മൂടുപടം MOODUPADAM FB, N, G, K, E, A, P, KZ, AP, PT, NL, LF

"ഈശോയെ, ഈ പവിത്രമായ വസ്ത്രങ്ങൾ എനിക്ക് ചേരുമോ..?"

" ഞാൻ ഒരു പാപിയാണ്. നിൻ്റെ മണവാട്ടി ആകുവാൻ എനിക്ക് യോഗ്യത ഇല്ല അല്ലെങ്കിൽ ഞാൻ അത് ആഗ്രഹിച്ചിട്ടില്ല.."

"ഞാൻ ചെയ്തത് തെറ്റാണെങ്കിൽ നീ എനിക്ക് മാപ്പു തരണം..."

ഈ ജീവിതം ഈ അൾത്താരയിൽ ഉരുകി തീരട്ടെ...

വീട്ടിലെ കഷ്ടപ്പാടുകൾ എന്ന് തീരും എന്ന് എനിക്കറിയില്ല.

സന്തോഷം നിറഞ്ഞ കൊച്ചു വീടാണ് എൻ്റെത്..

താഴെ അനിയത്തിമാർ നാലു പേരുണ്ട്..

ഞാനാണ് മൂത്തത്..

എല്ലാവരും പഠനത്തിൽ മിടുക്കികൾ... സുന്ദരികളും ആണ്.

എല്ലാം അസ്തമിച്ചത് എത്ര പെട്ടെന്നാണ്...

പ്ലസ് ടുവിനു പഠിക്കുമ്പോൾ ആണ് അപ്പൻ മരിക്കുന്നത്..

സമ്പാദ്യം എന്ന് അപ്പൻ കരുതിയിരുന്നത് ഈ അഞ്ചു പെൺകുട്ടികളെ മാത്രം ആയിരുന്നൂ...

അതുകൊണ്ടു തന്നെ മുന്നോട്ടുള്ള പഠനം വഴിമുട്ടുന്ന അവസ്ഥയിൽ ആയി...

അപ്പൻ നടത്തിക്കൊണ്ടു പോന്ന കൊച്ചു പലചരക്കു കട അമ്മ ഏറ്റെടുത്തൂ..

"കോളേജിൽ വിടുവാൻ പൈസ ഇല്ല" എന്ന് അമ്മ പറയാതെ എനിക്കറിയാം..

തുടർ പഠനത്തിന് ഞാൻ കണ്ടെത്തിയ മാർഗ്ഗം ആയിരുന്നൂ സന്യാസം..

"എല്ലാവരെയും പോലെ സ്വപ്നങ്ങൾ നെയ്തു കൂട്ടുന്ന എൻ്റെ മനസ്സ് എങ്ങനെ ഒരു സന്യാസിനിക്ക് ചേരും?"

എന്നാലും ഞാൻ മഠത്തിൽ ചേർന്നൂ..

"വേണ്ട എന്ന ഒരു വാക്ക് അമ്മ പോലും പറഞ്ഞില്ല"

ഒരു ഭാരം ഒഴിഞ്ഞു പോയി എന്ന് അമ്മ കരുതിക്കാണും...

ഇപ്പോൾ ബിരുദം കഴിഞ്ഞിരിക്കുന്നൂ.

സ്വന്തം കാലിൽ നിൽക്കുവാൻ സാധിക്കും എന്ന ധൈര്യം ഉണ്ട്.

 എല്ലാം സാധിച്ചത് ഈ മഠത്തിൽ ചേർന്നത് കൊണ്ട് മാത്രമാണ്..

നാട്ടിൽ ലീവിന് വന്നപ്പോൾ മാത്രമാണ് അമ്മയോട് കാര്യങ്ങൾ പറഞ്ഞത്..

"എനിക്ക് മഠം വേണ്ട. ഒരു ജോലി കിട്ടും എന്നുറപ്പുണ്ട്. അമ്മ സമ്മതിക്കണം"

അമ്മ എതിർത്തൂ...

"നാട്ടുകാർ എന്ത് പറയും?. "

"കുടുംബത്തിൻ്റെ മാനമാണ് വലുത്."

"നിനക്ക് താഴെ ഉള്ള കുട്ടികളുടെ ജീവിതം നീയായിട്ടു പാഴാക്കരുത്"

നാട്ടിൽ നിന്ന് തിരിച്ചെത്തിയപ്പോഴേയ്ക്കും ഈ മഠത്തിൻ്റെ ചുവരുകൾ എനിക്ക് തടങ്കൽ പോലെ അനുഭവപ്പെട്ടു തുടങ്ങിയിരുന്നൂ ..

"ഇനി വയ്യ. ഈ മൂടുപടം അണിഞ്ഞു നടക്കുവാൻ.."

അന്ന് തന്നെ അവിടം വിടുവാൻ തീരുമാനിച്ചൂ..

എന്തോ ധൈര്യത്തിലാണ് മദറിനെ കണ്ടു കാര്യം പറഞ്ഞത് ..

അവർക്കു എന്നെ മനസ്സിലായി..

ഒരു പക്ഷേ ഒരിക്കൽ അവരും ഞാൻ നടന്ന വഴിയേ നടക്കണം എന്ന് ആശിച്ചിരുന്നിരിക്കും.

സഹായിക്കാൻ ആരും ഉണ്ടായിരുന്നിരിക്കില്ല..

പിന്നെ ധൈര്യവും വേണമല്ലോ...

മദറിന് പരിചയമുള്ള വടക്കേ ഇന്ത്യയിലെ ഒരു സ്കൂളിൽ ഒരു ചെറിയ ജോലി തരപ്പെടുത്തി തന്നൂ..

അമ്മയെ വിളിച്ചു പറഞ്ഞു...

 " ഞാൻ യാത്രയാവുകയാണ്. മാനക്കേടുണ്ടാക്കുവാൻ തിരിച്ചു തല്ക്കാലം നാട്ടിലേയ്ക്ക് വരുന്നില്ല. അമ്മയോട് എനിക്ക് ദേഷ്യം ഒന്നും ഇല്ല"

പുറമെ സദാചാരം പറയുന്ന നാട്ടുകാരെ എനിക്കറിയാം....

അമ്മയ്ക്കും ആരോരും തുണയില്ലാതെ എൻ്റെ കുഞ്ഞനിയത്തിമാർക്കും അവിടെ ഒറ്റയ്ക്ക് പിടിച്ചു നിൽക്കുവാൻ ആവില്ല..

ഒരു നേരത്തെ ഭക്ഷണം ആരും തരില്ല..

എന്നിട്ടു സദാചാരം പഠിപ്പിക്കുവാൻ നടക്കുന്നൂ...

പക്ഷേ..

'ഇത് എനിക്ക് ദൈവം ഭൂമിയിൽ തന്ന ജീവിതം അല്ലേ... അത് ഞാനല്ലേ എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കേണ്ടത്. ഈ മഠത്തിനു എത്രയോ കോടികൾ ദാനമായി കിട്ടുന്നൂ."

"അതിൽ നിന്നും കുറച്ചു പണം ഞാൻ പഠനത്തിന് ചിലവാക്കി. എൻ്റെ ഈശോയെ നിനക്ക് ഇത് മനസ്സിലാവും.."

"ശരീരം മോഹിക്കുന്ന കാപാലികന്മ്മാരിൽ നിന്നും പൈസ കടം വാങ്ങുവാൻ വയ്യ. ബാങ്കിൽ നിന്നും ലോൺ കിട്ടില്ല. പിന്നെ എനിക്ക് നിൻ്റെ സന്നിധി അല്ലാതെ വേറെ എവിടെ കൈ നീട്ടുവാൻ കഴിയും?"

പക്ഷേ... ഞാൻ ചിലവാക്കിയ ഓരോ തുട്ടും ഞാൻ എഴുതി വച്ചിട്ടുണ്ട്. അത് എന്നെ പോലെ അർഹതപ്പെട്ട ഒരാൾക്ക് ഞാൻ കൊടുക്കും.."

എന്നെ ആരും വിധിക്കേണ്ട...

അവസാന വിധിയിൽ എനിക്കുള്ളത് എൻ്റെ കരുതിയിട്ടുണ്ടാവും...

അതിൽ പക്ഷേ എനിക്ക് നന്മ മാത്രമേ അവൻ കരുതിയിട്ടുണ്ടാവൂ ....

.....................സുജ അനൂപ്











അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G