ചക്കിയോ അവളുടെ അനിയത്തിയെ ഇവിടെ നിന്നോട്ടെ. മണിക്കുട്ടിയുടെ കല്യാണച്ചെലവൊക്കെ ഞാൻ വഹിച്ചോളാo. നിനക്ക് ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടോ."
മാമൻ മനസ്സില്ലാമനസ്സോടെ തലയാട്ടി.
"അവൾ കുറച്ചു നാൾ കൂടെ ഇവിടെ നിൽക്കട്ടെ. മംഗലത്തിനുള്ള പ്രായം ആയിട്ടില്ലല്ലോ അവൾക്കു. അവളുടെ താഴെ ഉള്ളതുങ്ങൾ പഠിക്കുന്നത് തന്നെ ഇവിടുത്തെ കാരുണ്യം കൊണ്ടാണ്. ആയമ്മ അവളെ കൈവിടരുത്."
"നിനക്കറിയില്ല കാണാരാ എൻ്റെ വിഷമം. കുഞ്ഞല്ലേ അവൾ. ഇവിടുത്തെ കഥകൾ ഒക്കെ നിനക്കും നന്നായിട്ടു അറിയാമല്ലോ. ഒന്നും കാണാതെ ഞാൻ പറയില്ല. ഇനി കുറച്ചു നാൾ കൂടെ അവൾക്കിവിവിടെ നിൽക്കാം.."
അല്ലെങ്കിലും അവിടെ പണിക്കു നിന്നിട്ടുള്ള കൗമാരക്കാരികളുടെ ഒക്കെ അവസ്ഥ മാമന് നന്നായിട്ടറിയാമായിരുന്നൂ. മാമന് മാത്രമല്ല നാട്ടുകാർക്കും അറിയാം. പണിക്കാരികൾ പറഞ്ഞു ഞാനും കുറെ ഏറെ കഥകൾ കേട്ടിരിക്കുന്നൂ. മുതലാളിയുടെ വീട്ടിൽ പണിക്കു നിന്നാൽ പിന്നെ മംഗലം നടക്കില്ല എന്നാണ് നാട്ടുകാർ പറയാറുള്ളത്.
മുതലാളിയെ നാട്ടുകാർക്ക് പേടിയാണ് . അയാൾ മോഹിച്ചാൽ ആ പെണ്ണിനെ അയാൾ എന്ത് വില കൊടുത്തും സ്വന്തം ആക്കിയിരിക്കും. അത് തടയുവാൻ ആർക്കും ആകില്ല. അങ്ങനെ മരിച്ച പെൺകുട്ടികളുടെ ശാപം മൂലമാണത്രെ ആ വീട്ടിൽ പെൺകുട്ടികൾ വാഴാത്തതു എന്ന് പണിക്കാരികൾ പറഞ്ഞു കേട്ടിട്ടുണ്ട്.
ഒരുപക്ഷേ, ശരിയായിരിക്കും അതുകൊണ്ടാണല്ലോ അരുന്ധതി ചേച്ചി കൂടെ ആ വീട്ടിൽ നിൽക്കാത്തത്. ഉണ്ണിയേട്ടൻ തന്നെ പിറന്നത് ഒരുപാടു നേർച്ചകൾ നേർന്നിട്ടാണെന്നു ആരൊക്കെയോ പറഞ്ഞു കേട്ടിട്ടുണ്ട്.
അല്ലെങ്കിലും പണക്കാർക്ക് ഇല്ലാത്ത തഴക്കദോഷങ്ങൾ ഉണ്ടാകുമോ. പണം മനുഷ്യനെ അന്ധൻ ആക്കുന്നൂ. അധികമായാൽ അമൃതും വിഷമാണ്. പിന്നെയും ഞാൻ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി.
ആയമ്മ പറയുന്നത് കേട്ടപ്പോൾ മനസ്സൊന്നു പിടഞ്ഞു പോയി. ആയമ്മയെ വിട്ടു പോകുവാൻ എനിക്ക് തീരെ മസ്സുണ്ടായിരുന്നില്ല. അത്രയ്ക്ക് ആയമ്മയെ ഞാൻ സ്നേഹിച്ചുപോയിരുന്നൂ. ആയമ്മ എനിക്ക് അമ്മയെ പോലെ ആയിരുന്നൂ. അവരെ കാണാതെ അവരോടു മിണ്ടാതെ ഒരു ദിവസ്സം ഇരിക്കുവാൻ പോലും എനിക്കാകില്ല എന്ന് മനസ്സു പറഞ്ഞു. ആ മനസ്സു പക്ഷേ അവർ കണ്ടില്ല.
എന്തിനാണ് ഞാൻ വയസ്സറിയിച്ചത് എന്നെനിക്കു തോന്നിപ്പോയി. കാലം ഒന്നിനും കാത്തിരിക്കില്ല. ഇവിടെ നിന്നും പോയാൽ പിന്നെ മുന്നോട്ടു എന്ത് എന്നത് ഒരു ചോദ്യചിഹ്നമായി മുന്നിൽ വന്നൂ. സ്വന്തം വീട് പോലെയാണ് ഞാൻ ഈ വീട് ഇതുവരെ കണ്ടത്.
വീട്ടിലേക്കു പോകുമ്പോൾ അമ്മ നല്ല സന്തോഷത്തിൽ ആയിരുന്നൂ. എന്തൊക്കെയോ അവർ കാര്യമായി മാമനോട് പറഞ്ഞുകൊണ്ടിരുന്നൂ. എന്നെ അമ്മ ആ കുടിലിൽ ഇരുത്തി. പുറത്തേക്കു ഇറങ്ങുവാൻ അമ്മ സമ്മതിച്ചില്ല. ഒരു പണിയും ചെയ്യിച്ചില്ല. ഉള്ള പണം കൊണ്ട് അമ്മ നല്ലൊരു പാവാടയും ജാക്കറ്റും തുന്നിച്ചു. പിന്നെ മാമനോട് പറഞ്ഞു ഒരു ചെറിയ സദ്യക്കുള്ള ഒരുക്കങ്ങൾ ചെയ്തു.
മാമൻ്റെ വീട്ടുകാരും മാതുവിൻ്റെ വീട്ടുകാരും മാത്രമേ സദ്യക്ക് ഉണ്ടായിരുന്നുള്ളൂ. അന്ന് രാവിലെ തന്നെ എന്നെ കുളിപ്പിച്ചൊരുക്കി പുതിയ വസ്ത്രം എല്ലാം ഇടുവിച്ചു. കൈ നിറയെ കുപ്പിവളകൾ അമ്മ ഇട്ടു തന്നു. ചടങ്ങു നടത്തുവാനുള്ള പണമൊക്കെ ആയമ്മ അമ്മയ്ക്ക് കൊടുത്തിരുന്നൂ. മാതു ഇപ്പോൾ പത്താം തരത്തിൽ ആയിരിക്കുന്നൂ. അതോർക്കുമ്പോൾ സങ്കടം വരും. അടുത്ത വർഷം അവർ കോളേജിൽ പോകും. അവളെക്കാളും നന്നായി ഞാൻ പഠിച്ചിരുന്നൂ. എന്നിട്ടും എന്തെ എനിക്ക് ഈ വിധി വന്നു എന്നറിയാതെ മനസ്സിൽ ഞാൻ കരഞ്ഞു. അവളോട് എനിക്ക് അസൂയ ഇല്ല. പക്ഷേ എൻ്റെ ദേവിയോട് ഞാൻ ചോദിച്ചു
"എന്തേ ദേവി എൻ്റെ കണ്ണുനീർ ഇനിയും കാണുന്നില്ല. ഈ ഭൂമിയിൽ ജീവിതം ഒന്നേ അല്ലെ ഉള്ളൂ. അത് കരഞ്ഞു തന്നെ തീർക്കണം എന്ന് നീ എന്തേ പറയുന്നത്? പണമുള്ളവനും പണമില്ലാത്തവനും എന്തിനേ അങ്ങനെ നീ ഭൂമിയിൽ പിറവി കൊടുക്കുന്നത്? ജീവിക്കുന്ന കുറച്ചു കാലം എല്ലാവരും സന്തോഷിക്കണ്ടേ..?"
പിന്നെ ഓർത്തു, ചിലപ്പോൾ അമ്മ പറഞ്ഞത് പോലെ കഴിഞ്ഞ ജന്മത്തിലെ ശാപം കൊണ്ടാകും ഞാൻ ഇങ്ങനെ അനുഭവിക്കുന്നത്. ഒരിക്കൽ അമ്മയോട് ചോദിച്ചിരുന്നൂ
"എന്തേ അമ്മ മണിക്കുട്ടിക്ക് മാത്രം എപ്പോഴും സങ്കടങ്ങൾ മാത്രം തരുന്നത്.? എൻ്റെ സന്തോഷം കാണുവാൻ ദേവിക്ക് ഇഷ്ടമില്ലേ.."
അന്ന് അമ്മ പറഞ്ഞു
"അങ്ങനെ ഒന്നും എൻ്റെ മണിക്കുട്ടി പറയരുത്. ദേവിക്ക് എല്ലാവരും ഒരുപോലെ ആണ്. ഒരാൾക്ക് ഏഴുജന്മം ഉണ്ട്. ആദ്യജന്മത്തിൽ നല്ല കർമ്മങ്ങൾ ചെയ്താലേ അടുത്ത ജന്മത്തിൽ കഷ്ടം ഇല്ലാതിരിക്കൂ. അല്ലാതെ ദേവിക്ക് ആരോടും വ്യതാസം കാട്ടുവാൻ കഴിയില്ല.."
എന്നാലും എനിക്ക് അതങ്ങു വിശ്വാസം ആയില്ല. മണിക്കുട്ടി കഴിഞ്ഞ ജന്മത്തിൽ ആരെയും ഉപദ്രവിച്ചു കാണില്ല. മണിക്ക് ഒരിക്കലും അങ്ങനെ ചിന്തിക്കുവാൻ കൂടെ കഴിയില്ല.
ഓരോന്ന് ആലോചിച്ചിരുന്നു നേരം പോയതറിഞ്ഞില്ല. അപ്പോഴേക്കും മാതു വന്നു അടുത്തിരുന്നൂ. അവൾക്കു ഒൻപതാം തരത്തിൽ പഠിക്കുമ്പോഴേ "മാസമുറ" ആയത്രേ. പിന്നെ അവൾ കുറേ കാര്യങ്ങൾ പറഞ്ഞു തന്നൂ. അതൊക്കെ കേട്ടപ്പോൾ എനിക്ക് ഉള്ളിൽ ഭയം തോന്നി.
"മാസമുറ വന്നാൽ പിന്നെ ആൺകുട്ടികളുമായി കൂട്ടുകൂടുവാൻ പാടില്ലത്രേ. ഗർഭിണി ആകും പോലും. അതുകൊണ്ടവൾ ഇപ്പോൾ ആൺകുട്ടികളുമായൊന്നും അധികം സംസാരിക്കാറില്ലത്രേ."
പിന്നെയും അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നൂ.
അച്ചൻ പറഞ്ഞത്രേ
"മാതു, നീയിനി ഏതെങ്കിലും ആൺകുട്ടികളോടു സംസാരിച്ചാൽ ഞാൻ നിന്നെ പിന്നെ പഠിത്തം തുടരുവാൻ അനുവദിക്കില്ല. വീട്ടിൽ പണിയൊക്കെ എടുത്തു അമ്മയ്‌ക്കൊപ്പം കുടിക്കോണം പിന്നെ."
അവളുടെ അച്ഛൻ പറഞ്ഞാൽ പിന്നെ വാക്ക് തെറ്റിക്കില്ല. അതുകൊണ്ടു അവൾ ഇപ്പോൾ പഠനത്തിൽ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ. പട്ടണത്തിലെ കോളേജിൽ വിടും എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. അവിടെ ചേരണമെങ്കിൽ നല്ല മാർക്ക് വേണമത്രേ.
"അവളുടെ ഭാഗ്യം. നല്ല കുട്ടി." കഴിഞ്ഞ ജന്മത്തിൽ ചെയ്ത ഏതെങ്കിലും പുണ്യകർമ്മം കൊണ്ടാകും അവൾക്കു ഈ ഭാഗ്യമൊക്കെ വന്നു ചേർന്നത് എന്ന് മനസ്സിൽ ഓർത്തു.
അമ്മ വന്നു നിർബന്ധിച്ചപ്പോൾ ഒരു ഗ്ലാസ് പായസം വീണ്ടും കുടിച്ചു. അല്ലെങ്കിൽ അമ്മയ്ക്ക് വിഷമം ആകും. ചടങ്ങു എല്ലാം കഴിഞ്ഞ സ്ഥിതിക്ക് രണ്ടു ദിവസ്സം കഴിഞ്ഞാൽ മുതലാളിയുടെ വീട്ടിലേക്കു പോവേണ്ടി വരും എന്ന് മനസ്സിലോർത്തു.
കണാരൻ മാമനും വീട്ടുകാരും വൈകുന്നേരം തന്നെ തിരിച്ചു പോയി. മാതു കൂടെ പോയിക്കഴിഞ്ഞപ്പോൾ ഞാൻ പിന്നെയും ഒറ്റയ്ക്ക് ആയതു പോലെ തോന്നി. എങ്കിലും മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം നിറഞ്ഞു ഇനി രണ്ടു ദിവസ്സം കൂടി കാത്താൽ പിന്നെ ആയമ്മയുടെ അടുത്തേക്ക് തിരിച്ചു ചെല്ലാം.
മാസമുറ സമയത്തു എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്നെല്ലാം അമ്മ പറഞ്ഞു തന്നിരുന്നൂ.
"കാവുള്ള, പൂജയൊക്കെ ഉള്ള വീടാണ് കുട്ടിയെ, ശുദ്ധവും വൃത്തിയും നോക്കിയില്ലേൽ ദേവികോപം ഉണ്ടാകും.."
ഇനിയും ദേവി എന്നോടെന്തിനാണൊ കോപിക്കുന്നതു. എൻ്റെ കൈയ്യിൽ നഷ്ടമാകുവാൻ ഒന്നും ഇല്ലാലോ എന്ന് അപ്പോൾ ഞാൻ ഓർത്തു.
............................
അദ്ധ്യായം 9 : മുറിപ്പാടുകൾ
രണ്ടുദിവസം കഴിഞ്ഞപ്പോൾ മാമൻ വന്നു. ഞാൻ വേഗം ഒരുങ്ങി, ആയമ്മയെ കാണുവാൻ കൊതിയായി തുടങ്ങിയിരുന്നൂ.
വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അമ്മ കെട്ടിപ്പിടിച്ചു ഒത്തിരി കരഞ്ഞു. എന്തിനാണ് അതെന്നു എനിക്ക് മനസ്സിലായില്ല.
"എൻ്റെ മണിക്കുട്ടിയെ ദേവി കാത്തോളും. എൻ്റെ കുട്ടിയെ അവിടേക്കു അയക്കുവാൻ അമ്മയ്ക്ക് തോന്നുന്നില്ല കുട്ടി. പക്ഷേ, എനിക്ക് വേറെ വഴിയില്ല. എൻ്റെ പാക്കരേട്ടൻ ഉണ്ടായിരുന്നെങ്കിൽ എൻ്റെ കുട്ടിക്ക് ഈ ഗതി വരില്ലായിരുന്നൂ. മാതുവിനെപ്പോലെ പള്ളിക്കൂടത്തിൽ പോവേണ്ട കുട്ടിയല്ലേ.."
ഞാൻ അമ്മയെ നോക്കി. അപ്പോൾ മാമൻ പറഞ്ഞു
"നീ അവളെ ഇങ്ങനെ വിഷമിപ്പിക്കല്ലേ. അവൾ ഒരു പാവമാണ്. അവൾക്കെന്നും ദേവി ഉണ്ടാകും."
അപ്പോൾ ഞാൻ ഓർത്തു. ചില ജന്മങ്ങൾ അങ്ങനെയാണ്. അവർ ഈ ഭൂമിയിൽ കഷ്ടപ്പെടുവാൻ വേണ്ടി മാത്രം ജനിക്കുന്നവർ ആണ്. ദൈവത്തിൻ്റെ വികൃതികൾ എന്ന് പണ്ടെപ്പോഴോ ക്ലാസ്സിൽ വച്ച് കണക്കു മാഷ് പറഞ്ഞതോർത്തു പോയി. അന്നൊന്നും പക്ഷേ ഞാൻ കരുതിയില്ല, അങ്ങനെയുള്ള ഒരു ദൈവത്തിൻ്റെ വികൃതിയാണ് ഞാൻ ഇന്ന്.
ഇന്നിപ്പോൾ മാഷെ ഒന്ന് കാണുവാൻ പറ്റിയിരുന്നെങ്കിൽ ഞാൻ പറഞ്ഞു കൊടുത്തേനെ "മാഷേ ഇനി ക്ലാസ്സെടുക്കുമ്പോൾ ദൈവത്തിൻ്റെ വികൃതിയെപ്പറ്റി പറയുമ്പോൾ എന്നെ ഉദാഹരണം ആയി പറഞ്ഞു കൊടുക്കണേ എന്ന്"
മാമനൊപ്പം ഞാൻ ആയമ്മയുടെ അടുത്തെത്തി. പഴയപോലെ തന്നെ ഞാൻ എൻ്റെ പണികൾ ആരംഭിച്ചു. ആ ഏഴു ദിവസങ്ങൾ എന്നെ ആയമ്മ അടുക്കളയിൽ കയറ്റിയില്ല. അതിപ്പോൾ എനിക്ക് ആശ്വാസമായി. കുറച്ചു ദിവസ്സങ്ങൾ എങ്കിലും എല്ലു മുറിയെ പണിയെടുക്കാതെ കഴിയാമല്ലോ.
എൻ്റെ ദിവസങ്ങൾ ആ വീട്ടിലെ അടുക്കളയിൽ അങ്ങനെ തീർന്നു കൊണ്ടിരുന്നൂ. ഞാനിപ്പോൾ മറ്റൊന്നിനെയുംപറ്റി ചിന്തിക്കാറില്ല. പണിക്കാരായ ആണുങ്ങളോടൊന്നും ഞാൻ സംസാരിക്കാറേ ഇല്ല. അവരെ എല്ലാം എനിക്ക് ഭയം ആയിരുന്നൂ. എങ്ങാനും ഗർഭിണി ആയാലോ. അത് ആലോചിക്കുവാൻ കൂടി വയ്യ.
പക്ഷേ ആയമ്മ മാമനോട് പറഞ്ഞതിൻ്റെ അർത്ഥം പക്ഷേ വൈകാതെ തന്നെ എനിക്ക് മനസ്സിലായി തുടങ്ങി.
കാര്യസ്ഥൻ്റെ പെരുമാറ്റത്തിൽ ആണ് ആദ്യം എനിക്ക് പന്തികേട് എനിക്ക് തോന്നി തുടങ്ങിയത്. കുത്തികുത്തി എന്തൊക്കെയോ പറയുന്നൂ. വഷളായി സംസാരിക്കുന്നൂ. ആയമ്മ കൂടെ ഉള്ളതുകൊണ്ടു മാത്രം അയാൾ എന്നെ കയറി പിടിച്ചിട്ടില്ല. അയാൾ കയറി പിടിച്ചു എന്നും പറഞ്ഞു പല പണിക്കാരികളും കരയുന്നതു ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്.
മനസ്സിൽ ഭയം നിറഞ്ഞു തുടങ്ങിയിരുന്നൂ. അതുകൊണ്ടു തന്നെ ആയമ്മയുടെ കൺവെട്ടത്ത് നിന്നും മാറാതെ തന്നെ ഞാൻ നടന്നു. അയാൾ ചായ ചോദിച്ചാൽ കൂടെ ഞാൻ ഉണ്ടാക്കി വേറെ പണിക്കാരികളുടെ കൈയ്യിൽ കൊടുത്തുവിടും. അതിൽ അയാൾക്ക് നല്ല ദേഷ്യം ഉണ്ട്. പക്ഷേ ആയമ്മയെ പേടിച്ചു അയാൾ ഒന്നും പറയാറില്ല.
ഉണ്ണിയേട്ടൻ വരുമ്പോൾ പോലും ഞാൻ ആ കണ്മുന്നിൽ പെടാതെ ഓടി ഒളിക്കും. എനിക്ക് എല്ലാവരെയും പേടി ആയിരുന്നൂ. എത്ര സൂക്ഷിച്ചു നടന്നാലും സംഭവിക്കുവാനുള്ളത് സംഭവിക്കും എന്ന് മനസ്സിൽ ഇരുന്ന് ആരോ പറയുന്നത് പോലെ തോന്നി.
ഈ തവണ വന്നപ്പോൾ അരുന്ധതി ചേച്ചി എനിക്ക് കുറെ ദാവണിയും പട്ടുപാവാടയും ഒക്കെ കൊണ്ടുവന്നു തന്നു. ഒക്കെ ചേച്ചിയുടെ കൗമാരത്തിലെ ആണത്രേ. അതെല്ലാം ഞാൻ നിധി പോലെ സൂക്ഷിച്ചു വച്ചു. ആയമ്മയുടെ കൂടെ എവിടേക്കെങ്കിലും പോകുമ്പോൾ വേണം അതിടുവാൻ എന്ന് തീരുമാനിച്ചിരുന്നൂ. അത്ര നല്ല വസ്ത്രമൊക്കെ അടുക്കളയിൽ ഇടുവാൻ ആവുമായിരുന്നില്ല.
.......................
കൊയ്ത്തെല്ലാം കഴിഞ്ഞു. ഇത്തവണ നല്ല വിളവുണ്ടെന്നു പണിക്കാരികൾ പറയുന്നുണ്ടായിരുന്നൂ. കൊയ്ത്തു തുടങ്ങിയാൽ പിന്നെ അടുക്കളയിൽ നല്ല പണിയാണ്. ഒന്ന് ഇരിക്കുവാൻ പോലും സമയം കിട്ടില്ല. ഒഴിവില്ലാതെ എല്ലാവർക്കും തന്നെ പണി കാണും.
ഇനി ഇപ്പോൾ ഉത്സവം ആണ്. പണിക്കാരികൾ എല്ലാവരും തന്നെ വീട്ടിലേക്കു പോയി. ചിലർ നാളെ വരും. നാട്ടിൽ ആണെങ്കിൽ ആകെ മൊത്തം ഉത്സവമേളം ആണ്. പണിക്കാരെല്ലാവരും അവരവരുടെ കുടുംബത്തോടൊപ്പം ഉത്‌സവo കൂടുവാൻ പോയിരിക്കുന്നൂ. ആയമ്മ അമ്പലത്തിൽ പോയി. എന്നെ വിളിച്ചെങ്കിലും ഞാൻ പോയില്ല. ദേവിയെ ഞാൻ വിളിച്ചിട്ടു കാലം എത്ര കഴിഞ്ഞിരിക്കുന്നൂ. അടുക്കളയിലെ എല്ലാം ഒതുക്കി കഴിഞ്ഞാൽ ഒന്ന് തല ചായ്ക്കാം എന്ന് കരുതി. ബന്ധുക്കൾ ഒക്കെ വൈകീട്ട് ആവുമ്പോഴേക്കും എത്തും. പിന്നെ രണ്ടുദിവസ്സം വീട് നിറയെ ആളുകൾ ഉണ്ടാകും.
ഇനി ഇപ്പോൾ നല്ല തിരക്കാണ്. നാളെ മുതൽ ബന്ധുക്കൾ എല്ലാവരും തന്നെ ഉണ്ടാകും. എനിക്ക് പിടിപ്പതു പണി കാണും. ഉത്സവത്തിനു ഞാൻ വീട്ടിൽ പോകില്ല എന്ന് ആയമ്മയ്ക്കു അറിയാം. അത് അവർക്കൊരാശ്വാസമാണ്. അല്ലെങ്കിൽ തന്നെ നെല്ല് പുഴുങ്ങുവാനും ഉണക്കുവാനും, കൊപ്ര ഉണക്കുവാനും എന്നൊക്കെ പറഞ്ഞു ദിവസ്സവും ആളുകൾ കാണും ഇവിടെ. തിരക്കൊഴിഞ്ഞ ദിവസ്സങ്ങൾ ഇവിടെ കുറവാണ്.
അങ്ങനെ ഓരോന്ന് ചിന്തിച്ചു നിൽക്കുമ്പോൾ ആണ് ശങ്കുണ്ണി അടുക്കളയിലേക്കു കയറി വന്നത്. അടുക്കളയിൽ മറ്റാരും ഇല്ല എന്ന് അയാൾക്ക് മനസ്സിലായി കാണും. കഞ്ഞി വച്ചുകൊണ്ടിരുന്ന എൻ്റെ ഇടുപ്പിൽ കയറി അയാൾ പിടിച്ചു.
പേടിച്ചു തിരിഞ്ഞു നോക്കിയ എനിക്ക് പെട്ടന്ന് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നൂ. അയാൾ ഉപദ്രവിക്കുന്നതിനു മുൻപേ ഞാൻ എന്തെങ്കിലും ചെയ്തേ പറ്റൂ. പിന്നെ ഒന്നും നോക്കിയില്ല. കൈയ്യിൽ ഇരുന്ന തവികൊണ്ട് അടുപ്പത്തിരുന്ന കലത്തിൽ നിന്നും കുറച്ചു കഞ്ഞി കോരി അയാളുടെ മേലേക്ക് ഒഴിച്ചു.
അത് അയാൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല. പൊള്ളൽ ഏറ്റ അയാൾ മുറ്റത്തേക്ക് ഓടി. കുളത്തിലേക്ക് ഓടുവായിരിക്കും എന്ന് എനിക്ക് മനസ്സിൽ ആയി. പോയവഴിക്കു എന്നെ ഭീഷണിപ്പെടുത്തുവാൻ അയാൾ മറന്നില്ല.
"മണിയെ, നീ ചെവിയിൽ നുള്ളിക്കോ, ഞാൻ മോഹിച്ചതൊന്നും എൻ്റെ കൈയ്യിൽ നിന്നും ഇതുവരെ വഴുതി പോയിട്ടില്ല. പിന്നെയാണോ എട്ടും പൊട്ടും തിരിയാത്ത ഒരു കിളിന്തു പെണ്ണ്."
അയാൾ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല. മനസ്സു നീറുകയായിരുന്നൂ. എൻ്റെ പ്രായത്തിലുള്ള കൊച്ചുമകൾ ഉണ്ടയാൾക്കു. എന്നിട്ടും എങ്ങിനെ അയാൾക്ക് എന്നോട് പെരുമാറുവാൻ കഴിഞ്ഞു.
"പെണ്ണ് എന്നാൽ ഭോഗവസ്തു മാത്രം ആണോ."
ഒരുപാടു നാളുകൾക്കു ശേഷം ഞാൻ ദേവിയെ വിളിച്ചു
"എനിക്ക് ഒന്നും വേണ്ട. മാനം കാക്കുവാനുള്ള ശക്തി മാത്രം നീ തന്നാൽ മതി. തിരിച്ചു നിനക്ക് നൽകുവാൻ എൻ്റെ കൈയ്യിൽ ഒന്നുമില്ല. പക്ഷേ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ആ നടയിൽ വന്നു ഞാൻ തലതല്ലി കരയും. പിന്നീട് അമ്പലക്കുളത്തിൽ ചാടി ഞാൻ മരിക്കും."
അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും മനസ്സിൽ ധൈര്യം വന്നിരുന്നൂ.
ആർക്കും വേണ്ടാത്ത ഈ ജന്മം ആ അമ്പലക്കുളത്തിൽ തീരട്ടെ...
അദ്ധ്യായം 10 : തീരാമുറിവുകൾ
ദിവസ്സങ്ങൾക്കിപ്പോൾ ഒരുപാടു ദൈർഘ്യം ഉള്ളത് പോലെ തോന്നുന്നൂ. ഒരു മാറ്റം പോലും ഇല്ലാതെ എൻ്റെ ഓരോ ദിവസ്സങ്ങളും കടന്നു പോയികൊണ്ടിരുന്നൂ. രാവിലെ എഴുന്നേൽക്കുന്നൂ, അടുക്കളയിൽ ഓരോന്ന് വച്ചുണ്ടാക്കുന്നൂ. ആയമ്മ പറയുന്നതൊക്കെ അണുവിട തെറ്റാതെ അനുസരിക്കുന്നൂ.
എല്ലാവരും ഭൂമിയിൽ ജനിക്കുന്നത് ഓരോ ലക്ഷ്യങ്ങൾ നേടുവാൻ ആകും. എനിക്ക് മാത്രം നേടുവാൻ ഒന്നുമില്ല. അതോർക്കുമ്പോൾ മാത്രം മനസ്സിൽ ഒരു കോണിൽ ഒരു പിടച്ചിലാണ്. ഇങ്ങനെ ഒരു ജന്മം എനിക്ക് വേണ്ടിയിരുന്നില്ല. ആരോട് ഞാൻ പരാതി പറയും? എന്നെ കേൾക്കുവാൻ പോരും ആരുമില്ല. അത്രയ്ക്ക് പാപം ഒരുപക്ഷേ ഞാൻ കഴിഞ്ഞ ജന്മത്തിൽ ചെയ്തിരിക്കും.
അന്ന് ഞാൻ ദേഹം പൊള്ളിച്ചതിനു ശേഷംഎന്തോ ശങ്കുണ്ണി അങ്ങനെ പിന്നെ ഒരു പ്രശ്നം ഉണ്ടാക്കുവാൻ വന്നില്ല. ഒരുപക്ഷേ അയാൾ നല്ലൊരു അവസരം നോക്കി ഇരിക്കുകയായിരിക്കും എന്ന് മനസ്സു പറഞ്ഞു.
അതോർക്കുമ്പോൾ മനസ്സിൽ ഭയം നിറഞ്ഞു. പിന്നെ ഞാൻ മനസ്സിലോർത്തു. ദേവി എന്താണെന്നു വച്ചാൽ ചെയ്യട്ടെ. ആ നടയിൽ ഒതുങ്ങുവാൻ ആണ് എൻ്റെ വിധിയെങ്കിൽ അത് അങ്ങനെ തന്നെ നടക്കട്ടെ. എൻ്റെ കണ്ണീരും ചോരയും ആ തിരുനടയിൽ നേദിച്ചിട്ടേ ഈ മണിക്കുട്ടി അമ്പലക്കുളത്തിൽ ജീവനൊടുക്കൂ.
ആയമ്മ ഒന്ന് ഉണ്ണിയേട്ടനെ കാണുവാൻ പോയിരിക്കുവാണ്. എന്നെ ഒറ്റയ്ക്കാക്കി അങ്ങനേ പോകാറില്ല. എന്തെങ്കിലും അത്യാവശ്യം കാണുമെന്നു മനസ്സു പറഞ്ഞു. പണിക്കു ഇന്ന് ആരും ഉണ്ടാകില്ല. ഏതോ പുഴയ്ക്കപ്പുറത്തെ ഗ്രാമത്തിലെ ഏതോ ജന്മി മരിച്ചിട്ടുണ്ടത്രെ. എനിക്ക് അയാളെ അറിയില്ല. പണിക്കാരെല്ലാം അവിടെ പോയിരിക്കുവാണെന്നു മാത്രം അറിയാം.
അടുക്കളയിൽ നിന്നും നോക്കിയപ്പോൾ മുതലാളി വരുന്നത് കണ്ടു. പണിക്കാരും ഇല്ലാത്തതു കൊണ്ടാകും വേഗം തിരിച്ചു വന്നത്. നേരെ അദ്ദേഹം അടുക്കളയിലേക്കു വന്നൂ. അത് പതിവില്ലാത്തതാണ്. ഓ ആയമ്മ ഇല്ലാത്തതു കൊണ്ടാകും അയാൾ അടുക്കളയിലേക്കു വന്നത് എന്ന് തോന്നി. എന്തെങ്കിലും ആവശ്യം കാണുമായിരിക്കും.
എൻ്റെ മുഖത്തു നോക്കി അയാൾ വാതിലിന് അരികിൽ നിന്നിട്ടു തന്നെ പറഞ്ഞു.
"മണിക്കുട്ടീ, വെള്ളം മുറിയിലേക്ക് വേണം"
'ശരി' എന്ന് ഞാൻ തലയാട്ടി.
ഈ കാലത്തിനിടയ്ക്കു ഒരിക്കൽ പോലും മുതലാളിയോട് സംസാരിച്ചിട്ടില്ല. പണിക്കാരിപെണ്ണുങ്ങൾ പറയുന്ന കഥകൾ കേട്ടാൽ പേടി തോന്നും. മുതലാളി അത്ര ക്രൂരൻ ആണെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല.
പണിക്കാരി പെണ്ണുങ്ങൾ പലരും പറയാറുണ്ട്
"മണിക്കുട്ടീ, ആയമ്മ ഇല്ലാതെ നീ അയാളുടെ അടുത്ത് പോകരുത് കേട്ടോ. അയാൾ ഒരു മൃഗം ആണ്. കണ്ണിൽ ചോരയില്ലാത്ത മനുഷ്യൻ. എത്ര പെണ്ണുങ്ങളെ അയാൾ നശിപ്പിച്ചിട്ടുണ്ട് എന്ന് നിനക്കറിയില്ല. നീ ഒന്നുമറിയാത്ത ഒരു പാവമാണ്."
അതെല്ലാം കേൾക്കുമ്പോൾ ഞാൻ ചിരിക്കും. പിന്നെ എന്നെ സമാധാനിപ്പിക്കുവാൻ എന്ന രീതിയിൽ ഞാൻ തന്നെ പറയും.
"എന്നെ കുഞ്ഞിലേ മുതലേ മുതലാളിക്ക് അറിയാം. ഒരിക്കലും അദ്ദേഹം എന്നോട് മോശമായി പെരുമാറില്ല. അതെൻ്റെ വിശ്വാസം ആണ്. കണ്ണിൽ കാണുന്നതൊക്കെയും കേൾക്കുന്നതൊക്കെയും സത്യം ആവണം എന്നില്ലാലോ."
അപ്പോൾ അവർ പറയും
"ചിരിച്ചോ ചിരിച്ചോ അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും."
അതിനൊന്നും ഞാൻ മറുപടി കൊടുക്കാറില്ല. പക്ഷേ ഇന്നിപ്പോൾ എനിക്ക് പേടി തോന്നുന്നൂ. ആയമ്മയോ മറ്റു പണിക്കാരോ ഇവിടെ ഇല്ല. മുതലാളി എന്നെ ഉപദ്രവിക്കുമോ എന്തോ.
ഞാൻ ഒരു മൊന്ത നിറയെ വെള്ളവുമായി മുതലാളിയുടെ മുറിയിലേക്ക് നടന്നൂ. മുറിയിൽ ഞാൻ കയറിയതും പെട്ടെന്നു എൻ്റെ പിന്നിൽ ആ വാതിൽ അടഞ്ഞു.
അയാൾ വാതിലിനു പിന്നിൽ നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല. മുറിയിലുള്ള മേശ മാത്രമായിരുന്നൂ എൻ്റെ ലക്ഷ്യം. അല്ലെങ്കിലും അയാൾക്ക് എന്തെങ്കിലും ദുരുദ്ദേശം ഉള്ളതുപോലെ എനിക്ക് തോന്നിയിരുന്നില്ല. എല്ലാം എൻ്റെ തെറ്റാണ്.
മറ്റുള്ളവരില് നന്മ മാത്രം കാണുവാനാണ് ഞാൻ എന്നും ശ്രമിച്ചിരുന്നത്. ആയമ്മ കൂടെ എന്നോട് എന്തിലും ശ്രദ്ധ വേണമെന്ന് എത്രയോ വട്ടം പറഞ്ഞിരിക്കുന്നൂ.
അച്ഛനെക്കാളും പ്രായം അയാൾക്കുണ്ട്, അങ്ങനെ ഒരു ദുരുദ്ദേശം അയാൾക്കുണ്ടാകുമെന്നു ഞാൻ എന്തേ ഓർത്തില്ല.
എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. അപ്രതീക്ഷിതമായി എൻ്റെ വയറിൽ അയാളുടെ കൈകൾ അമർന്നതും ഞാൻ സർവ്വശക്തിയുമെടുത്തു അയാളെ കുതറി തെറിപ്പിച്ചു. ഞാൻ അറിയാതെ തന്നെ വർഷങ്ങൾക്കു ശേഷം ദേവി എന്ന് വിളിച്ചു പോയി.
എൻ്റെ ഭാഗ്യത്തിന് ആ നീക്കം അയാൾ പ്രതീക്ഷിച്ചുണ്ടായിരുന്നില്ല. അടിതെറ്റി വീണ അയാളുടെ തല ചെന്ന് കട്ടിലിൽ ഇടിച്ചു. അയാൾ ചാടി എഴുന്നേൽക്കും മുൻപേ ഞാൻ വാതിൽ ലക്ഷ്യമാക്കി ഓടി. അടുക്കളയിൽ രാവന്തിയോളം പണി എടുക്കുന്നതല്ലേ അത്യാവശ്യം ശക്തിയൊക്കെ ശരീരത്തിന് വന്നിട്ടുണ്ടായിരുന്നൂ.
കണ്ണ് കാണുന്നുണ്ടായിരുന്നില്ല എനിക്ക്. ഭാഗ്യത്തിന് അയാൾ വാതിൽ കുറ്റി ഇട്ടിട്ടുണ്ടായിരുന്നില്ല. വാതിൽ തുറന്നു പിന്നെ ഒരോട്ടം ആയിരുന്നൂ. ആ ഓട്ടം അവസാനിച്ചത് എൻ്റെ വീട്ടുമുറ്റത്തു ആയിരുന്നൂ. ഞാൻ അത്രയ്ക്ക് പേടിച്ചു പോയിരുന്നൂ. വഴിയിൽ ആരെങ്കിലും എന്നെ കണ്ടോ എന്നുപോലും എനിക്കറിയില്ല. ഒന്നും എനിക്ക് കാണുവാൻ പറ്റുന്നുണ്ടായിരുന്നില്ല.
എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ലായിരുന്നൂ. ഇനി ആ വീട്ടിലേക്കു തിരിച്ചു പോകില്ല എന്ന് മാത്രം ഞാൻ തീരുമാനിച്ചുറപ്പിച്ചിരുന്നൂ. ആയമ്മ പറഞ്ഞു തന്ന അറിവ് മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ.
"ആരെയും ശരീരത്തിൽ തൊടുവാൻ അനുവദിക്കരുത് കുട്ടീ. അങ്ങനെ വന്നാൽ നീ ചീത്തയാകും.."
എന്താണ് ചീത്തയാകുക എന്ന് പറഞ്ഞാൽ എന്ന് എനിക്കറിയില്ല. പക്ഷേ, അരുതാത്തത് എന്തോ ആണ് മുതലാളി എന്നോട് ചെയ്യുവാൻ ശ്രമിച്ചത് എന്ന് മാത്രം എനിക്കറിയാം. എനിക്ക് അയാളോട് അറപ്പു തോന്നി. ഇങ്ങനേയും ഈ ലോകത്തിൽ മനുഷ്യർ ഉണ്ടല്ലോ എന്ന് ഞാൻ ആലോചിച്ചു പോയി. അയാളുടെ കൊച്ചുമകൾ ആകുവാനുള്ള പ്രായം മാത്രമേ എനിക്കുള്ളൂ. എന്നിട്ടും അയാൾ...
അതോർക്കുമ്പോൾ മനസ്സു നടുങ്ങി. ആകെയുള്ളത് അഭിമാനം മാത്രമാണ്. അത് എവിടെയും അടിയറവു വക്കില്ല, എന്ന് തീരുമാനിച്ചുറപ്പിച്ചിരുന്നൂ. മുതലാളിയുടെ ആളുകൾ വന്നു എന്നെ പിടിച്ചുകൊണ്ട് പോകുമോ എന്ന ഭയം . മാത്രം എന്നിൽ അവശേഷിച്ചു. അങ്ങനെ ചെയ്താൽ കൂടെ രക്ഷിക്കുവാൻ ആരുമില്ല.
വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അടുക്കളപ്പുറത്തേക്കു നടന്നു. അവിടെയിരുന്നു എന്തിയേന്തി കരഞ്ഞു.
ഇവിടെ മണിക്കുട്ടിയുടെ ജീവിതം അവസാനിക്കുകയാണ്. മുതലാളിയുടെ ആളുകൾ പിടിച്ചു കൊണ്ടുപോയാൽ അവരെന്നെ കൊന്നു കുഴിച്ചു മൂടും. അല്ലെങ്കിലും ജീവിക്കുവാനുള്ള കൊതിയൊക്കെ എപ്പോഴേ അവസാനിച്ചു. ഇനിയെങ്കിലും ദേവി എൻ്റെ കണ്ണുനീർ കണ്ടിരുന്നെങ്കിൽ എന്ന് വെറുതെ മനസ്സ് മോഹിച്ചു.
അദ്ധ്യായം 11 : സാന്ത്വനം
അടുക്കളയിൽ ഒരു മൂലയ്ക്ക് ആരുടേയും കണ്ണിൽ പെടാതെ ഇരുന്നൂ. ഉമ്മറത്തിരുന്നു കരയുന്നതു കണ്ടാൽ ആളുകൾ എന്താണ് പറഞ്ഞു പരത്തുക എന്ന് എനിക്കറിയില്ല. എനിക്കിപ്പോൾ എല്ലാവരെയും ഭയമാണ്. ഇനി ചുറ്റുവട്ടത്തുള്ള ആരെങ്കിലും എന്നെ കയറി പിടിച്ചാൽ ഞാൻ എന്ത് ചെയ്യും.
അമ്മ വരുമ്പോൾ ഞാൻ മൂലയിൽ ഇരുന്നു കരയുകയായിരുന്നൂ. അമ്മ എന്നോട് എന്തോ ഒന്നും ചോദിച്ചില്ല. എന്തൊക്കെയോ അമ്മ ഊഹിച്ചിരിക്കുന്നൂ എന്നെനിക്കു തോന്നി. അല്ലെങ്കിലും എന്നെക്കാളും കൂടുതൽ ലോകവിവരം അവർക്കുണ്ടല്ലോ. അമ്മയ്ക്കല്ലാതെ ആർക്കാണ് മകളെ അറിയുവാൻ കഴിയുക. അതിനു വാക്കുകൾ വേണ്ട.
ചിലതൊക്കെ പറയാതെ തന്നെ പറയുവാൻ കഴിയും. അത് നമ്മുടെ മുഖത്തു എഴുതി വച്ചിട്ടുണ്ടാകും. മകളുടെ കണ്ണുകളിൽ ഉള്ളത് വായിച്ചെടുക്കുവാൻ കഴിയാത്ത ഒരമ്മ ലോകത്തുണ്ടാകുമോ. അതാണ് ഒരു അമ്മയും മകളും തമ്മിലുള്ള ബന്ധം. മകളുടെ ദുഖവും അവസ്ഥയും അവൾ പറയാതെ തന്നെ മനസിലാക്കുവാൻ ഈ ലോകത്തിൽ അമ്മയ്ക്കല്ലാതെ മറ്റാർക്കു കഴിയും.
അമ്മയുടെ മടിയിൽ കിടന്നു ഞാൻ ഒത്തിരി കരഞ്ഞു. അമ്മ ഒന്നും ചോദിച്ചില്ല. ഞാൻ ഒന്നും പറഞ്ഞില്ല. എന്തെങ്കിലും പറയണമല്ലോ എന്ന് കരുതിയാകും അമ്മ പറഞ്ഞു തുടങ്ങി.
"മണിക്കുട്ടീ, ഇന്നേ വായനശാലയുടെ വാർഷികമാണ്. ഒരു നാടകം ഉണ്ട്. എല്ലാവരും അവിടേക്കു പോയിരിക്കുവാ. ഒത്തിരി പരിപാടി ഒക്കെ ഉണ്ട്. എനിക്കെന്തോ നാടകം കാണുവാൻ നിൽക്കുവാൻ തോന്നിയില്ല. രാവിലെ മുതൽ മനസ്സിൽ ഒരു വിങ്ങൽ ആയിരുന്നൂ. നിന്നെ കാണണം എന്ന് മനസ്സു പറഞ്ഞു കൊണ്ടിരുന്നൂ."
ഞാൻ അമ്മയെ നോക്കി..
"സത്യമായിരിക്കുമോ.."
അമ്മ തുടർന്നൂ.
"അന്ന് എൻ്റെ പാക്കരേട്ടൻ പോകുന്ന സമയത്തും എനിക്ക് ഇതേപോലെ തോന്നിയിരുന്നൂ. ആരോടും പറയുവാൻ പറ്റാത്ത ഒരു വിഷമം മനസ്സിൽ അങ്ങനെ നിറഞ്ഞു കിടന്നൂ. നിന്നെ കണ്ടപ്പോൾ ആണ് എനിക്ക് സമാധാനം ആയതു."
"എല്ലാവരും നാടകത്തിനു നിന്നപ്പോൾ നാടകം കാണാതെ തിരക്ക് പിടിച്ചു അമ്മ എന്തിനാണ് വീട്ടിലേക്കു ഓടിയെത്തിയത്." എനിക്കുറക്കെ ചോദിക്കണം എന്നുണ്ടായിരുന്നൂ
അമ്മയ്ക്ക് എൻ്റെ വിഷമം എങ്ങനെ മനസ്സിലായി. എൻ്റെ വീട്ടിലെ സാന്നിധ്യം അമ്മ എങ്ങനെ അറിഞ്ഞു. ഒരുപക്ഷേ, ദേവി പറഞ്ഞിട്ടായിരിക്കുമോ അമ്മ ഓടി വന്നത്. ഒരു ഉത്സവത്തിനോ ആഘോഷത്തിനോ പോലും അച്ഛൻ്റെ മരണശേഷം ഞാൻ ഈ വീട്ടിലേക്കു വന്നിട്ടില്ല.
എൻ്റെ ചോദ്യം മനസ്സിലാക്കിയത് പോലെ അമ്മ പറഞ്ഞു
"എനിക്കെല്ലാം അറിയാം എൻ്റെ മണിക്കുട്ടീ, നീ എൻ്റെ മകൾ അല്ലെ. എൻ്റെ പൊന്നുമകൾ. നീ ആയമ്മയുടെ അടുത്തായിരുന്നപ്പോൾ പോലും, നിനക്ക് ഒരേനക്കേട് വരുമ്പോൾ എല്ലാം ഈ അമ്മ ഓടി വന്നിട്ടില്ലേ. എൻ്റെ മനസ്സു എന്നും നിനക്കൊപ്പം ആയിരുന്നൂ മോളെ. നിനക്ക് കാവലായി നിൻ്റെ അച്ഛനുണ്ട്. പിന്നെ ദേവിയും. നിനക്ക് ഒരാപത്തും വരുവാൻ അവർ രണ്ടുപേരും സമ്മതിക്കില്ല. കാരണം മനസ്സിൽ നന്മ ഉള്ളവരെ കാക്കുന്നത് ദേവിയാണ്."
അമ്മ പറഞ്ഞത് സത്യം ആണെന്ന് എനിക്കറിയാം. കാരണം എന്നെ പോലെ ഉള്ള ഒരു കുട്ടിക്ക് ഉന്തി തള്ളി നീക്കുവാൻ പറ്റിയ ആളല്ല ആ തടിയൻ മുതലാളി. എൻ്റെ കൈകൾക്കും അത്ര കരുത്തു പോരാ.. എൻ്റെ കൈകൾക്ക് ആ നേരത്തെ കരുത്തു അത് തീർച്ചയായും അച്ഛൻ തന്നതാണ്. അതെനിക്കുറപ്പുണ്ട്.
എത്ര നേരം അങ്ങനെ അമ്മയുടെ മടിയിൽ കിടന്നു കരഞ്ഞു എന്നെനിക്കറിയില്ല. കണ്ണീർ വറ്റുവോളം ഞാൻ ആ മടിയിൽ തല വച്ചു കരഞ്ഞു.
ഒടുവിൽ അമ്മ പറഞ്ഞു.
'നാളെ മാമനോട് വരുവാൻ പറഞ്ഞു ഞാൻ ആളെ അയച്ചിട്ടുണ്ട്. ഇനി എന്താണ് വേണ്ടതെന്നു എനിക്കറിയാം."
എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ച പോലെ അമ്മ പറഞ്ഞു. അപ്പോഴും മനസ്സിൽ ആ സംശയം മാത്രം ബാക്കിയായി. എന്തുകൊണ്ടാകും അമ്മ എന്നോട് എന്തുപറ്റി നിനക്ക് എന്ന് മാത്രം ചോദിക്കാതിരുന്നത്. ഒരുപക്ഷേ എന്നെ കൂടുതൽ വിഷമിപ്പിക്കേണ്ട എന്ന് കരുതിയാകും.
രാത്രി ഒറ്റയ്ക്ക് കിടക്കുവാൻ എനിക്ക് ഭയമായിരുന്നൂ. ഒന്നും കഴിക്കുവാനും തോന്നിയില്ല. ഞാൻ കിടക്കുന്നിടത്തു വന്നു എൻ്റെ കണ്ണ് തുടച്ചിട്ട് അമ്മ പറഞ്ഞു.
"മണിക്കുട്ടീ, ഇളയത്തുങ്ങൾ വരുന്നതിനു മുൻപേ നീ എന്തേലും കഴിച്ചു ഉറങ്ങിക്കോ. ഇല്ലെങ്കിൽ അതുങ്ങളുടെ ചോദ്യങ്ങൾക്കൊക്കെ നീ ഉത്തരം പറയേണ്ടി വരും. തല്ക്കാലം ഒന്നും ആരും അറിയരുത്. നാളെ നിന്നെ കാണുമ്പോൾ കാര്യങ്ങൾ വേറെ രീതിയിൽ ഞാൻ പറഞ്ഞു കൊള്ളാം. മുതലാളിയുടെ വീട്ടിൽ നിന്നും ഓടിപ്പോന്നു എന്ന് നാട്ടിൽ പരന്നാൽ നിനക്ക് നല്ലൊരു ഭാവി പിന്നെ ഉണ്ടാകില്ല."
ഞാൻ ഒന്നും പറയാതെ അമ്മയുടെ മുഖത്തേക്ക് നോക്കി. ചിലപ്പോൾ മൗനം തന്നെയാണ് ഒരുപാട് ഉത്തരങ്ങൾ നൽകുക. അതാകുമ്പോൾ ചിന്തിക്കുന്നവന് അവനാവശ്യമുള്ള മറുപടിയായി അത് മാറും. അമ്മയോട് അപ്പോൾ ഒന്നും പറയുവാൻ എനിക്ക് തോന്നിയില്ല.
അടുക്കളയിൽ ചെന്ന് കലത്തിൽ ബാക്കി ഉണ്ടായിരുന്ന കഞ്ഞിയിൽ കുറച്ചു പുഴുക്ക് ഉണ്ടായിരുന്നത് ചേർത്ത് ഞാൻ കഴിച്ചു. വിശപ്പുണ്ടായിരുന്നില്ല. പക്ഷേ മനസ്സും ശരീരവും ഒത്തിരി ക്ഷീണിച്ചിരുന്നൂ. അകാരണമായ എന്തോ ഒരു പേടി ഉള്ളിൽ കൂടിയേറി തുടങ്ങിയിരുന്നൂ.
ആ ഭയം ഇനി ഒരിക്കലും എന്നെ വിട്ടുപിരിയില്ല എന്നെനിക്കു തോന്നി. ഭക്ഷണം കഴിഞ്ഞതും ഞാൻ ഒരു തഴപ്പായ വിരിച്ചു ഒരു മൂലയ്ക്കൽ ചുരുണ്ടു കൂടി. കുറച്ചു നേരം കഴിഞ്ഞതും അമ്മ വന്നു എൻ്റെ അടുത്ത് കിടന്നു. ആ കൈകൾ എന്നെ ചുറ്റിപിടിച്ചു. അത് ഞാൻ ആ നിമിഷം ഒത്തിരി ആഗ്രഹിച്ചിരുന്നൂ.
അമ്മയ്ക്കല്ലാതെ ആർക്കാണ് എന്നെ അപ്പോൾ അങ്ങനെ ആശ്വസിപ്പിക്കുവാൻ ആവുക...
...........................
പിറ്റേന്ന് രാവിലെ ഞാൻ എഴുന്നേറ്റു ഒന്നും സംഭവിക്കാത്തത് പോലെ പോയി മുറ്റമടിച്ചു. ഇളയത്തുങ്ങൾ എല്ലാം ഒരുങ്ങി. അവർക്ക് പള്ളിക്കൂടത്തിൽ ഒക്കെ പോവണമല്ലോ.
കുറേ കഴിഞ്ഞപ്പോൾ മാമൻ വന്നൂ. അമ്മ മാമനോട് എന്തൊക്കെയോ പറയുന്നത് കേട്ടൂ. മാമനെ കാണുവാൻ ഞാൻ പുറത്തേക്കു വന്നില്ല. എനിക്ക് എല്ലാവരെയും ഭയമായിരുന്നൂ. അത്രയ്ക്ക് ഞാൻ പേടിച്ചു പോയിരുന്നൂ. ഒരിക്കൽ ഉപേക്ഷിച്ച ദേവിയെ ഞാൻ തിരികെ വിളിച്ചു.
മുതലാളിയുടെ ആളുകൾ എന്നെ തിരികെ പിടിച്ചുകൊണ്ട് പോകുമോ എന്നുള്ള ഭയം എന്നെ വേട്ടയാടി തുടങ്ങിയിരുന്നൂ. പണത്തിനു മേൽ പരുന്തും പറക്കില്ല.
കുറേ നേരം അമ്മയും മാമനും എന്തൊക്കെയോ സംസാരിച്ചു. രണ്ടു ദിവസ്സം കഴിഞ്ഞിട്ട് വരാമെന്നു പറഞ്ഞിട്ട് മാമൻ പോയി. പോകും മുൻപ് എന്നെ വന്നു കെട്ടിപ്പിടിച്ചു കരഞ്ഞു. എന്നിട്ടു പറഞ്ഞു.
"എൻ്റെ കുഞ്ഞിന് ഒരാപത്തും വരില്ല കേട്ടോ. ഈ മാമൻ എല്ലാം നോക്കിക്കൊള്ളാം. മണിക്കുട്ടീ ഇനി കരയരുത്. എൻ്റെ മോളെ ദേവി കാത്തു. മോൾക്ക് എന്നും നല്ലതേ വരൂ."
എങ്ങനെ ഞാൻ കരയാതിരിക്കും. ഒരിക്കൽ എൻ്റെ വീട്ടുകാർ ആ വീട്ടിൽ എന്നെ കൊണ്ടുപോയാക്കി. എൻ്റെ വിഷമം ആരും മനസ്സിലാക്കിയില്ല. പഠനം മുടങ്ങി, അമ്മയെ വിട്ടുപിരിയേണ്ടി വന്നൂ. എല്ലാം ഞാൻ മറന്നൂ ആയമ്മയെ കണ്ടപ്പോൾ. അതെൻ്റെ വീടാണെന്നും ആയമ്മ എൻ്റെ അമ്മയാണെന്നും കരുതി ഞാൻ ജീവിതം മുന്നോട്ടു നീക്കി.
ആഗ്രഹിച്ചതൊന്നും എനിക്ക് കിട്ടിയിട്ടില്ല. കിട്ടിയതൊക്കെ ഞാൻ സന്തോഷത്തോടെ സ്വീകരിച്ചു. ഇപ്പോൾ വിധി വീണ്ടും എന്നോട് ക്രൂരത കാട്ടുന്നൂ. എന്നെ സ്നേഹിക്കുന്നവരെയൊക്കെ വിധി എന്നിൽ നിന്നും അകറ്റുകയാണല്ലോ. ആദ്യം അച്ഛൻ, ഇപ്പോൾ ഇതാ ആയമ്മയും.
എനിക്ക് തല പെരുക്കുന്നതു പോലെ തോന്നി. ഇനി എനിക്കായി എന്താണ് വിധി കരുതിയിരിക്കുന്നത് എന്നറിയില്ല. വയ്യ, ഇങ്ങനെ തോറ്റു തോറ്റു ജീവിക്കുവാൻ വയ്യ. എനിക്കും ഒരു മനസ്സില്ലേ. അതെന്തേ ദേവി കാണുന്നില്ല. ആരുടെയോ കൈയ്യിലെ കളിപ്പാട്ടം പോലെയാണ് എൻ്റെ ജീവിതം എന്ന് തോന്നിപോകുന്നൂ. മനസ്സു മടുത്തു തുടങ്ങിയിരിക്കുന്നൂ. മരിക്കുവാൻ ആഗ്രഹമുണ്ട്. പക്ഷേ അതിനുള്ള ധൈര്യം പോലും എനിക്കില്ല.
എങ്ങും മനസ്സു ഉറക്കുന്നുണ്ടായിരുന്നില്ല. ഞാൻ കാരണം എൻ്റെ കുടുംബത്തെക്കൂടി മുതലാളിയുടെ ആളുകൾ നശിപ്പിക്കുമോ. ആ ചിന്ത വന്നതോടുകൂടി മരിക്കുവാൻ ഞാൻ തീരുമാനിച്ചു. അപ്പോഴാണ് അമ്മ കഴിക്കുന്ന പ്രഷറിൻ്റെ ഗുളികകൾ കണ്ടത്. പിന്നെ ഒന്നും ആലോച്ചില്ല. അതെടുത്തു കൈയ്യിൽ പിടിച്ചു.
അടുക്കളയിൽ നിന്നും ഒരു ഗ്ലാസ് വെള്ളെമെടുത്തു മുറിയിലേക്ക് നടന്നു. ഗുളികകൾ വായിലേക്ക് ഇടുവാൻ നേരത്തു ഒരു കൈ അത് തട്ടി തെറിപ്പിച്ചു. നോക്കുമ്പോൾ കണ്ടു.
അമ്മ
"നീ എന്ത് തീരുമാനിച്ചിട്ടാണ്. നീ ആത്മഹത്യ ചെയ്താൽ പ്രശ്നങ്ങൾ തീരുമോ."
ഞാൻ ഒന്നും മിണ്ടിയില്ല
"മുതലാളിയുടെ വീട്ടിൽ നിന്ന് വന്നിട്ട് നീ ആത്മഹത്യ ചെയ്താൽ അതിന് ഒരർത്ഥമേ ഈ നാട്ടിൽ ഉള്ളവർ കാണു. അതെന്താണെന്നു ഞാൻ പറഞ്ഞു തരേണ്ടല്ലോ. നിനക്ക് താഴെ ഒരുവൾ കൂടെ ഉണ്ടെന്നു ഓർമ്മ വേണം."
അമ്മ നിന്ന് തുള്ളുകയാണ്
"ആകെ ഉള്ളത് മനം മാത്രമാണ്. അത് കൂടെ പോയാൽ ഞാനും ഒടുങ്ങും ഒരു മുഴം കയറിൽ."
ഞാൻ ഒന്നും മിണ്ടിയില്ല. എൻ്റെ മൗനം കണ്ടതോടെ അമ്മ എന്നെ കെട്ടിപിടിച്ചു കരഞ്ഞു. എൻ്റെ വിഷമം അമ്മയ്ക്ക് മനസ്സിലായി കാണും.
"മോൾ വിഷമിക്കേണ്ട. എല്ലാറ്റിനും ഒരു വഴി ഞാൻ കണ്ടിട്ടുണ്ട്.."
വീണ്ടും അമ്മ എന്നെ ആശ്വസിപ്പിച്ചു. ഒത്തിരി നേരം അമ്മ എന്നെ കെട്ടിപിടിച്ചിരുന്നൂ. ഞാൻ ഇനിയും എന്തെങ്കിലും അവിവേകം കാണിക്കുമെന്ന് ആ പാവം ഭയന്ന് കാണും..
...............................
അദ്ധ്യായം 12 : വിവാഹം
രണ്ടുദിവസം കഴിഞ്ഞപ്പോൾ വീണ്ടും മാമൻ ഞങ്ങളെ തേടി വന്നൂ. പതിവില്ലാത്തൊരു തെളിച്ചം ആ മുഖത്തു ഞാൻ കണ്ടു. നല്ലൊരു കല്യാണ ആലോചനയുമായിട്ടായിരുന്നൂ മാമൻ്റെ ആ വരവ്.
അമ്മയോട് മാമൻ പറയുന്നത് ഞാൻ അകത്തിരുന്നു കേട്ടുകൊണ്ടിരുന്നൂ.
"രണ്ടാം കെട്ട് ആണ് ചക്കീ. സ്ത്രീധനമൊന്നും വേണ്ട അവർക്കു. ഭാര്യ മലേറിയ വന്നു മരിച്ചതാണ്. മൂത്തകുട്ടിക്കു നാല് വയസ്സ് പ്രായം. ഇളയ കുട്ടിക്ക് ഒരു വയസ്സുണ്ട്. ചെറുക്കന് ഒരു മുപ്പതു വയസ്സു പ്രായം കാണും. നേരിട്ട് കണ്ടാൽ അത്രയും തോന്നില്ല. കുഴപ്പമില്ലാതെ നമ്മുടെ കുഞ്ഞിന് ആ വീട്ടിൽ കഴിയാം. നല്ലൊരു വീടുണ്ട്. കുടിയില്ല, വലിയില്ല. വേറൊരു പേരുദോഷവും കേൾപ്പിച്ചിട്ടില്ല ആ ചെക്കൻ ഇതുവരെ. ഞാൻ കാര്യങ്ങൾ എല്ലാം അവരോടു പറഞ്ഞിട്ടുണ്ട്. അവർക്കു പൂർണ്ണസമ്മതമാണ്. പേരിനു ഒരു പെണ്ണുകാണൽ ചടങ്ങു അങ്ങു നടത്താം. അതുപോലും വേണ്ടെന്നാണ് അവിടത്തെ അമ്മ പറയുന്നത്. നീ എന്ത് പറയുന്നൂ."
അമ്മ സങ്കടപ്പെട്ടൂ, പിന്നെ നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു.
"അതെങ്ങനെ ശരിയാകും കണാരേട്ടാ, അവൾ കുഞ്ഞല്ലേ. വയസ്സ് പതിന്നാലല്ലേ ഉള്ളൂ. രണ്ടു കുട്ടികളുടെ അമ്മയായി അവൾ എങ്ങനെ ജീവിക്കും ആ വീട്ടിൽ. അവളെ പഠിപ്പിക്കുവാനോ എനിക്ക് കഴിഞ്ഞില്ല. ഇത്രയും നാൾ കൂടപ്പിറപ്പുകൾക്കു വേണ്ടി അവൾ കഷ്ടപെട്ടില്ലേ. ഇനിയും അവളെ തീ തീറ്റിക്കുവാൻ എനിക്ക് വയ്യ. നമുക്ക് വേറെ ആലോചന നോക്കാം. എൻ്റെ പാക്കരേട്ടൻ എന്നോട് പൊറുക്കില്ല. എൻ്റെ കുഞ്ഞിനെ നല്ലൊരു നിലയിൽ എനിക്ക് കല്യാണം കഴിച്ചയപ്പിക്കണം."
"എൻ്റെ ചക്കി. നീ എന്താ ഈ പറയുന്നത്. അവൻ നല്ല ചെറുക്കൻ ആണ്. മണിക്കുട്ടി എൻ്റെ കൂടെ മകൾ അല്ലെ. അവൾക്കു ചീത്ത വരുന്ന ഒരു കാര്യം ഞാൻ ചെയ്യുമോ. പിന്നെ മുപ്പതു വയസ്സൊക്കെ ഒരു പ്രായം ആണോ മോളെ. ഞാനും എൻ്റെ ആളും തമ്മിൽ ഇല്ലേ പത്തു വയസ്സ് വ്യത്യാസം. എന്നിട്ടും അവളും ഞാനും ചേർന്ന് പോകുന്നില്ലേ. പിന്നെ എന്താ കുഴപ്പം. ഇതാകുമ്പോൾ എല്ലാം ചെറുക്കൻ കൂട്ടർ നോക്കിക്കൊള്ളും. നമ്മൾ ഒന്നും അറിയേണ്ട. അവൾക്കു താഴെ ഇനി ഒരാൾ കൂടെ ഉണ്ട് എന്ന കാര്യം നീ മറന്നോ. നമ്മളെ കൊണ്ട് കൂട്ടിയാൽ കൂടുമോ കാര്യങ്ങൾ. മുതലാളിയെ വെറുപ്പിച്ചിട്ടു എത്ര നാൾ അവളെ നമുക്ക് ഇവിടെ പിടിച്ചു വെക്കുവാൻ കഴിയും. അവരോടൊക്കെ ചോദിക്കുവാൻ നമുക്ക് കെല്പുണ്ടോ ചക്കി. നീ ഞാൻ പറയുന്നത് കേൾക്കൂ."
എന്നിട്ടും അമ്മ സമ്മതിച്ചില്ല. വീണ്ടും മാമൻ തുടർന്നൂ..
"നിനക്കറിയില്ലേ ചക്കി. അവൾ മുതലാളിയുടെ വീട്ടിൽ നിന്നും ഓടി പോരുന്നത് ഒരുപാടു പേര് കണ്ടുകാണും. ഒരു ചീത്തപ്പേര് കേട്ട് കഴിഞ്ഞാൽ പിന്നെ ഒരു കല്യാണവും ഈ വീട്ടിൽ നടക്കില്ല. ഇതാവുമ്പോൾ എനിക്ക് അറിയാവുന്ന കുടുംബം ആണ്. അവർ ഒന്നും അന്വേഷിക്കില്ല. മൂത്തത് നിന്ന് പോയാൽ പിന്നെ ഇളയത്തുങ്ങളുടെ ഭാവി എന്താകും. അവൾക്കു താഴെ മറ്റൊരു പെൺകുട്ടി കൂടെ ഉണ്ടെന്നുള്ളത് നീ മറന്നു പോയോ."
പിന്നെ അമ്മ ഒന്നും പറഞ്ഞില്ല. 'മുതലാളി' എന്ന പേര് കേൾക്കുമ്പോഴേ അമ്മയ്ക്ക് പേടിയാണ്. അയാൾ വന്നു എന്നെ പിടിച്ചു കൊണ്ടുപോയാലോ എന്ന് മാത്രം അമ്മ ഒത്തിരി ഭയന്നിരുന്നൂ. വല്ല കള്ളക്കേസും കൊടുത്തു കഴിഞ്ഞാൽ അത് മതി ജീവിതം പോകുവാൻ.
മാമൻ പിന്നെയും പറഞ്ഞു
"കണ്ട മുതലാളിമാരുടെ വെപ്പാട്ടി ആയി ജീവിതകാലം മുഴുവൻ കഴിയുന്നതിനേക്കാൾ നല്ലതു ഈ ജീവിതം അല്ലേ, നീ ആലോചിച്ചു നോക്കൂ ചക്കീ."
ഞാൻ ഒന്നും മിണ്ടിയില്ല. വിവാഹം കഴിക്കുവാനുള്ള പ്രായം ആയിട്ടില്ല എനിക്ക്. ഒരു താലി ചരട് ഞാൻ സ്വപ്നം കണ്ടിട്ടില്ല. അങ്ങനെ ഒരു ഭാഗ്യം എനിക്ക് ഉണ്ടാകും എന്നൊന്നും ഞാൻ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല.
പക്ഷേ ആയമ്മ തന്ന കഥാപുസ്തകങ്ങളിൽ എവിടെയൊക്കെയോ രാജകുമാരൻമ്മാർ ഉണ്ടായിരുന്നൂ. കുതിരപ്പുറത്തു കയറി വന്നു രാജകുമാരിയെ കൊണ്ടുപോകുന്നവർ. ഒരിക്കൽ കുതിരപ്പുറത്തു കയറി ഒരു രാജകുമാരൻ വരുമെന്നും അവൻ എന്നെ തൻ്റെ കുതിരപ്പുറത്തു കയറ്റി കൊണ്ടുപോകുമെന്നു ഞാനും നിലാവുള്ള രാത്രികളിൽ സ്വപ്നം കണ്ടിരുന്നൂ. ആ സ്വപ്നവും വെറുതെ ആണെന്ന് അന്നേ എനിക്ക് അറിയാമായിരുന്നൂ.
അല്ലെങ്കിലും അങ്ങനെ ഒക്കെ സ്വപ്നം കാണുവാൻ മുതലാളിയുടെ വീട്ടിലെ അടിച്ചുതളിക്കാരിക്ക് അവകാശം ഉണ്ടോ. ഇല്ല എന്നെനിക്കറിയാം. ഈ പാവം നാലാം ക്ലാസ്സുകാരിക്ക് വിധിച്ചത് ഇതൊക്കെ തന്നെയാണ്. ഇതെങ്കിലും കിട്ടുന്നത് തന്നെ ഭാഗ്യം എന്നുവേണം കരുതുവാൻ.
അമ്മ വന്നു തട്ടി വിളിച്ചപ്പോൾ ആണ് ചിന്തകളിൽ നിന്നും ഉണർന്നത്. മുഖവുരയൊന്നും കൂടാതെ തന്നെ അമ്മ എല്ലാം തുറന്നു പറഞ്ഞു. ഞാൻ എല്ലാം കേട്ടുകാണുമെന്നു അമ്മയ്ക്ക് അറിയാം.
അമ്മയോട് 'വേണ്ട' എന്ന് ഞാൻ പറഞ്ഞില്ല. ഇതുവരെ അമ്മ പറഞ്ഞതൊക്കെ അനുസരിച്ചു മാത്രമേ ജീവിച്ചിട്ടുള്ളൂ. ഇനിയും അത് അങ്ങനെ മതി. 'സമ്മതം' എന്ന് പറയുമ്പോൾ മാത്രം എൻ്റെ കൺകോണിൽ നിന്നും രണ്ടുതുള്ളി അടർന്നു വീണത് ആരും കാണാതെ ഞാൻ തുടച്ചു കളഞ്ഞു.
അപ്പോൾ ഞാൻ ഓർത്തു.
"അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ, ഞാൻ ഇപ്പോഴും പള്ളിക്കൂടത്തിൽ പോയേനെ. അങ്ങനെ എങ്കിൽ എൻ്റെ രാജുമാരനെ എനിക്ക് കിട്ടിയേനെ. മാതുവിനെപ്പോലെ എനിക്ക് ഭാഗ്യം ഇല്ലാതെ പോയി."
അറിയാതെ വീണ്ടും എനിക്ക് ദേവിയോട് കോപം തോന്നി. എൻ്റെ കണ്ണീരു കണ്ടു ദേവിക്ക് മതിയായി കാണില്ല. ഒരിക്കൽ ആ തിരുമുൻപിൽ വന്നു ഞാൻ എൻ്റെ ഈ തല ഉടയ്ക്കും. അപ്പോൾ എങ്കിലും ദേവി അടങ്ങുമോ. സംശയമാണ്.
എന്തേ എൻ്റെ ജന്മം മാത്രം ഇങ്ങനെ ആയിപ്പോയി. ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. എനിക്ക് മാത്രം എന്നും തോൽവികൾ മാത്രം ഉള്ളൂ. സഹിക്കാവുന്നതിനും അപ്പുറം ഞാൻ അനുഭവിച്ചിട്ടുണ്ട്. എനിക്ക് എന്ന് മാത്രം കാണുവാൻ സ്വപ്നങ്ങൾ പോലും നെയ്യുവാനുള്ള അവകാശം വരെ ദേവി ഇപ്പോൾ നിഷേധിച്ചിരിക്കുന്നൂ.
മുപ്പതു വയസ്സുള്ള ഒരാളുടെ ഭാര്യയായി രണ്ടു മക്കളുടെ അമ്മയായി ഇനി മറ്റൊരു വീട്ടിലേക്കു ഞാൻ പറിച്ചു നടുകപ്പെടുകയാണ്. എൻ്റെ ഇഷ്ടം ആരും ചോദിക്കുന്നില്ല. എന്തൊക്കെയോ അമ്മയോട് ചോദിക്കണമെന്നും പറയണമെന്നും ഉണ്ട്.
വയ്യ, ആ പാവത്തിനെ വിഷമിപ്പിക്കുവാൻ വയ്യ. അച്ഛൻ പോയതിൽ പിന്നെ ആ നെഞ്ചിലെ തീ അണഞ്ഞിട്ടില്ല. ആരും തുണയില്ലാതെ നാലെണ്ണത്തിനെ വളർത്തിക്കൊണ്ടു വരുവാനുള്ള കഷ്ടപ്പാട് അതെനിക്ക് മനസ്സിലാകും. ഞാൻ അല്ലെങ്കിൽ ആരാണ് ആ പാവത്തെ മനസ്സിലാക്കേണ്ടത്. മുതലാളിയെ പേടിച്ചു ആരും ഞങ്ങളെ സഹായിക്കുവാൻ വരില്ല.
ആ മുതലാളിയുടെ കൈയ്യിൽ നിന്നും എന്നെ സംരക്ഷിക്കുവാൻ വേറെ ആർക്കും കഴിയില്ല. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ മണിക്കുട്ടിയുടെ ജീവിതം ഇങ്ങനെ ആകുമായിരുന്നില്ല.
...............................
പിറ്റേന്ന് എന്നെ കാണുവാൻ അയാൾ വന്നൂ. രാവിലെ തന്നെ അമ്മ എന്നോട് എഴുന്നേറ്റു കുളിച്ചു ഒരുങ്ങി നിൽക്കുവാൻ പറഞ്ഞിരുന്നൂ. അമ്മയുടെ നല്ലൊരു നേര്യത് എന്നെ അമ്മ ഉടുപ്പിച്ചു തന്നു.
ഒരു പത്തുമണി ആയപ്പോഴേക്കും ചെറുക്കൻ കൂട്ടർ വന്നു. അയാളും അമ്മയും കൂടെ മറ്റാരോ ഉണ്ടായിരുന്നൂ.
അമ്മയാണ് ചായ കൊണ്ടുചെന്നു കൊടുത്തത്. അമ്മ വിളിച്ചപ്പോൾ ഞാൻ ഉമ്മറത്ത് ചെന്ന് നിന്ന് തല കാണിച്ചു. എനിക്ക് ആ മുഖത്തേക്ക് നോക്കുവാൻ പോലും ധൈര്യം ഉണ്ടായിരുന്നില്ല. അയാൾ എന്നോട് ഒന്നും ചോദിച്ചില്ല. ഞാൻ ഒന്നും പറഞ്ഞില്ല. ജനലഴികൾക്കു ഇടയിലൂടെ ഒരു മിന്നായം പോലെ അയാളെ ഞാൻ കണ്ടു, അതും അനിയത്തി നിർബന്ധിച്ചത് കൊണ്ട് മാത്രം നോക്കിയതാണ്.
ആ അമ്മ വന്നു എന്നോട് എന്തൊക്കെയോ ചോദിച്ചു. ഞാൻ എനിക്ക് അറിയാവുന്ന പോലെ ഉത്തരങ്ങളും നൽകി.
എൻ്റെ സ്വപ്നങ്ങളിൽ ഞാൻ കണ്ട രാജകുമാരൻ ആയിരുന്നില്ല അത്. എൻ്റെ രാജകുമാരൻ്റെ മുടി നരച്ചു തുടങ്ങിയിട്ടുണ്ടായിരുന്നില്ല. എൻ്റെ രാജകുമാരനു ഇത്രയും പ്രായം ഉണ്ടായിരുന്നില്ല. അവൻ്റെ കണ്ണുകൾക്ക് നല്ല തെളിച്ചം ഉണ്ടായിരുന്നൂ.
ആ കല്യാണം ഉറപ്പിച്ചു. അമ്മയുടെ മുഖത്തു പ്രകാശം തെളിയുന്നത് ഞാൻ കണ്ടു. പാവം ഒരു ഭാരം ഇറക്കി വച്ചു എന്ന് കരുതി സന്തോഷിക്കുകയാകും.
............................................
ആ സമയം മറ്റൊരു വീട്ടിൽ..
"അമ്മേ, ആ കുട്ടിയെ ഞാൻ എങ്ങനെ എൻ്റെ ഭാര്യയായി കാണും. ഒരു കൊച്ചുകുട്ടി"
"നിനക്കെന്താ മോനെ. അവൾക്കോ അവളുടെ വീട്ടുകാർക്കോ കുഴപ്പമില്ല. നീ ചെയ്യുന്നത് ഒരു സഹായം കൂടെയാണ് അവർക്കു. ആ കൊച്ചിൻ്റെ കാര്യങ്ങൾ ഒക്കെ നിന്നോട് ഞാൻ പറഞ്ഞതല്ലേ. നിന്നെ പോലെ ഉള്ള ഒരുവനെ അവളെ ഇപ്പോൾ സംരക്ഷിക്കുവാൻ കഴിയൂ."
"എന്നാലും വേണ്ട അമ്മേ, ആ കുട്ടി ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ. എൻ്റെ സുമയുടെ സ്ഥാനത്തേക്ക് എനിക്ക് അവളെ കാണുവാൻ വയ്യ. എൻ്റെ സുമ പോലും എന്നോട് പൊറുക്കില്ല."
"ഞാൻ അവർക്കു വാക്ക് കൊടുത്തു. എനിക്ക് വാക്ക് മാറ്റി പറയുവാനും വയ്യ. പിന്നെ ആ രണ്ടുകുട്ടികളേയും കൊണ്ട് ഈ വയസ്സാംകാലത്തു ഞാൻ കഷ്ടപ്പെടുന്നത് നീ കാണുന്നുണ്ടോ. അതെങ്ങനെയാ വൈകുന്നേരം നാലുകാലിൽ അല്ലെ വരുന്നത്. ഇതെൻ്റെ അവസാനവാക്കാണ് ഈ കല്യാണം ഞാൻ നടത്തും."
സുരേഷ് പുറത്തേക്കിറങ്ങി പോയി.
"ഇനിയിപ്പോൾ നാലുകാലിൽ വരുന്നത് നോക്കിയാൽ മതിയല്ലോ.."
അമ്മ പറഞ്ഞത് അവൻ കേട്ടിട്ടും കേൾക്കാത്തത് പോലെ നടന്നു.
......................................
കല്യാണം ഉറപ്പിച്ചതിനു ശേഷം ഞാൻ പോയി ആയമ്മയെ കണ്ടു. അവർ എനിക്ക് ആരും കാണാതെ കുറച്ചു പണം തന്നൂ.
അവർ പറഞ്ഞു
"എൻ്റെ മണിക്കുട്ടിക്ക് എന്നും നല്ലതേ വരൂ. നിന്നെപ്പോലെ ഒരു മകളെ ദൈവം എനിക്ക് തന്നില്ല. എന്നിരുന്നാലും നീ എൻ്റെ മകൾ തന്നെയാണ്. എന്ത് ആവശ്യം വന്നാലും ഈ ആയമ്മ ഇവിടെ ഉണ്ടെന്നു എൻ്റെ കുട്ടി ഓർക്കണം കേട്ടോ. എന്ത് വിഷമം വന്നാലും എന്നെ അറിയിക്കണം. ഒരു തട്ടുകേട് വന്നാൽ ഓടി ഇങ്ങോട്ടു വരണം. എൻ്റെ കുട്ടിയെ ദേവി കാക്കട്ടെ."
ഞാൻ തലയാട്ടി. ആ കാലിൽ വീണു അനുഗ്രഹം വാങ്ങുമ്പോൾ എൻ്റെ മനസ്സു പറഞ്ഞു
"എൻ്റെ പോറ്റമ്മ. ജീവിതത്തെക്കുറിച്ചു എനിക്ക് ഒരുപാടു കാര്യങ്ങൾ പറഞ്ഞു തന്നവർ. ഈ ജീവിതത്തിനു എന്നും ഞാൻ നിങ്ങളോടു കടപ്പെട്ടിരിക്കുന്നൂ.."
അവിടെ നിന്നും ഇറങ്ങുമ്പോൾ മനസ്സു കലങ്ങിയിരുന്നൂ. ഒരിക്കൽ അഭയം തന്ന വീടാണ്. ഇന്ന് അതും എനിക്ക് അന്യമാവുകയാണ്. ജീവിതം അങ്ങനെയാണ്, ഒന്നും ശാശ്വതം അല്ല. ഇനി പുതിയ ജീവിതത്തിലേക്ക്. പുതിയ വീട്, പുതിയ ആളുകൾ. എനിക്ക് കരുത്തു തരുവാൻ അച്ഛൻ കൂടെ ഉണ്ടാകും എന്ന് മനസ്സ് പറഞ്ഞു.
...........................
പിന്നെ എല്ലാം പെട്ടെന്നായിരുന്നൂ. കല്യാണദിവസ്സം അങ്ങടുത്തൂ.
കുറച്ചു ആളുകൾക്ക് മാമൻ സദ്യ ഏർപ്പാടാക്കിയിരുന്നൂ. വലിയ സദ്യ ഒന്നുമില്ല. ഇതു തന്നെ ഒരുക്കുവാൻ മാമനും അമ്മയും ഒത്തിരി കഷ്ടപ്പെട്ട് കാണും എന്നെനിക്കറിയാം.
താലി കഴുത്തിൽ വീഴുമ്പോൾ പക്ഷേ എൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നൂ. അത് കണ്ടത് മാതു മാത്രം ആയിരുന്നൂ.
എൻ്റെ സ്വപ്നങ്ങളിലെ രാജകുമാരനെ അവൾക്കു അറിയാമായിരുന്നൂ. ഒരു കൗമാരക്കാരിയെ മനസ്സിലാക്കുവാൻ അവളുടെ മനസ്സു തൊട്ടറിയുവാൻ മറ്റൊരു കൗമാരക്കാരിക്ക് അതും ഉറ്റതോഴിക്കു മാത്രമേ ആകൂ.
കല്യാണ തലേന്ന് അവൾ വീട്ടിൽ വന്നു. അവളെ കെട്ടിപ്പിടിച്ചു ഞാൻ ഒത്തിരി കരഞ്ഞു.
അവൾ ഇപ്പോൾ ഒൻപതാം ക്ലാസ്സിൽ ആയിരിക്കുന്നൂ. ഭാഗ്യവതി, അവളുടെ അച്ഛനും അമ്മയ്ക്കും അവൾ മാത്രമേ ഉള്ളൂ. അവളെ പഠിപ്പിച്ചു ഡോക്ടർ ആക്കണമെന്ന് അവളുടെ അമ്മ എപ്പോഴും പറയും. എല്ലാവർക്കും ആ ഭാഗ്യം കിട്ടില്ല. യോഗം വേണം. എന്നെ പോലെയുള്ള കാട്ടുപൂവിനു അതിനുള്ള ഭാഗ്യം ഇല്ല.
മാതു കൈയ്യിൽ രണ്ടുപൊതി കുപ്പിവളകൾ കരുതിയിരുന്നൂ. ഒരു ഡസൻ കരിവളകളും ഒരു ഡസൻ ചുവന്ന കുപ്പിവളകളും. അത് തന്നെ വാങ്ങുവാൻ അവൾ ഒത്തിരി കഷ്ടപ്പെട്ടു കാണും എന്നെനിക്കറിയാം. ഉള്ള കുടുക്ക പൊട്ടിച്ചു വാങ്ങിയതാവും പാവം. ചെക്കൻ തന്ന ചുവന്ന കരയുള്ള മുണ്ടും നേര്യതും ആയിരുന്നൂ കല്യാണ വേഷം. ആ വളകൾ ആ നേര്യതിനു നന്നായി ചേരുമായിരുന്നൂ. പക്ഷേ, ആ വളകൾ സ്വീകരിക്കുവാൻ എൻ്റെ മനസ്സു എന്തോ അനുവദിച്ചില്ല.
ഒരിക്കൽ മണികുട്ടിക്ക് ഇഷ്ടമായിരുന്നൂ കൈ നിറയെ കുപ്പിവളകൾ ഇടുവാനും, കുഞ്ചലം മുടിതുമ്പിൽ കെട്ടുവാനും. ആ മണിക്കുട്ടീ ഇന്നില്ലല്ലോ. രണ്ടുകുട്ടികളുടെ അമ്മയായി പോകുന്ന എനിക്ക് എന്തിനാണ് ഇത്രയധികം കുപ്പിവളകൾ. അല്ലെങ്കിലും പണി ചെയ്തു തഴമ്പെടുത്ത എൻ്റെ കൈകളേക്കാൾ മൃദുവായ അവളുടെ കൈകൾക്കാണ് ആ വളകൾ കൂടുതൽ ചേരുക എന്ന് എനിക്ക് തോന്നി.
എന്തിനെന്നറിയാതെ ഞാൻ അവളെ നോക്കി. അപ്പോൾ അവൾ ഒന്ന് മാത്രം പറഞ്ഞു.
"നിൻ്റെ ദുഃഖങ്ങൾ കണ്ടു വളർന്നത് കൊണ്ടാണ് മണിക്കുട്ടീ ഞാൻ നന്നായി പഠിക്കുന്നത്. എനിക്ക് പഠിക്കാനുള്ള ചാലക ശക്തി എന്നും നീയാണ്. അതിനു എന്നും ഞാൻ നിന്നോട് കടപ്പെട്ടിരിക്കുന്നൂ. ഇന്ന് നിനക്കൊന്നും ചെയ്തു തരുവാൻ എനിക്കാവില്ല. പക്ഷേ, നാളെ ഞാൻ പഠിച്ചു വലിയൊരാൾ ആകും. അപ്പോൾ ഞാൻ ഉണ്ടാകും നിനക്ക്. നീ എവിടെ ആയിരുന്നാലും ഞാൻ വന്നു കാണും. എൻ്റെ പഠനം കൊണ്ട് നിനക്കും പ്രയോജനം ഉണ്ടാകും. ഇതെൻ്റെ വാക്കാണ്. "
ആ വാക്കുകൾ എനിക്കേകിയ ആശ്വാസം വളരെ വലുതായിരുന്നൂ. അതൊന്നും വെറും വാക്കല്ല എന്നെനിക്കറിയാമായിരുന്നൂ. അവൾ പറഞ്ഞത് ഹൃദയത്തിൽ നിന്നാണ്. കളങ്കമില്ലാത്ത മനസ്സാണ് അവളുടേത്. അവൾക്കെന്നും നല്ലതേ വരൂ. എൻ്റെ ദേവി എനിക്ക് നീ തരാത്ത നന്മകൾ എൻ്റെ ഈ കൂട്ടുകാരിക്ക് നൽകണേ. ഞാൻ ദേവിയോട് മനസ്സു തുറന്നു പ്രാർത്ഥിച്ചു.
ആരുമില്ല എന്ന് തോന്നുമ്പോഴാണ് നമുക്ക് മരിക്കുവാൻ തോന്നുന്നത്. ആർക്കൊക്കെ വേണ്ടിയല്ലേ നമ്മൾ ഭൂമിയിൽ ജന്മം എടുക്കുന്നതും ജീവിക്കുന്നതും. ആരുമില്ലാത്തൊരവസ്ഥ അതനുഭവിച്ചർക്കെ അതിൻ്റെ ആഴം മനസ്സിലാകൂ. അവൾ എനിക്കുണ്ട് എന്നുള്ള ഉറപ്പു എനിക്ക് തന്ന ധൈര്യം വലുതായിരുന്നൂ.
വിവാഹത്തിന് അദ്ദേഹത്തിൻ്റെ മക്കൾ വന്നിട്ടുണ്ടായിരുന്നില്ല. ആ കൈകൾ പിടിച്ചു അദ്ദേഹത്തിൻ്റെ ലോകത്തേയ്ക്ക് ഞാൻ പതിയേ നടന്നൂ. മാമനാണ് എൻ്റെ കൈകൾ ആ കൈകളിൽ വച്ച് നൽകിയത്. അപ്പോൾ മാമൻ കരയുന്നുണ്ടായിരുന്നൂ. അദ്ദേഹത്തിൻ്റെ ലോകത്തിൽ ഞാൻ ഭാര്യയാണ്, അമ്മയാണ്, മരുമകൾ ആണ് പിന്നെ ആരൊക്കെയോ ആണ്. അവിടെ പക്ഷേ പാവം മണിക്കുട്ടിക്ക് ഒരു സ്ഥാനവും ഇല്ല. എനിക്കതറിയാം.
വിവാഹം കഴിഞ്ഞു ഞാൻ അദ്ദേഹത്തോടൊപ്പം കാറിൽ പോയത് അമ്പലത്തിനു മുന്നിലൂടെ ആയിരുന്നൂ. ആ നിമിഷം മനസ്സിൽ ദേവിയെ വിളിച്ചു. ഇനിയുള്ള ഈ യാത്ര എവിടെ അവസാനിക്കും എന്നുള്ളത് എനിക്ക് അജ്ഞാതമായിരുന്നൂ. ആ കൈകളിൽ ഞാൻ സുരക്ഷിത ആയിരിക്കുമോ. എനിക്കറിയില്ല ഒന്നും. ദേവി കൂടെ ഉണ്ടെങ്കിൽ ആപത്തൊന്നും വരില്ല എന്ന് മനസ്സു പറഞ്ഞു.
അദ്ധ്യായം 13 : താലി
കാറിൽ അദ്ദേഹത്തോടൊപ്പം ഇരിക്കുമ്പോൾ മനസ്സു നിറയെ ഭയം നിറഞ്ഞിരുന്നൂ. അമ്മയെ കെട്ടിപ്പിടിച്ചു ഒത്തിരി കരഞ്ഞിരുന്നൂ. എൻ്റെ വീട് വിട്ടുപോകുവാൻ എനിക്ക് ഒട്ടും ഇഷ്ടം ഉണ്ടായിരുന്നില്ല. അവസാനം മാമൻ എന്നെ പിടിച്ചു വണ്ടിയിൽ കയറ്റുകയായിരുന്നൂ.
ക്രൂരൻമ്മാരായ ആണുങ്ങളെ മാത്രമേ ഞാൻ ഇതുവരെ എൻ്റെ ഈ ചെറിയ ജീവിതത്തിൽ കണ്ടിട്ടുള്ളൂ. അച്ഛനും മാമനും ഉണ്ണിയേട്ടനും മാത്രമേ അലിവോടെ എന്നെ നോക്കിയിട്ടുള്ളൂ. ബാക്കി എല്ലാ മുഖങ്ങളിലും ഞാൻ കണ്ട വികാരത്തെ കഥകളിൽ 'കാമം' എന്നാണ് വിളിക്കുക എന്നെനിക്കറിയാം.
അദ്ദേഹത്തെ ഒന്ന് നോക്കുവാൻ പോലും ഞാൻ ഭയപ്പെട്ടു.. കള്ളനോട്ടത്തോടെ എന്നെ നോക്കുന്ന മുതലാളിയേയും കാര്യസ്ഥനേയും പണിക്കാരെയും മാത്രമേ ഞാൻ കണ്ടിട്ടുളളൂ. അതുകൊണ്ടു തന്നെ എനിക്ക് ആണുങ്ങളെ എല്ലാവരേയും ഭയമാണ്.
ഇന്നിപ്പോൾ ഒട്ടും പരിചയമില്ലാത്ത ഒരാണിൻ്റെ കൂടെ ഞാൻ ഇറങ്ങി വന്നിരിക്കുന്നൂ. 'താലി' എന്ന ഒരു ചരടിൻ്റെ മാത്രം ബലത്തിൽ. അയാളുടെ മനസ്സു എനിക്കറിയില്ല. സ്വഭാവങ്ങൾ ഒന്നും അറിയില്ല. ഒന്ന് മാത്രം എനിക്ക് അറിയാം. എൻ്റെ ജീവിതത്തിലെ പുതിയ അദ്ധ്യായം ഇവിടെ തുടങ്ങുകയാണ്. ഇനി അയാളുടെ എല്ലാ നന്മകളും എൻ്റെ കൂടെയാണ്. അയാളിൽ നന്മ മാത്രം നിറഞ്ഞു നിൽക്കണെ എന്ന് ഞാൻ മനം നൊന്തു പ്രാർത്ഥിച്ചു.
താലി കെട്ടുമ്പോൾ പോലും അദ്ധേഹം എന്നെ നോക്കിയില്ല. അടുത്തിരിക്കുമ്പോൾ പോലും അദ്ധേഹം എന്നെ ശ്രദ്ദിക്കുന്നുണ്ടായിരുന്നില്ല. വിവാഹജീവിതം എങ്ങനെ എന്ന് പോലും എനിക്കറിയില്ല.
വായിച്ച കഥകളിലെ രാജകുമാരൻമ്മാർ ഒന്നും ഇങ്ങനെ ആയിരുന്നില്ല. ഞാൻ പേടിച്ചു പുറത്തേക്കു നോക്കിയിരുന്നൂ. ആ മുഖത്തേക്ക് നോക്കുവാൻ എനിക്ക് ഭയമായിരുന്നൂ. കുറേ ദൂരെയാണ് ആ നാട് എന്ന് മാത്രം എനിക്കറിയാം. അയാളുടെ പേര് കൂടെ ഞാൻ അമ്മയോട് ചോദിക്കുവാൻ മറന്നു പോയിരുന്നോ..
ചിന്തകൾ ഒരുപാടു ഉള്ളതുകൊണ്ടാകും. എപ്പോഴോ കണ്ണുകൾ അടഞ്ഞു തുടങ്ങിയിരുന്നൂ. ഭയം കാരണം രാത്രികളിൽ ഒന്നും നിദ്രാദേവൻ എന്നെ കടാക്ഷിച്ചിരുന്നില്ല. ഉറക്കത്തിൽ എപ്പോഴോ ഒരു കൈ എന്നെ താങ്ങിപിടിച്ചതു പോലെ തോന്നി.
"ഞാൻ ഓടുകയായിരുന്നൂ, അയാളുടെ കൈകൾ എന്നെ പിടിക്കുവാൻ ശ്രമിക്കുന്നൂ. വേണ്ട എന്ന് ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു. എന്നിട്ടും അയാൾ എന്നെ പിടിച്ചു. പെട്ടന്ന് ഞാൻ ഉറക്കെ നിലവിളിച്ചു.."
"അച്ഛാ..."
"കുട്ടി... ഞാൻ കണ്ണുതുറന്നു നോക്കിയപ്പോൾ കണ്ടത് അദ്ദേഹത്തിൻ്റെ നെഞ്ചിൽ ചാരി കിടക്കുന്ന എന്നെയാണ്...
"കുട്ടി.."
ഞാൻ പേടിച്ചു ആ മുഖത്തേക്ക് നോക്കി..
"കുട്ടി, വിഷമിക്കേണ്ട കേട്ടോ.. സ്വപ്‌നം കണ്ടതാണ്."
അദ്ധേഹം എന്നെ ആശ്വസിപ്പിച്ചു..
മുൻപിലെ സീറ്റിൽ ഇരുന്ന അമ്മ എന്നെ തിരിഞ്ഞു നോക്കി..
എനിക്ക് അപ്പോൾ ചിരിക്കണോ അതോ കരയണോ എന്ന് അറിയില്ലായിരുന്നൂ.
"എൻ്റെ മണിയമ്മ, കരയേണ്ട കേട്ടോ. മോളെ ഈ അമ്മ പൊന്നു പോലെ നോക്കിക്കോളാം. നിന്നെ ആദ്യം കണ്ടപ്പോഴേ എനിക്ക് ഒത്തിരി ഇഷ്ടമായി."
അദ്ധേഹത്തിൻ്റെ അമ്മ എന്നോട് സ്നേഹത്തോടെ പറഞ്ഞു..
വലതുകാൽ വച്ച് ആ വീട്ടിലേക്കു കയറുമ്പോൾ മനസ്സിലെ 'കുട്ടിയെ' ഞാൻ ആ പടിക്കൽ ഉപേക്ഷിച്ചു. ഇനി ഞാൻ ഇല്ല. അദ്ധേഹത്തിൻ്റെ അമ്മയായി എനിക്ക് ചാർത്തി തന്ന പുതിയ പേരുണ്ടല്ലോ ഇനി എനിക്ക്.
"മണിയമ്മ"
"മണിയമ്മ, എന്താ ആലോചിച്ചു നിൽക്കുന്നത്."
'മണിയമ്മേ' എന്ന ആ വിളി എന്നെ ചിന്തകളിൽ നിന്നും ഉണർത്തി. അദ്ദേഹത്തിൻ്റെ അമ്മയാണ്.
കൈയ്യിൽ നിലവിളക്കു തന്നിട്ട് ആ അമ്മ പറഞ്ഞു
"മണിയമ്മ വലതു കാൽ വച്ച് അകത്തേക്ക് കയറി വരൂ."
'മണിയമ്മ' ശരിയായ പേര്. രണ്ടു കുട്ടികളുടെ അമ്മയ്ക്ക് ഇതിലും നല്ല മറ്റൊരു പേര് വേറെയില്ല. മണിക്കുട്ടീ ഇനിയില്ല. ഈ വീട്ടിൽ ഞാൻ മണിയമ്മയാണ്.
മനസ്സിൽ ദേവിയെ വിളിച്ചു ഞാൻ അകത്തേക്ക് കയറി. പരിചയമില്ലാത്ത ലോകത്തിൽ പരിചയമുള്ള ഒരാൾ കൂടെ വേണമെന്ന് മനസ്സു വിചാരിച്ചു. അതുകൊണ്ടു തന്നെ ഞാൻ മനസ്സു നൊന്തു പ്രാർത്ഥിച്ചിരുന്നൂ, എൻ്റെ കൂടെ പോന്നേക്കണം ദേവി എന്ന്. ദേവിക്ക് എവിടെയും കൂടെ വരാമല്ലോ. നാട്ടിലെ ദേവിയെ എൻ്റെ ഈ പുതിയ നാട്ടിലേക്കു ഞാൻ കൂട്ട് വിളിച്ചു.
എനിക്ക് കൂട്ടമ്മയായി വരുവാൻ ദേവി മാത്രമല്ലേ ഉള്ളൂ. ഈ പാവത്തിനെ അവൾ കൈ വെടിയില്ല എന്നെനിക്കറിയാം. അകത്തേക്ക് ചെന്നതും അമ്മ നിലവിളക്കു വാങ്ങി വച്ചു. പകരം ഇളയ കുട്ടിയെ കൈയ്യിലേക്ക് തന്നൂ, എന്നിട്ടു പറഞ്ഞു
"രാത്രി ഒരു പോള കണ്ണടക്കുവാൻ ഈ ചെറുക്കൻ സമ്മതിക്കില്ല. അശ്രീകരം, ഇതിൻ്റെ തല കണ്ടപ്പോഴേ അവൾ, സുമ പോയി. ഇനി ഇപ്പോൾ ആരുടെ ഒക്കെ തല കൊയ്യുമോ എന്തോ. എനിക്ക് നന്നായി ഒന്ന് ഉറങ്ങണം. ഇനി രണ്ടെണ്ണത്തിനെയും നീ നോക്കിക്കൊള്ളണം."
ഞാൻ തലയാട്ടി. അമ്മയുടെ പറച്ചിൽ കേട്ടപ്പോൾ സത്യത്തിൽ പേടി തോന്നി.
വായിച്ച കഥകളിൽ ഒക്കെ അമ്മായിഅമ്മ പാൽ നിറച്ച ഗ്ലാസ്സാണ് കൈയ്യിൽ കൊടുക്കുന്നത്. അങ്ങനെയാണ് സരള ചേച്ചി പറഞ്ഞു തന്നതും. മുതലാളിയുടെ വീട്ടിലെ ടെലിവിഷനിൽ കണ്ടിട്ടുള്ളതും അങ്ങനെയാണ്. എനിക്ക് മാത്രം ആദ്യരാത്രിയിൽ കൈയ്യിൽ കിട്ടിയതു ഒരു കുഞ്ഞിനെയാണ്. ഞാൻ ആ കുഞ്ഞുമുഖത്തേക്കു നോക്കി. എന്തോ പരിചയം ഇല്ലാതിരുന്നിട്ടു കൂടി ഞാൻ നീട്ടിയ കൈയ്യിലേക്കു അവൻ വന്നൂ. എൻ്റെ നെഞ്ചിലേക്ക് തല ചായ്ച്ചു. അവിടെ ആ നിമിഷം ഞാൻ എല്ലാ അർത്ഥത്തിലും ഒരു അമ്മയായി മാറുകയായിരുന്നൂ.
അദ്ധ്യായം 14 : പുതിയ ചുവടുവയ്പ്പുകൾ
എൻ്റെ പൊന്നു മക്കളുടെ മണിയമ്മ.
ആദ്യരാത്രി എന്നത് എല്ലാവരുടെയും മനസ്സിലെ സ്വപ്നം ആണ്. സങ്കല്പിക്കുവാൻ ഒന്നും ഉണ്ടായിരുന്നെങ്കിലും അങ്ങനെ ഒന്ന് ഞാനും സ്വപ്നം കണ്ടു തുടങ്ങിയിരുന്നൂ.
സരള ചേച്ചിയാണ് കുറച്ചു കാര്യങ്ങൾ പറഞ്ഞു തന്നത്. അമ്മ ഒന്നും പറഞ്ഞു തന്നില്ല. അതൊക്കെ അമ്മ ചേച്ചിയെ ഏല്പിച്ചിരുന്നൂ. അമ്മയ്ക്ക് മകൾക്കു പറഞ്ഞു കൊടുക്കുവാൻ പറ്റാത്ത കാര്യങ്ങൾ ആയതുകൊണ്ടാണോ എന്നറിയില്ല. ചേച്ചി പറഞ്ഞതൊന്നും മുഴുവനായും ഉൾക്കൊള്ളുവാൻ എനിക്കും ആയില്ല.
അതൊക്കെ കേട്ട് ഞാൻ പേടിച്ചു പോയിരുന്നൂ. കേട്ടിരിക്കുവാൻ അറപ്പുള്ള കാര്യങ്ങൾ ആയിട്ടാണ് എനിക്ക് അതൊക്കെ തോന്നിയത്. എൻ്റെ പേടി കണ്ടുകൊണ്ട് സരള ചേച്ചി എന്നെ കളിയാക്കി.
"എൻ്റെ മണിക്കുട്ടി അവൻ എങ്ങാൻ നിന്നെ വല്ലതും ചെയ്താൽ നീ കിടന്നു കാറി കൂവരുത്. ഇതൊക്കെ നാട്ടുനടപ്പുള്ള കാര്യങ്ങൾ ആണ്."
ഞാൻ ഒന്നും മിണ്ടിയില്ല. സരള ചേച്ചി എന്നെ ഒന്ന് നുള്ളിക്കൊണ്ടു വീണ്ടും പറഞ്ഞു'
"ഞാൻ പറഞ്ഞു തന്നതൊക്കെ ആദ്യരാത്രി എൻ്റെ കുട്ടിക്ക് മനസ്സിലാകും.."
പക്ഷേ, എൻ്റെ ആദ്യരാത്രിയിൽ എൻ്റെ ഇടത്തും വലത്തും രണ്ടു കുഞ്ഞുങ്ങൾ ഉണ്ടായിരുന്നൂ. അവരെ പക്ഷേ, അകത്തി കിടത്തുവാൻ എനിക്ക് തോന്നിയില്ല.
നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് എനിക്ക് മുതലാളിയുടെ വീട്ടിലേക്ക് പോകേണ്ടി വന്നത്. എന്നിട്ടും അമ്മയെ ഓർത്തു ഞാൻ രാത്രികളിൽ ഒത്തിരി കരഞ്ഞിട്ടുണ്ട്. പിന്നീടുള്ള എല്ലാ രാത്രികളിലും പ്രത്യേകിച്ച് ഇടിയും മഴയും ഉള്ള രാത്രികളിൽ അമ്മ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നൂ. പേടിച്ചു പുതപ്പിനടിയിൽ തല മൂടികിടക്കുമ്പോൾ അച്ഛൻ്റെ സാന്നിധ്യം ഞാൻ അനുഭവിച്ചിരുന്നൂ.
എൻ്റെ വിധി ഈ ലോകത്തിൽ ആർക്കും ഉണ്ടാകരുത്. നിർഭാഗ്യവതിയാണ് ഞാൻ. ഒരിക്കൽപോലും ആഗ്രഹിച്ചപ്പോഴൊന്നും അമ്മയോടൊപ്പം നിൽക്കുവാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. ഈ പാവങ്ങൾക്ക് അവരുടെ അമ്മയെ നഷ്ടമായത് നന്നേ ചെറുപ്പത്തിലേ അല്ലെ. അപ്പോൾ ആ കുഞ്ഞു മനസ്സു എത്ര നീറുന്നുണ്ടാകും എന്ന് എനിക്ക് ഊഹിക്കാം. അവർക്കു പക്ഷേ ഇനി ഞാൻ ഉണ്ടാകും, അവരുടെ മണിയമ്മയായിട്ടു.
എനിക്ക് ആരുമില്ല. സാരമില്ല. ഇതെൻ്റെ വിധിയാണ്. ഈ വിധിയെ പക്ഷെ ഞാൻ സസന്തോഷം സ്വീകരിക്കുന്നൂ. ഇനിയുള്ള ലോകം 'മണിയമ്മയുടെ ലോകമാണ്'.
അദ്ധേഹത്തെ പിന്നെ ഞാൻ കണ്ടില്ല. അമ്മയുടെ മുറിയിൽ താഴെയാണ് ഞാൻ കിടന്നതു തന്നെ. രാത്രിയിൽ എപ്പോഴോ വാതിൽ മുട്ടുന്നത് കേട്ടതും അമ്മ പറഞ്ഞു
"മണിയമ്മേ, വാതിൽ തുറന്നു കൊടുക്കൂ. അവൻ വന്നൂ എന്ന് തോന്നുന്നൂ. ഇന്നും നാലുകാലിൽ ആവാതെ ഇരുന്നാൽ മതിയായിരുന്നൂ.."
അത് കേട്ടപ്പോൾ ഞാൻ ഭയന്നു. എൻ്റെ കോളനിയിൽ രാത്രീ കുടിച്ചിട്ട് വന്നു ഭാര്യയെ ഉപദ്രവിക്കുന്ന എത്രയോ ആണുങ്ങളെ ഞാൻ കണ്ടിരിക്കുന്നൂ. എൻ്റെ അച്ഛൻ അങ്ങനെ ആയിരുന്നില്ല.
"മണിയമ്മേ, പേടിക്കേണ്ട, സുമ പോയതിൽ പിന്നെയാണ് അവൻ കുടിച്ചു തുടങ്ങിയത്. നീ പേടിക്കേണ്ട. എൻ്റെ കുഞ്ഞിനെ അവൻ ഒന്നും ചെയ്യില്ല. മോള് പോയി വാതിൽ തുറന്നു കുടക്കൂ."
ഞാൻ എഴുന്നേറ്റു വാതിലിനു നേരെ നടന്നു. വാതിൽ തുറന്നു കൊടുത്തു.
ഞാൻ ആകും വാതിൽ തുറക്കുക എന്ന് അദ്ധേഹം പ്രതീക്ഷിച്ചിരുന്നില്ല എന്ന് ആ നോട്ടത്തിൽ നിന്നും മനസ്സിലായി.
"സോറി കുട്ടി"
ആ വാക്കുകൾ എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. ഞാൻ സമയം നോക്കി. പതിനൊന്നു മണി ആയിരിക്കുന്നൂ. എൻ്റെ നോട്ടം ക്ലോക്കിലേക്ക് ആയതുകൊണ്ടാവും അദ്ധേഹം എന്നെ നോക്കിയിട്ടു മുറിയിലേക്ക് നടന്നു. പോകുന്ന പോക്കിൽ പായയിൽ കിടക്കുന്ന സ്വന്തം കുഞ്ഞുങ്ങളെ നോക്കി.
"നീ വല്ലതും കഴിച്ചാരുന്നോ മോനെ.." അമ്മയാണ്
"എനിക്കൊന്നും വേണ്ട അമ്മേ.."
"കല്യാണദിവസ്സം അത്താഴപട്ടിണി കിടക്കേണ്ട മോനെ"
ഒന്നും പറയാതെ അദ്ധേഹം മുറിയിലേക്ക് നടന്നു വാതിൽ അടച്ചു. ഞാൻ തിരികെ വന്നു കുഞ്ഞുങ്ങൾക്ക് ഒപ്പം കിടന്നു. നല്ല തളർച്ച ഉള്ളതുകൊണ്ട് തന്നെ എൻ്റെ കണ്ണുകൾ വേഗം അടഞ്ഞു.
അടച്ചുറപ്പുള്ള വീടും അമ്മയുടെ സാന്നിധ്യവും എനിക്ക് വേഗം ഉറങ്ങുവാൻ സഹായമായി. എൻ്റെ വീട്ടിൽ വന്നു കയറിയ നിമിഷം മുതൽ ഇന്ന് ഈ വീട്ടിൽ കയറുന്നതു വരെ മുതലാളിയുടെ ആളുകൾ എന്നെ പിന്തുടരുന്നൂ എന്നുള്ള എൻ്റെ ചിന്തകൾ എൻ്റെ ഉറക്കം കിടത്തിയിട്ടേ ഉള്ളൂ. ഇന്നിപ്പോൾ ആ ചിന്ത എന്നെ വിട്ടകന്നിരിക്കുന്നൂ. ആരൊക്കെയോ എനിക്ക് സ്വന്തമായി ഉണ്ടെന്നുള്ള തോന്നലുണ്ട്.
............................
പിറ്റേന്ന് രാവിലെ തന്നെ ഞാൻ എഴുന്നേറ്റു, മുറ്റമെല്ലാം അടിച്ചു വൃത്തിയാക്കി. ഭക്ഷണമെല്ലാം ഉണ്ടാക്കി വച്ചു. കുഞ്ഞുങ്ങൾ എഴുന്നേറ്റു വരുന്നതിനു മുൻപേ പണികളെല്ലാം തീർക്കണം എന്നെനിക്കറിയാം. അമ്മ രാവിലെ എഴുന്നേറ്റു അതൊക്കെ ചെയ്യുന്നത് കണ്ടാണല്ലോ ഞാൻ വളർന്നത്. പിന്നെ കുഞ്ഞുങ്ങൾക്ക് വേണ്ടതൊക്കെ അദ്ദേഹത്തിൻ്റെ അമ്മയോട് ചോദിച്ചു മനസ്സിലാക്കി.
മൂത്തവൻ ശിവൻ, ഇളയവൻ കണ്ണൻ. പേരെല്ലാം അമ്മ പറഞ്ഞു തന്നൂ. അദ്ദേഹം രാവിലെ തന്നെ ഭക്ഷണം കഴിച്ചു പുറത്തേക്കു പോയി. രാത്രി അദ്ദേഹം എവിടെയാണ് കിടന്നതെന്നു പോലും എനിക്കറിയില്ല. അദ്ധേഹത്തിൻ്റെ ലോകത്തിൽ എനിക്ക് പ്രവേശനം ഇല്ല എന്ന് എനിക്ക് തോന്നി തുടങ്ങിയിരുന്നൂ. അങ്ങനെ തോന്നാൻ കാരണം അമ്മയായിരുന്നൂ.
ഉച്ചയ്ക്ക് ഉണ്ണുവാൻ ഇരിക്കുമ്പോൾ ആണ് അമ്മ അത് പറഞ്ഞത്.
"മണിയമ്മേ, അവനെ നിർബന്ധിച്ചാണ് ഞാൻ വിവാഹം കഴിപ്പിച്ചത്. സുമ മാത്രമേ അവൻ്റെ ലോകത്തുള്ളൂ. അത് നീ മനസ്സിലാക്കണം. നിന്നെക്കുറിച്ചു എനിക്കറിയാം. കണാരൻ എല്ലാം പറഞ്ഞു. പറഞ്ഞു കേട്ടപ്പോഴേ എനിക്ക് മനസ്സിലായി എൻ്റെ മകനെ മനസ്സിലാക്കി സ്നേഹിക്കുവാൻ നിനക്ക് മാത്രമേ കഴിയൂ എന്ന്."
"സുമ .."
എൻ്റെ ചോദ്യം കേട്ടതും അമ്മ പറഞ്ഞു
"അവൻ്റെ കുട്ടികളുടെ അമ്മയാണ് സുമ. ആർക്കും അസൂയ തോന്നുന്ന പ്രണയം ആയിരുന്നൂ അവരുടേത്. അഞ്ചു വർഷം പ്രണയിച്ചിട്ടാണ് അവൻ അവളെ കെട്ടിയത്. എനിക്ക് ആദ്യം ആ വിവാഹത്തിൽ താല്പര്യം ഉണ്ടായിരുന്നില്ല. അവൾ പക്ഷെ നല്ലവൾ ആയിരുന്നൂ. സ്നേഹിക്കുവാൻ മാത്രമേ എൻ്റെ സുമയ്ക്കു അറിയൂ. എന്ത് ചെയ്യാം അവൾക്കു വിധിയില്ലാതെ പോയി."
അമ്മ ഒന്ന് നെടുവീർപ്പിട്ടൂ.
"ഇത്ര വേഗം അവൾ പോകുമെന്ന് ഞാൻ കരുതിയില്ല. അവനും. ആ വേർപാട് അവനു താങ്ങുവാൻ ആകില്ല. ഈ വയസ്സാം കാലത്തു ഞാൻ എങ്ങനെയാ ഈ കുട്ടികളെ നോക്കി വളർത്തുന്നത്. എൻ്റെ കാലം കഴിഞ്ഞാൽ അവനു ഒരു കൂട്ടു വേണ്ടേ. നീ വേണം അവനും മക്കൾക്കും. കുറേ കഴിയുമ്പോൾ അവൻ നിന്നെ മനസ്സിലാക്കും. കേട്ടോ. മോൾ വിഷമിക്കരുത്."
ഞാൻ ഒന്നും മിണ്ടിയില്ല
'രാജകുമാരി നഷ്ടപ്പെട്ടു പോയ രാജകുമാരൻമ്മാരെ പറ്റി ഞാൻ എത്ര വായിച്ചിരിക്കുന്നൂ കഥകളിൽ. ആ അവസ്ഥ എനിക്ക് മനസ്സിലാകും. അല്ലെങ്കിൽ എനിക്ക് മാത്രമേ മനസ്സിലാകൂ. രാജകുമാരൻ നഷ്ടപ്പെട്ട രാജകുമാരിക്ക് രാജകുമാരി നഷ്ടപ്പെട്ട രാജകുമാരൻ തുണ. എന്തായാലും രണ്ടുപേരും ചേർന്നു പോകും.
അമ്മ പിന്നെയും തുടർന്നൂ
"അവനെ നീ സ്നേഹിക്കണം. ആദ്യമുള്ള ഈ അകൽച്ചയൊക്കെ താനേ മാറും. സുമയുടെയും അവൻ്റെയും സ്നേഹം കണ്ടു അസൂയപ്പെടാത്തവർ ആരും ഉണ്ടാകില്ല ഈ നാട്ടിൽ."
അവർ വീണ്ടും നെടുവീർപ്പിട്ടു. കഥ പറയുമ്പോൾ അവർ ഇടയ്ക്കിടെ കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നൂ.
"സുമയ്ക്കു അച്ഛനും അമ്മയും ഉണ്ടായിരുന്നില്ല മോളെ. അവൾ അമ്മാവൻ്റെ വീട്ടിലാണ് വളർന്നത്. അവൻ്റെ കളിക്കൂട്ടുകാരി ആയിരുന്നൂ. പള്ളിക്കൂടത്തിൽ അവർ ഒരുമിച്ചാണ് പഠിച്ചത്. പത്തുവരെ അവർ ഒരുമിച്ചു പഠിച്ചു. ഇടയ്ക്കെപ്പോഴോ സൗഹൃദം പ്രണയമായി. അവൻ എന്നോട് ഒന്നും മറയ്ക്കാറുണ്ടായിരുന്നില്ല. അവനു എന്തിനും സുമ വേണമായിരുന്നൂ. അവളെ മറക്കുവാൻ ഈ ജന്മം അവനാകുമെന്നു തോന്നുന്നില്ല."
പിന്നെയും അമ്മ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നൂ. ഞാൻ എല്ലാം കേട്ടിരുന്നൂ.
"മോൾക്ക് അവനെപ്പറ്റി ഒന്നും അറിഞ്ഞു കൂടല്ലോ. അവൻ ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്. ഇവിടെ അടുത്തുള്ള കമ്പനിയിൽ ആണ് ജോലി. പണ്ടൊന്നും അവൻ കുടിക്കുമായിരുന്നില്ല. സുമ പോയതിനു ശേഷം അവൻ ആകെ മാറി. ഇപ്പൊൾ ഈ കുഞ്ഞുങ്ങളെ അവൻ ഒന്ന് കളിപ്പിക്കുന്നതു പോലും ഇല്ല. എൻ്റെ കുട്ടി ആകെ മാറിപ്പോയി."
അമ്മ നെടുവീർപ്പിട്ടു
"നീ വേണം എൻ്റെ മോനെ മനസ്സിലാക്കുവാൻ. നിനക്ക് അവനെ സ്നേഹിക്കുവാൻ കഴിയും. പ്രായത്തിൽ കവിഞ്ഞ പക്വത എൻ്റെ കുട്ടിക്ക് ഉണ്ടെന്നു, അന്ന് ആദ്യമായി നിന്നെ കണ്ടപ്പോഴേ എനിക്ക് മനസ്സിലായി. നിനക്ക് എന്നോട് ദേഷ്യം കാണും എന്ന് എനിക്കറിയാം. ഈ ചെറുപ്രായത്തിൽ അവനെ പോലെ ഉള്ള ഒരാളെ നിനക്ക് കെട്ടേണ്ടി വന്നില്ലേ.."
"അതൊന്നും സാരമില്ല അമ്മേ. എനിക്ക് വിധിച്ചത് അദ്ധേഹത്തെ ആവും. എനിക്ക് അതിൽ പരാതിയില്ല." അത് പറയുമ്പോൾ പക്ഷേ എൻ്റെ കണ്ണുകൾ എന്തിനെന്നു അറിയാതെ നിറഞ്ഞിരുന്നൂ.
അല്ലെങ്കിലും മുതലാളിയുടെ അടുക്കളയിൽ കിടന്നു നരകിക്കേണ്ട എന്നെ ഒരു കണക്കിൽ അദ്ധേഹം രക്ഷിച്ചു എന്ന് ഞാൻ സമാധാനിച്ചു.
.........................................
അദ്ധ്യായം 15 : എൻ്റെ കൊച്ചു ലോകം
പതിയെ പതിയെ ഞാൻ ആ വീടിൻ്റെ ഭാഗമായി. ശിവനും കണ്ണനും എൻ്റെ മക്കൾ അല്ലെന്നു എനിക്ക് ഒരിക്കലും തോന്നിയില്ല. അവരെ നോക്കുന്നതോ വീട്ടിലെ പണികൾ ചെയ്യുന്നതോ എനിക്ക് ഒരു ഭാരമായി തോന്നിയില്ല. അവർക്കിപ്പോൾ അമ്മമ്മ വേണ്ടെന്നു ആയിരിക്കുന്നൂ.
മൂത്തവനേ അമ്മ നോക്കും. അവൻ്റെ പുറകേ എപ്പോഴും ഒരാൾ വേണം. ഇളയവൻ കൂടുതൽ നേരവും പായയിൽ കിടന്നുകൊള്ളും. അമ്മ അവനെ അങ്ങനെ ശീലിപ്പിച്ചിരിക്കുന്നൂ. അതെന്തായാലും നന്നായി. അവനെയും ഒക്കത്തു വച്ച് പണി ചെയ്യുവാൻ എളുപ്പമല്ല. പണികൾ ഒതുക്കി കഴിഞ്ഞാൽ പിന്നെ ഞാൻ കണ്ണനെ നിലത്തു വയ്ക്കാറില്ല.
ഇനിയും രണ്ടു വർഷം കഴിഞ്ഞാൽ മൂത്തവനെ പള്ളിക്കൂടത്തിൽ വിടാം. എൻ്റെ ഗതി ആ മക്കൾക്ക് വരരുത് എന്ന് ഞാൻ തീരുമാനിച്ചു. രണ്ടുപേരെയും പഠിപ്പിക്കണം. എത്ര കഷ്ടപെട്ടിട്ടായാലും അത് ഞാൻ നേടിയിരിക്കും.
അദ്ദേഹം എന്നോട് അധികമൊന്നും സംസാരിക്കാറില്ല. മറ്റേതോ ലോകത്തു ആണ് അദ്ദേഹം ജീവിക്കുന്നത് എന്ന് തന്നെ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഭാര്യ മരിച്ച ആഘാതത്തിൽ നിന്നും അദ്ദേഹം മോചിതൻ ആയിട്ടുണ്ടായിരുന്നില്ല. അദ്ദേഹത്തിൻ്റെ ആ സ്വപ്നലോകത്തിലെ കവാടങ്ങൾ എനിക്കായി എന്ന് തുറന്നു കിട്ടും എന്ന് എനിക്ക് അറിയാമായിരുന്നില്ല. അല്ലെങ്കിലും അങ്ങനെയുള്ള ചിന്തകൾ വരുവാനുള്ള പ്രായം ആയിരുന്നില്ലല്ലോ എൻ്റെത്.
നാലു നേരം നല്ല ഭക്ഷണം കിട്ടുന്ന വീട്. ഒത്തിരി സ്നേഹിക്കുന്ന ഒരമ്മ. പൊന്നു പോലെ രണ്ടു മക്കൾ. ആ ലോകത്തിൽ മണിയമ്മ സന്തോഷവതി ആയിരുന്നൂ.
ചിലപ്പോഴൊക്കെ ഓർക്കും മറ്റുള്ള കുട്ടികളെപോലെ സ്കൂളിൽ പോകുവാനും പഠിക്കുവാനും ഒക്കെ എനിക്ക് കഴിഞ്ഞിരുന്നെങ്കിൽ എന്ന്.
എൻ്റെ രാത്രികൾ എല്ലാം എൻ്റെ മക്കൾക്ക് മാത്രം ഉള്ളത് ആയിരുന്നൂ. അവർ രണ്ടുപേരും എന്നെ അമ്മയായി കണ്ടു തുടങ്ങിയിരുന്നൂ. അങ്ങനെ അല്ല എന്ന് ഞാനും വിശ്വസിച്ചിരുന്നില്ല. അവരുടെ കൊഞ്ചലും കളികളും എനിക്ക് ചുറ്റും പുതിയ ലോകം സൃഷ്ടിച്ചു. ആ ലോകത്തിൽ അവരുടെ മണിയമ്മയായി ഞാൻ ജീവിച്ചു.
പതിയെ പതിയെ അദ്ധേഹവും മാറി തുടങ്ങിയിരുന്നു. രാത്രി ഇപ്പോൾ നേരത്തെ വരുന്നൂ. കുടിക്കുവാൻ പോകുന്നില്ല. കുട്ടികളെ കലിപ്പിക്കുന്നൂ.
അമ്മ വഴക്കു പറഞ്ഞതിൽ പിന്നെ ആയിരുന്നൂ ആ മാറ്റം വന്നത് എനിക്ക് അറിയാമായിരുന്നൂ.
വിവാഹം കഴിഞ്ഞു ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ ആയിരുന്നൂ ആ സംഭവം ഉണ്ടായതു. അന്ന് കുടിച്ചു അദ്ധേഹം വന്നപ്പോൾ അമ്മയാണ് പതിവിനു വിപരീതമായി വാതിൽ തുറന്നു കൊടുത്തത്.
അദ്ധേഹം വീട്ടിൽ കയറിയ ഉടനെ അമ്മ ആ കവിളിൽ ഒരു അടി കൊടുത്തിരുന്നൂ. പിന്നെ അമ്മ എന്തൊക്കെയോ പറഞ്ഞു ഒത്തിരി കരഞ്ഞു.
"നിനക്ക് എത്രാം വയസ്സിൽ ആണ് അച്ഛനെ നഷ്ടമായത് എന്ന് അറിയാമോ. എൻ്റെ ഇരുപത്തി ഒന്നാമത്തെ വയസ്സിൽ. അന്ന് മുതൽ നിൻ്റെ ഏതെങ്കിലും ഒരു കാര്യത്തിൽ അമ്മ കുറവ് വരുത്തിയിട്ടുണ്ടോ. എനിക്ക് വേണമെങ്കിൽ വേറെ കല്യാണം കഴിക്കാമായിരുന്നൂ. അത് ഞാൻ ചെയ്തില്ല. അതൊരു തെറ്റായ തീരുമാനം ആയിരുന്നൂ എന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. ഒരിക്കൽ നീ വളർന്നപ്പോൾ നീ പറഞ്ഞു നിനക്ക് സുമ മതി എന്ന്. അന്നും ഞാൻ എതിരൊന്നും പറഞ്ഞിട്ടില്ല. നിൻ്റെ ഇഷ്ടങ്ങൾക്കു ഞാൻ ഒത്തിരി പ്രാധാന്യം നൽകി. സുമ പോയപ്പോൾ നീ തകർന്നു. അന്ന് നിനക്ക് തുണയായി ഞാൻ ഉണ്ടായിരുന്നൂ. നീ പക്ഷേ ഓർത്തോ അച്ഛനെ നഷ്ടപ്പെട്ടപ്പോൾ അമ്മയുടെ അവസ്ഥ എന്തായിരുന്നൂ എന്ന്. എത്രയോ രാത്രികളിൽ നിന്നെയും കെട്ടിപിടിച്ചു ഞാൻ ഉറങ്ങാതെ ഇരുന്നിട്ടുണ്ട്. ആരൊക്കെയോ അമ്മയുടെ ശരീരം തേടിവന്നു വാതിലിൽ അടിക്കുമ്പോൾ അമ്മ ഒത്തിരി കരഞ്ഞിട്ടുണ്ട്.."
അമ്മ പിന്നെയും തുടർന്നു
"എൻ്റെ ഗതി മണിയമ്മയ്ക്കു വരുവാൻ പാടില്ല. കുടിച്ചു നീ ചത്തുപോയാൽ പിന്നെ ഇത്തിരിയില്ലാത്ത ഈ കുഞ്ഞുങ്ങളെയും കൊണ്ട് എൻ്റെ മണിയമ്മ എന്ത് ചെയ്യും. അതൊരു കൊച്ചുകുട്ടിയല്ലേ. അവളുടെ അവസ്ഥയൊക്കെ നിന്നോട് ഞാൻ പറഞ്ഞു തന്നതല്ലേ.."
അദ്ധേഹം തളർന്നു നിലത്തിരുന്നൂ. ഒത്തിരി വിഷമത്തോടെ അമ്മയുടെ കാലിലേക്ക് വീണു.
"ഇനി ഒരിക്കലും ഞാൻ അമ്മയെ വിഷമിപ്പിക്കില്ല. എൻ്റെ മാത്രം തെറ്റാണു.."
...........................
അന്ന് കണ്ണന് തീരെ വയ്യായിരുന്നൂ. ഞാനും അദ്ദേഹവും കൂടെ അവനെ ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ അവനെ ആ രാത്രിയിൽ തിരിച്ചു കൊണ്ടുപോരുവാൻ അനുവദിച്ചില്ല. രാത്രിയിൽ അവൻ ഒരുപോള കണ്ണടച്ചില്ല. അവൻ കരഞ്ഞുകൊണ്ടേയിരുന്നൂ.
അവനു മൂന്നുമാസം പ്രായം ഉള്ളപ്പോൾ ആണത്രേ അവൻ്റെ അമ്മ മരിച്ചു പോയത്. അതുകൊണ്ടു തന്നെ അവനു പനി വരുമ്പോഴൊക്കെ അമ്മിഞ്ഞക്കായി കരയുമത്രെ. അപ്പോഴൊക്കെ അമ്മ ഉറവ വറ്റിയ തൻ്റെ മുലഞെട്ടുകൾ കൊടുത്തു അവനെ പറ്റിക്കുമായിരുന്നത്രെ. അവൻ്റെ നിർത്താതെയുള്ള കരച്ചിലിൻ്റെ കാരണം അദ്ധേഹം പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായി. ആ നിമിഷം ഞാൻ എല്ലാം മറന്നു.
അദ്ദേഹത്തിൻ്റെ അമ്മ അടുത്തില്ല. ഇനി ഇപ്പോൾ എനിക്ക് മാത്രമേ എന്തെങ്കിലും ചെയ്യുവാൻ കഴിയൂ. ഞാൻ അവനു മുല കൊടുത്തു. ആ നിമിഷം ഞാൻ മണിക്കുട്ടി ആയിരുന്നില്ല. പൂർണ്ണമായി അവൻ്റെ മണിയമ്മയായി മാറുകയായിരുന്നൂ. അദ്ദേഹം വേഗം പുറത്തേക്കു പോയത് എനിക്ക് ആശ്വാസമായി. ആദ്യമായാണ് ഞങ്ങൾ ഒരു മുറിയിൽ താമസിക്കുന്നത്.
എൻ്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയിട്ടാണ് അദ്ദേഹം പുറത്തേക്കു പോയത് എന്ന് എനിക്ക് മനസ്സിലായി. അദ്ദേഹം തിരിച്ചു വരുമ്പോഴേക്കും കണ്ണൻ ഉറങ്ങിയിരുന്നൂ. അദ്ദേഹത്തിൻ്റെ കൈയ്യിൽ ഒരു പൊതിച്ചോറ് ഉണ്ടായിരുന്നൂ. ആ പൊതി അദ്ദേഹം എന്നെ ഏല്പിച്ചു. അദ്ദേഹം കഴിച്ചു കാണില്ല എന്ന് എനിക്ക് അറിയാമായിരുന്നൂ. മക്കളെ അത്രയ്ക്ക് ജീവനാണ് അദ്ദേഹത്തിന്. അന്ന് ഞങ്ങൾ ആദ്യമായി ഒന്നിച്ചിരുന്നൂ ആഹാരം കഴിച്ചു. പിറ്റേന്ന് വീട്ടിലേക്കു മടങ്ങുമ്പോൾ അദ്ദേഹവുമായി ഒരടുപ്പം എനിക്ക് തോന്നി തുടങ്ങിയിരുന്നൂ. കാലം പോയതേ അറിഞ്ഞില്ല, വിവാഹം കഴിഞ്ഞു ഇപ്പോൾ ആറുമാസങ്ങൾ കഴിഞ്ഞിരിക്കുന്നൂ.
.......................
അദ്ധ്യായം 16 : സ്വപ്നലോകം
എപ്പോഴോ അദ്ദേഹം എന്നോടടുത്തു തുടങ്ങി. അന്ന് ആ ആശുപത്രിയിലെ സംഭവത്തിനു ശേഷം അദ്ധേഹം ഒത്തിരി മാറിത്തുടങ്ങിയിരുന്നൂ. എന്നോട് എപ്പോഴും അദ്ധേഹത്തിനു ഉണ്ടായിരുന്നത് കുട്ടികളോടുള്ള വാത്സല്യം ആയിരുന്നൂ.
അദ്ധേഹമാണ് വീണ്ടും പഠനം തുടരുവാൻ എന്നെ പ്രേരിപ്പിച്ചത്. കുട്ടികൾ രണ്ടുപേരും സ്കൂളിൽ പോയിത്തുടങ്ങിയതിൽ പിന്നെ പകൽസമയം എന്നിക്കു എന്തെങ്കിലും ചെയ്യുവാൻ സാധിക്കും എന്ന് അദ്ധേഹത്തിനു തോന്നിയിട്ടുണ്ടാകും. അതല്ലെങ്കിൽ എൻ്റെ സ്വപ്നങ്ങൾ കുറച്ചെങ്കിലും സഫലീകരിക്കുവാൻ അദ്ധേഹത്തെക്കൊണ്ടു ആവുമെന്ന് തോന്നിയിട്ടാകും.
ഏതായാലും ആ വർഷം പ്രൈവറ്റ് SSLC എഴുതുവാൻ ഞാൻ തയ്യാറെടുത്തു. കുട്ടികൾ വൈകീട്ട് വരുമ്പോൾ അവർക്കൊപ്പം ഇരുന്നു പഠിക്കുവാൻ അദ്ധേഹം സഹായിച്ചു. അല്ലെങ്കിലും നാലാം ക്ലാസ്സിൽ പഠനം നിർത്തിയ എനിക്ക് ആ കുഞ്ഞുങ്ങളെ തനിയെ പഠിപ്പിക്കുവാൻ ആവുമായിരുന്നില്ല. എന്തോ അമ്മയും എതിരൊന്നും പറഞ്ഞില്ല. എനിക്കപ്പോൾ പതിനെട്ടു വയസ്സ് തികഞ്ഞിരുന്നൂ. അപ്പോഴും അമ്മയ്ക്കും മക്കൾക്കും ഒപ്പം ആയിരുന്നൂ ഞാൻ ആ വീട്ടിൽ ഉറങ്ങിയിരുന്നത്. അമ്മയ്ക്കും ഞാൻ ഒരു കൊച്ചുകുട്ടി എന്നുള്ള ചിന്ത ഉണ്ടായിരുന്നൂ.
ഞാൻ എൻ്റെ നാട്ടിലേക്കു അധികം പോവാറുണ്ടായിരുന്നില്ല. ഇടയ്ക്കൊക്കെ അമ്മയും മാമനും ഇളയത്തുങ്ങളും കൂടെ എന്നെ കാണുവാൻ വരും. കൂടുതലും അവധി ദിവസ്സങ്ങളിൽ ആയതുകൊണ്ട് തന്നെ രണ്ടുദിവസം നിന്നിട്ടാണ് അവർ തിരികെ പോകാറുള്ളത്. രണ്ടുകുട്ടികളേയും കൂട്ടി അമ്മയെ ഒറ്റയ്ക്കാക്കി അങ്ങനെ അവിടെ പോയി നിൽക്കുവാൻ ആവുമായിരുന്നില്ല.
പതിനെട്ടാം പിറന്നാളിന് അമ്മ എന്നെ കാണുവാൻ വന്നു. അദ്ധേഹം അപ്പോൾ കമ്പനിയിൽ ആയിരുന്നൂ. അമ്മ എൻ്റെ എല്ലാ പിറന്നാളുകൾക്കും പായസം വീട്ടിൽ നിന്നും ഉണ്ടാക്കി വരാറുണ്ട്. കല്യാണം കഴിഞ്ഞതിനു ശേഷമാണ് അമ്മ അങ്ങനെ ചെയ്യുവാൻ തുടങ്ങിയത്.
അന്ന് അമ്മ എന്നോട് പറഞ്ഞു.
"മണിക്കുട്ടി"
അല്ലെങ്കിലും ഇപ്പോൾ അമ്മ മാത്രമാണ് എന്നെ അങ്ങനെ വിളിക്കാറുള്ളത്.
"എന്താ അമ്മേ.."
"മോൾക്ക് അറിയാത്തൊരു കാര്യം ഉണ്ട്. നിന്നെ ഞാൻ ഇവിടേക്ക് വിവാഹം കഴിച്ചു വിടുമ്പോൾ നിൻ്റെ പ്രായം അറിയാമായിരുന്നല്ലോ. നീ പ്രായപൂർത്തി ആയതിനു ശേഷം മാത്രമേ നിന്നെ അവനൊപ്പം ഒരു മുറിയിൽ കിടത്താവൂ എന്ന് ഇവിടത്തെ അമ്മയോട് ഞാൻ പറഞ്ഞിരുന്നൂ. അന്നത്തെ അമ്മയുടെ അവസ്ഥയിൽ നിന്നെ ആ കൂരയ്ക്കുള്ളിൽ സംരക്ഷിക്കുവാൻ അമ്മയ്ക്ക് ആവുമായിരുന്നില്ല. നിൻ്റെ ഇളയത്തുങ്ങളെക്കൂടി നോക്കാമെന്നു ഇവിടത്തെ അമ്മ വാക്ക് തന്നിരുന്നൂ. അതുകൊണ്ടാണ് അമ്മ പ്രായം കൂടുതലാണ്, രണ്ടു കുട്ടികൾ ഉണ്ട് എന്ന് അറിഞ്ഞിട്ടു കൂടി മോളെ അവനു മംഗലം ചെയ്തു കൊടുത്തത്. ആ ഒരവസ്ഥയിൽ അമ്മയ്ക്ക് വേറെ ഒന്നും ചെയ്യുവാൻ ആകില്ലായിരുന്നൂ.."
ഞാൻ ഒന്നും മിണ്ടിയില്ല.
"അമ്മ ചെയ്തത് തെറ്റാണെന്നു അറിയാം. പക്ഷേ മോളുടെ മാനത്തിനു വില പറഞ്ഞു മുതലാളിയുടെ ആളുകൾ ആ വീട്ടിൽ വന്നിരുന്നൂ. അതൊന്നും അമ്മയോ മാമനോ മോളെ അറിയിച്ചിട്ടില്ല. ആയമ്മ വഴിയാണ് ഈ ആലോചന വന്നത്. ആയമ്മയ്ക്കു ഇവിടത്തെ അമ്മയെ അറിയാം. വലിയ പണവും പത്രാസും ഇല്ലെങ്കിലും ഈ വീട്ടിൽ മോളെ തേടി മുതലാളി വരില്ല എന്ന് ആയമ്മയ്ക്കു അറിയാമായിരുന്നൂ."
അതൊക്കെ എനിക്ക് പുതിയ അറിവുകൾ ആയിരുന്നൂ.
"ഇപ്പോഴും എൻ്റെ മോളുടെ വിശേഷങ്ങൾ ആയമ്മയും മാതുവും അന്വേഷിക്കാറുണ്ട്. എൻ്റെ മോൾ ഇനി സുരേഷിനെ ഭർത്താവായി സ്വീകരിക്കണം."
എന്താണ് തിരിച്ചു പറയേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നൂ. വർഷം നാലായിരിക്കുന്നൂ ഞാൻ ആ വീട്ടിലേക്കു വന്നിട്ട്. ഇതുവരെ അദ്ധേഹത്തെ ഞാൻ വിളിച്ചിരുന്നത് മാഷ് എന്നാണ്. ആ വിളി തന്നെ തുടങ്ങിയത് എന്നെ പഠിപ്പിച്ചു തുടങ്ങിയപ്പോൾ ആണ്.
തെറ്റായ ഒരു രീതിയിലും അല്ലെങ്കിൽ ഒരു കുട്ടി എന്ന രീതിയിൽ അല്ലാതെ എൻ്റെ മാഷ് എന്നെ ഇതുവരെ നോക്കിയിട്ടില്ല. ചിലപ്പോൾ തോന്നിയിട്ടുണ്ട് അദ്ധേഹത്തിനു മക്കൾ മൂന്നാണ് എന്ന്.
പഠിപ്പിച്ചു തരുന്ന പാഠങ്ങൾ ചോദിക്കുമ്പോൾ ഉത്തരങ്ങൾ പറഞ്ഞില്ലെങ്കിൽ ചെവിക്കിട്ടു ഒരു കിഴുക്ക് തരുമെന്നല്ലാതെ എന്നെ അദ്ധേഹം ഒന്ന് തൊട്ടിട്ടു കൂടിയില്ല. എൻ്റെ മനസ്സിൽ അദ്ധേഹത്തിൻ്റെ സ്ഥാനം എന്താണെന്നു എനിക്ക് ഇപ്പോൾ അറിയില്ല.
"എൻ്റെ മണിക്കുട്ടി നീ എന്താ ആലോചിച്ചു നിൽക്കുന്നത്. നിനക്ക് ഞാൻ പറയുന്നത് വല്ലതും തലയിൽ കയറുന്നുണ്ടോ."
"ഈ അമ്മയ്‌ക്കെന്താ, എനിക്ക് ഇങ്ങനെ ഒക്കെ അങ്ങു പോയാൽ മതി.."
"അതൊന്നും പറ്റില്ല മോളെ. ഇനി നിങ്ങൾ ഒരു മുറിയിൽ കിടന്നാൽ മതി. കുഞ്ഞുങ്ങൾ അമ്മൂമ്മയ്‌ക്കൊപ്പം കിടന്നോളും. ഇതു നിന്നോട് പറയണം എന്ന് സുരേഷിൻ്റെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. പിന്നെ ഈ കാര്യങ്ങൾ ഒക്കെ അവനും അറിയാം."
പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല. അമ്മ അന്ന് തന്നെ തിരിച്ചു പോയി. രാത്രിയിൽ കുഞ്ഞുങ്ങളോടൊപ്പം കിടക്കുവാൻ ചെന്നപ്പോൾ അമ്മ എന്നെ അടുക്കളയിലേക്കു കൂട്ടികൊണ്ടു പോയി. പിന്നെ ഒരു ഗ്ലാസ് പാല് എടുത്തു തന്നു. ശങ്കിച്ചു നിന്ന എന്നോട് അമ്മ പറഞ്ഞു.
"മോള് പേടിക്കേണ്ട. എല്ലാ സ്ത്രീകളുടെയും ജീവിതത്തിൽ ഇങ്ങനെ ഒരു ദിവസ്സം ഉണ്ടാകും. അതൊക്കെ പിന്നീട് നല്ലൊരു ഓർമ്മയായി ജീവൻ ഉള്ളിടത്തോളം കാലം നമ്മിൽ നിറഞ്ഞു നിൽക്കും. "
അമ്മ തന്നെയാണ് എന്നെ ആ മുറിയിലേക്ക് കയറ്റി വിട്ടത്. മടിച്ചു മടിച്ചു ഞാൻ ആ മുറിയിലേക്ക് കയറി.
ബെഡ്ഷീറ്റ് മാറ്റിവിരിക്കുവാനും മുഷിഞ്ഞ തുണികൾ എടുത്തു മാറ്റുവാനും അടിച്ചു വരുവാനും അല്ലാതെ ഭർത്താവിൻ്റെ മുറി എന്നൊരു അധികാരത്തോടെ ഇന്നുവരെ ഞാൻ ആ മുറിയിൽ കയറിയിട്ടില്ലായിരുന്നൂ. എനിക്ക് എപ്പോഴും അത് എൻ്റെ സ്വന്തം മാഷിൻ്റെ മുറിയായിരുന്നൂ.
അദ്ധേഹം അവിടെ കട്ടിലിൽ ഇരുപ്പുണ്ടായിരുന്നൂ. എന്നെ നോക്കി അദ്ധേഹം പറഞ്ഞു..
"കുട്ടി വിഷമിക്കേണ്ട കേട്ടോ. നിനക്ക് ബുദ്ധിമുട്ടില്ലേൽ എൻ്റെ ഒപ്പം കട്ടിലിൽ കിടക്കാം. അതല്ല നിലത്തു കിടക്കണമെങ്കിൽ ഈ കട്ടിലിൻ്റെ അടിയിൽ പായയുണ്ട്. പക്ഷേ രാവിലെ അമ്മ കാണാതെ അതെടുത്തു മടക്കി തിരികെ വയ്ക്കണം."
ഞാൻ ഓർത്തു പോയി. എത്ര നല്ല രീതിയിൽ ആണ് എൻ്റെ മാഷ് എന്നോട് സംസാരിക്കുന്നതു. ഈ വീട്ടിൽ വന്നിട്ട് വർഷം നാലാകുവാൻ പോകുന്നൂ. ഇപ്പോഴും മോശമായ ഒരു പെരുമാറ്റം അദ്ധേഹത്തിൽ നിന്നും ഉണ്ടായിട്ടില്ല. ഞാൻ പറഞ്ഞു
"വേണ്ട, ഞാൻ കട്ടിലിൽ തന്നെ കിടന്നോളാം.."
അദ്ധേഹം എന്നെ നോക്കി ചിരിച്ചു.
"എൻ്റെ മണിക്കുട്ടി, ഈ ഒറ്റയ്ക്ക് കിടക്കുവാനുള്ള പേടി ഒരു കാലത്തും നിന്നെ വിട്ടുപോവുകയില്ല അല്ലേ.."
അല്ലെങ്കിലും അത് അങ്ങനെ ആയിരുന്നൂ. അച്ഛൻ പോയതിനു ശേഷം മണിക്കുട്ടിക്ക് എല്ലാം പേടി ആയിരുന്നൂ. മുതലാളി ഉപദ്രവിച്ചതിനു ശേഷം ആ പേടി കൂടിയിട്ടേ ഉള്ളൂ.
ഞാൻ എൻ്റെ കൈയ്യിൽ ഇരുന്ന പാൽ അദ്ധേഹത്തിനു നല്കി. അദ്ധേഹം പറഞ്ഞു
"എന്നാൽ ചടങ്ങു തെറ്റിക്കേണ്ട. പകുതി നീ കുടിച്ചോളൂ.."
എന്തോ അദ്ധേഹത്തിനൊപ്പം കിടക്കുമ്പോൾ എനിക്ക് ഭയം ഒട്ടും തോന്നിയില്ല. അല്ലെങ്കിലും ആ നാലുവർഷവും എനിക്കൊപ്പം ആ വീട്ടിൽ അദ്ധേഹം ഉണ്ടായിരുന്നല്ലോ.
"നീ ഉറങ്ങിയോ മണിക്കുട്ടി.."
അദ്ധേഹം ചോദിച്ചപ്പോൾ ഞാൻ ആ മുഖത്തേക്ക് നോക്കി
"ഇല്ല.."
"ഇതുവരെ എൻ്റെ ജീവിതത്തിൽ സുമ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇനി ആ സ്ഥാനം നിനക്കാണ് എൻ്റെ മണിക്കുട്ടി. നിന്നെ സ്നേഹിക്കുവാൻ മാത്രമേ ആർക്കും സാധിക്കൂ. എൻ്റെ കണ്ണടയും വരെ ഈ കണ്ണുകൾ നനയുവാൻ ഞാൻ അനുവദിക്കില്ല."
ഞാൻ അദ്ധേഹം പറയുന്നത് കേട്ടിരുന്നൂ
"അമ്മ നിന്നെ വിവാഹം കഴിക്കണം എന്ന് പറയുമ്പോൾ എനിക്ക് ഒത്തിരി വിഷമം തോന്നി. ഒരു താലി കൂടാതെ നിന്നെ കൂടെ കൂട്ടുവാനാണ് എനിക്ക് ആദ്യം തോന്നിയത്. എൻ്റെ അനിയത്തിയോട് തോന്നുന്ന വാത്സല്യo ആണ് എനിക്ക് അപ്പോൾ നിന്നോട് തോന്നിയത്. ആരോരും തുണയില്ലാതെ കഷ്ടപ്പെടുന്ന നിന്നെ കണ്ടപ്പോൾ വിട്ടിട്ടു പോരുവാൻ മനസ്സുണ്ടായിരുന്നില്ല. ആ താലി നിൻ്റെ കഴുത്തിൽ കെട്ടുമ്പോൾ ഞാൻ നിൻ്റെ അച്ഛനോട് മനസ്സുകൊണ്ട് ഒത്തിരി പ്രാവശ്യം മാപ്പു പറഞ്ഞിരുന്നൂ. പക്ഷേ പിന്നീട് എനിക്ക് മനസ്സിലായി പ്രായത്തിൽ കവിഞ്ഞ പക്വത ഉള്ള കുട്ടിയാണ് നീ എന്നും എന്നെ സ്നേഹിക്കുവാൻ നിനക്കെ, നിനക്ക് മാത്രമേ കഴിയൂ എന്നും."
ഞാൻ അദ്ധേഹം പറയുന്നത് എല്ലാം കേട്ട് മൂളികൊണ്ടിരുന്നൂ
"പതിയെ നിനക്ക് എന്നെ ഭർത്താവായി എല്ലാ അർത്ഥത്തിലും കാണുവാൻ സാദിക്കും. പക്ഷേ ഇനി നിൻ്റെ പരീക്ഷയ്ക്ക് കുറച്ചു നാളുകൾ കൂടെ ഉള്ളൂ. പ്രൈവറ്റായി തന്നെ നീ ഡിഗ്രി പഠിക്കണം. നാളെ ഞാൻ ഇല്ലെങ്കിലും നിനക്ക് ഒരു ജോലി ചെയ്തു ജീവിക്കുവാൻ സാധിക്കണം. മനസ്സിലായോ.."
ഞാൻ തലയാട്ടി
അദ്ധേഹം എന്നോട് ഉറക്കിക്കോളാൻ പറഞ്ഞു..
അദ്ധ്യായം 17 : എല്ലാം ഒരു സ്വപ്നം പോലെ
പതിവ് പോലെ ഞാൻ രാവിലെ എഴുന്നേറ്റു. അപ്പോൾ മനസ്സിലായി ആ കൈകൾ എന്നെ ചുറ്റിപിടിച്ചിട്ടുണ്ട്. ആ മനസ്സിൽ എവിടെയോ എനിക്ക് ഭാര്യ എന്ന പദവി ലഭിച്ചിരിക്കുന്നൂ. കുളിച്ചു ഞാൻ അടുക്കളയിൽ കയറി.
അമ്മ വന്നു എന്നെ കെട്ടിപ്പിടിച്ചു.
"എനിക്ക് ഭയം ഉണ്ടായിരുന്നൂ മണിയമ്മേ. നിന്നെ ഈ വീട്ടിലേക്കു ഞാൻ കൊണ്ടുവന്നു. പക്ഷേ അവനു നീ എന്നും കൊച്ചുകുട്ടിയായിരുന്നൂ. നിന്നെ എപ്പോഴെങ്കിലും അവൻ അംഗീകരിക്കുമോ. ആ ചോദ്യം ഇന്നലെ വരെ എൻ്റെ ഉള്ളിൽ ഉണ്ടായിരുന്നൂ."
അത് പറയുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നൂ.
"അവനെ നഷ്ടപ്പെടുവാൻ എനിക്കാവില്ല മോളെ. സുമ പോയതിൽ പിന്നെ എൻ്റെ കുഞ്ഞു ആകെ മാറി. നീ വന്നപ്പോൾ ആണ് അവനു ജീവൻ വച്ചതു. നിങ്ങൾ ചേരേണ്ടവർ ആണ് കുട്ടി. എൻ്റെ മോൾക്ക് അത് പതിയെ മനസ്സിലാകും."
ഞങ്ങൾ ആണ് ചേരേണ്ടവർ എന്ന് എനിക്ക് പണ്ടേ അറിയാമായിരുന്നൂ. ഈ നാലു വർഷങ്ങളിൽ മാഷ് എനിക്ക് ആരൊക്കെയോ ആയിരുന്നൂ. കുറേ നാളുകൾ ആയി എൻ്റെ സ്വപ്നത്തിലെ രാജകുമാരനു അദ്ധേഹത്തിൻ്റെ ഛായ ആയിരുന്നൂ. പിന്നെ ആ രാജകുമാരൻ്റെ പ്രായം ഇപ്പോൾ എനിക്ക് ഒരു പ്രശ്‌നം അല്ല. എൻ്റെ രാജകുമാരനു നല്ലൊരു മനസ്സുണ്ട്. അത് മതിയെനിക്ക്. ഇപ്പോൾ ഞാൻ ദേവിയോട് പരാതികൾ ഒന്നും പറയാറില്ല. പറയുവാൻ പരാതികൾ ഒന്നും ഇല്ലാലോ ഇപ്പോൾ..
"എൻ്റെ മണിയമ്മേ, അടുക്കളപ്പണി കഴിയുമ്പോൾ നീ ഒന്ന് പറമ്പിലേക്ക് ചെല്ലണം കേട്ടോ. ഇന്ന് തെങ്ങു കെറുവാൻ ആളു വരും. വീട്ടിലേക്കുള്ള തേങ്ങ എങ്കിലും കിട്ടുമല്ലോ. കലികാലം തന്നെ, തേങ്ങയ്ക്ക് ഒക്കെ ഇപ്പോൾ എന്താ വില"
"ശരി അമ്മേ.."
ഞാൻ വേഗം തന്നെ പണികൾ തുടങ്ങി
"മണിക്കുട്ടി.." അദ്ധേഹം ആണ്
"എന്തോ" ഞാൻ വിളി കേട്ടു
"വൈകുന്നേരം തയ്യാറായി ഇരുന്നോ, നമുക്കൊന്ന് സിനിമയ്ക്ക് പോകാം."
അതെനിക്ക് പുതിയ ഒരു അനുഭവം ആയിരുന്നൂ. എന്നെ അങ്ങനെ അദ്ധേഹം പുറത്തേക്കു കൂട്ടികൊണ്ടു പോകാറില്ല. അമ്മയ്‌ക്കൊപ്പം അല്ലെങ്കിൽ മാമൻ വരുമ്പോൾ മാമനൊപ്പം ഞാൻ പോയി സാധനങ്ങൾ ഒക്കെ വാങ്ങിയിട്ട് വരും. കൂടെ കൊണ്ടുപോയാൽ മകളാണോ എന്ന് ആരെങ്കിലും ചോദിക്കുമെന്ന് ഭയന്നിട്ടാവും.
വൈകുന്നേരം കുഞ്ഞുങ്ങൾ നല്ല സന്തോഷത്തിൽ ആയിരുന്നൂ. അവരെ സംബന്ധിച്ച് അച്ഛനും അമ്മയും കൂടെ ആദ്യമായിട്ട് അവരെ സിനിമയ്ക്ക് കൊണ്ടുപോകുന്നു. മാമൻ അവരെ സിനിമയ്ക്ക് ഒന്നോ രണ്ടോ വട്ടം കൊണ്ടുപോയിട്ടുണ്ട്.
ഞങ്ങൾക്കിടയിലെ അതിർവരമ്പുകൾ പതിയെ പതിയെ ഇല്ലാതെ ആയി. ആദ്യം എനിക്ക് പേടിയായിരുന്നൂ അദ്ധേഹം എന്നോട് കൂടുതൽ അടുക്കുമ്പോൾ. അദ്ദേഹം സുമചേച്ചിയെ മറന്നു തുടങ്ങിയിരിക്കുന്നൂ എന്ന് എനിക്ക് മനസ്സിലായി. ഞാനും മണിയമ്മ എന്ന അസ്തിത്വത്തിലേക്ക് പൂർണ്ണമായി മാറിയിരുന്നൂ.
പക്ഷേ അദ്ദേഹം മാത്രം എന്നെ മണിയമ്മ എന്ന് വിളിച്ചില്ല. അദ്ദേഹത്തിന് മാത്രം ഞാൻ 'മണിക്കുട്ടി' ആയിരുന്നൂ. എന്നെ അദ്ദേഹം പലപ്പോഴും ഭാര്യ എന്നതിലുപരി മകളായാണോ കാണുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
മണിക്കുട്ടിയെ എല്ലാ അർത്ഥത്തിലും അദ്ധേഹം സ്വന്തമാക്കുന്നതിൽ ഞാൻ സന്തോഷിച്ചു. അല്ലെങ്കിലും ദാമ്പത്യധർമ്മം നിർവഹിക്കുക എന്നുള്ളത് ഒരു വിവാഹജീവിതത്തിനു അനിവാര്യം ആണല്ലോ.
എന്നെ തെല്ലുപോലും നോവിക്കാതെ അദ്ധേഹം എന്നിൽ അലിഞ്ഞു ചേരുമ്പോൾ അദ്ധേഹത്തെ അത്രയും ഞാൻ സ്നേഹിച്ചു തുടങ്ങിയിരുന്നൂ.
കണാരൻ മാമനും അമ്മയും ഇടയ്ക്കൊക്കെ എന്നെ കാണുവാൻ വരും. എൻ്റെ സന്തോഷം കാണുമ്പോൾ അവരുടെ മനസ്സു നിറയും. അമ്മയ്ക്ക് ആദ്യം ഉണ്ടായിരുന്ന വിഷമമൊക്കെ മാറി. കണാരൻ മാമൻ പറയും..
"എൻ്റെ മണികൂട്ടിക്കു കിട്ടിയ പുണ്യമാണ് സുരേഷും കുട്ടികളും. അവരെപ്പോലെ അവളെ സ്നേഹിക്കുവാൻ ആർക്കും കഴിയില്ല."
അത് കേൾക്കുമ്പോൾ അമ്മയുടെ കണ്ണുകൾ നിറയും
"എൻ്റെ കുട്ടി ഒരുപാടു അനുഭവിച്ചതല്ലേ. അതിൻ്റെ കണ്ണുനീർ കണ്ടു ദേവി കനിഞ്ഞതാണ്. എൻ്റെ പാക്കരേട്ടൻ ഇപ്പോൾ ഒത്തിരി ഒത്തിരി സന്തോഷിക്കുണ്ടാകും. ഇനി പാക്കരേട്ടനൊപ്പം പോകുവാൻ എനിക്ക് പേടിയില്ല. എൻ്റെ മക്കളെ സുരേഷ് നോക്കിക്കൊള്ളും.."
അമ്മ ഒരിക്കലൂം അദ്ധേഹത്തിൻ്റെ കുട്ടികളെ വേറിട്ട് കാണാറില്ല. മാമനും അവർ സ്വന്തം കുഞ്ഞുങ്ങളെ പോലെ തന്നെയായിരുന്നൂ. കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ഞാനും മാഷും എൻ്റെ കുഞ്ഞുങ്ങളും അമ്മയും ആ വീട്ടിൽ സന്തോഷത്തോടെ കഴിഞ്ഞു.
അദ്ദേഹത്തിൻ്റെ അമ്മയ്ക്ക് ഞാൻ എന്ന് പറഞ്ഞാൽ ജീവൻ ആയിരുന്നൂ. ഇടയ്ക്കൊക്കെ അയല്പക്കത്തെ പെണ്ണുങ്ങൾ കുശുമ്പ് കുത്താൻ അമ്മയുടെ അടുത്ത് വരും.
ഒരിക്കൽ അപ്പുറത്തെ സതി ചേച്ചി അമ്മയോട് പറഞ്ഞു.
"ഉപ്പോളം വരുമോ ഉപ്പിലിട്ടത്. മക്കളെ ചേച്ചി തന്നെ നോക്കണം കേട്ടോ. രണ്ടാനമ്മയാണ്. എന്തായാലും ഉള്ളിൽ വിഷം കാണും. എപ്പോഴാണ് കുഞ്ഞുങ്ങളെ തിരിഞ്ഞു കൊത്തുന്നത് എന്ന് പറയുവാൻ ആകില്ല. ചേച്ചി ഒന്ന് കരുതിയിരുന്നോ."
അടുക്കളയിൽ ആയിരുന്നെങ്കിലും ഞാൻ അത് കേട്ടു. എൻ്റെ മനസ്സു അന്ന് ഒത്തിരി നീറി. പക്ഷേ അപ്പോഴാണ് അമ്മയുടെ കരുതൽ എനിക്ക് മനസ്സിലായത്.
"ദേ, സതി നിനക്ക് എപ്പോൾ വേണമെങ്കിലും ഈ വീട്ടിൽ വരുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ, എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നു നീ കരുതേണ്ട. അവൾ എൻ്റെ മകൾ ആണ്. മരുമകൾ അല്ല. നിൻ്റെ മകളെ പറ്റി ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ നീ സഹിക്കുമോ. പിന്നെ നാളെ ഒരിക്കൽ നിനക്ക് ഒരാവശ്യം വന്നാൽ ഞാൻ ഇല്ലെങ്കിലും അവൾ ഉണ്ടാകും ഇവിടെ എന്ന് നീ ഓർത്തോ. എൻ്റെ ലീല കൂടെ ഈ കുഞ്ഞുങ്ങളെ ഇത്ര നന്നായി നോക്കി എന്ന് വരില്ല. അവളുടെ മനസ്സു അത് ഞാൻ കണ്ടിട്ടുണ്ട്. എൻ്റെ മകൻ എനിക്ക് തന്ന പുണ്യം ആണ് എൻ്റെ മണിയമ്മ."
അന്നാണ് എനിക്ക് മനസ്സിലായത് അമ്മ എന്നെ എത്രമാത്രം മനസ്സിലാക്കിയിരിക്കുന്നൂ എന്ന്. അതൊന്നു മതിയായിരുന്നൂ എനിക്ക് ആ വീട്ടിൽ ജീവിക്കുവാൻ. നമ്മളെ മനസ്സിലാക്കുന്ന ഒരമ്മായിയമ്മയെ കിട്ടുക എന്നുള്ളത് ഒരു ഭാഗ്യം ആണ്. ദേവിയുടെ അനുഗ്രഹം തന്നെയല്ലേ അത്.
എനിക്ക് ദേവി ഒത്തിരി ദുഃഖങ്ങൾ തന്നു. പക്ഷെ ആ ദുഃഖങ്ങൾ ഇപ്പോൾ എനിക്ക് അനുഗ്രഹം ആയി മാറി. അതുകൊണ്ടല്ലേ എനിക്ക് ഇതുപോലെ ഒരു ഭർത്താവിനേയും നല്ലൊരു അമ്മയേയും കിട്ടിയത്. ആ നടയിൽ നിന്ന് ഞാനൊഴുക്കിയ കണ്ണുനീർ ദേവി കണ്ടിരിക്കുന്നൂ..
..............................
അദ്ധ്യായം 18 : അനിവാര്യമായ മാറ്റങ്ങൾ
കാലം കടന്നു പോയിക്കൊണ്ടിരുന്നൂ. ഇടയ്ക്കൊക്കെ ഞാൻ മക്കൾ ഒന്നിച്ചു എൻ്റെ വീട്ടിൽ ചെന്നു നിന്നു. എൻ്റെ മക്കളെ സ്വന്തം കൊച്ചുമക്കൾ ആയിട്ടു മാത്രമേ എൻ്റെ അമ്മയും കണാരൻ മാമനും കണ്ടുള്ളൂ. എൻ്റെ വിവാഹത്തിന് ശേഷം അനിയത്തിക്കുട്ടി മുതലാളിയുടെ വീട്ടിൽ പണിക്കു പോകുന്നതിനു വേണ്ടി പഠനം നിർത്തിയിരുന്നൂ. അവളെ മുതലാളിയുടെ വീട്ടിൽ പണിക്കു അയക്കുന്നത് എനിക്ക് ഇഷ്ടം അല്ലായിരുന്നൂ. പക്ഷേ, വേറെ വഴിയൊന്നും അമ്മ കണ്ടില്ല.
അദ്ദേഹം പതിയെ പതിയെ എൻ്റെ വീട്ടിലെ കാര്യങ്ങൾ അറിഞ്ഞു ചെയ്തു തുടങ്ങി. അനിയത്തി പണിക്കു പോകുന്നത് അപ്പോഴാണ് അദ്ദേഹം അറിഞ്ഞത്. അപ്പോൾ തന്നെ അദ്ദേഹം പറഞ്ഞു.
"അവൾ എങ്കിലും പഠിക്കട്ടെ. ഉള്ളത് പോലെ ഞാൻ സഹായിക്കാം.."
ആ വാക്കുകൾ അമ്മയ്ക്ക് ആശ്വാസം ആയിരുന്നൂ. ചെറുതാണെങ്കിലും ഒരു തുക അമ്മയ്ക്ക് അദ്ദേഹം നൽകി പോന്നു. അതിനു അദ്ദേഹത്തിൻ്റെ അമ്മയും തടസ്സം പറഞ്ഞില്ല.
പ്രീ ഡിഗ്രി വരെ അവൾ അദ്ധേഹത്തിൻ്റെ സഹായത്തോടെ പഠിച്ചു. പിന്നെയും തുടർന്ന് പഠിപ്പിക്കുവാൻ അദ്ധേഹം തയ്യാറായിരുന്നൂ. ഇടയ്ക്കൊക്കെ അവൾ എനിക്ക് തുണയായി വീട്ടിൽ വന്നു നിൽക്കുമായിരുന്നൂ. ആ സമയത്താണ് അവൾക്കു ആ കല്യാണ ആലോചന വരുന്നത്. അദ്ദേഹത്തിൻ്റെ കൂടെ കമ്പനിയിൽ ജോലി ചെയ്യുന്ന ആൾ ആയിരുന്നൂ വരൻ.
അവർക്കു പെണ്ണിനെ മാത്രം മതിയായിരുന്നൂ. സ്ത്രീധനം വേണ്ട. തുടർന്ന് പഠിപ്പിക്കുവാനും അവർ തയ്യാറായിരുന്നൂ. ഭേദപ്പെട്ട കുടുംബത്തിലെ അംഗമായിരുന്നൂ ചെക്കൻ. പോരാത്തതിന് നല്ല സ്വഭാവവും. അപ്പോൾ അമ്മയാണ് പറഞ്ഞത്.
"മംഗലം ഒരു ഭാഗ്യമാണ് കുട്ടി. വെറുതെ ആ ഭാഗ്യം കളയേണ്ട. ആലോചന നല്ലതാണു. കുഞ്ഞോൾക്കു ചേരും. സുരേഷിനെ എനിക്ക് വിശ്വാസം ആണ്. അവൻ കൊണ്ടുവന്ന ആലോചന ഞാൻ തള്ളിക്കളയില്ല.."
കുഞ്ഞോൾക്കു കുറച്ചു സങ്കടം ആയി. പഠിച്ചൊരു ജോലി നേടണം എന്ന് അവൾ ഒത്തിരി ആഗ്രഹിച്ചിരുന്നൂ. പക്ഷേ അമ്മയുടെ നിർബന്ധത്തിനു വഴങ്ങി അവൾ ആ വിവാഹത്തിന് സമ്മതിച്ചു.
പിറ്റേന്ന് രഘുവും വീട്ടുകാരും വന്നു അവളെ പെണ്ണ് കണ്ടു. അനിയത്തിയെ കണ്ടതും അയാൾക്ക് ഇഷ്ടമായി. പിന്നെ കാര്യങ്ങൾ ഒക്കെ വേഗത്തിൽ ആയിരുന്നൂ. എൻ്റെ കല്യാണം പോലെ ചെറുതായി വിവാഹം നടത്തുവാൻ എൻ്റെ മാഷ് സമ്മതിച്ചില്ല. ഒരു അച്ഛൻ്റെ സ്ഥാനത്തു നിന്ന് നല്ല രീതിയിൽ തന്നെ അദ്ധേഹം ആ വിവാഹം നടത്തി. സ്ത്രീധനമൊന്നും വാങ്ങാതെ അയാൾ അവളെ വിവാഹം കഴിച്ചു. അനിയത്തിയുടെ വിവാഹത്തിനും തന്നെ പോലെ ആവും വിധം ആയമ്മ സഹായിച്ചു. ആയമ്മ വിവാഹത്തിന് വന്നില്ല. ചെയ്തു കൂട്ടിയ പ്രവർത്തികൾക്ക് അനുസൃതമായി ഓരോരുത്തർക്കും തിരിച്ചു കിട്ടും എന്നുള്ളത് വിധി തെളിയിച്ചു.
അമ്മയാണ് ഞാൻ ആയമ്മ വിവാഹത്തിന് വരാത്തത് എന്താണെന്നു ചോദിച്ചപ്പോൾ ആ കാര്യം പറഞ്ഞു തന്നത്.
"അന്നൊരു ദിവസ്സം മുതലാളി ഒറ്റയ്ക്ക് പാടത്തു കൂടെ പോയപ്പോൾ ഒന്ന് തെന്നി വീണത്രെ. ആരും കണ്ടില്ല പോലും. കുറെ നേരം കഴിഞ്ഞാണ് ആളുകൾ താങ്ങി എടുത്തു ആശുപത്രിയിൽ എത്തിച്ചതത്രെ. അപ്പോഴാണ് തെന്നി വീണ സമയത്തു തല കാര്യമായി എവിടെയോ ഇടിച്ചു എന്ന് മനസ്സിലായത്. internal ബ്ലീഡിങ് ഉണ്ടെന്നു അറിയുവാൻ വൈകി. നല്ല ചികിത്സ കൊടുത്തെങ്കിലും ആള് അതോടെ തളർന്നു കിടപ്പായി. അതോടെ ആയമ്മ പുറത്തേക്കു ഇറങ്ങുന്നതൊക്കെ കുറച്ചു. പിന്നെ ആ കാര്യസ്ഥൻ പാമ്പു കടിയേറ്റു മരിച്ചു."
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഞാൻ ഓർത്തു. ദേവി എല്ലാവർക്കും വേണ്ടുന്നത് പോലെ തന്നെ കൊടുക്കുന്നുണ്ട്. ആ മുതലാളിക്ക് ഒത്തിരി സ്വത്തു ഉണ്ടായിരുന്നല്ലോ അയാൾ കനിഞ്ഞിരുന്നെങ്കിൽ എന്നെ പഠിപ്പിക്കാമായിരുന്നൂ. അതോ പോട്ടെ എന്നെ ഉപദ്രവിക്കുവാൻ ശ്രമിക്കാതെ അയാൾക്ക് ഇരിക്കാമായിരുന്നൂ.
പിന്നെയും ഞാൻ എന്തൊക്കെയോ ഓർത്തു പോയി. മുതലാളിയുടെ വീടും ആ ചുറ്റുപാടുകളും ആയമ്മ ഒഴിച്ച് മറ്റുള്ള എല്ലാവരും എനിക്ക് വേദനിക്കുന്ന ഓർമ്മകൾ മാത്രേ നൽകിയിട്ടുള്ളൂ. അതുകൊണ്ടു തന്നെ പിന്നീടൊരിക്കലും ആ മുതലാളിയെ പേടിച്ചു ഞാൻ ആ വീട്ടിലേക്കു പോയിട്ടില്ല.
എത്രയോ രാത്രികളിൽ ഞാൻ ആയമ്മയെ ഓർത്തു കരഞ്ഞിട്ടുണ്ട്. എൻ്റെ പോറ്റമ്മയെ ഒന്ന് കാണണം എന്ന് ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ മുതലാളിയെ പേടിച്ചു ഞാൻ അങ്ങോട്ട് പോയില്ല. പാവം എൻ്റെ ആയമ്മയും എന്നെ കാണുവാൻ ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് എന്ന് എനിക്കറിയാം. ഇനിയിപ്പോൾ വയ്യ അയാൾ അങ്ങനെ തളർന്നു കിടക്കുമ്പോൾ അത് കണ്ടു നിർവൃതി അടയുവാൻ ഞാൻ അയാളെ പോലെ അല്ല. ഈ മണിക്കുട്ടി ഒരിക്കലും ആരെയും ദ്രോഹിക്കില്ല. ഞാൻ ദേവിയോട് പ്രാർത്ഥിച്ചു..
"എൻ്റെ ദേവി അയാളെ നീ എത്രയും വേഗം തിരിച്ചു വിളിക്കണേ. എൻ്റെ ആയമ്മയെ ഇങ്ങനെ വിഷമിപ്പിക്കല്ലേ.."
എൻ്റെ ആ പ്രാർത്ഥന എന്തുകൊണ്ടോ ദേവി വേഗം കേട്ടു. രണ്ടു ദിവസ്സത്തിനുള്ളിൽ തന്നെ അയാൾ മരിച്ചു എന്ന വാർത്ത എന്നെ തേടി വന്നു. അമ്മയാണ് വിളിച്ചു പറഞ്ഞത്.
"മണിക്കുട്ടി മുതലാളി പോയി കേട്ടോ. രാത്രിയിൽ എപ്പോഴോ മരിച്ചു പോയി. രാവിലെ ആയമ്മ നോക്കുമ്പോൾ മരിച്ചു കിടക്കുകയായിരുന്നൂ എന്നാണ് ആളുകൾ പറഞ്ഞു കേട്ടത്. ഉണ്ണിയും ഭാര്യയും ഒക്കെ വന്നിട്ടുണ്ട്. എന്തൊരു വിധിയായിപ്പോയി.."
അനിയത്തിയുടെ കാര്യം കഴിഞ്ഞപ്പോൾ തന്നെ അമ്മയ്ക്ക് ഒത്തിരി ആശ്വാസമായി. ഇനി ഇപ്പോൾ ഒന്നും പേടിക്കാനില്ല എന്ന ഭാവമാണ് അമ്മയ്ക്ക്. അനിയൻമ്മാർ രണ്ടുപേരും അത്യാവശ്യം നന്നായി തന്നെ പഠിക്കുമായിരുന്നൂ. മാഷ് അവരെ ബിരുദം വരെ പഠിപ്പിക്കുവാൻ സഹായിച്ചു. ബിരുദം കഴിഞ്ഞതോടെ രണ്ടാൾക്കും ചെറിയ ജോലിയുമായി.
അമ്മ എപ്പോഴും ഇളയത്തുങ്ങളോട് പറയുo
"എൻ്റെ മണിക്കുട്ടിയും മരുമകനും ആണ് ഈ കുടുംബം കരകയറ്ററിയത്. അത് ജീവിച്ചിരിക്കും കാലം നിങ്ങൾ ആരും മറക്കരുത്."
അമ്മയുടെ മുഖത്തെ പഴയ ദുഃഖച്ഛായ ഒക്കെ മാറി. എൻ്റെ മക്കളും വളർന്നു തുടങ്ങിയിരുന്നൂ. മൂത്തവൻ പത്താം തരത്തിൽ ആയി. ഇളയവൻ ഏഴാം ക്ലാസ്സിൽ ആയിരിക്കുന്നൂ.
....................
അന്ന് വീട്ടിൽ ചെന്നപ്പോൾ അമ്മ പറഞ്ഞു
'മണിക്കുട്ടീ, കുഞ്ഞോൾക്കു വിശേഷം ഉണ്ട്..'
അത് കേട്ടതും എൻ്റെ കണ്ണ് നിറഞ്ഞു. പെട്ടെന്നാണ് അമ്മ എന്നോട് ചോദിച്ചത്
'നിനക്കും വിശേഷം വേണ്ടേ മോളെ..'
എൻ്റെ കണ്ണുകൾ നിറഞ്ഞതു ഞാൻ അമ്മയെ കാണിച്ചില്ല. അമ്മയ്ക്ക് അറിയാത്ത രഹസ്യം. ഞാൻ അദ്ദേഹത്തിൻ്റെ മക്കളെ സ്നേഹിച്ചു വളർത്തുന്ന നാളുകൾ. അപ്പോഴൊക്കെ അദ്ദേഹം എന്നോട് അടുപ്പമൊന്നും കാണിച്ചിരുന്നില്ല. അന്ന് ഞങ്ങൾ ഒന്നായ ദിവസ്സം, ആ രാത്രിയിൽ അദ്ദേഹം എന്നോട് പറഞ്ഞു
"എൻ്റെ കുട്ടീ, നിന്നോട് ഞാൻ തെറ്റ് ചെയ്തു. അടുപ്പിച്ചു രണ്ടു കുട്ടികൾ ആയപ്പോൾ ഇനി ഒന്ന് വേണ്ട എന്ന് കരുതി ഞാൻ കുടുംബാസൂത്രണ ശസ്ത്രക്രിയ ചെയ്തു. സുമയുടെ മേൽ കത്തി വയ്ക്കുന്നത് എനിക്ക് സഹിക്കുവാൻ ആവുമായിരുന്നില്ല. അവൾ അത്രത്തോളം എനിക്ക് പ്രീയപ്പെട്ടവൾ ആയിരുന്നൂ. ഒരിക്കലൂം അവൾ മരിച്ചു പോകുമെന്നോ മറ്റൊരു വിവാഹം എൻ്റെ ജീവിതത്തിൽ ഉണ്ടാകും എന്നോ എന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നൂ.."
അദ്ധേഹം തുടർന്നു
നീ ഒരിക്കലൂം എൻ്റെ അമ്മയേയോ നിൻ്റെ അമ്മയേയോ തെറ്റിദ്ധരിക്കരുത്. അവർക്കു രണ്ടുപേർക്കും ഇതറിയില്ല. സുമയ്ക്കു മാത്രമേ ഇതു അറിയൂ. അത് മറച്ചു വച്ചിട്ടാണ് ഞാൻ നിന്നെ കെട്ടുന്നത്. ഇനി ഒരു വിവാഹം വേണ്ടി വരും എന്നൊന്നും ഞാൻ അന്ന് കരുതിയിട്ടുണ്ടായിരുന്നില്ല. നീ എന്നോട് ക്ഷമിക്കണം."
അന്ന് അതിൻ്റെ അർത്ഥം ഒന്നും എനിക്ക് അറിയാമായിരുന്നില്ല. പിന്നീടൊരിക്കൽ മാതുവിനെ കണ്ടപ്പോൾ അവൾ ആണ് എനിക്ക് അതെല്ലാം പറഞ്ഞു തന്നത്. അന്ന് അവൾ ഒത്തിരി സങ്കടപ്പെട്ടു. പക്ഷേ എനിക്ക് വിഷമം ഒന്നും തോന്നിയില്ല. എനിക്ക് എൻ്റെ ശിവനും കണ്ണനും ഉണ്ടല്ലോ. അവർ മതി എനിക്ക് എന്ന് ഞാൻ അന്നേ തീരുമാനിച്ചിരുന്നൂ.
അതൊന്നും ഞാൻ അമ്മയെ അറിയിച്ചിരുന്നില്ല. അതൊരുപക്ഷേ താങ്ങുവാൻ അമ്മയ്ക്ക് ആകില്ല എന്ന് ഞാൻ ഭയന്നിരുന്നൂ. അതുകൊണ്ടു തന്നെ ആ സത്യം എനിക്കൊപ്പം മരിക്കട്ടെ എന്ന് ഞാൻ ഉറപ്പിച്ചു.
"എന്താ മോളെ, നീ ഒന്നും പറഞ്ഞില്ല.." വീണ്ടും അമ്മ ചോദിച്ചു
"എൻ്റെ അമ്മേ, എനിക്കിനി വിശേഷം എന്തിനാണ്. എൻ്റെ മക്കൾ വളരുവല്ലേ. എനിക്ക് അവർ മതി. ഈ അമ്മയുടെ ഒരു കാര്യം. എനിക്ക് ഒരു കുട്ടി ഉണ്ടായാൽ അവനെ ഞാൻ കൂടുതൽ സ്നേഹിക്കുവാൻ തുടങ്ങിയാൽ എൻ്റെ കണ്ണനും ശിവനും വിഷമിക്കില്ലേ.."
"എന്നാലും മോളെ, ഞാൻ പറയുന്നത് നീ ഒന്ന് മനസ്സിലാക്കൂ. വയസ്സാം കാലത്തു നിനക്ക് തുണയ്ക്കു ഒരാൾ വേണ്ടേ. എത്ര പറഞ്ഞാലും നീ പോറ്റമ്മയല്ലേ. അവർ നിന്നെ നോക്കിയില്ലെങ്കിലോ. എനിക്ക് പേടിയുണ്ട് മോളെ."
അതുകേട്ടുകൊണ്ടാണ് ഇളയ ആങ്ങള അങ്ങോട്ടേക്കു വന്നത്
"അമ്മ വിഷമിക്കേണ്ട, എൻ്റെ ചേച്ചിയെ ആർക്കും വേണ്ടെങ്കിൽ ഞാൻ ഇങ്ങു കൊണ്ടുപോരും. ഇതു അമ്മയ്ക്ക് ഞാൻ തരുന്ന വാക്കാണ്. അവളുടെ കണ്ണുനീർ ഈ വീട്ടിൽ വീഴുവാൻ ഒരിക്കലും ഞാൻ അനുവദിക്കുകയുമില്ല.."
പിന്നെ അമ്മയെ ഒന്നും പറയുവാൻ ഞാൻ അനുവദിച്ചില്ല. അമ്മ എന്താണ് പറയുക എന്ന് എനിക്ക് അറിയാമായിരുന്നൂ. സ്വന്തം മക്കൾ പോലും അപ്പനമ്മമാരെ നോക്കാത്ത കാലം ആണ് ഇതു. വയസ്സാകുമ്പോൾ എൻ്റെ മോൾക്ക് ആരും ഉണ്ടാകില്ല. ഇതെല്ലാം എല്ലാ അമ്മമാരും ചിന്തിക്കുന്നതാണ്. സാരമില്ല. എനിക്ക് പക്ഷേ അങ്ങനെ ചിന്തിക്കുവാൻ കഴിയില്ല. പതിനാലാം വയസ്സിൽ ഞാൻ ഒരു അമ്മയായി, അതും രണ്ടു മക്കളുടെ. പിന്നെ എൻ്റെ വിധി എനിക്ക് മറിച്ചെഴുതുവാൻ ആകില്ല.
മനസ്സു മുഴുവൻ അപ്പോൾ കുഞ്ഞുമോൾ ആയിരുന്നൂ. പാവം കുട്ടി. അവൾ പഠിച്ചു ഗവൺമെൻറ് ജോലിക്കാരി ആയിരിക്കുന്നൂ. പഠനം കഴിഞ്ഞു. അവൾ ആശിച്ച പോലെ തന്നെ നല്ലൊരാളെയാണ് അദ്ദേഹം അവൾക്കു വേണ്ടി കണ്ടെത്തിയത്. അതും മാഷിൻ്റെ കൂടെ ജോലി ചെയ്യുന്ന ആൾ. എൻ്റെ കുഞ്ഞുമോളെ ദേവി കാക്കും എന്ന് എനിക്ക് ഉറപ്പായിരുന്നൂ.
തിരിച്ചു വീട്ടിലേക്കു പോരുമ്പോൾ അവൾക്കു വേണ്ടി എന്ത് ഉണ്ടാക്കി കൊടുക്കും എന്ന് മാത്രമേ അപ്പോൾ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.
.............................
അദ്ധ്യായം 19 : തീരാനോവുകൾ
കാലം തൻ്റെ രഥത്തിൽ കയറി യാത്ര തുടങ്ങി. ഇന്നലെ കഴിഞ്ഞപോലെയാണ് ഓരോന്നും മനസ്സിലേക്ക് കടന്നു വരുന്നത്. അനിയമ്മാർ വിവാഹിതരായി. അവർക്കും മക്കൾ ആയി.
അമ്മയുടെ വേർപാട് പ്രതീക്ഷിക്കാത്ത നേരത്തായിരുന്നൂ. ഇളയ അനിയൻ്റെ കൂടെ അവൻ ജോലി ചെയ്യുന്ന നാട്ടിൽ ആയിരുന്നൂ അമ്മ. അവൻ്റെ ഭാര്യക്കു ജോലി ഉണ്ടായിരുന്നൂ. കുട്ടികളെ അമ്മയാണ് നോക്കിയിരുന്നത്. പെട്ടെന്നു ഒരു വയ്യായ്ക വന്നതാണ് അമ്മയ്ക്ക്. രണ്ടു ദിവസ്സം മാത്രമേ ആശുപത്രിയിൽ കിടന്നുള്ളൂ. അനിയൻ ഫോൺ വിളിച്ച ഉടനെ ഞാൻ അദ്ദേഹവുമായി അവിടെ ചെന്നു.
എന്നെ കാത്തു അമ്മ കിടന്നത് പോലെ തോന്നി. ആ കാഴ്ച എനിക്ക് സഹിക്കുവാൻ ആവുമായിരുന്നില്ല. അമ്മ ഇല്ലാത്ത ഒരു ലോകം മണിക്കുട്ടിക്ക് ഒരിക്കലും സങ്കല്പിക്കുവാൻ ആവുമായിരുന്നില്ല.
എൻ്റെ സ്വരം കേട്ടതും അമ്മ കണ്ണുകൾ തുറന്നു. എൻ്റെ കൈ ചേർത്ത് പിടിച്ചു. ഒന്നും സംസാരിക്കേണ്ട എന്ന് ഞാൻ പറഞ്ഞു. പക്ഷെ അമ്മ അത് കേൾക്കുവാൻ തയ്യാറില്ല. എൻ്റെ കൈകൾ മൊത്തിക്കൊണ്ടു അമ്മ പറഞ്ഞു
"ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അമ്മയുടെ മോളായി എൻ്റെ മണിക്കുട്ടി തന്നെ വേണം. അന്ന് ഞാനും എൻ്റെ പാക്കരേട്ടനും എൻ്റെ മണിക്കുട്ടിയുടെ കുട്ടിക്കാലം തിരിച്ചു തരും. എൻ്റെ കുഞ്ഞിനെ ഓർത്തു മാത്രമേ ഈ അമ്മ കരഞ്ഞിട്ടുള്ളൂ. എൻ്റെ മോൾക്ക് എന്നും നല്ലതേ വരൂ. എൻ്റെ മണിക്കുട്ടി എൻ്റെയും എൻ്റെ പാക്കരേട്ടൻ്റെയും പുണ്യമാണ്. എൻ്റെ മോളുടെ മാഷ് എൻ്റെ കുഞ്ഞിനെ നോക്കിക്കൊള്ളും. ആ സന്തോഷം ഒന്നുമതി ഈ അമ്മയ്ക്ക്. ഒരിക്കലൂം എൻ്റെ കുഞ്ഞു കരയരുത്.
പിന്നെ അനിയനെ നോക്കി അമ്മ പറഞ്ഞു
"എൻ്റെ മണിക്കുട്ടിക്ക് നീ എന്നും ഉണ്ടാകണം. അവൾക്കൊരിക്കലൂം തോന്നരുത് നമ്മുടെ വീട്ടിൽ കയറി വരുവാൻ അവൾക്കു ഒരു മുറിയില്ല എന്ന്. അമ്മ മോനോട് പറഞ്ഞത് മനസ്സിലായോ. ഇനി അതങ്ങു എടുക്കൂ.."
ഞാൻ അനിയനെ നോക്കി
അമ്മയുടെ കൈയ്യിലേക്കു അവൻ ആ താക്കോൽ കൊടുത്തു. പിന്നെ അവൻ പറഞ്ഞു
"അമ്മ നിനക്ക് വേണ്ടി ഞാൻ പണിത വീട്ടിൽ ഒരു മുറി ഒഴിച്ചിട്ടിട്ടുണ്ട്. അതിൻ്റെ താക്കോൽ ആണത്. ഈ ഒരു ജീവിതത്തിൽ എൻ്റെ അമ്മ ആദ്യമായും അവസാനമായും പറഞ്ഞ ഒരേ ഒരു കാര്യം അതാണ്.."
അമ്മ ആ താക്കോൽ എനിക്ക് തന്നു. അത് എന്തിനാണ് എന്നുപോലും ഞാൻ ആലോചിച്ചു. പിന്നെ തോന്നി കെട്ടിപോകുന്ന എല്ലാ പെൺകുട്ടികളുടേയും വിധിയാണല്ലോ അത്. സ്വന്തം വീട്ടിൽ വരുമ്പോൾ അവർക്കു കിടക്കുവാൻ മുറിയുണ്ടാകില്ല. അമ്മ അതെന്തോ മുന്നിൽ കണ്ടിരിക്കുന്നൂ. തൻ്റെ കാലശേഷവും മണിക്കുട്ടിക്ക് അവിടെ വന്നു നിൽക്കുവാൻ കഴിയണം.
ആ താക്കോൽ കൈമാറിയതിനു ശേഷം അമ്മയുടെ കൈകളിൽ തണുപ്പ് പടരുന്നത് ഞാൻ അറിഞ്ഞു. കുഞ്ഞുമോൾ എത്തുമ്പോഴേക്കും അമ്മ പോയിരുന്നൂ.
അമ്മ പോയപ്പോൾ വല്ലാത്തൊരു ശൂന്യത അനുഭവപ്പെട്ടു. പെട്ടെന്ന് അനാഥ ആയതു പോലെ തോന്നി. അന്ന് അദ്ധേഹം എന്നെ ചേർത്ത് പിടിച്ചു ഒത്തിരി ആശ്വസിപ്പിച്ചു
അധികം വൈകാതെ അദ്ദേഹത്തിൻ്റെ അമ്മയും പോയി. ആ കണ്ണുകൾ അടയും മുൻപേ അവർ എന്നെ തലയിൽ കൈവച്ചു അനുഗ്രഹിച്ചു.
"നിനക്ക് എന്നും നന്മ മാത്രമേ വരൂ എൻ്റെ മണിയമ്മേ. ഇനിയൊരു ജന്മം ഉണ്ടെങ്കിൽ എൻ്റെ മണിയമ്മ എനിക്ക് മകളായി പിറക്കണം. നിന്നെ പോലെ ഒരു പുണ്യം എൻ്റെ വീട്ടിൽ വരുവാൻ ദേവി എന്നെ സഹായിച്ചു."
അമ്മ അത്രയും വേഗം പോകുമെന്ന് ഞാനും കരുതിയില്ല. ആ വീട്ടിൽ കാൽ വച്ച അന്ന് മുതൽ ഒരു മകളെപ്പോലെ എന്നെ നോക്കിയതു അമ്മയായിരുന്നൂ. ഒരു അമ്മായിയമ്മ ആയിട്ട് ഒരിക്കൽ പോലും അവർ എന്നോട് പെരുമാറിയിട്ടില്ല. എൻ്റെ ആയമ്മ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഞാൻ സ്നേഹിച്ചത് അവരെ ആയിരുന്നൂ. ഒരുപക്ഷേ മാഷിനേക്കാളും എനിക്ക് ഇഷ്ടം ആ അമ്മയെ ആയിരുന്നൂ. ഞാൻ അവരുടെ പുണ്യം ആയിരുന്നില്ല. ആ 'അമ്മ എനിക്ക് ദേവി തന്ന പുണ്യം ആയിരുന്നൂ.
എന്നെ പഠിക്കുവാൻ പ്രോത്സാഹിപ്പിച്ചു കൂടെ നിന്ന എൻ്റെ അമ്മ. എനിക്ക് ഒരു ഉണ്ണി പിറന്നില്ല എന്ന സങ്കടം അമ്മയ്ക്ക് ഉണ്ടായിരുന്നൂ. മരിക്കും വരെ അവർ ആ സത്യം അവരെ ഞാൻ അറിയിച്ചില്ല. അങ്ങനെ ഒരു കുറ്റബോധം ആ അമ്മയ്ക്ക് ഒരിക്കലും ഉണ്ടാകുവാൻ പാടില്ല. സ്വന്തം കുഞ്ഞു വേണമെന്ന് ആഗ്രഹിക്കാത്ത ആരും ഈ ലോകത്തു ഉണ്ടാകില്ല. അത് നൽകുവാൻ അവരുടെ മകന് ആകില്ല എന്നറിഞ്ഞാൽ അവർക്കു അത് ഒരുപക്ഷേ താങ്ങുവാൻ ആകില്ല. എന്നെ ചതിച്ചു എന്നൊരു തോന്നൽ ഒരിക്കലൂം അവർക്കു ഉണ്ടാകുവാൻ പാടില്ല. അത് എൻ്റെ തീരുമാനം ആയിരുന്നൂ. മച്ചി എന്നെന്നെ വിളിക്കുന്ന ആളുകൾ ഉണ്ട്. അത് അങ്ങനെ മതി എന്ന് ഞാൻ തീരുമാനിച്ചിരുന്നൂ. ആ വിളി ഒരിക്കലൂം എനിക്ക് ഒരു ഭാരമായി തോന്നിയില്ല. എനിക്ക് എൻ്റെ മക്കൾ ഉണ്ട്. എൻ്റെ കണ്ണനും ശിവനും...
....................................
അദ്ധ്യായം 20 : കലിയുഗം
അമ്മ പോയതിൽ പിന്നെ പകലൊക്കെ ഞാൻ ഒറ്റയ്ക്ക് ആയിരുന്നൂ. ഇടയ്ക്കൊക്കെ മാമൻ വരും. അമ്മയെപ്പറ്റിയും അച്ഛനെപ്പറ്റിയും പറഞ്ഞു കരയും. മാമന് അവർ ജീവനായിരുന്നൂ. അന്നൊരിക്കലാണ് മാമൻ പറഞ്ഞത്
"മോളെ ആയമ്മയ്ക്കു വയ്യാതായിരിക്കുന്നൂ. ഞാൻ പോയി കണ്ടിരുന്നൂ. നിന്നെ ഒന്ന് കാണണം എന്ന് എന്നോട് പറഞ്ഞു."
അദ്ധേഹം അന്ന് വൈകീട്ട് വന്നപ്പോൾ ഞാൻ അക്കാര്യം അദ്ധേഹത്തെ അറിയിച്ചു. പിറ്റേന്ന് തന്നെ അദ്ധേഹം കമ്പനിയിൽ അവധി പറഞ്ഞു എന്നെയും കൊണ്ട് അവിടേക്കു ചെന്നു. പോകുന്ന വഴിയേ മാഷ് പറഞ്ഞു.
"മണിക്കുട്ടി, മരിക്കുവാൻ കിടക്കുന്നവർ ആഗ്രഹം പറഞ്ഞാൽ നമ്മൾ അത് സാധിച്ചു കൊടുക്കണം. മരിച്ചു കിടക്കുന്നത് കാണുവാൻ ചെന്നിട്ടു എന്തിനാണ്. നിന്നോട് ഞാൻ ഒരിക്കൽ പറഞ്ഞതല്ലേ ആയമ്മയെ ഒന്ന് ചെന്ന് കാണണം എന്ന്."
ഞാൻ ഒന്നും പറഞ്ഞില്ല. ഞങ്ങൾ അവിടെ എത്തുമ്പോൾ അരുന്ധതി ചേച്ചി ആയമ്മയുടെ കൂടെ ഉണ്ടായിരുന്നൂ. എന്നെ കണ്ടതും ചേച്ചി എന്നെ വന്നു കെട്ടിപിടിച്ചു. ചേച്ചിയുടെ മുടിയൊക്കെ നരച്ചു തുടങ്ങിയിരുന്നൂ. പിന്നെ ഞാൻ ഓർത്തു എൻ്റെ മുടിയും നരച്ചു തുടങ്ങിയല്ലോ. പ്രായമായിത്തുടങ്ങിയിരിക്കുന്നൂ. പക്ഷേ അതൊന്നും സമ്മതിച്ചു കൊടുക്കാതെ ഒരു മണിക്കുട്ടി ഇപ്പോഴും മനസ്സിൽ ഉണ്ട്.
ആയമ്മ എന്നെ അടുത്തേക്ക് വിളിച്ചു ആ കട്ടിലിൽ ഇരുത്തി. മാഷ് എല്ലാം നോക്കി അവിടെ നിൽപ്പുണ്ടായിരുന്നൂ.
"എൻ്റെ മണിക്കുട്ടി, നിന്നെ കാണാതെ പോകുമോ എന്ന ഭയം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. എൻ്റെ കൈയ്യിൽ കിട്ടിയ കുഞ്ഞിനെ പഠിപ്പിക്കുവാൻ വിടണം എന്ന് ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നൂ. ഒന്നും നിനക്കായി ചെയ്യുവാൻ ഈ അമ്മയ്ക്ക് ആയില്ല കുട്ടി. സുരേഷിൻ്റെ കൈയ്യിൽ നീ എന്നും സുരക്ഷിത ആണെന്ന് എനിക്ക് അറിയാമായിരുന്നൂ. ആ ഒരു സന്തോഷം എന്നും ഈ ആയമ്മയ്ക്കു ഉണ്ടായിരുന്നൂ. എൻ്റെ മോൾ ഒത്തിരി വിഷമിച്ചതല്ലേ.."
പിന്നെ ആയമ്മ അരുന്ധതി ചേച്ചിയെ വിളിച്ചു..
"മോളെ അതിങ്ങു എടുത്തോ.."
ചേച്ചി എന്തോ കൈയ്യിൽ എടുത്തിട്ട് വന്നൂ..
"മോളുടെ കല്യാണത്തിന് മോൾക്കിടുവാൻ വളയും മാലയും തരണമെന്ന് ഞാൻ ഒത്തിരി ആഗ്രഹിച്ചു. അദ്ധേഹം അതൊന്നും സമ്മതിക്കില്ല എന്ന് അമ്മയ്ക്ക് അറിയാമായിരുന്നൂ. ഇതു മോൾ വാങ്ങണം."
ഞാൻ അരുന്ധതി ചേച്ചിയുടെ കൈയ്യിലേക്ക് നോക്കി.
ഒരു ചുവന്ന പട്ടുസാരിയും, രണ്ടു സ്വർണ്ണവളകളും ഒരു പാലാക്കാമാലയും ആയിരുന്നൂ ആ കൈകളിൽ ഉണ്ടായിരുന്നത്. എൻ്റെ ജീവിതത്തിൽ ഞാൻ ഇന്നേവരെ അത്രയും വിലയുള്ള സമ്മാനം ആരിൽ നിന്നും സ്വീകരിച്ചിട്ടുണ്ടായിരുന്നില്ല. ഞാൻ മാഷെ നോക്കി. മാഷ് എന്നോട് തലയാട്ടി അത് സ്വീകരിക്കുവാൻ പറഞ്ഞു.
എനിക്ക് അത് സ്വീകരിക്കുവാൻ മടിയായിരുന്നൂ.
"എൻ്റെ മോള് ഇതു സ്വീകരിക്കണം. ആ മാലയും വളകളും എൻ്റെയാണ്. അത് നീ നിൻ്റെ കാലം കഴിയുമ്പോൾ മോളുടെ കൊച്ചുമകൾക്കു കൈമാറണം. എൻ്റെ ആഗ്രഹം അതാണ്.."
ആ സമ്മാനം സ്വീകരിച്ചു ഞാൻ കാലിൽ തൊട്ടു അനുഗ്രഹം വാങ്ങി. അതുകണ്ടപ്പോൾ അരുന്ധതി ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞു. അന്ന് വീട്ടിൽ നിൽക്കാമെന്ന് ഞാൻ തീരുമാനിച്ചു. അനിയൻ നാട്ടിൽ ഇല്ലെങ്കിലും എനിക്കായി അവൻ പണി കഴിപ്പിച്ച മുറിയുടെ താക്കോൽ ഞാൻ കൈയ്യിൽ കരുതിയിരുന്നൂ. ആയമ്മ ഇനി അധികസമയം ഉണ്ടാകില്ല എന്ന് എനിക്ക് തോന്നിയിരുന്നൂ.
പിറ്റേന്ന് രാവിലെ ആയമ്മ പോയി. ആ ചിത കത്തിത്തീരും വരെ ഞാൻ അവിടെ ഉണ്ടായിരുന്നൂ.
.................................
അന്ന് ഞാൻ അടുക്കളയിൽ തിരക്കിട്ട പണിയിൽ ആയിരുന്നൂ, അപ്പോഴാണ് കമ്പനിയിൽ നിന്നും അടുത്ത വീട്ടിലേക്കു വിളി വന്നത്. സതിച്ചേച്ചിയുടെ മകൾ ആണ് ഓടി വന്നു വിവരം പറഞ്ഞത്.
"സുരേഷേട്ടൻ ഒന്ന് വീണു, മണിയമ്മ ഒന്ന് ആശുപത്രിയിലേക്ക് വരണം"
ഞാൻ ആശുപത്രിയിലേക്ക് ഓടി. ശിവൻ ബിരുദo കഴിഞ്ഞു ജോലിക്കു കയറുവാൻ ശ്രമിച്ചു തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. കണ്ണൻ ആണെങ്കിൽ കോളേജിൽ ചേർന്നിട്ടേ ഉള്ളൂ..
ആശുപത്രിയിൽ എത്തുമ്പോൾ അദ്ദേഹം ICU ൽ ആണെന്ന് അറിഞ്ഞു. സ്ട്രോക്ക് ആണെന് ഡോക്ടർ പറഞ്ഞു. ഭാഗ്യത്തിന് മാതു ആ ആശുപത്രിയിൽ ഉണ്ടായിരുന്നൂ. അവൾ ആണ് പിന്നെ എല്ലാ കാര്യങ്ങളും നോക്കിയത്.
പറയുവാൻ മറന്നു. മാതു ഇപ്പോൾ വലിയ ഡോക്ടർ ആണ് കേട്ടോ . ഇടയ്ക്കൊക്കെ അവൾ എന്നെ കാണുവാൻ വരും. ഒരിക്കലൂം എന്നെ പിരിയില്ല എന്ന് പറഞ്ഞ എൻ്റെ പ്രീയപ്പെട്ട കൂട്ടുകാരി.
അദ്ദേഹത്തിൻ്റെ ശരീരം മുഴുവൻ തളർന്നു പോയിരുന്നൂ. ഒരാഴ്ച അദ്ദേഹം ആശുപത്രിയിൽ ആ കിടപ്പു കിടന്നു. പിന്നീട് ഞാൻ അദ്ദേഹത്തെ വീട്ടിലേക്കു കൊണ്ടുപോന്നു.
അദ്ദേഹത്തിൻ്റെ ജോലി അവർ ശിവന് നൽകി. ഒരു കുറവും വരാതെ ഞാൻ അദ്ദേഹത്തെ നോക്കി. കിടപ്പുരോഗി ആയതുകൊണ്ട് അധികം ആഹാരം കൊടുക്കേണ്ട എന്ന് പറഞ്ഞവർ വരെ ഉണ്ട്. അദ്ദേഹത്തിൻ്റെ മലം കോരുന്നത് അരോചകമായി എനിക്ക് പക്ഷേ തോന്നിയില്ല.
എന്നെ വേദനിപ്പിച്ചത് പക്ഷേ ശിവൻ്റെ പെരുമാറ്റം ആയിരുന്നൂ. ജോലിക്കു കയറി അധികം കഴിയും മുൻപേ അവൻ ഒരു പെണ്ണിനെ വിളിച്ചിറക്കി കൊണ്ട് വന്നു. അവൻ്റെ കൂടെ കോളേജിൽ പഠിച്ച കുട്ടിയായിരുന്നൂ. അവൾക്കു പക്ഷേ ഞങ്ങളുടെ വീടോ പരിസരമോ തീരെ ഇഷ്ടമായില്ല. അദ്ദേഹത്തിൻ്റെ കിടപ്പു അവൾക്കു അരോചകമായി തോന്നി. അവൾ ശിവനെയും കൂട്ടി വാടകയ്ക്ക് പോയി. പിന്നീട് ഒരിക്കലും എന്നെയോ അവൻ്റെ അച്ഛനെയോ അനിയനെയോ ശിവൻ തിരക്കിയില്ല.
അന്ന് കണ്ണൻ ബിരുദത്തിനു അവസാന വർഷം പഠിക്കുകയായിരുന്നൂ. വീട്ടുചെലവുകൾ നടത്തുവാൻ ഞാൻ ഒത്തിരി കഷ്ടപ്പെട്ടു. അവൻ്റെ പഠനം നടക്കണം, അദ്ദേഹത്തിൻ്റെ മരുന്നുകൾ മുടക്കുവാൻ വയ്യ. അപ്പോൾ എനിക്ക് താങ്ങായി അവൾ വന്നു. എൻ്റെ മാതു.
ഞാൻ ഒരിക്കലും അവളെ തേടി പോയിട്ടില്ല. പക്ഷേ അവൾ എൻ്റെ വിവാഹത്തിന് തന്ന വാക്ക് പാലിച്ചു. കണ്ണൻ്റെ പഠിപ്പു മുടങ്ങുവാൻ അവൾ സമ്മതിച്ചില്ല. അവനെ സ്വന്തം മകനായി അവൾ സ്നേഹിച്ചു. ആ സൗഹ്രദം തന്ന ആശ്വാസം ഒരിക്കലും പറയുവാൻ എൻ്റെ വാക്കുകൾ പോര. അത് അനുഭവിച്ചവർക്കു മാത്രമേ അത് മനസ്സിലാകൂ.
..............................
അദ്ധ്യായം 21 : ശിവൻ
കാലം പിന്നെയും മുന്നോട്ടു നീങ്ങി. അദ്ധേഹത്തെ നോക്കുവാൻ കിട്ടിയ അവസരം പോലും എൻ്റെ പുണ്യമായി ഞാൻ കരുതി. ആ വീട്ടിൽ ഞാനും കണ്ണനും അദ്ധേഹവും മാത്രമായി. ശിവന് ഒരു മകൾ ഉണ്ടായിട്ടു പോലും അതിനെ ഒന്ന് അച്ഛനെ കാണിക്കുവാൻ പോലും അവൻ വന്നില്ല.
അവൻ അത്രമാത്രം ഞങ്ങളെ വെറുക്കുവാൻ ഞങ്ങൾ എന്ത് തെറ്റാണു അവനോടും ഭാര്യയോടും ചെയ്തത്. അവനെ സ്വന്തം മകനായി കണ്ടു സ്നേഹിച്ചു വളർത്തിയതോ. എൻ്റെ കൊച്ചുമകളെ കാണണം എന്ന് ഞാൻ ഒത്തിരി ആഗ്രഹിച്ചു പോയി.
അന്ന് കണ്ണൻ വീട്ടിൽ ഉള്ളപ്പോൾ ഞാൻ ആ ആഗ്രഹം അവനോടു പറഞ്ഞു.
"അമ്മ പോവേണ്ട. ശിവന് അത് ഇഷ്ടമല്ല.."
പിന്നെയും ഞാൻ നിർബന്ധിച്ചപ്പോൾ അവൻ പറഞ്ഞു.
"ഞാൻ അച്ഛനെ നോക്കിക്കൊള്ളാം. അമ്മ പോയിട്ട് വാ. കൊച്ചുമകൾക്ക് കൊടുക്കുവാനുള്ള കളിപ്പാട്ടമൊക്കെ രവിയുടെ കടയിൽ നിന്നും വാങ്ങിക്കോ. പൈസയൊക്കെ ഞാൻ കൊടുത്തോളാo."
അവൻ എനിക്ക് അവൻ്റെ കൂട്ടുകാരൻ്റെ ഓട്ടോ വിളിച്ചു തന്നു. അമ്മയെ തിരിച്ചു വീട്ടിൽ എത്തിക്കണമെന്ന് അവൻ ഓട്ടോക്കാരനോട് പറഞ്ഞു. അവൻ ശരിയെന്നു തലയാട്ടി.
ഒത്തിരി സന്തോഷത്തോടെയാണ് ഞാൻ ആ വീട്ടിലേക്കു കയറി ചെന്നത്. പക്ഷേ ആ വാതിൽക്കൽ വച്ച് തന്നെ അവൻ്റെ ഭാര്യ എന്നെ തടഞ്ഞു. അവളുടെ വാക്കുകൾ അതെന്നെ ഒത്തിരി നോവിച്ചു.
"ദേ തള്ളേ ഇല്ലാത്ത അവകാശങ്ങളും പറഞ്ഞുകൊണ്ട് ഈ വീടിൻ്റെ പടി നിങ്ങൾ ചവിട്ടരുത്. എൻ്റെ ശിവേട്ടൻ നിങ്ങളുടെ മകൻ ഒന്നുമല്ലല്ലോ. പിന്നെ രണ്ടാനമ്മ എങ്ങനെയാണ് കുട്ടികളെ വളർത്തുക എന്നൊന്നും ആരും ആരെയും പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ."
അവൾ പിന്നെയും തുടർന്നു
"മച്ചിയായ നിങ്ങൾ എൻ്റെ കുഞ്ഞിനെ കണ്ടാൽ അതിനു വല്ല അസുഖവും വരും. മാറാരോഗിയായ അച്ഛനെ നോക്കുന്ന നിങ്ങൾ എന്തൊക്കെ അസുഖങ്ങളും ചുമന്നു കൊണ്ടാണ് വരുന്നത് എന്ന് ആർക്കറിയാം. ഇനി മേലിൽ ഈ പടി നിങ്ങൾ ചവിട്ടരുത്."
ഞാൻ അവിടെ തറഞ്ഞു നിന്നുപോയി
"മച്ചി"
ആ വാക്കുകൾ പിന്നെയും പിന്നെയും എൻ്റെ ചെവിയിൽ മുഴങ്ങികൊണ്ടിരുന്നൂ. ഞാൻ മച്ചിയാണോ. ഒരിക്കലുമല്ല. എൻ്റെ രണ്ടുമക്കൾക്കു വേണ്ടിയല്ലേ ഞാൻ ഇതുവരെ ജീവിച്ചത്. രണ്ടാനമ്മയായി എന്നെങ്കിലും അവരോടു ഞാൻ പെരുമാറിയിട്ടുണ്ടോ. എൻ്റെ ദേവി എന്നിട്ടും ഞാൻ എന്തൊക്കെ കേൾക്കണം.
ശിവൻ ഒന്ന് പുറത്തേക്കു ഇറങ്ങി വരുകയോ. എന്നോട് സംസാരിക്കുകയോ ചെയ്തില്ല. എന്നിൽ നിന്ന് അവൻ എത്രമാത്രം അകന്നിരിക്കുന്നൂ എന്ന് എനിക്ക് മനസ്സിലായി. അച്ഛൻ്റെ ജോലിയാണല്ലോ അവനു കിട്ടിയത്, അതുകൊണ്ടു തന്നെ അവകാശം ചോദിച്ചു ഞാൻ അവിടേക്കു ചെല്ലുമെന്നു അവൻ ഭയന്ന് കാണും.
പക്ഷേ എനിക്കോ എൻ്റെ കണ്ണനോ അവൻ്റെ പണം ആവശ്യമുണ്ടായിരുന്നില്ല. എൻ്റെ മാതു ഒരു കുറവ് പോലും വരുത്താതെയാണ് എൻ്റെ കണ്ണനേയും എന്നെയും നോക്കിയിരുന്നത്. അദ്ധേഹത്തിൻ്റെ ചികിത്സാചെലവുകൾ അവൾ തന്നെയാണ് നോക്കിയിരുന്നത്. അദ്ധേഹവും അവൾക്കു അത്ര പ്രീയങ്കരൻ ആയിരുന്നൂ.
ഒന്ന് എഴുന്നേറ്റു നിൽക്കുവാനുള്ള ശക്തിപോലും എനിക്ക് അപ്പോൾ ഉണ്ടായിരുന്നില്ല. അപ്പോൾ അമ്മ പറഞ്ഞ വാക്കുകളുടെ അർത്ഥം എനിക്ക് മനസ്സിലായി. അദ്ധേഹം പോയി കഴിഞ്ഞാൽ ഞാൻ ചെലപ്പോൾ തനിച്ചാകും. ആ ചിന്ത എന്നെ ഭീതിയിലാഴ്ത്തി.
എൻ്റെ കണ്ണനും കല്യാണം കഴിഞ്ഞാൽ എന്നെ തനിച്ചാക്കി പോകുമോ. പിന്നെ എനിക്ക് ആരുണ്ടാകും ഈ ഭൂമിയിൽ. എൻ്റെ ദേവി എന്നെ നീ കാക്കണേ. ആ പ്രാർത്ഥന മാത്രം മനസ്സിൽ നിറഞ്ഞു.
ഞാൻ ഒരിക്കലും ഒരു മരുമകളായി എൻ്റെ മാഷിൻ്റെ അമ്മയോട് പെരുമാറിയിട്ടില്ല. പിന്നെ എനിക്കെന്തേ ഈ വിധി വന്നൂ. കാലം കരുതി വച്ചതെല്ലാം അനുഭവിക്കണം.
ഓട്ടോക്കാരൻ വന്നു എന്നെ താങ്ങി ആ വണ്ടിയിലേക്ക് കയറ്റി. അപ്പോഴും എൻ്റെ കണ്ണിൽ നിന്നും ഉതിർന്ന ഒരു തുള്ളിക്കണ്ണീര് പോലും ആ ഭൂമിയിൽ വീഴുവാൻ ഞാൻ അനുവദിച്ചില്ല. ഇല്ല എൻ്റെ കണ്ണുനീർ ആ ഭൂമിയിൽ വീണാൽ ദേവി അവരെ ശപിക്കും. വേണ്ട എൻ്റെ മകനും ഭാര്യയും സുഖമായി ജീവിക്കണം. അവർക്കു എന്നും എൻ്റെ അനുഗ്രഹം മാത്രമേ ഉണ്ടാകൂ.
പിന്നെ എൻ്റെ മരുമകൾക്ക് ഉള്ള മറുപടി അത് കാലം കരുതിവച്ചിട്ടുണ്ടാകും. ഒരു കുടുംബം വളർത്തുവാനും തളർത്തുവാനും ഒരു മരുമകൾക്ക് കഴിയും. അത് ഇന്നെല്ലെങ്കിൽ നാളെ അവൾ തിരിച്ചറിയും. അന്ന് ഈ ലോകത്തിൽ ഞാൻ ഉണ്ടാകുമോ എന്നെനിക്കു അറിയില്ല.
വീടെത്തുവോളം ഞാൻ കണ്ണടച്ചിരുന്നൂ. വീട്ടിൽ എത്തിയ ഉടനെ ഞാൻ അദ്ധേഹത്തിൻ്റെ കാൽച്ചുവട്ടിൽ പോയിരുന്നൂ. എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടിരുന്നൂ. കണ്ണനോട് ഓട്ടോക്കാരൻ എല്ലാം പറഞ്ഞിരുന്നൂ. അവൻ എൻ്റെ അടുത്തേക്ക് വന്നു. കണ്ണുനീർ തുടച്ചിട്ട് പറഞ്ഞു..
"എൻ്റെ മണിയമ്മയ്ക്കു ഈ കണ്ണനില്ലേ. അമ്മ കരയരുത്. പോട്ടെ അമ്മേ ഒക്കെയും വിട്ടുകള. അമ്മയ്ക്ക് ഞാനും എനിക്ക് എൻ്റെ മണിയമ്മയും മതി.."
അദ്ധ്യായം 22 : മാഷ്
ചില വാക്കുകൾ മനസ്സിൽ അങ്ങനെ കിടക്കും. ദേഷ്യം വരുമ്പോൾ നമ്മൾ ഓരോന്ന് ഒക്കെ വിളിച്ചു പറയും. നമുക്ക് ജയിക്കുവാൻ വേണ്ടി പറയുന്ന ആ കാര്യങ്ങൾ നമ്മളെ എതിർത്ത് നിൽക്കുന്നവനെ തളർത്തുവാൻ ആ നിമിഷത്തിൽ സഹായിച്ചുവെന്നു വരും. പക്ഷേ ഒരു നിമിഷത്തെ നമ്മുടെ ആ വിജയം കൊണ്ട് നമ്മൾ ഒന്നും നേടുകയില്ല.
പിന്നീടൊരിക്കലും നമ്മൾ കുറ്റം പറഞ്ഞ ആ വ്യക്തിയെ നമുക്കു അഭിമുഖീകരിക്കുവാൻ കഴിഞ്ഞുവെന്നു വരില്ല. ഒരു നിമിഷത്തെ നമ്മുടെ വിജയം ഒരു പക്ഷേ എതിരാളിക്ക് ആജീവനാന്ത ദുഃഖം തന്നെ കൊടുത്തെന്നു വരും.
കണ്ണൻ അമ്മയെ നോക്കി. രാവിലെ എഴുന്നേറ്റത് മുതൽ തൻ്റെ മുഖത്തു അമ്മ ഇതുവരെയും നോക്കിയിട്ടില്ല. എത്രമാത്രം വിഷമം ആ പാവം അനുഭവിക്കുന്നുണ്ടാകും എന്ന് തനിക്കു മാത്രമേ അറിയൂ. അമ്മ മച്ചിയല്ല എന്ന സത്യം തനിക്കറിയാം. എന്നോ ഒരിക്കൽ അച്ഛൻ പറഞ്ഞു തന്നിട്ടുണ്ട് അത്.
അല്ലെങ്കിലും അച്ഛന് ശിവനെക്കാളും ഇഷ്ടം തന്നോടായിരുന്നൂ. അമ്മയെ ആരും വിഷമിപ്പിക്കുന്നത് അച്ഛന് ഇഷ്‍ടമായിരുന്നില്ല. തളർന്നു പോകുന്നതിനു രണ്ടുദിവസ്സം മുന്നേ അച്ഛനോടൊത്തു ചന്തയിൽ പോയിരുന്നൂ. വീട്ടിലേക്കുള്ള സാധനങ്ങൾ ചിലപ്പോഴൊക്കെ അങ്ങനെ പോയി ഒന്നിച്ചു വാങ്ങി വരും. അന്നെന്തോ പതിവിനു വിപരീതമായി അമ്മയ്ക്ക് പകരം ഞാനാണ് കൂടെ പോയത്. അപ്പോൾ അച്ഛൻ പറഞ്ഞു.
"കണ്ണാ നമുക്ക് കുറച്ചു നേരം ആ പാർക്കിൽ പോയി ഇരിക്കാം."
ചന്തയ്ക്കു അടുത്ത് തന്നെയുള്ള ആ പാർക്കിലേക്ക് അച്ഛനോടൊപ്പം നടക്കുമ്പോൾ എനിക്ക് അത്ഭുതം ആയിരുന്നൂ. അച്ഛൻ ഒരിക്കലും അങ്ങനെ എന്നോട് ഇതുവരെ പറഞ്ഞിട്ടില്ല. കുട്ടിക്കാലം മുതലേ എത്രയോ തവണ ഈ ചന്തയിൽ വന്നിരിക്കുന്നൂ. ഇപ്പോൾ ആലോചിക്കുമ്പോൾ തോന്നുന്നൂ അച്ഛൻ ഒരുപക്ഷേ തനിക്കു എന്തെങ്കിലും അപകടം പറ്റുമെന്ന് ഭയന്നിരിക്കണം.
ആരും അധികം ശ്രദ്ധിക്കാത്ത ഒരു ഭാഗത്തേക്ക് ഞാൻ അച്ഛനോടൊപ്പം ഇരുന്നു.
അച്ഛൻ അകലേക്ക് നോക്കി കുറച്ചുനേരം ഇരുന്നു. ആ കണ്ണുകൾ എന്തിനെന്നറിയാതെ നിറഞ്ഞു. പിന്നെ പറഞ്ഞു തുടങ്ങി.
"കണ്ണാ നിനക്ക് നിൻ്റെ അമ്മയെ ഓർമ്മയുണ്ടാവില്ല. പക്ഷേ മണിക്കുട്ടിയെ നിനക്കൊരിക്കലും മറക്കുവാൻ ഈ ജന്മത്തിൽ ആകില്ല എന്ന് എനിക്കറിയാം. ജന്മം കൊണ്ടല്ല കർമ്മം കൊണ്ട് അവൾ നിനക്ക് അമ്മയാണ്. നീ അവളെ ഒരിക്കലും കൈവിടരുത്.."
"എന്താ അച്ഛാ, ഞാൻ അമ്മയെ കൈവിടില്ല ഒരിക്കലും.."
"ഇല്ല മോനെ, എനിക്ക് ശിവനെ ഒട്ടും വിശ്വാസമില്ല. അവൻ എന്തേ ഇങ്ങനെ എന്ന് എനിക്ക് അറിയില്ല. നിനക്കും അവനും അവൾ ഒരുപോലെ സ്നേഹം വാരിത്തന്നതല്ലേ. എന്നിട്ടും അവനു അവളോടോ എന്നോടോ തിരിച്ചു ആ സ്നേഹം ഇല്ല. നീയും കൂടെ അവളെ കൈവിട്ടാൽ ആ പാവത്തിന് ആരും ഉണ്ടാകില്ല. മോന് ഒരു വയസ്സു ഉള്ളപ്പോൾ ആണ് ഞാൻ ആ പാവത്തിനെ നമ്മുടെ വീട്ടിലേക്കു കൊണ്ട് വരുന്നത്. അന്ന് അവളും കൊച്ചുകുട്ടിയാണ്. അവളുടെ ദാരിദ്ര്യം അവളുടെ അവസ്ഥ അതൊക്കെയാണ് എന്നെ വിവാഹം കഴിക്കുവാൻ അവളെ നിർബന്ധിതയാക്കിയത്.."
ഞാൻ അച്ഛൻ പറയുന്നതൊക്കെ ഒന്നും മറുത്തു പറയാതെ കേട്ടിരുന്നൂ. ആ നെഞ്ചിൽ എന്തൊക്കെയോ കിടന്നു നീറുന്നുണ്ട് എന്ന് എനിക്കറിയാം. ഒരുപക്ഷേ അത് ഒരു മകനോട് മാത്രമേ പറയുവാൻ ആകൂ എന്ന് ആണെങ്കിലോ. ഞാൻ അങ്ങനെയാണ് അപ്പോൾ ചിന്തിച്ചത്.
ചിലപ്പോഴൊക്കെ ആളുകൾ നമ്മളോട് എന്തെങ്കിലും ഒക്കെ പറയുമ്പോൾ അവർ ഒരു പക്ഷേ ഒരു മറുപടി ആഗ്രഹിക്കുന്നുണ്ടാകില്ല. അവർക്കു അപ്പോൾ വേണ്ടത് ഒരു കേൾവിക്കാരനെ മാത്രമായിരിക്കും. അവരുടെ മനസ്സിലെ ഭാരങ്ങൾ ഇറക്കി വയ്ക്കുവാൻ ഒരാൾ വേണം.
"നിനക്ക് അവൾ അമ്മിഞ്ഞ തരുമ്പോൾ അവൾക്കു വയസ്സ് എത്രയാണ് എന്ന് അമ്മ പറഞ്ഞു തന്നിട്ടുണ്ടല്ലോ. അവളുടെ ഒരുപാട് കഥകൾ അമ്മ നിനക്ക് പറഞ്ഞു തന്നിട്ടുണ്ട്. പക്ഷേ അമ്മയോ അവളോ നിന്നോട് പറയാത്ത ഒരു കാര്യമുണ്ട്. അവൾ മച്ചിയല്ല മോനെ. എൻ്റെ മണിക്കുട്ടിയെ ആരെങ്കിലും അങ്ങനെ പറയുന്നത് കേൾക്കുമ്പോൾ ഏറ്റവും കൂടുതൽ വിഷമിക്കുന്നത് ഈ അച്ഛനാണ്. കുടുംബാസൂത്രണത്തിനു വിധേയൻ ആയിട്ടാണ് അവളെ ഞാൻ വിവാഹം ചെയ്തത്. ഇതു നീ എങ്കിലും അറിഞ്ഞിരിക്കണം എന്ന് മാത്രമേ എനിക്ക് നിർബന്ധമുള്ളൂ.."
"എനിക്ക് മനസ്സിലാകും അച്ഛാ, ഒരിക്കലും ഞാൻ അമ്മയെ വിഷമിപ്പിക്കില്ല. ഇതു ഞാൻ അച്ഛന് തരുന്ന വാക്കാണ്.."
എന്തോ അപ്പോൾ അച്ഛൻ്റെ കൈപിടിച്ച് അങ്ങനെ പറയുവാനാണ് എനിക്ക് തോന്നിയത്. ആ നിമിഷം എൻ്റെ കൈപിടിച്ച് അതിൽ ഉമ്മ വച്ച് അച്ഛൻ പറഞ്ഞു
"ഇനി ഈ ലോകം വിട്ടു പോകുവാൻ എനിക്ക് മടിയില്ല. എൻ്റെ മണിക്കുട്ടിയെ നീ നോക്കിക്കൊള്ളും എന്ന് എനിക്കറിയാം. ഞാൻ പോയാലും മോൻ ഒരിക്കലും വിഷമിക്കരുത്."
ഞാൻ എന്തോ പറയുവാൻ തുടങ്ങും മുൻപേ എൻ്റെ കൈപിടിച്ചു അച്ഛൻ നടന്നു തുടങ്ങിയിരുന്നൂ. പറയുവാൻ വന്നത് ഞാൻ അപ്പാടെ വിഴുങ്ങി. ചന്തയിൽ നിന്നും വീട്ടിൽ എത്തിയപ്പോഴും ഞാൻ എന്തുകൊണ്ടാണ് അച്ഛൻ അപ്പോൾ അങ്ങനെയൊക്ക പറയുന്നത് എന്ന് ചിന്തിച്ചിരുന്നൂ കുറേനേരം.
ചിന്തയുടെ ലോകത്തിൽ നിന്നും പുറത്തു ഇറങ്ങിയപ്പോൾ ഞാൻ അടുക്കളയിലേക്കു ചെന്നു. അമ്മ അവിടെ കരഞ്ഞുകൊണ്ടിരിപ്പുണ്ട്. അച്ഛൻ നല്ല ഉറക്കമാണ്. ഈ അവസ്ഥയിൽ നിന്നും അമ്മയെ കരകയറ്റണം. പിന്നെ ഒന്നും നോക്കിയില്ല. സതി ചേച്ചിയെ വിളിച്ചു അച്ഛനെ അന്നൊരു ദിവസ്സം നോക്കുവാൻ ഏൽപ്പിച്ചു അമ്മയെയും കൂട്ടി ഞാൻ ഇറങ്ങി. അമ്മയുടെ നാട്ടിലെ ദേവിയുടെ അടുത്തേക്ക്. അവിടെ മാത്രമേ അമ്മ ഇനി സമാധാനം കണ്ടെത്തു. അത് എനിക്കറിയാം.
ക്ഷേത്രത്തിൽ തൊഴുതു അമ്മ ഇറങ്ങുമ്പോൾ ആ കണ്ണിൽ ഒരു തെളിച്ചം ഉണ്ടായിരുന്നൂ. സങ്കടങ്ങളൊക്കെ അവിടെ ഇറക്കി വച്ചിട്ടുണ്ടാകും. എനിക്കൊപ്പം മുന്നോട്ടു നടന്ന അമ്മ പെട്ടെന്ന് തറഞ്ഞു നിന്നു. പിന്നെ ഒരു ഓട്ടമായിരുന്നൂ.
മുന്നിൽ ആൽത്തറയിൽ ഇരിക്കുന്ന ഒരു വയസ്സായ ആളുടെ അടുത്തേക്ക് അമ്മ ചെന്നു. ആ കൈകളിൽ പിടിച്ചു.
"മാഷ് എന്നെ ഓർക്കുന്നുണ്ടോ.."
പെട്ടെന്ന് അടുത്തിരുന്ന ഒരു സ്ത്രീ പറഞ്ഞു
"അച്ഛനിപ്പോൾ ഓർമ്മയൊക്കെ തീരെ കുറവാണ്. ഒത്തിരി കുട്ടികളെ പഠിപ്പിച്ചതല്ലേ. അതിൽ ആരെങ്കിലും ആണോ. ഇന്ന് ഈ ക്ഷേത്രത്തിൽ വരണം എന്ന് പറഞ്ഞു നിർബന്ധിച്ചപ്പോൾ കൊണ്ടുവന്നതാണ്"
ഞാൻ വിഷമത്തോടെ ആ മുഖത്തേക്ക് നോക്കി. പെട്ടെന്ന് അവിടെ നിന്നും ഒരു ചോദ്യം വന്നു
"എൻ്റെ മണിയെ, ഞാൻ മറക്കുമോ.."
ആ സ്ത്രീ അപ്പോൾ അച്ഛനെ അത്‍ഭുതത്തോടെ നോക്കി. പിന്നെ ചോദിച്ചു
"നിങ്ങൾ ആണോ അച്ഛൻ്റെ പ്രീയപ്പെട്ട മണിക്കുട്ടി. അച്ഛൻ പഠിപ്പിച്ച കുട്ടികൾ ഒത്തിരി പേരുണ്ടെങ്കിലും നിങ്ങളെ ഓർത്തു അച്ഛൻ എന്നും സങ്കടപ്പെടാറുണ്ടായിരുന്നൂ."
ഞാൻ ആ കൈകളിൽ മൊത്തി. എന്നെ ഇപ്പോഴും മാഷ് ഓർത്തുവച്ചിരിക്കുന്നൂ.
അപ്പോഴാണ് ആ സ്ത്രീ കണ്ണനെ നോക്കിയത്. അമ്മയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ കണ്ണൻ കണ്ണുകൾ നിറഞ്ഞു നിൽക്കുകയായിരുന്നൂ.
"ഇതാരാണ്.."
അപ്പോൾ തന്നെ കണ്ണൻ പറഞ്ഞു
"മാഷിൻ്റെ മണിക്കുട്ടിയുടെ ഇളയ മകൻ കണ്ണൻ.."
പിന്നെയും കുറച്ചു നേരം അവരോടു കുശലം പറഞ്ഞിട്ടാണ് ഞങ്ങൾ അവിടെ നിന്നും പോന്നത്. തിരിച്ചു വീട്ടിൽ എത്തുമ്പോഴേക്കും അമ്മ പഴയ മണിയമ്മയായി മാറിയിരുന്നൂ. അത് കണ്ണനും മനസ്സിലായി.
കണ്ണൻ അമ്മയുടെ മുഖത്തേക്ക് നോക്കി. അമ്മ അപ്പോഴും ചിന്തയുടെ ലോകത്തു ആണെന്നു അവനു മനസ്സിലായി. മാഷിനെ അവിടെ വച്ച് കണ്ടതും അത് അത്രയും വർഷങ്ങൾക്കു ശേഷം. ആ നിമിഷത്തെ മറക്കുവാൻ അമ്മയ്ക്ക് ആയിട്ടില്ല എന്ന് അവനു മനസ്സിലായി.
അല്ലെങ്കിലും ജീവിതം അങ്ങനെയാണ് അത് സുഖദുഃഖ സമ്മിശ്രമാണ്. ഇപ്പോൾ അമ്മ ശിവൻ്റെ വീട്ടിൽ സംഭവിച്ചതൊക്കെ മറന്നിരിക്കുന്നൂ. മാഷിനെ ഒരിക്കൽ കൂടെ കാണുവാൻ സാധിക്കുമെന്ന് പാവം മണിക്കുട്ടി കരുതിയിരുന്നില്ല.
അദ്ധ്യായം 23 : കണ്ണൻ
ഇന്ന് എനിക്ക് ഏറ്റവും സന്തോഷം ഉള്ള ദിവസ്സം ആണ്. എൻ്റെ കണ്ണൻ വിവാഹിതൻ ആകുന്നൂ. അവൻ ഒരു പെൺകുട്ടിയെ ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ ഞാൻ എതിർത്തൊന്നും പറഞ്ഞില്ല. അല്ലെങ്കിലും മക്കളുടെ ഒരു ഇഷ്ടത്തിനും ഞാൻ ഇതുവരെ എതിർപ്പ് പറഞ്ഞിട്ടില്ല. രണ്ടാനമ്മ കുറ്റം പറയുന്നു എന്നേ ബന്ധുക്കൾ അടക്കം പറയൂ. ഇനി അതുകൂടെ കേൾക്കുവാൻ വയ്യ.
കണ്ണൻ ഒരിഷ്ടം പറഞ്ഞാൽ അത് അദ്ധേഹവും എതിർക്കില്ല. അതുപോലെ ഒരു മകനെ കിട്ടുവാൻ പുണ്യം ചെയ്യണം. ബിരുദാനന്തര ബിരുദം കഴിഞ്ഞു അപ്പോഴേക്കും അവൻ നല്ലൊരു ജോലിയൊക്കെ നേടിയിരിന്നൂ. പത്താം ക്ലാസ്സു വരെ അതും പ്രൈവറ്റ് ആയിപഠിച്ച എനിക്ക് എങ്ങനെ അവനു പറ്റിയ പെൺകുട്ടിയെ കണ്ടെത്തുവാൻ കഴിയും.അത്രയ്ക്ക് ലോകവിവരം ഈ മണിക്കുട്ടിക്ക് ഇല്ല. അദ്ദേഹം ആണെങ്കിൽ കിടപ്പിലാണ്. ഇല്ലായിരുന്നെങ്കിൽ ആദ്ദേഹം നല്ലൊരു കുട്ടിയെ അവനു വേണ്ടി കണ്ടെത്തിയേനെ എന്ന് ഞാൻ ഓർത്തു.
അവൻ്റെ കല്യാണം കൂടുവാൻ ആഗ്രഹം ഉണ്ടെങ്കിലും അദ്ദേഹത്തെ തനിച്ചാക്കി പോകുവാൻ എനിക്കാവില്ല. എല്ലാം ഞാൻ മാതുവിനെ ഏല്പിച്ചു. മനസ്സിൽ ചിലപ്പോഴൊക്കെ തോന്നും എന്നെപ്പോലെ അല്ല മാതു. പഠിപ്പും വിവരവും ഉള്ളതുകൊണ്ട് ഇന്നത്തെ തലമുറ പ്രതീക്ഷിക്കുന്നത് പോലെ കാര്യങ്ങൾ ചെയ്യുവാൻ അവൾക്കു അറിയാം. അവൾ ആകുമ്പോൾ അവൻ്റെ യോഗ്യതയ്ക്കു ചേർന്ന രീതിയിൽ എല്ലാം ചെയ്തു കൊള്ളും എന്ന് എനിക്ക് അറിയാമായിരുന്നൂ. അവൾ അവനു വേണ്ടി എന്തൊക്കെ ചെയ്തു ഇതുവരെ. ഒരമ്മയുടെ സ്ഥാനത്തു നിന്ന് അവളാണ് അവൻ്റെ വിവാഹവസ്ത്രം പോലും തെരഞ്ഞെടുക്കുവാൻ കൂടെ പോയത്. ഇപ്പോഴത്തെ ഈ ഫാഷൻ ഒന്നും എനിക്ക് അറിയില്ല. അല്ലെങ്കിലും അദ്ധേഹം കിടന്നു പോയതിൽ പിന്നെ ടീവി കാണാനോ ഒന്ന് പുറത്തിറങ്ങുവാനോ എനിക്ക് സമയം കിട്ടാറില്ല.
കല്യാണം വീട്ടിൽ കയറി വന്നപ്പോൾ ആണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്. അപ്പോഴേക്കും ഞാൻ നിലവിളക്കൊക്കെ കഴുകി വൃത്തിയാക്കി വച്ചിരുന്നൂ. കുറച്ചുപേർക്ക് ഓഡിറ്റോറിയത്തിൽ സദ്യയും ഒരുക്കിയിരുന്നൂ. റിസപ്ഷൻ വീട്ടിൽ നടത്തുവാൻ പറ്റില്ല. ചെറിയ വീടാണ്. പിന്നെ അദ്ദേഹം തളർന്നു കിടക്കുവല്ലേ. അതുകൊണ്ടു തന്നെ ബന്ധുക്കൾ എല്ലാവരും തന്നെ ഓഡിറ്റോറിയത്തിൽ വന്നിട്ട് മടങ്ങി. എനിക്കുള്ള ഭക്ഷണം കൃത്യമായി തന്നെ വീട്ടിൽ എത്തിച്ചിരുന്നൂ. അവൻ്റെ കെട്ടുകാണുവാൻ സാധിക്കില്ല എന്ന് തോന്നിയിരുന്നൂ. അത് ലൈവായി തന്നെ മാതു മൊബൈലിൽ കാണിച്ചു തന്നിരുന്നൂ. അദ്ധേഹത്തോടൊപ്പം ഞാൻ അത് കണ്ടു.
ഞാൻ നിലവിളക്കുമായി മരുമകളെ സ്വീകരിക്കുവാൻ ചെന്നു. ആ നിലവിളക്കു അവളുടെ കൈകളിലേക്ക് വച്ച് കൊടുക്കുമ്പോൾ എന്തിനെന്നറിയാതെ കണ്ണുകൾ നിറഞ്ഞു. വലതുകാൽ വച്ച് അവൾ വീട്ടിലേക്കു കയറി.
ചടങ്ങുകൾ ഒക്കെ മുറപോലെ നടന്നു. മാതു ഇടംവലം തിരിയാതെ ഒക്കെ ചെയ്യുന്നുണ്ടായിരുന്നൂ. അവളുടെ നല്ല മനസ്സ് അത് ആർക്കും ഉണ്ടാകില്ല. എത്ര ദിവസ്സമായി അവൾ വിവാഹത്തിൻ്റെ കാര്യങ്ങൾക്കു വേണ്ടി ഓടി നടക്കുന്നൂ. ഏതു ജന്മത്തിൽ ഞാൻ ചെയ്ത പുണ്യമാണ് എന്ന് എനിക്കറിയില്ല. അല്ലെങ്കിൽ ആർക്കെങ്കിലും അങ്ങനെ ഒരു കൂട്ടുകാരിയെ കിട്ടില്ല.
കുറച്ചു നേരം വീട്ടിൽ അവർ (കണ്ണനും ഭാര്യയും) ഉണ്ടായിരുന്നു. ആദ്യരാത്രി ഏതോ ഹോട്ടലിൽ ആണെന്നും പിന്നീട് അവിടെ നിന്നും അവർ ഹണിമൂണിന് പോകുമെന്നും ആരോ പറഞ്ഞു. എനിക്ക് ഈ കാലഘട്ടത്തിലെ മാറ്റങ്ങൾ ഒന്നും അറിയില്ല. കുഞ്ഞോൾ പറഞ്ഞാണ് ഞാൻ ഓരോന്നും അറിയുന്നത്.
അതിൽ എനിക്ക് എതിർപ്പ് ഉണ്ടായിരുന്നില്ല. കണ്ണൻ വന്നു പറഞ്ഞു
"അമ്മേ ഞങ്ങൾ ഇറങ്ങാണ്. എന്തു ആവശ്യം ഉണ്ടെങ്കിലും വിളിക്കണം."
"മോൻ പോയി വാ. സഹായത്തിനു മാതു ഉണ്ടല്ലോ. കുഞ്ഞോൾ ഇനി രണ്ടുദിവസം കഴിഞ്ഞിട്ടേ പോകൂ.."
സതിചേച്ചിക്കു അവരുടെ പോക്ക് അത്ര ഇഷ്ടമായില്ല എന്ന് എനിക്ക് മുഖം കണ്ടപ്പോൾ മനസ്സിലായി. ഭാഗ്യത്തിന് മരുമകളുടെ മുഖത്തു നോക്കി ഒന്നും പറഞ്ഞില്ല. അതൊരു വാ പോയ കോടാലിയാണ് എന്ന് എല്ലാവർക്കും അറിയാം. എന്തെങ്കിലും ഒക്കെ വിളിച്ചങ്ങു പറയും.
ഹണിമൂൺ കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോൾ അവർ തിരിച്ചു വന്നൂ. വന്ന ഉടനെ അവൻ ഇരുന്നു കുറേ വിശേഷങ്ങൾ ഒക്കെ പറഞ്ഞു. അതൊന്നും മരുമകൾക്ക് തീരെ ഇഷ്ടമായില്ല എന്ന് ആ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നൂ.
തിരിച്ചു വന്ന മരുമകൾ ബെഡ്‌റൂം വിട്ടു പുറത്തിറങ്ങുന്നത് മൂന്ന് നേരം ഭക്ഷണം കഴിക്കുവാൻ മാത്രം ആയിരുന്നൂ. അവൾ എന്നോട് ഒരു അകലം സൂക്ഷിച്ചിരുന്നൂ എന്നും. എനിക്ക് അത് മനസ്സിലാകുന്നുണ്ടായിരുന്നൂ. കണ്ണൻ്റെ കല്യാണത്തിന് ഓഡിറ്റോറിയത്തിൽ വന്നു തിരിച്ചു പോയതല്ലാതെ ശിവനും ഭാര്യയും ഒരിക്കലും പിന്നെ എന്നെ കാണുവാനോ അച്ഛനെ കാണുവാനോ വീട്ടിലേക്കു വന്നില്ല.
മരുമകളുടെ വിശേഷങ്ങൾ കണ്ണനോട് പറയുവാനോ അവർക്കിടയിൽ ഒരു പ്രശ്നം ഉണ്ടാക്കുവാനോ ഞാൻ ആഗ്രഹിച്ചില്ല. ഇപ്പോഴത്തെ കുട്ടികൾ ഒക്കെ അങ്ങനെ ആയിരിക്കും എന്ന് ഞാൻ സമാധാനിച്ചു. കണ്ണനും അവളും സുഗമായി കഴിഞ്ഞാൽ മതി. എനിക്ക് വിധി കാത്തുവച്ചത് ഒക്കെയും അനുഭവിക്കുവാൻ ഞാൻ തയ്യാറാണ്.
അപ്പോഴും ഞാൻ ദേവിയോട് ചോദിച്ചു
"എന്തേ നീ ഇങ്ങനെ, എനിക്ക് മാത്രം എന്നും പ്രശ്നങ്ങൾ ആണല്ലോ. ഈ ജന്മം മനഃസമാധാനം എന്ന ഒന്ന് നീ എനിക്ക് തരില്ലേ. ഞാൻ നിന്നോട് അത് മാത്രമേ ചോദിക്കൂ. അദ്ധേഹം പോകും വരെ ഞാൻ കൂടെ വേണം. ഒരിക്കലൂം ആ കണ്ണുകൾ നിറയുവാൻ ഞാൻ അനുവദിക്കില്ല..."
കണ്ണൻ്റെ ഭാര്യയെ ഞാൻ എൻ്റെ സ്വന്തം മകളായി മാത്രമേ കണ്ടുള്ളൂ. പെട്ടെന്നാണ് അടുക്കളയിൽ നിന്നും എന്തോ ശബ്ദം കേട്ടത്. നോക്കിയപ്പോൾ മരുമകൾ ആണ്. ഭക്ഷണം കഴിക്കുവാൻ വന്നതാണെന്ന് മനസ്സിലായി.
രാവിലെ എഴുന്നേറ്റു വരുന്നത് തന്നെ ഏഴര ആവുമ്പോൾ ആണ്. അപ്പോഴേക്കും രാവിലേക്കു വേണ്ട ചായയും അവനു ഉച്ചത്തേക്ക് കൊണ്ടുപോകാനുള്ളതെല്ലാം ഞാൻ തയ്യാറാക്കി വച്ചിട്ടുണ്ടാകും. രാവിലെ നേരത്തെ എഴുന്നേറ്റാൽ മാത്രമേ അടുക്കളപ്പണിയും പുറംപണിയും കഴിഞ്ഞു എനിക്ക് അദ്ധേഹത്തെ ശുശ്രൂഷിക്കുവാനുള്ള സമയം കിട്ടൂ.
"മോൾക്ക് ആവശ്യം ഉള്ളതെല്ലാം എടുത്തു കഴിച്ചോ കേട്ടോ.."
ഞാൻ പറഞ്ഞതിന് അവൾ വെറുതെ ഒന്ന് മൂളി. എനിക്കറിയാം എന്നോട് സംസാരിക്കുവാനൊന്നും വലിയ താല്പര്യമില്ല. എന്നത്തേയും പോലെ ഭക്ഷണം എടുത്തു അവൾ മുറിയിലേക്ക് പോയി. ഇനി അത് കഴുകി വയ്ക്കുവാൻ മാത്രമേ ആ വാതിൽ തുറയൂ..
മുറിയിൽ കയറിയിരുന്നു റീൽസ് കാണുന്നതാണ് പുള്ളിക്കാരിയുടെ ഹോബി. പണിയൊന്നും വല്യ വശമില്ല. പിന്നെ ഇവിടെ ഞങ്ങൾ നാലുപേരല്ലേ ഉള്ളൂ. അതുകൊണ്ടു തന്നെ ഞാൻ വലിയ മുഷിച്ചിൽ കാണിക്കുവാൻ നിൽക്കാറില്ല.
സതിചേച്ചി ഇടയ്ക്കൊക്കെ ചോദിക്കും വേലിക്കൽ നിന്നുകൊണ്ട്
"എന്താ മണിയമ്മേ, മരുമോളെ പുറത്തേയ്ക്കു ഒന്നും കാണുന്നില്ലല്ലോ." അതിനു ഞാൻ മറുപടി ഒന്നും കൊടുക്കാറില്ല. എന്തെങ്കിലും പറഞ്ഞു പോയാൽ പിന്നെ അതിൽ തൂങ്ങി ഓരോന്ന് ചോദിച്ചുകൊണ്ടിരിക്കും. മരുമകൾക്ക് അങ്ങനെ അയൽവാസികളെ ഒന്നും വലിയ പിടിത്തമില്ല. അതെനിക്ക് നന്നായിട്ടു അറിയാം.
ചിലപ്പോഴൊക്കെ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഞാൻ വിചാരിക്കും. ആ കുട്ടി ഒന്ന് പുറത്തേക്കു വന്നിരുന്നെങ്കിൽ ഒന്ന് മിണ്ടിയും പറഞ്ഞും ഒക്കെ ഇരിക്കാമല്ലോ. അതൊക്കെ വെറുതെയാണ് എന്ന് എനിക്കറിയാം. നഗരത്തിൽ വളർന്ന അവൾക്കു ഈ വീടുമായി ചേർന്ന് പോകുവാൻ പറ്റുന്നുണ്ടാവില്ല. ഒക്കെയും ഒരിക്കൽ ശരിയാകും. പിന്നെ എന്നെപ്പറ്റി കണ്ണനോട് അവൾ പറഞ്ഞു കൊടുക്കാറില്ല. പല വീടുകളിലും അങ്ങനെ കാണാറുണ്ടല്ലോ. അതെനിക്ക് ആശ്വാസം ആയിരുന്നൂ.
അദ്ധ്യായം 24 : മണിയമ്മൂമ്മ
കാലം എനിക്കായി കരുതി വച്ചതൊക്കെ ഞാൻ എന്നും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടേ ഉള്ളൂ. അങ്ങനെ ഞാൻ ഇപ്പോൾ മണിയമ്മൂമ്മയായി. ശിവന് മകൾ ഉണ്ടായെങ്കിലും അവളെ കാണുവാൻ അവൻ എന്നെ അനുവദിച്ചില്ലല്ലോ. ഒരിക്കൽ പോലും ആ കുഞ്ഞിനെ അവൻ എൻ്റെ വീട്ടിലേക്കു കൊണ്ടുവന്നില്ല. അവൻ്റെ അച്ഛനെപ്പോലും അവൻ ആ കുഞ്ഞിനെ ഒന്ന് കൊണ്ടുവന്നു കാണിച്ചില്ല. ഇങ്ങനെയൊക്കെ ഒരു മകന് സാധിക്കുമോ എന്നുള്ളത് എന്നെ അത്ഭുതപ്പെടുത്തി. എന്തോ അന്നത്തെ ആ പ്രശ്നത്തിന് ശേഷം ഒരിക്കലും ശിവൻ്റെ വീട്ടിലേക്കു ചെല്ലുവാൻ കണ്ണൻ എന്നെ അനുവദിച്ചില്ല.
"മച്ചി" എന്ന് അവൻ്റെ ഭാര്യ എന്നെ വിളിച്ചത് കണ്ണനെ അത്രയ്ക്ക് വിഷമം ആയി എന്നുള്ളത് എനിക്ക് മനസ്സിലായി.
കണ്ണൻ്റെ ഭാര്യ പ്രസവത്തിനു വീട്ടിൽ പോയില്ല കേട്ടോ. വിവാഹം കഴിഞ്ഞു ആറു മാസത്തിനുള്ളിൽ തന്നെ അവൾ ഗർഭിണിയായി.
ഒരിക്കൽ ഭക്ഷണവും എടുത്ത് മുറിയിലേക്ക് പോയ അവൾ പെട്ടെന്ന് തലകറങ്ങി ഇരുന്നു പോയി. ഞാൻ എങ്ങനെയൊക്കെയോ അവളെ താങ്ങി കട്ടിലിൽ പിടിച്ചിരുത്തി. ഭക്ഷണം കഴിക്കുവാൻ വൈകിയിട്ടാവും എന്ന് കരുതി അത് വാരിക്കൊടുത്തു. ആദ്യം വേണ്ട എന്ന് പറഞ്ഞെങ്കിലും പിന്നെ അവൾ അത് കഴിച്ചു. അപ്പോൾ ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നൂ. ഒരുപക്ഷേ കുറ്റബോധം ആകാം, അല്ലെങ്കിൽ നഷ്ടബോധം ആയിരിക്കുമോ എന്തോ. കണ്ണന് ഞാൻ ഇടയ്ക്കൊക്കെ ഭക്ഷണം വാരി കൊടുക്കുന്നത് അവൾ കാണാറുണ്ട്. അതിൽ അവൾ ദേഷ്യമൊന്നും കാണിക്കാറില്ല. ഞാൻ വേണ്ട എന്ന് പറഞ്ഞാലും അവൻ സമ്മതിക്കില്ല.
ഭാര്യയുടെ മുന്നിൽ വച്ച് അങ്ങനെ വേണ്ട എന്ന് തന്നെയാണ് എൻ്റെ അഭിപ്രായം. അവർക്കു ഒരിക്കലും അത് സ്വീകാര്യം ആകില്ല എന്ന് എനിക്കറിയാം. പക്ഷേ കണ്ണൻ അതൊന്നും സമ്മതിച്ചു തരില്ല. വാശിയുടെ കാര്യത്തിൽ കണ്ണൻ എന്നും മുന്നിലാണ്. ഉള്ളത് അവൻ മുഖത്തു നോക്കി പറയും.
കഴിഞ്ഞ ഓണത്തിന് അവൻ എനിക്ക് ഒരു പുതിയ ഫാഷനിൽ ഉള്ള കേരള സാരി കൊണ്ട് വന്നു തന്നു. അത് കണ്ടതും മോളുടെ മുഖം മങ്ങി. അന്ന് വൈകുന്നേരം അവർ രണ്ടുപേരും ടീവി കണ്ടുകൊണ്ടിരിക്കുമ്പോൾ അവൻ എന്നെ അവിടേക്കു വിളിച്ചു. പിന്നെ അവളോട് പറഞ്ഞു.
"ഈ നിൽക്കുന്നത് എൻ്റെ അമ്മയാണ്. എൻ്റെ അമ്മയ്ക്കും അച്ഛന് വേണ്ടതൊക്കെ ഞാൻ ചെയ്തു കൊടുക്കും. അത് നീ ഒരിക്കലും ചോദിക്കരുത്. അവർ എനിക്ക് ഒരിക്കലൂം രണ്ടാനമ്മ അല്ല. വിവാഹത്തിന് മുൻപേ എല്ലാ കഥകളും അതിലപ്പുറവും ഞാൻ നിന്നോട് പങ്കുവച്ചിട്ടുണ്ട്. ആ കണ്ണുകൾ നിറഞ്ഞാൽ ദേവി ക്ഷമിക്കില്ല.."
അത് പറയുമ്പോൾ അവൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നൂ. പിന്നെ അവൻ തുടർന്നു.
"എൻ്റെ അമ്മ ഒരിക്കലൂം നിന്നെ വിഷമിപ്പിക്കില്ല. ഒരിക്കലൂം നിന്നോട് പോരെടുക്കുവാൻ അവർ വരില്ല. എനിക്ക് എൻ്റെ ഭാര്യയും വേണം. അമ്മയും വേണം. പതിയെ പതിയെ ഞാൻ പറയുന്നതാണ് ശരിയെന്നു നിനക്ക് മനസ്സിലാകും.."
അവൾ എന്നെ നോക്കി. ആ മുഖത്തെ ഭാവം ദേഷ്യമാണോ അതോ ദൈന്യതയാണോ എന്ന് എനിക്ക് അപ്പോൾ തിരിച്ചറിയുവാൻ കഴിഞ്ഞില്ല. പക്ഷേ ഒന്നെനിക്കു അറിയാം, അവൾക്കു നല്ലൊരു മനസ്സു ദേവി നൽകും. എൻ്റെ കണ്ണൻ ഒരു പാവമല്ലേ..
...................
അന്ന് വിളിച്ചു പറഞ്ഞപ്പോൾ തന്നെ കണ്ണൻ ഓടി വന്നു. ഡോക്ടറെ കണ്ട ഉടൻ തന്നെ അവൻ ആ വിശേഷം എന്നെ വിളിച്ചു പറഞ്ഞു. അപ്പോൾ തന്നെ ഞാൻ പായസം ഉണ്ടാക്കി. അവർ വന്നപ്പോൾ തന്നെ അയല്പക്കത്തൊക്കെ കൊടുത്തു.
അവളുടെ അച്ഛനും അമ്മയും ജോലിക്കാർ ആയതുകൊണ്ടാണ് അവളെ വീട്ടിൽ തന്നെ നിർത്തിയത്. ചടങ്ങുകൾ നടത്തി എന്നല്ലാതെ അവളെ വീട്ടിലേക്കു അയച്ചില്ല. പ്രസവ സമയത്തു ഞാൻ അടുത്ത് വേണമെന്ന് കണ്ണനു നിർബന്ധം ഉണ്ടായിരുന്നൂ. ആ സമയത്തു രണ്ടു ദിവസ്സത്തേക്കു കുഞ്ഞോൾ വന്നു വീട്ടിൽ നിന്നു. അദ്ധേഹത്തിൻ്റെ കാര്യങ്ങൾ അവളും കെട്ടിയോനും കൂടെ നോക്കി. അതെനിക്ക് സഹായമായി.
ആശുപത്രിയിൽ വച്ച് കുഞ്ഞിനെ ഞാനാണ് ഏറ്റു വാങ്ങിയത്. അത് കണ്ണന് നിർബന്ധം ആയിരുന്നൂ. അവളുടെ അച്ഛനും അമ്മയും പിന്നീട് എൻ്റെ കൈയ്യിൽ നിന്നാണ് കുഞ്ഞിനെ വാങ്ങിയത്.
കണ്ണനുമായുള്ള വിവാഹത്തിന് അവളുടെ വീട്ടുകാർക്ക് ആദ്യം എതിർപ്പുണ്ടായിരുന്നൂ. അതെല്ലാം ഞാൻ അറിയുന്നത് വളരെ വൈകിയാണ്. അവരുടെ അത്ര സാമ്പത്തികം നമുക്ക് ഇല്ലല്ലോ. അതായിരുന്നൂ എതിർപ്പിനുള്ള പ്രധാന കാരണം. പിന്നെ രണ്ടാനമ്മയും തളർന്നു കിടക്കുന്ന അച്ഛനും, മകൾക്കു എന്നും ഒരു ഭാരം ആവുമെന്ന് അവളുടെ മാതാപിതാക്കൾ വിചാരിച്ചതിൽ എനിക്ക് തെറ്റൊന്നും തോന്നിയില്ല. ഈ ലോകം അങ്ങനെയാണല്ലോ, ഹൃദയം തുറന്നു കാണിച്ചാലും അവർ കാണില്ല. രണ്ടാനമ്മ എന്നും രണ്ടാനമ്മ തന്നെയായിരിക്കും. അവർക്കൊരിക്കലും തൻ്റെ അല്ലാത്ത മക്കളെ വഴക്കു പറയുവാനുള്ള സ്വാതന്ത്ര്യo കൂടെ ഈ ലോകം കൊടുക്കില്ല.
സതിച്ചേച്ചിയാണ് കുഞ്ഞിനെ കാണുവാൻ വന്നപ്പോൾ ആദ്യമായി എന്നെ മണിയമ്മൂമ്മ എന്ന് വിളിച്ചത്. അവർക്കിപ്പോൾ തീരെ വയ്യാതായിരിക്കുന്നൂ. എന്നാലും കണ്ണൻ്റെ കുഞ്ഞിനെ കാണണം എന്ന് പറഞ്ഞപ്പോൾ മരുമകൾ കൂട്ടികൊണ്ടു വന്നു. എൻ്റെ കൈയ്യിലിക്കുന്ന കുഞ്ഞിനെ നോക്കി അവൾ പറഞ്ഞു
"മോൻ്റെ മണിയമ്മൂമ്മയെ കണ്ടോ. തങ്കമാണ് മോൻ്റെ മണിയമ്മൂമ്മ"
ആ നിമിഷം മുതൽ ഞാൻ എൻ്റെ കണ്ണൻ്റെ കുഞ്ഞിൻ്റെ മണിയമ്മൂമ്മയായി. എനിക്കറിയാം ഇനി എൻ്റെ ജീവിതം ഈ കുഞ്ഞിന് വേണ്ടിയുള്ളതാണെന്നു. കാലചക്രം എന്നെ മണിക്കുട്ടിയിൽ നിന്നും ഇപ്പോൾ മണിയമ്മൂമ്മ ആക്കിയിരിക്കുന്നൂ. ഇനി എന്ത് ആണ് ഈ വിധി എനിക്കായി കാത്തുവച്ചിരിക്കുന്നത് എന്നെനിക്കറിയില്ല. അല്ലെങ്കിലും അധികം മോഹങ്ങൾ എനിക്കിപ്പോൾ ഇല്ല.
സ്വപ്നം കണ്ടതൊന്നും കിട്ടിയില്ല. അധികം പഠിക്കുവാനായില്ല. മക്കൾ ഉണ്ടായില്ല. ഒരു ജോലിക്കു പോകുവാനായില്ല. ഒരുപാടു അനുഭവിച്ചു. എന്നിട്ടും പിന്നെയും കുറ്റങ്ങൾ പറയുവാൻ വേണ്ടി ഒരുപാടുപേർ ചുറ്റിലും ഉണ്ട്. എന്നാലും സന്തോഷം മാത്രമേ ഉള്ളൂ. ചില ജന്മങ്ങൾ അങ്ങനെയാണ് . അവർ ഈ ലോകത്തിൽ വരുന്നതും പോകുന്നതും ആരുമറിയില്ല. ഈ മണിക്കുട്ടിയുടെ ജീവിതം തന്നെ നോക്ക്.
"എന്നെ ആർക്കും അറിയില്ല. ഒരു കൊച്ചുകൂരയിൽ ജനിച്ചു. ആർക്കൊക്കെയോ അമ്മയായി, ആർക്കൊക്കെയോ അമ്മൂമ്മയായി. ഇനി കാത്തിരിക്കുന്നത് മരണത്തെ മാത്രമാണ്.."
ചിന്തകൾ കാടു കയറി തുടങ്ങിയപ്പോഴേക്കും കുഞ്ഞിൻ്റെ കരച്ചിൽ കേട്ടു. വേഗം എഴുന്നേറ്റു. അവനു ഞാൻ ഇല്ലാതെ പറ്റില്ല. എൻ്റെ ചൂട് പറ്റിയിരിക്കുവാനാണ് കുഞ്ഞിന് ഇഷ്ടം. അതിലൊന്നും മരുമകൾ എതിർപ്പ് പറയാറില്ല. അല്ലെങ്കിലും അവൾക്കു എല്ലാം അത്ഭുതമാണ്. ഞാൻ കുഞ്ഞിനെ കുളിപ്പിക്കുന്നതും കുപ്പിപ്പാൽ കൊടുക്കുന്നതും ഒക്കെ നോക്കി അങ്ങനെ ഇരിക്കും.
കാലം കൊണ്ട് വന്ന ഒരു മാറ്റം അതായിരുന്നൂ. പ്രസവം കഴിഞ്ഞു വന്നതിൽ പിന്നെ അവൾ ഒത്തിരി മാറിയിരിക്കുന്നൂ. പഴയ പോലെ മുറിയിൽ കയറി അടച്ചിരിക്കുന്നില്ല. എന്നോട് ചോദിച്ചു ചെറിയ പണികൾ ഒക്കെ ചെയ്യും. ആദ്യത്തെ മൂന്ന് മാസം ഞാൻ അവളെ അനങ്ങുവാൻ സമ്മതിച്ചില്ല കേട്ടോ. ആ സമയത്തൊക്കെ സഹായിക്കുവാനും വേദിട്ടു കുളിപ്പിക്കുവാനും ഒക്കെ അവൻ ഒരാളെ നിർത്തിയിരുന്നൂ. അവർ പോയതിൽ പിന്നെയാണ് ഞാൻ കുഞ്ഞിൻ്റെ കാര്യങ്ങൾ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത്.
അദ്ധ്യായം 25 : രണ്ടാനമ്മ (അവസാനഭാഗം)
ഇന്ന് വീണ്ടും വിധി എന്നെ പരീക്ഷിച്ചിരിക്കുന്നൂ.
"അദ്ദേഹം പോയി. ഇനി എനിക്ക് ഇവിടെ ഈ വീട്ടിൽ സ്വന്തമെന്നു പറയുവാൻ ആരാണുള്ളത്? . തളർന്നു കിടക്കുമ്പോഴും ആ മനസ്സു എനിക്കൊപ്പം ആയിരുന്നൂ. എൻ്റെ കണ്ണുകൾ നിറയുമ്പോൾ ആ കണ്ണുകളും നിറയുമായിരുന്നൂ."
അതൊക്കെ ഓർത്തപ്പോൾ ഞാൻ ആകെ തകർന്നുപോയി. ഒരിക്കൽ ഈ അവസ്ഥ വരും എന്ന് എനിക്ക് അറിയാമായിരുന്നൂ. എന്നാലും നാല്പത്തി ഏഴാം വയസ്സിൽ ഞാൻ വിധവയായിരിക്കുന്നൂ. ദേവിയെ അറിയാതെ വിളിച്ചു പോയി. ഇന്നുവരെ നെറ്റിയിലെ സിന്ദൂരം എനിക്ക് സ്വന്തമായിരുന്നൂ. ഇനി അതില്ല.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ